അവയവദാനം ശ്രേഷ്ഠമായ ദാനം
Monday, April 17, 2017 11:20 PM IST
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങൾ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീർന്നു. അനേകം രോഗങ്ങൾ ശരീരത്തിലെ പല അവയവങ്ങൾക്കും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത തരത്തിലുള്ള കേടിപാടുകൾ വരുത്തി തീർത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തിൽ അതിനൂതനമായി തീർന്നു. ശസ്ത്രക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സാശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കൽ എന്ന ആധുനിക ചികിത്സാസന്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളർത്തി എടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങൾക്കും അവയവമാറ്റിവയ്ക്കൽ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.

ഏതൊക്കെ അവയവം മാറ്റി വയ്ക്കാം

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കാരണമുള്ള കേട് പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും - വൃക്ക, കരൾ, ശ്വാസകോശം,ഹൃദയം, ചെറുകുടൽ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാൽ ഇപ്രകാരം കേട് സംഭവിക്കാൻ സാധ്യതയുള്ളതാണ്. ഇതിൽ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനാൽ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണം ആയിത്തീരാവുന്നതാണ്. ഈ സാഹചര്യത്തിൽ അവയവം മാറ്റി വയ്ക്കൽ ആണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. താഴെ പറയുന്ന അവയവങ്ങളാണ് ഇപ്രകാരം മാറ്റി വയ്ക്കാൻ സാധ്യയമായവ - വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങൾക്കനുകൂലമായി മാറ്റി വയ്ക്കാൻ സാധ്യമായ മറ്റു അവയവങ്ങൾ ഇവയാണ് - കണ്ണുകൾ (കോർണ്ണിയ എന്ന നേത്രപടലം), ത്വക്ക്, പാൻക്രിയാസ്, ചെറുകുടൽ, ഗർഭപാത്രം, കൈപ്പത്തി, ചില അസ്ഥികൾ, രക്തക്കുഴലുകൾ, ചെവിക്കുള്ളിലെ അസ്ഥികൾ, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങൾ ദാനം ചെയ്യാൻ പറ്റാവുന്നതാണ്.

അവയവങ്ങൾ എവിടെ നിന്നു ലഭിക്കും

അവയവമാറ്റിവയ്ക്കൽ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടന്പ അവയവങ്ങളുടെ ദൗർലഭ്യമാണ്. വൃക്ക, കരൾ പോലുള്ള അവയവങ്ങൾ ജീവിച്ചിരിക്കുന്ന ആൾക്കാർക്ക് ദാനം ചെയ്യാമെങ്കിലും, മറ്റു പല അവയവങ്ങൾ - ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ രാജ്യത്ത് ഇന്നു നടക്കുന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കാര്യമെടുത്താൽ ബഹുഭൂരിപക്ഷവും ജീവനുള്ള ദാതാക്കളിൽ നിന്നാണ്. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്ത്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്. ഈ പശ്ചാത്തലത്തിലാണ് മരണാനന്തര അവയവദാനത്തിനുള്ള പ്രസക്തി പ്രകടമാവുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ വൃക്ക മാറ്റിവയ്ക്കലിനായി അനേകായിരങ്ങൾ കാത്തിരിക്കുന്പോൾ, നടക്കുന്നത് പ്രതിവർഷം ശരാശരി 500 ശസ്ത്രക്രിയ മാത്രം. ദാതാവിനെ ലഭിക്കാതെയും, ചികിത്സയ്ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം. പാശ്ചാത്യരാജ്യങ്ങളിൽ അമേരിക്ക പോലുള്ള അവയവ മാറ്റി വയ്ക്കൽ ചികിത്സാശാഖ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്ക്കലും നടക്കുന്നത് മരണാനന്തരദാനത്തിലൂടെയാണ്. ഓരോ രാജ്യത്തും അവയവമാറ്റിവയ്ക്കലും മരണാനന്തരദാനവും സംബന്ധിച്ച് നിയമങ്ങൾ നിലവിലുണ്ട്.

ആർക്കൊക്കെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാം

ശിശുക്കൾ മുതൽ വൃദ്ധരായവർ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങൾ, കാൻസർ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങൾ മാറ്റിവയ്ക്കാൻ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തിൽ വളരെ അധികം ആൾക്കാരെ ബാധിച്ചിരിക്കുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രമേഹം, രക്താതിമർദ്ദം മുതലായവ. ഈ രോഗങ്ങൾ ഉള്ളവർക്ക് എല്ലാ അവയവവും ദാനം ചെയ്യാൻ സാധ്യമായില്ല എങ്കിലും ദാനം ചെയ്യാൻ സാധ്യമായ പലഅവയവങ്ങളും ഉണ്ട്. പഴകിയ പ്രമേഹവും രക്താതിമർദ്ദവും ഉള്ളവരുടെ വൃക്കകൾ, ഹൃദയം മുതലായവ ദാനം ചെയ്യാൻ യോജിച്ചതായിരിക്കില്ല. എന്നാലും കരൾ, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കിൽ മാറ്റിവയ്ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാൽ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന് അതുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ സംഘം തീരുമാനിക്കുന്നതാണ്.

മരണാനന്തര അവയവദാനം

മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂർണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന സജ്ജമായിരിക്കണമെങ്കിൽ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയിൽ പുറത്തെടുക്കുന്ന അവയവങ്ങൾ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകൾ, ഹൃദയവാൽവുകൾ തുടങ്ങിയ അവയവങ്ങൾ മരണശേഷവും പരിമിതമായ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളിൽ വച്ചു മരണം സംഭവിക്കുന്നവർക്ക് പോലും സാധ്യമാണ്. അതു വഴി രണ്ട് പേരുടെ എങ്കിലും ജീവിതത്തിലേക്ക് വെളിച്ചം പകരാൻ സാധിക്കുന്നതുമാണ്. പക്ഷെ ആന്തരിക അവയവങ്ങൾ മാറ്റി വയ്ക്കണം എങ്കിൽ ജീവനോടുള്ള അവസ്ഥയിൽ ദാതാവിൽ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാൽ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്ക ട്യൂമർ) മസ്തിഷ്കത്തിന് ഏൽക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കമരണം. ന്ധകോമ’-യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയിൽ മസ്തിഷ്കത്തിന് കേട് സംഭവിച്ച് നിർജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്കമരണം എന്നു പറയുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നിലവിലുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്‍റെ മറ്റവയവങ്ങളുടെ പ്രവർത്തനം യന്ത്രസഹായത്താലും, മരുന്നിന്‍റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂർണ്ണമായി മരണം സംഭവിച്ചാൽ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാർക്കും പ്രയോജനപ്പെടാതെ ജീർണ്ണിച്ചു പോകുന്ന അവയവങ്ങൾ മൂലം ഒരാൾക്ക് തന്നെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ അവയവദാനത്തിലൂടെ സാധിക്കും.

അവയവമാറ്റിവയ്ക്കലിന്‍റെ ചരിത്രം

1954-ലാണ് ലോകത്തിൽ ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തുടക്കം നാളുകളിൽ അവയവദാന ശസ്ത്രക്രിയകൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പതിസന്ധി Rejection എന്ന പ്രതിഭാസമാണ്. ദാതാവിൽ നിന്നും സ്വീകരിച്ച അവയവം, സ്വീകർത്താവിന്‍റെ ശരീരം തിരസ്ക്കരിക്കുന്ന അവസ്ഥയാണിത്. Rejection തടയാൻ ഉപയോഗിക്കുന്ന ന്ധസൈക്ലോസ്പോറിൻ’ മരുന്നിന്‍റെ കണ്ടുപിടിത്തമാണ് അവയവദാനചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയത്. ഇന്നു സൈക്ലോസ്പോറിനേക്കാളും മെച്ചമായ മരുന്നുകൾ ലഭ്യമാണ്.

അവയവദാനചരിത്രത്തിലെ മറ്റു പ്രധാനപ്പെട്ട വർഷങ്ങൾ താഴെ കുറിക്കുന്നു
1967 - അമേരിക്കയിൽ വച്ച് ആദ്യ വിജയകരമായ കരൾ മാറ്റ ശസ്ത്രക്രിയ
1967 - സൗത്ത് ആഫ്രിക്കയിൽ ആദ്യ വിജയകരകായ ഹൃദയമാറ്റശസ്ത്രക്രിയ
1983 - കാനഡയിൽ വിജയകരമായ ശ്വാസകോശമാറ്റ ശസ്ത്രക്രിയ.

അവയവമാറ്റിവയ്ക്കൽ - ഇന്ത്യയിലും കേരളത്തിലും

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് 1965-ൽ ബോംബേയിലെ കെ.ഇ.എം ആശുപത്രിയിലാണ്. ജീവനുള്ള ദാതാവിന്‍റെ വൃക്ക ആദ്യം മാറ്റിവച്ചത് 1971-ൽ സി.എം.സി വെല്ലൂറിൽ ആണ്. വൃക്കമാറ്റിവയ്ക്കലിനേക്കാളും സങ്കീർണ്ണമായ കരൾ മാറ്റി വയ്ക്കൽ നടന്നത് 90-കളിലാണ്. അവയവമാറ്റിവയ്ക്കലിനായി ഇന്ത്യൻ സർക്കാർ നിർമ്മിച്ച നിയമമാണ് 1994-ൽ നിലവിൽ വന്ന Transplantation of Human Organs Act (THOA). അതിനുശേഷം പല ammendments-ഉം ഇതിനോടനുബന്ധിച്ച് നടന്നിട്ടുണ്ട്. 2011-ലാണ് അവസാന ammendments നടന്നത്. ഇന്ത്യയിൽ ഇന്നു നടക്കുന്ന അവയവമാറ്റിവയ്ക്കൽ ചികിത്സ ഇതിന്‍റെ നിയമപരിധിയിൽ വരുന്നതാണ്. തുടക്കത്തിലെങ്കിലും ഈ ചികിത്സാരീതിയുടെ കച്ചവടസാധ്യത ചൂഷണം ചെയ്ത്, ചികിത്സയെ കച്ചവടമാക്കി മാറ്റിയ കശ്മലർ ഇവിടെ ഉണ്ടായി. അമൃത്സറിലും തമിഴ്നാട്ടിലും ഉണ്ടായ ചില സംഭവങ്ങൾ ഇത്തരത്തിലുള്ളവയായിരുന്നു. ആ പ്രതിസന്ധിഘട്ടം തരണം ചെയ്യുകയും, അതിനുത്തരവാദികളായവരെ അഴികൾക്കുള്ളിലാക്കാനും സർക്കാരിനു സാധിച്ചു. ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിനു ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്. സ്വമേധയാ പ്രതിഫലേ ച്ഛ ഇല്ലാതെയുള്ള അവയവദാനം മാത്രമേ നിയമപ്രകാരം അനുവദിച്ചിട്ടുള്ളൂ. പതുക്കെ മരണാന്തര അവയവദാനവും ഇന്ത്യയിൽ വ്യാപകമായി തുടങ്ങി. ഇന്ത്യയ്ക്കു തന്നെ മാതൃകയാവുന്ന രീതിയിൽ തമിഴ്നാട് ഈ മേഖലയിൽ വളരെ മുന്നോട്ട് പോയി. അനേകം മ്മട്ടന്പകകൾ ഈ മേഖലയിൽ തമിഴ്നാട്ടിൽ പ്രവർത്തിച്ചു വരുന്നു. അതിലെ പ്രമുഖമായ എൻജിഒ ആണ് MOHAN foundation (Multi Organ Harvest Aid Network). മറ്റ് സംസ്ഥാനങ്ങളിൽ ഈ മേഖലയിൽപരിശീലനം നൽകാൻ MOHAN foundation മുന്നിട്ടു നിൽക്കുന്നു. ഇതിന്‍റെ ചുവടു പിടിച്ചു കേരള സർക്കാരും മരണനന്തരഅവയവദാന മേഖലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കി.


2012 ആഗസ്റ്റ് 12-ന് കേരളസർക്കാരിന്‍റെ സംരംഭമായ മൃതസഞ്ജീവനി എന്ന പദ്ധതി നിലവിൽ വന്നു. ഇതിന്‍റെ നടത്തിപ്പിനായി Kerala Network for Organ Sharing (KNOS) എന്ന ഏജൻസി രൂപീകൃതമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കെഎൻഒഎസ് വഴി ആണ് ഇന്ന് കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത്. 2012-ൽ രൂപീകൃതമായതിൽ പിന്നെ നാളിതുവരെ (ഓഗസ്റ്റ് 2015) അനേകം ശസ്ത്രക്രിയകൾ കെഎൻഒഎസ് വഴി നടന്നു കഴിഞ്ഞു - വൃക്ക(187), കരൾ(74), ഹൃദയം(13), പാൻക്രിയാസ്(1), കൈപ്പത്തി(1), ചെറുകുടൽ(1). അവയവം ലഭിക്കാൻ സാധ്യതയുള്ള രോഗികളുടെ മുൻഗണനാക്രമം ന്നമ്മന്പ. തയ്യാറാക്കി വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദ്ധനരായ അനേകം രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഇതു വഴി സാധ്യമായിട്ടുണ്ട്. മരണാനന്തര അവയവമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ട്. ഈ അടുത്ത ദിനങ്ങളിൽ (ഓഗസ്റ്റ് 3,2015) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് ശിശുക്കൾ തമ്മിൽ നടന്ന സംയുക്ത കരൾ/ സംയോജിത വൃക്ക മാറ്റിവയ്ക്കൽ അതിന് ഉത്തമ ഉദാഹരണമാകുന്നു.

അവയവദാനപ്രക്രിയ

റോഡപകടങ്ങൾ, മസ്തിഷ്കരക്തസ്രാവം, ചില തരം മസ്തിഷ്ക ട്യൂമറുകൾ എന്നിവ മൂലം മസ്തിഷ്കമരണംസംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാണെങ്കിൽ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കൾക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്ടർ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കിൽ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്. പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങൾ പാഴായി പോവുകയും ചെയ്യുന്നുണ്ട്. ബന്ധുക്കൾ സമ്മതം നൽകി കഴിഞ്ഞാൽ ചികിത്സിക്കുന്ന ഡോക്ടർ കെഎൻഒഎസ് പ്രവർത്തകരുമായി ബന്ധപ്പെടുന്നതാണ്. മുൻഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത് ന്നമ്മന്പ. അധികൃതരാണ്. അവയവമാറ്റിവയ്ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടർമാർ അവയവമാറ്റിവയ്ക്കലിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. അതേ സമയം തന്നെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനായി സർക്കാർ അംഗീകാരം നൽകിയ ഡോക്ടർമാരുടെ പാനൽ അവയവദാനം നടത്തുന്ന രോഗിയിൽ വിദഗ്ധ പരിശോധനയും ടെസ്റ്റുകളും നടത്തി മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്കമരണം ഒന്നു കൂടി ഉറപ്പിക്കുന്നു. ഇതിനു ശേഷം അവയവദാതാവും, അവയവം സ്വീകരിക്കുന്ന രോഗിയും തമ്മിലുള്ള രക്തഗ്രൂപ്പ് ചേർച്ചക്കു പുറമേ അവയവങ്ങൾ തമ്മിലുള്ള ചേർച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ് മാച്ച് (Lymphocyte Cross match) എന്ന ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് കേരളത്തിൽ ചുരുക്കം ചില ആശുപത്രികളിൽ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. തിരുവനന്തപുരത്ത് നടക്കുന്ന ഓപ്പറേഷന് വേണ്ടിയുള്ള ടെസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ എറണാകുളത്ത് എത്തിച്ച് നടത്തേണ്ടി വരുന്നു. ഇതിനു പരിഹാരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതിനുള്ള സംവിധാനം ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ദാതാവിന്‍റെ പല അവയവങ്ങളും ഒരു പക്ഷെ എത്തുന്നത് പല ആശുപത്രികളിലായിരിക്കും. ഉചിത്മായ സ്വീകർത്താക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ദാതാവിന്‍റെയും സ്വീകർത്താക്കളുടെയും ശസ്ത്രക്രിയകൾ ഏകദേശം ഒരേ സമയത്ത് പല ആശുപത്രികളിലും തുടങ്ങുന്നു. ദാതാവിൽ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങൾ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കിൽ ശീതീകരിച്ച പ്രത്യേക ലായനിയിൽ സൂക്ഷിച്ചാണ് കൊണ്ട് പോകുന്നത്. യഥാസ്ഥാനത്ത് എത്തിച്ചേരുന്ന അവയവങ്ങൾ വിദഗ്ധഡോക്ടർമാരുടെ സംഘം സ്വീകർത്താവിൽ വച്ച് പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നു. ദാതാവിന്‍റെ ശസ്ത്രക്രിയ വിദഗ്ധരായ ഡോക്ടർമാർ സൂക്ഷ്മതയോടെ ചെയ്യുന്നതിനാൽ യാതൊരു രീതിയിലും വികലമാക്കപ്പെടുന്നില്ല. പ്രസക്തമായ അവയവങ്ങൾ നീക്കം ചെയ്ത ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയോ സന്ദർഭോചിതമായി പോസ്റ്റ് മോർട്ടം ചെയ്യാൻ പോലീസിന് വിട്ടു കൊടുക്കുകയോ ചെയ്യുന്നു. ഇഹലോകവാസം വിട്ടൊഴിയുന്ന വേളയിൽ മരണം കാത്ത് കഴിയുന്ന ഏതാനും പേർക്ക് പുതുജീവൻ പ്രദാനം ചെയ്യുന്നു എന്ന പുണ്യപ്രവൃത്തിയാണ് അവയവദാനത്തിലൂടെ നടക്കുന്നത്. ജീവിച്ചിരിക്കുന്പോൾ നമുക്കു ചെയ്യാൻ സാധിക്കുന്നത് ഈ പ്രവൃത്തിയെപ്പറ്റി ബോധവാൻമാരായിരിക്കുക എന്നുള്ളതാണ്. നമ്മുടെ ആരുടെയെങ്കിലും കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ച്, നമ്മുടെ ഉറ്റവരുടെ അവയവങ്ങൾ ദാനം ചെയ്യേണ്ട സന്ദർഭം ഉണ്ടാവുകയാണെങ്കിൽ അതിനു സമ്മതം നൽകാൻ മനസ്സിനെ സജ്ജമാക്കാം. ഇന്ന് നടക്കുന്ന പല മസ്തിഷ്കമരണങ്ങളിലും അവയവദാനം നടക്കാതെ പോകുന്നത് ബന്ധുക്കളുടെ സമ്മതം കിട്ടാത്തത് കൊണ്ട് മാത്രമാണ്.

ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള അവയവദാനം

വൃക്ക, കരൾ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നും നീക്കം ചെയ്യാവുന്നത്. ആരോഗ്യമുള്ള 2 വൃക്കകൾ ഉള്ള ഒരാൾക്ക് ഒരു വൃക്ക ദാനം ചെയ്യാൻ സാധിക്കുന്നതാണ്. കരൾ ദാനം ചെയ്യുന്നത് അതു പകുത്ത് എടുക്കുന്ന സങ്കീർണ്ണമായ പ്രക്രിയ വഴിയാണ്. നമ്മുടെ നാട്ടിൽ സാധാരണമായി ബന്ധുക്കൾ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തിൽ നടക്കുന്നത്. പക്ഷെ ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കർശനമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേർച്ച പരിശോധിക്കുന്ന ടെസ്റ്റുകൾക്ക് ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേഖകൾ സർക്കാർ രൂപീകരിച്ചിട്ടുള്ള Ethical committee സമക്ഷം സമർപ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്. ഇൻഡ്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാന്പത്തിക ഇടപാടുകളും അനുവദനീയമല്ല. ഇപ്രകാരമുള്ള സാന്പത്തിക ഇടപാടുകൾ നിയമവിരുദ്ധവും ശിക്ഷാർഹവും ആണ്. സ്വമേധയാ അവയവദാനത്തിനായി വരുന്ന അനേകം സഹൃദയർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. നിർഭാഗ്യവശാൽ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയമാറ്റിവയ്ക്കൽ സാദ്ധ്യമാക്കുന്ന സർക്കാർ സംവിധാനങ്ങൾ നിലവിലില്ല. ചില സ്വകാര്യ വ്യക്തികൾ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ശ്രദ്ധേയമാണ് ഫാദർ ഡേവിസ് ചിറമേൽ സ്ഥാപിച്ച Kidney Federation of India
എന്ന സംഘടന. ഡയാലിസിസ് ആവശ്യമുള്ളവർക്കും, വൃക്ക മാറ്റി വയ്ക്കൽ ആവശ്യമുള്ളവർക്കും ഈ സംഘടന പലവിധ സഹായങ്ങൾ നൽകി വരുന്നു.

അവയവദാനവും മതങ്ങളും

ഒരു മതസംഹിതയും അവയവദാനത്തെ എതിർക്കുന്നില്ല. സഹജീവികൾക്ക് ന· ചെയ്യണമെന്നാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്. അവയവദാനം ഏറെ പ്രചാരമുള്ള മതവിഭാഗമാണ് ജൈനമതസ്ഥർ. അവയവങ്ങൾ ദാനം ചെയ്യപ്പെടേണ്ടതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ആത്മാവിന്‍റെ പുനർജ·ത്തിൽ വിശ്വസിക്കുന്ന ഹിന്ദുമതസ്ഥരും, ജീവൻ വിട്ടൊഴിഞ്ഞ ശരീരത്തിന് വില കൽപ്പിക്കുന്നില്ല. അതിനാൽ തന്നെ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മിക്ക ഇസ്ലാം മതപണ്ഡിതരും അവയവദാനത്തെ അനുകൂലിക്കുന്നെങ്കിലും, എതിർവാദം ഉന്നയിക്കുന്ന ചിലെരെങ്കിലും ആശയക്കുഴപ്പം സൃഷ്ഠിക്കാറുണ്ട്. ക്രിസ്തുമതസ്ഥർ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മാർപാപ്പയുടെ അധീനതയിലുള്ള കത്തോലിക്കർക്കായി അവയവദാനത്തെ പിന്തുണച്ചുകൊണ്ട് മാർപാപ്പമാരുടെ ഒൗദ്യോഗിക ലേഖനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയവദാനത്തിനായി ജാതിമതഭേദമെന്യേ ജനം മുന്നിട്ടിറങ്ങിയാൽ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ഉതകും.

അവയവദാന സമ്മതപത്രം

അവയവദാന സമ്മതപത്രവും ഡോണർ കാർഡും ഗചഛട ന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാൾ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവദാനത്തെപ്പറ്റി ബോധവൽക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതിൽ സംശയമില്ല.

ഡോ. റെനു തോമസ് MBBS,MS,DNB,MCh

Consultant Urologist and Chief Renal Transplant Surgeon
Kerala Institute of Medical Sciences
Thiruvananthapuram

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന Phone numbers/ Contact information

1. KNOS Helpline
Mobile :9048436617, 8281932291
Phone :0471-2528658, 2117660
Email : [email protected]
2. Websites
www.knos.org.in
www.mohanfoundation.org
www.kidneyfed.com