ജനസംഖ്യയുടെ നാലു മുതൽ അഞ്ചു വരെ ശതമാനം ആളുകളെ ബാധിക്കുന്ന തകരാറാണു വിഷാദം. ജീവിത ഗുണമേന്മ തകർക്കുന്ന അദൃശ്യനായ വില്ലൻ എന്നാണ് വിഷാദ രോഗം അറിയപ്പെടുന്നത്. ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, അർബുദം തുടങ്ങിയവയെപ്പോലെ ശാരീരികദൃശ്യമല്ല എന്നതാണു വിഷാദ രോഗത്തിന്റെ സവിശേഷത. വ്യക്തിപരമായ ഒരു ദുരിതം എന്നതിലുപരി കൂടുംബത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ വിഭവശേഷിയെപ്പോലും ബാധിക്കുകയും ചെയ്യുന്ന മാനങ്ങൾ ഈ തകരാറിനുണ്ടെന്ന തിരിച്ചറിവാണ് ലോകാരാഗ്യ സംഘടന ഈ വർഷത്തെ ആരോഗ്യദിന ചിന്തയായി വിഷാദത്തെ തെരഞ്ഞെടുക്കാൻ കാരണം.
വിഷാദരോഗം- ലക്ഷണങ്ങൾ
സ്ഥായിയായ വിഷാദഭാവം, ആഹ്ളാദം അനുഭവിക്കാൻ സാധിക്കാത്ത അവസ്ഥ, ഉത്സാഹക്കുറവ്, ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ശരീരത്തിന്റെ ചലനങ്ങൾക്കും ചിന്തകൾക്കും അനുഭവപ്പെടുന്ന മന്ദത, ഏകാഗ്രതയും ശ്രദ്ധയും കുറയുക, അനാവശ്യമായ കുറ്റബോധം വിട്ടുമാറാതെ പിന്തുടരുക, നിസഹായത, നിരാശ, മരണചിന്ത, ആത്മഹ
ത്യാ പ്രവണത എന്നിവയാണു വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവയിൽ കുറഞ്ഞത് അഞ്ചു ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചയെങ്കിലും അനുഭവപ്പെട്ടാൽ മാത്രമേ വിഷാദ രോഗം നിർണയിക്കാൻ കഴിയൂ.
ശാരീരിക രോഗലക്ഷണങ്ങൾ കൊണ്ടും വിഷാദ സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാം എന്നതിനാൽ വിഷാദ രോഗം നിർണയിക്കുന്നതിനു മുന്പ് മെഡിക്കൽ പരിശോധന ആവശ്യമാണ്.
വിഷാദരോഗം- കാരണങ്ങൾ
ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടകരമായ സംഭവങ്ങൾ മൂലം ഒരു വ്യക്തിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന മനഃപ്രയാസമല്ല ഡിപ്രഷൻ.
വിഷാദത്തിന്റെ കാരണങ്ങൾ മൂന്നു തരത്തിലാണ്
ഒന്ന്- ജീവശാസ്ത്രപരമായ കാരണം. മസ്തിഷ്കത്തിന്റെ സാധാരണ പ്രവർത്തനഫലമാണ് വൈകാരികവാസ്ഥ. മസ്തിഷ്കത്തിലെ രാസ വൈദ്യുത പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന വൈകാരികാവസ്ഥ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ വിഷാദമായി പ്രത്യക്ഷപ്പെടാം.
രണ്ട്-ബാഹ്യസമ്മർദങ്ങൾ. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ, ആഘാതങ്ങൾ എന്നിവ ചിലപ്പോൾ വൈകാരികാവസ്ഥയുടെ നിയന്ത്രണത്തെ താറുമാറാക്കാം. ഇത് വിഷാദാവസ്ഥയിലേക്ക് നയിക്കാം. സമ്മർദമുണ്ടാകുന്ന മാറ്റങ്ങൾ പോലും വിഷാദ സാധ്യത വർധിപ്പിച്ചേക്കാം.
മൂന്ന് - മാനസിക ഘടനയിലെ പ്രത്യേകതകൾ. ഓരോരുത്തരുടെയും മാനസിക പ്രകൃതവും വ്യക്തിത്വവും വ്യത്യസ്തങ്ങളാണ്. സമ്മർദങ്ങൾ താങ്ങാനുള്ള കഴിവും വൈകാരിക നിയന്ത്രണത്തിനുള്ള കഴിവും ചിലരിൽ കുറഞ്ഞേക്കാം. ഇത്തരം വ്യക്തികൾക്ക് ഡിപ്രഷൻ വരാനുള്ള സാധ്യത കൂടുതലാണ്. അമിതമായ വൈകാരിക ആശ്രിതത്വം, എല്ലാം പെർഫെക്്ടായിരിക്കണം എന്ന നിർബന്ധ ബുദ്ധി എന്നിങ്ങനെയുള്ള പ്രകൃതക്കാർക്കും വിഷാദ സാധ്യതയേറെയാണ്.
ലഹരിവസ്തുക്കളുടെ ഏറിവരുന്ന ഉപയോഗം, ജീവിത ശൈലിയിൽ വന്നിരിക്കുന്ന മാറ്റം, അമിതമായ മാനസിക സമ്മർദം എന്നിങ്ങനെയുള്ള ഘടകങ്ങൾ ചേർന്നു പ്രവർത്തിക്കുന്നതു കൊണ്ടാകാം വിഷാദ രോഗത്തിന്റെ തോത് ക്രമാതീതമായി ഉയർന്ന് രോഗക്ലേശം, പരാധീനത എന്നിവയിൽ ഹൃദ്രോഗത്തെയും പ്രമേഹത്തെയും രക്താതിമർദത്തെയും കാൻസറുകളെയും ഒക്കെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തി നിൽക്കുന്നത്.
ആത്മഹത്യകളുടെ പിന്നിലെ അറിയപ്പെടാത്ത ഘടകമായും വിഷാദം നിലകൊള്ളുന്നു. വിഷാദ രോഗികളിൽ 15 ശതമാനം ആളുകളും തങ്ങളുടെ ജീവിതം ആത്മഹത്യയിൽ അവസാനിപ്പിക്കുന്നു. വിഷാദം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഇങ്ങനെ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളെയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
കേരളത്തിൽ ഒരു വർഷം ആത്മഹത്യ ചെയ്യുന്നത് ഏകദേശം 9000 പേരാണ്. ആത്മഹത്യാനിരക്ക് കുറച്ചു കൊണ്ടുവരാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് വിഷാദ രോഗം തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നതാണ്.
വിഷാദരോഗം - എങ്ങനെ പ്രതിരോധിക്കാം
* സമൂഹത്തിനും ആരോഗ്യ പ്രവർത്തകർക്കും ഈ തകരാറിനെപ്പറ്റി വ്യക്തമായ ബോധവത്കരണം നടത്തുക. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ ആത്മീയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് വിഷാദത്തെപ്പറ്റി വ്യക്തമായ അറിവും പരിശീലനവും ഉണ്ടാകണം.
* രോഗമില്ലാതെ രോഗലക്ഷണവുമായി എത്തുന്ന രോഗികളിൽ വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ ഉയർന്നതാണ്. എന്നതിനാൽ ഇത്തരം രോഗികളെ പ്രത്യേകം ശ്രദ്ധിക്കുക. വിഷാദം നേരത്തെ തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നതിൽ കുടുംബ ഡോക്്ടർമാരും സ്പെഷലിസ്റ്റ് ഡോക്്ടർമാരും ജാഗ്രത പുലർത്തുക.
* ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, ആസക്തിയുള്ളവർക്ക് ശാസ്ത്രീയ ചികിത്സ ലഭ്യമാക്കുക.
* സമ്മർദം കുറഞ്ഞ ജീവിത ശൈലി സ്വീകരിക്കുക.
* സമ്മർദം കുറയ്ക്കാനായി വ്യായാമം, നിദ്രാശുചിത്വം എന്നിവ പരിശീലിക്കുക.
* വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന വ്യക്തികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തുറന്നു പറയുക.
* പ്രഫഷണണൽ സഹായവും ശാസ്ത്രീയ ചികിത്സയും തേടാനുള്ള തടസങ്ങൾ മാറ്റുക.
* മാനസിക രോഗങ്ങളെപ്പറ്റിയും വിഷാദത്തെപ്പറ്റിയുമുള്ള അവജ്ഞയും വിവേചനവും ഒഴിവാക്കാനുള്ള സംഘടിത ശ്രമം നടത്തുക.
ഡോ. വർഗീസ് പി. പുന്നൂസ്
മാനസികാരോഗ്യ വിഭാഗം, മെഡിക്കൽ കോളജ്, കോട്ടയം