ആഹാരം: അളവിൽ നിയന്ത്രണം, കഴിക്കുന്നതിൽ സമയനിഷ്ഠ
Thursday, June 30, 2016 3:07 AM IST
* ഇൻസുലിൻ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്‌തമാണെന്ന് ഉറപ്പു വരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവിൽ മാറ്റം വരുത്താവൂ.

* പ്രമേഹരോഗികൾ ഇടയ്ക്കിടെ രക്‌തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.

* പ്രമേഹരോഗികളിൽ ചിലപ്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാൽ യാത്രാവേളയിൽ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാൻ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകൾ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.

* പ്രമേഹരോഗികൾ മരുന്നു കഴിച്ചതിനു ശേഷമേ രക്‌തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്‌തപരിശോധനയാണ് ആവശ്യം.


* ചർമസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഇതു സഹായകം.

* പാദസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാൽ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധനയ്ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയർ പോലും ഉപയോഗിക്കരുത്.

* ആഹാരത്തിന്റെ അളവിൽ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതിൽ സമയനിഷ്ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതിൽ ചെയ്യണം. ഹൃദ്രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമമുറകൾ സ്വീകരിക്കണം.

* പ്രമേഹം പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല; എന്നാൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കാനുളള മനസും ജീവിതശൈലിയിലുളള ഫലപ്രദമായ മാറ്റവും പ്രമേഹനിയന്ത്രണത്തിനു സഹായകം. (തുടരും).

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്