മലയാളത്തിന്റെ സ്വന്തം നാരങ്ങാവെള്ളം
Monday, September 26, 2016 2:50 AM IST
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും അതു ഗുണപ്രദം.
ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ നാരങ്ങാനീരു സഹായകം. ചെറു ചൂടുവെളളവുമായി കലർത്തി ഉപയോഗിക്കുന്നതു നെഞ്ചിരിച്ചിൽ, മനംപിരട്ടൽ എന്നിവ കുറയ്ക്കും. പതിവായി നാരങ്ങാവെളളം കുടിക്കുന്നതുമലബന്ധം കുറയ്ക്കാൻ സഹായകം.

ചർമത്തിലുണ്ടാകുന്ന കറുപ്പുനിറവും ചുളിവുകളും മാറി ചർമം സുന്ദരമാകും. കണ്ണുകളുടെ തിളക്കം കൂടും. അതു സൗന്ദര്യം കൂട്ടും.

നാരങ്ങാനീരു പുരട്ടുന്നതു വായുടെയും പല്ലുകളുടെയും ആരോഗ്യത്തിനു ഗുണപ്രദം. പല്ലുവേദന കുറയ്ക്കും. മോണകളിലെ മുറിവുകൾ സുഖപ്പെടുത്തും. പതിവായി നാരങ്ങാനീരു കുടിക്കുന്നതു ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നതിനും സഹായകം.

നാരങ്ങാനീരിനു ചിലതരം ബാക്ടീരിയയെ തടയുന്നതിനുളള ശേഷിയുണ്ട്. നാരങ്ങാനീരും ചെറുചൂടുവെളളവും ചേർത്തു കവിൾക്കൊളളുന്നതു തൊണ്ടയിലെ വ്രണങ്ങൾ, അണുബാധ, ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ എന്നിവയ്ക്കുളള പരിഹാരമാകും. അതുപോലെതന്നെ ചിലതരം കാൻസറുകളെ തടയാൻ നാരങ്ങയിലെ വിറ്റാമിൻ സി സഹായകമെന്നു പഠനം.

അമിതവണ്ണമുളളവർ പതിവായി നാരങ്ങാനീരും തേനും ചേർത്തു കഴിക്കുന്നതു ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നതിനു സഹായകം. ഫലമോ? ശരീരസൗന്ദര്യം മെച്ചപ്പെടും. നാരങ്ങാനീരിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ബിപി കൂടുതലുളളവർ പതിവായി നാരങ്ങാനീരു കഴിച്ചാൽ ബിപി കുറയും; ഹൃദയാഘാതസാധ്യതയും.


നെഞ്ചിൽ കഫക്കെട്ടുളളവർ നാരങ്ങാനീരു ചൂടുവെളളത്തിൽ കലർത്തി കുടിച്ചാൽ ശ്വാസനാളത്തിൽ അടിഞ്ഞുകൂടിയ കഫം അലിഞ്ഞു പുറത്തുവരും. ശരീരത്തിലടിഞ്ഞു കൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനും നാരങ്ങാനീരു ഗുണപ്രദം. മൂത്രനാളിയിൽ അണുബാധയുണ്ടാകുന്നതു തടയാനും ഫലപ്രദം.

വൃത്തിയിൽ വിട്ടുവീഴ്ചയില്ല

നാരങ്ങാനീരിൽ ചേർക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. കൈകൾ അണുനാശക സ്വഭാവമുള്ള സോപ്പോ ഹാൻഡ് വാഷോ പുരട്ടി വൃത്തിയായി കഴുകിയ ശേഷമേ നാരങ്ങാ പിഴിഞ്ഞു നീരെടുക്കാവൂ. നാരങ്ങാഞെക്കി ഉപയോഗിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചു എച്ച് 1 എൻ 1 ഉൾപ്പെടെ വിവിധതരം പകർച്ചപ്പനികൾ നാടാകെ പടരുന്ന കാലങ്ങളിൽ. പാത്രങ്ങൾ അണുനാശക സ്വഭാവമുളള സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാൻ മറക്കരുത്. നാരങ്ങാവെളളം പകരാനെടുക്കുന്ന ഗ്ലാസും പാത്രവും ശുദ്ധജലത്തിൽ കഴുകണം. അപ്രകാരം വൃത്തി ഉറപ്പു വരുത്തുന്ന കടകൾ നിരവധിയാണ്. എന്നാൽ, വൃത്തിഹീനമായ ചുറ്റുപാടുകളിൽ ശീതളപാനീയങ്ങൾ തയാറാക്കി നല്കുന്നവരുമുണ്ട്. അവരെ തിരിച്ചറിയണം; ഒഴിവാക്കണം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്