വിഷാദത്തിനു മരുന്നില്ലാത്ത ചികിത്സ
Wednesday, July 8, 2015 4:31 AM IST
ബിഎസ്സി നഴ്സിംഗിനു പഠിക്കുന്ന സമർഥയായ വിദ്യാർഥിനി മാതാപിതാക്കൾക്കൊപ്പം എന്നെ കാണാൻ വന്നു. പിതാവ് വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു: സർ, ഇതെന്റെ ഏകമകളാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാൻ ഇവളെ നഴ്സിംഗ് പഠിക്കാൻ കേരളത്തിനു പുറത്തുവിട്ടത്. ഈയിടെ ഞാൻ പോയി അവളെ കൂട്ടിക്കൊണ്ടുപോരേണ്ടിവന്നു. കുറേ നാളായി അവൾക്ക് ഒന്നിനും ഒരു മൂഡില്ലാത്ത അവസ്‌ഥ. എപ്പോഴും ഒരു നിരാശാഭാവം. നഴ്സിംഗ് പഠിച്ച് ജോലിക്കു പോകണമെന്ന തീവ്രആഗ്രഹത്തോടെ പോയ അവൾ ഈയിടെയായി പഠിത്തത്തിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. നന്നായി ഒരുങ്ങി നല്ലരീതിയിൽ വസ്ത്രധാരണം ചെയ്ത് സന്തോഷവതിയായി നടന്നിരുന്ന അവൾ ഇപ്പോൾ അതിലൊന്നും താത്പര്യവും കാണിക്കുന്നില്ല. രാത്രി ഉറങ്ങാതെ മുറിയിലൂടെ
അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഭക്ഷണം കഴിക്കുന്നതു വളരെ കുറച്ചു മാത്രം. നഴ്സിംഗ് കോളജിൽ പ്രിൻസിപ്പൽ എന്നെ വിളിച്ചുവരുത്തി മകളെ നല്ലൊരു മനഃശാസ്ത്രജ്‌ഞനെ കാണിച്ച് ചികിത്സിച്ച ശേഷം പഠനം തുടർന്നാൽ മതിയെന്നു പറഞ്ഞു. ആശുപത്രിയിൽ പോകാൻ സമ്മതിക്കില്ല. എന്നെ ഭ്രാന്തിയാക്കാനാണോ എന്ന് ചോദിച്ച് ഒഴിഞ്ഞുമാറും. സാറിന്റെ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. എന്തെങ്കിലും ഹിപ്നോട്ടിസം ചെയ്ത് അവളെ പഴയതുപോലെ മിടുക്കിയാക്കിത്തരണം.

ദുഃഖിതയായ ആ പെൺകുട്ടിയുടെ വിഷാദത്തിന്റെ ആഴവും പരപ്പും തീവ്രമായ മനഃശാസ്ത്ര വിശകലനത്തിനു വിധേയമാക്കി. അവളുടെ മൂഡ് തെറ്റാൻ കാരണമായി ഭവിച്ച വൈകാരിക സംഘർഷങ്ങൾ അവൾ മനഃശാസ്ത്ര പരിശോധനാവേളകളിൽ തുറന്നുപറഞ്ഞു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആകസ്മികമരണമാണ് ഈയവസ്‌ഥയിൽ എത്തിച്ചതെന്നും അവളില്ലാത്ത ജീവിതം തനിക്കെന്തിനാണെന്നു തോന്നിയതുകൊണ്ടാണ് ഒരുപ്രാവശ്യം താൻ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതെന്നും അവൾ തുറന്നുപറഞ്ഞു.

ഉറ്റകൂട്ടുകാരിയുടെ മുഖവും ഓർമയും എപ്പോഴും തന്റെ മനസിലേക്കു വരികയാണെന്നും അവളുടെ സൗഹൃദവും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയുന്നില്ലെന്നും അവൾ ദുഃഖത്തോടെ പറഞ്ഞു. ടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ടെക്നിക്സുകൾ, കംപ്യൂട്ടറൈസ്ഡ് ബയോഫീഡ്ബാക്ക് ട്രെയിനിംഗ്, സ്ലീപ് ഡിസോർഡർ പരിഹരിക്കാൻ സഹായിക്കുന്ന സെൽഫ് ഹിപ്നോസിസ് ട്രെയിനിംഗ്, അനാവശ്യ ചിന്തകൾക്കു സഡൻ ബ്രേക്ക് ഇടാൻ സഹായിക്കുന്ന തോട്ട് സ്റ്റോപ് ടെക്നിക്സ് തുടങ്ങിയ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെ അവളുടെ വിഷാദാവസ്‌ഥ ഫലപ്രദമായി പരിഹരിക്കാൻ സാധിച്ചു. ചികിത്സയോട് നന്നായി സഹകരിച്ച ആ കുട്ടി നഷ്ടപ്പെട്ടുപോയ ഊർജവും പ്രസരിപ്പും വീണ്ടെടുത്ത് ഇന്ന് പ്രതീക്ഷയോടെ പഠനം തുടരുന്നു.

സംഘർഷനിർഭരമായ ആധുനികസമൂഹത്തിലെ ഏറ്റവും വലിയൊരു ആരോഗ്യപ്രശ്നമായി വിഷാദം മാറിക്കൊണ്ടിരിക്കുകയാണ്. മാനസികാരോഗ്യരംഗത്തെ കോമൺകോൾഡ് എന്നു വിശേഷിപ്പിക്കാവുന്ന വിഷാദത്തിന് ഫലപ്രദമായ ചികിത്സാമാർഗങ്ങളുണ്ടെന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ബാക്ടീരിയയോ വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കൽരോഗമല്ല വിഷാദം.

ജീവിതത്തിൽ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തിൽ വിഷാദത്തിനു വഴിയൊരുക്കുന്നത്. സ്വതവേ വ്യക്‌തിത്വഘടനയിൽ വൈകല്യമുള്ള ആളുകൾ അനിഷ്ടസംഭവങ്ങൾ വരുമ്പോൾ നൽകുന്ന നിരന്തര നിഷേധവ്യാഖ്യാനങ്ങളാണ് വിഷാദത്തിലേക്ക് അവരെ തള്ളിവിടുന്നതെന്നു നിസംശയം പറയാം. തലച്ചോറിലെ സിറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററിന്റെ വ്യതിയാനങ്ങൾകൊണ്ടാണ് വിഷാദം ഉണ്ടാകുന്നതെന്ന ഒരു ഹിമാലയൻ നുണ ശാസ്ത്രത്തിന്റെ പേരിൽ ഇന്നു പരക്കെ പ്രചരിക്കപ്പെടുന്നുണ്ട്. പെട്ടെന്നു കേൾക്കുമ്പോൾ ശാസ്ത്രീയമെന്നു തോന്നാമെങ്കിലും ഇതു വെറുമൊരു തട്ടിപ്പാണെന്ന് അത്യാധുനിക ഗവേഷണപഠനങ്ങൾ ഇന്ന് അവിതർക്കിതമായി തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹാർവാഡ് മെഡിക്കൽ സ്കൂളിലെ പ്ലേസ്ബോ പ്രോഗ്രാം സ്റ്റഡീസിനറെ അസോസിയേറ്റ് ഡയറക്ടറായ Dr.Irving kirsch ന്റെ മുപ്പതുവർഷത്തെ മെറ്റ അനലിറ്റിക് ഗവേഷണപഠനങ്ങൾ സെറോട്ടോണിൻ തിയറി വെറും തട്ടിപ്പാണെന്ന് തെളിയിച്ചുകഴിഞ്ഞു. ശാസ്ത്രലോകത്തും ചിന്താലോകത്തും ഞെട്ടലുണ്ടാക്കിയ ഈ ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ "The Emperors New wings exploding the Anti Depressant Myth" ൽ സവിസ്തരം പ്രതിപാദിക്കുന്നു.


വിഷാദവിരുദ്ധ മരുന്നുകൾ പഞ്ചസാര കഴിക്കുന്നത്രയുംപോലും വിഷാദം കുറയ്ക്കുന്നതിനു സഹായിക്കില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ നടത്തിയ പഠനങ്ങളും തെളിയിക്കുന്നു. വിഷാദവിരുദ്ധ മരുന്നുകൾ കഴിക്കുന്നതു മാരകമായ ആരോഗ്യവിപത്തുകൾ വിളിച്ചുവരുത്തുമെന്നും ശാസ്ത്രഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Wayne State University School of Medicine –ൽ ഒരു ഗവേഷണസംഘം നടത്തിയ പഠനങ്ങൾ കാണിക്കുന്നത് ഒബ്സസീവ് കംപൾസീവ് ന്യൂറോസിസ് ഉള്ള കുട്ടികൾക്ക് Paxil എന്ന വിഷാദമരുന്ന് നൽകിയപ്പോൾ അവരുടെ തലച്ചോറിന്റെ തലാമസിന്റെ ഭാഗത്തുള്ള ബ്രെയിൻ ടിഷ്യൂസ് നശിച്ചുപോകുന്നതായി കണ്ടെത്തി.

2000 ഡിസംബറിൽ Yale യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്‌ഞന്മാർ ഗവേഷണം നടത്തിയപ്പോൾ Prozac എന്ന വിഷാദവിരുദ്ധ മരുന്ന് എലികളിൽ രണ്ടുമുതൽ നാല് ആഴ്ചവരെ നൽകിയപ്പോൾ Temporal bole–ന്റെ ഭാഗത്തുള്ള Neuonal Cells രോഗാതുരമായ രീതിയിൽ വളരുന്നതായി കണ്ടെത്തി. അങ്ങനെ വിഷാദവിരുദ്ധ മരുന്നുകൾ കഴിക്കുന്നതുവഴി തലച്ചോറിന്റെ കോശങ്ങൾ നശിക്കുന്നതുമുതൽ Cancerous ആയി സെല്ലുകൾ വളരുന്നതായും ശാസ്ത്രം കണ്ടെത്തി.

വിഷാദവിരുദ്ധ മരുന്നുകൾ കഴിക്കുന്നവരിൽ വിഷാദം കൂടുന്നതായും അവരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായും ലോകപ്രസിദ്ധ സൈക്യാട്രിസ്റ്റ് ആയ ഡോ.പീറ്റർ ആർ. ബ്രെഗിൻ അദ്ദേഹത്തിന്റെ "The Anti Depressant Fact Book" എന്ന ഗ്രന്ഥത്തിൽ ധാരാളം ഗവേഷണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സമർഥമായും ലളിതമായും പ്രതിപാദിക്കുന്നു. എസ്എസ്ആർഐ ഗ്രൂപ്പിൽപ്പെട്ട വിഷാദവിരുദ്ധ മരുന്നുകൾ Akathisia എന്ന ഭയാനകമായ ന്യൂറോളജിക്കൽ ഡിസബിലിറ്റിയിൽ കൊണ്ടെത്തിക്കുന്നതായും അത് ആത്മഹത്യാപ്രേരണയ്ക്കു വഴിതെളിക്കുന്നതായും ഗവേഷണങ്ങൾ തെളിയിക്കുന്നു. 1990–ൽ ഹാർവാഡ് മെഡിക്കൽ സ്കൂളിലെ സൈക്യാട്രിസ്റ്റ് Martin Teicher ഉം സഹപ്രവർത്തകരും ഒരുമിച്ചു നടത്തിയ ഗവേഷണങ്ങളാണ് Prozac Induced Akathisia എന്ന അപകടകരമായ സ്‌ഥിതിവിശേഷത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ശാസ്ത്രലോകത്തിനു നൽകിയത്.

ഇത്രമേൽ അപകടകരമായ വിഷാദവിരുദ്ധ മരുന്നുകൾ കഴിച്ച് വിഷാദം കുറയ്ക്കാമെന്ന വ്യാജേന നാശത്തിലേക്കു പോകണോ എന്ന് ആളുകൾ ഗൗരവപൂർവം ചിന്തിക്കേണ്ടതാണ്. വിഷാദവിരുദ്ധ
മരുന്നുകൾ വിഷാദം കുറയ്ക്കുമെന്നു പറയുന്നത് ശുദ്ധ അബദ്ധമാണെന്ന് ആയിരക്കണക്കിനു ഗവേഷണപഠനങ്ങൾ തെളിയിക്കുന്നു.