പ്രമേഹം: പ്രമഹപാരമ്പര്യം അവഗണിക്കരുത്
Monday, January 9, 2017 4:49 AM IST
പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർ ആഹാരക്രമത്തിൽ ഏറെ ശ്രദ്ധിക്കണം. മൂന്നു നേരമായാണ് സാധാരണയായി നാം പ്രധാനമായും ആഹാരം കഴിക്കാറുള്ളത്. ആകെ വേണ്ട ഊർജത്തിന്റെ 25 ശതമാനം രാവിലെ, 30–33 ശതമാനം വരെ ഉച്ചയ്ക്കും രാത്രിയും. ബാക്കിയുള്ളത് ഇടനേരങ്ങളിലുള്ള ലഘുഭക്ഷണമായി കഴിക്കാം. സാധാരണ ഒരാൾ കഴിക്കുന്ന അന്നജത്തിന്റെ പകുതി മാത്രമേ പ്രമേഹ പാരമ്പര്യമുള്ളവർ കഴിക്കാവൂ. പ്രത്യേകിച്ചും ചോറ്, കിഴങ്ങുവർഗങ്ങൾ തുടങ്ങി അന്നജം കൂടുതലുള്ള ആഹാരം നിയന്ത്രിക്കണം.

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ മക്കൾക്കും രോഗസാധ്യതയുണ്ട്. അമിതഭാരം, അരക്കെട്ടിന്റെ ചുറ്റളവ് കൂടുക എന്നിവയും പ്രമേഹസാധ്യത വർധിപ്പിക്കുന്നു. അങ്ങനെയുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിച്ച് തൂക്കം ആരോഗ്യകരമായ
തോതിൽ നിലനിർത്തണം.

വയറു കൂടിയാൽ പ്രമേഹസാധ്യതയേറും

പ്രായത്തിനും ഉയരത്തിനും അനുസരിച്ചുളള ശരീരഭാരം നിലനിർത്തണം. ഒപ്പം അരക്കെട്ടിന്റെ വണ്ണം നിയന്ത്രിതമാക്കണം. abdomen obesity (കുടവയർ) പ്രമേഹ സാധ്യത വർധിപ്പിക്കും. അരക്കെട്ടിന്റെ ചുറ്റളവ്(നാഭിയുടെ തൊട്ടു മുകളിൽ വച്ചാണ് അളവ് എടുക്കേണ്ടത്) പുരുഷന്മാർക്കു 90 സെന്റിമീറ്ററിലും സ്ത്രീകൾക്കു 80 സെന്റിമീറ്ററിലും കൂടാൻ പാടില്ല. വയറു കൂടിയാൽ പ്രമേഹസാധ്യതയേറും.


കൊഴുപ്പടങ്ങിയ വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ബീഫ്, പന്നിയിറച്ചി തുടങ്ങിയ കൊഴുപ്പു കൂടുതലുളള മാംസം എന്നിവ അമിതമായി കഴിക്കുന്നതും വണ്ണം വയ്ക്കുന്നതിന് ഇടയാക്കുന്നു. ഇവയുടെ ഉപയോഗത്തിൽ കാര്യമായ നിയന്ത്രണം ആവശ്യമാണ്. ഒഴിവാക്കുന്നതും ഉത്തമം. രോഗപ്രതിരോധശേഷി കൂടാൻ സഹായകമായി പച്ചക്കറികൾ ആഹാരക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.

മധുരത്തിൽ നിയന്ത്രണം അനിവാര്യം

കൊഴുപ്പു കൂടുതലുളള ഭക്ഷണം അമിതമായി കഴിക്കുന്നതാണ് വണ്ണം കൂടുന്നതിന് ഇടയാക്കുന്നത്. മധുരപലഹാരങ്ങളോട് അമിതഭ്രമം ഉള്ളവർ അതു നിയന്ത്രിക്കണം. പ്രമേഹം ഇല്ലാത്ത ഒരാൾ മധുരം ഉപേക്ഷിക്കണം എന്നു പറയുന്നില്ല, പക്ഷേ, മധുരപലഹാരങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം അനിവാര്യം. ഒരു വിഭവവും പൂർണമായി ഒഴിവാക്കിക്കൊണ്ടുളള നിയന്ത്രണം പാടില്ല. ഒരു ദിവസം ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിനു വേണ്ട അളവിൽ മാത്രം എല്ലാം മിതമായി കഴിക്കാം.