മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
Thursday, March 2, 2017 12:27 AM IST
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻറെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോൺ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്ന് തുടുക്കുകയും ചെയ്യും. വെളിച്ചത്തിൻറെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുമ്പോൾ രാവിലെ ഉണർന്നുകഴിഞ്ഞ് മുഖം കണ്ണാടിയിൽ നോക്കുന്പോൾ ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിൻറെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിലേക്കായി സോപ്പ് അല്ലെങ്കിൽ ഫെയ്സ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം ഗർഭം ധരിക്കാൻ.

മുഖക്കുരുവിന് ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ലേപനങ്ങൾ, സോപ്പുകൾ, ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ടിവന്നേക്കാം. ആൻറിബയോട്ടിക് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കണം. എന്നാൽ ഒരേ ലേപനംതന്നെ ദീർഘകാലം ഉപയോഗിച്ചാൽ മുഖക്കുരുവിന് കാരണമായ ബാക്ടീരിയകൾ ആ പ്രസ്തുത ആൻറിബയോട്ടിക്കിനെതിരേ പ്രതിരോധശേഷി നേടുന്നു. ഇത് അസുഖം ഭേദമാകാതിരിക്കുന്നതിനു കാരണമാകുന്നു. ആയതിനാൽ ഇടയ്ക്കിടെ ഇവ മാറ്റുന്നത് അത്യാവശ്യമാണ്. എന്നാൽ മുഖക്കുരുവിന് ഒരേ ലേപനം തന്നെ വർഷങ്ങളോളം ചിലർ ഉപയോഗിക്കാറുണ്ട്. ഇത് ഗുണം ചെയ്യില്ല.

മുഖക്കുരു വളരെ കൂടുതലുള്ളവർക്ക് ഉള്ളിൽ ഗുളിക കഴിക്കേണ്ടിവരും. ഉള്ളിൽ ഗുളിക കഴിക്കുന്ന സമയം ലേപനങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഒരേസമയം ഇവ രണ്ടും ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ചപോലെ ആൻറിബയോട്ടിക്കിനെതിരേ ബാക്ടീരിയ പ്രതിരോധശേഷി നേടുന്നതിന് കാരണമാകും.


ഇവ ശ്രദ്ധിക്കുക

ചർമത്തിൽ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാൽ സാധാരണഗതിയിൽ അവയുടെ ഒരുശതമാനം മാത്രമേ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചർമം വരണ്ടതാണെങ്കിൽ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തിൽ അൽപസമയം മുക്കിവച്ച ശേഷം ഓയിൻറ്മെൻറ് പുരട്ടുന്നത് മരുന്നിൻറെ ആഗിരണം വർധിപ്പിക്കുന്നതിനു സഹായിക്കും. ചർമരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കിൽ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പിട്ട ലായനിയിൽ കോട്ടൺ തുണി അൽപനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്തനിനു സഹായിക്കും. പിന്നീട് ലേപനങ്ങൾ പുരട്ടിയാൽ എളുപ്പത്തിൽ ഗുണം കിട്ടുന്നതായിരിക്കും.

മുകളിൽ വിവരിച്ചത് ചില ഉദാഹരണങ്ങൾ മാത്രമാണ്. അസുഖം മാറാതെ ഡോക്ടർമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നത് കേരളീയരുടെ പൊതുസ്വഭാവമാണ്. പലപ്പോഴും ശരിയായ വിധത്തിൽ മരുന്ന് ഉപയോഗിക്കാതെയായിരിക്കും ഇങ്ങനെ പുതിയ ഡോക്ടർമാരെ തേടിയിറങ്ങുന്നത്. ചർമരോഗങ്ങൾ ഭേദമാകുന്നതിന് അതിൻറേതായ സമയം കൊടുക്കുന്നതാണു നല്ലത്. ദിവസങ്ങൾകൊണ്ടു ഭേദമാകുന്ന ചർമരോഗങ്ങളുണ്ട്. മുഖക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. അതിനാൽ ഗുണം കിട്ടിയില്ലെന്നു പരാതി പറഞ്ഞ് പുതിയ ഡോക്ടറെ തേടിയിറങ്ങാതിരിക്കുന്നതാണു നല്ലത്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് മരുന്നു നൽകാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. ഒടിസി മരുന്നു (ഓവർ ദ കൗണ്ടർ – കുറിപ്പടിയില്ലാതെ മരുന്നു വാങ്ങൽ)വില്പന കേരളത്തിൽ വ്യാപകമാണ്. സ്വകാര്യ ക്ലിനിക്കുകളിലോ സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടാൻ കഴിയാത്തവർ സർക്കാർ ആശുപത്രികളിലെ വിദഗ്ധരെ കണ്ട് ചികിത്സ നേടുന്നതാണു നല്ലത്. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. പണവും സമയവും ആരോഗ്യം നഷ്‌ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.