വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ..
Monday, October 24, 2016 2:45 AM IST
നമ്മുടെ ഹൈവേകളിൽ അർധരാത്രിക്കു ശേഷമുണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടന്ന് വാഹനമോടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഒരു സെക്കൻഡ് ഉറക്കത്തിലേക്കു വഴുതിയാൽ പോലും ചിലപ്പോൾ വലിയ ദുരന്തങ്ങളിലേക്കായിരിക്കും പോകുക. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ശരി, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. വിശ്രമം വേണ്ടപ്പോൾ ശരീരത്തിന് വിശ്രമം നല്കിയേ തീരൂ. സംസാരിക്കാൻ ആളുണ്ടായതു കൊണ്ടോ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതു കൊണ്ടോ ഉറക്കം മാറിനിൽക്കില്ല.

സൂക്ഷിക്കേണ്ടത് എപ്പോൾ..?

ഉറക്കം വരുമ്പോൾ മുൻകരുതൽ എടുക്കുക എന്നതു തന്നെയാണ് പ്രധാന പരിഹാരം. ഉറക്കമൊഴിച്ചുള്ള ഡ്രൈവിംഗ് കഴിവതും ഒഴിവാക്കുക.

* കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക
* തുടർച്ചയായി കോട്ടുവായിടുക
* കൈകൾക്കും ശരീരത്തിനും തളർച്ച അനുഭവപ്പെടുക

ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പ് നമ്മുടെ തലച്ചോർ നല്കുന്ന മുന്നറിയിപ്പുകളാണ് ഇവ. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുൻകരുതലെടുക്കുക. കഴിയുമെങ്കിൽ അൽപനേരം വാഹനം നിർത്തി തലച്ചോറിന് വിശ്രമം അനുവദിക്കണം. ഉറക്കച്ചടവിൽ ധൃതിയിൽ പോയി അപകടത്തിലാകുന്നതിലും നല്ലതാണ് പത്തോ ഇരുപതോ മിനിറ്റ് വിശ്രമിച്ച് സാവധാനം യാത്ര തുടരുന്നത്.





ഡ്രൈവിംഗിനിടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അർധരാത്രി മുതൽ പുലർച്ചെ അഞ്ചു വരെ ശരീരം സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത കാണിക്കും. അതിനാൽ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഈസമയത്തെ യാത്ര തിരഞ്ഞെടുക്കാവൂ.

* ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാൽ 20 മുതൽ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ചെയ്യുക. മുഖം നന്നായി കഴുകിയ ശേഷം വീണ്ടും യാത്ര തുടരുക.
* ദീർഘദൂര യാത്രകൾക്കു മുമ്പായി കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക.
* നിയന്ത്രിതമായ വേഗതയിൽ മാത്രം വാഹനമോടിക്കുക
* കഴിയുമെങ്കിൽ തനിയെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക.
* മദ്യപിച്ച് ഡ്രൈവ് ചെയ്യരുത്. രാത്രിയിൽ ശരീരത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം കൂടുതൽ അപകടകരമാണ്.
* യാത്രയ്ക്കിടെ കാപ്പി കുടിക്കുന്നത് ഉറക്കത്തെ അൽപമെങ്കിലും മാറ്റിനിർത്തും

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രി ഡ്രൈവിംഗ് സുരക്ഷിതമാക്കാം. ഓർമിക്കുക, ജീവിതം നമ്മുടേതാണ്. അമിതമായ ധൃതി, പ്രത്യേകിച്ചും രാത്രിയാത്രയിൽ അപകടം ക്ഷണിച്ചുവരുത്തിയേക്കാം. മറിച്ച്, കരുതലോടെ സാവധാനം യാത്ര ചെയ്താൽ സുരക്ഷിതമായി ലക്ഷ്യസ്‌ഥാനത്തെത്താം.