പുകവലിയുമായി ബന്ധമുള്ള രോഗങ്ങൾ - ഹൃദയരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, വിവിധ തരം കാൻസറുകൾ - കുടുംബ ബജറ്റ് തകരാറിലാക്കുന്നു. അധികതുക കണ്ടെത്തേണ്ടിവരുന്നു. അതു സാന്പത്തിക ബാധ്യതയ്ക്കു കാരണമാകുന്നു. പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കാം. ദാരിദ്ര്യത്തിൽ നിന്നു കരകയറാം. പുകവലിക്കു ചെലവഴിച്ചിരുന്ന പണം ഇനി ഗുണമേന്മയുള്ള ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രയോജനപ്പെടുത്താം. ആരോഗ്യമുള്ള കുടുംബങ്ങളുടെ പ്രയത്നത്തിൽ രാജ്യമാകെ വികസനത്തിന്റെ പ്രകാശം നിറയും. രാജ്യം സുസ്ഥിര പുരോഗതി നേടും.
"സുരക്ഷിത' പുകവലി ? അങ്ങനെയൊന്നില്ല
സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകവലിയുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. ഒരേതരം രാസവസ്തുക്കൾ തന്നെ എല്ലാറ്റിലും. സിഗാറിൽ സിഗരറ്റിലുള്ളതിലധികം കാർസിനോജനുകളും വിഷപദാർഥങ്ങളും ടാറുമുണ്ട്. ഹൂക്ക പൈപ്പ് ഉപയോഗിക്കുന്പോൾ നേരിട്ടു സിഗരറ്റ് വലിക്കുന്പോൾ എത്തുന്നതിലും അധികഅളവിൽ പുക ശ്വാസകോശങ്ങളിലെത്തുന്നു.
പുകവലിയിൽ "സമത്വം' !!
സ്ട്രസ്ഫുൾ ജോലി ചെയ്യുന്ന, സാന്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവരും സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നവരും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ഒരുപോലെ!
പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ
മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം നമ്മുടെ കുട്ടികളും അവയ്ക്ക് അടിമകളാവുകയാണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാലും കൂട്ടിയുള്ള മുറുക്ക്്, പാൻപരാഗ്, തന്പാക്ക്... തുടങ്ങിയ പുകയില്ലാത്ത (smokeless tobacco) പുകയില ഉത്പന്നങ്ങളും വിനാശകാരികൾ തന്നെ.
നിക്കോട്ടിനും കാർബൺ മോണോക്സൈഡും
പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. സിഗരറ്റ് പുകയിലുള്ള കാർബണ് മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിനാകുന്നു. ഓക്സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്ടമാകുന്നു. രക്തത്തിൽ നിന്ന് കോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെയാകുന്നു.
പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ-
* വിവിധതരം ശ്വാസകോശ രോഗങ്ങൾ, കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു മുഖ്യകാരണം
* തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്തം കട്ടപിടിക്കാനുമുള്ള സാധ്യത (സ്ട്രോക്ക്സാധ്യത)
* രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ന്യുമോണിയ, ആസ്ത്്മ, ക്ഷയം തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്കു വർധിച്ച സാധ്യത.
പുകവലി: പഠനങ്ങൾ പറയുന്നത്-
* സിഗരറ്റിൽ 599 രാസഘടകങ്ങൾ. സിഗരറ്റ് പുകയിൽ 4000 ൽപരം രാസവസ്തുക്കൾ. ഇതിൽ 69 എണ്ണം കാൻസറിനിടയാക്കുമെന്നു പഠനങ്ങൾ.
* പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ട്.
* പുകവലി സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു.
* പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നു.
സ്ത്രീകൾ പുകവലിച്ചാൽ
സ്ത്രീകളിൽ പുകവലി വർധിക്കുന്നതായി പഠനങ്ങൾ. 20 വർഷം മുന്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ സ്ത്രീകളിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന ഏകദേശം 30 ഇരട്ടിയിലധികം.
* ലൈറ്റ് സിഗരറ്റ്, സിഗരറ്റ്സ് ഫോർ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെ ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാൻഡുകൾ (ഇ സിഗരറ്റും- ഇലക്്ട്രോണിക് സിഗരറ്റ് - ഉൾപ്പെടെ) വിപണിയിലുണ്ട്.
ഗർഭിണികൾ പുകവലിച്ചാൽ
ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസൻറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യത.
പുകവലിയും കാൻസറും
കാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു.
* അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും.
* സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ
* ചിലതരം രക്താർബുദങ്ങൾ
കാൻസർ സൂചനകൾ
പുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും.
ഈസോഫാഗസ്, ആമാശയം
* വിശപ്പില്ലായ്മ
* ഭക്ഷണം ഇറക്കുന്നതിനു വിഷമം
ഹെഡ് ആൻഡ് നെക്ക് കാൻസർ
* കഴുത്തിൽ തടിപ്പുകൾ, മുഴകൾ
ശ്വാസകോശ അർബുദം
* വിട്ടുമാറാത്ത ചുമ,
* നെഞ്ചുവേദന,
* ശ്വാസംമുട്ടൽ,
*ചുമയ്ക്കുന്പോൾ രക്തംവരിക,
* ശബ്ദവ്യത്യാസം
ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.
പരോക്ഷപുകവലി
സിഗരറ്റിന്റെ പുകയുന്ന അഗ്രവും വായുവിൽ കലരുന്ന വിഷലിപ്തമായ പുകയും പുക വലിക്കാത്തവർക്കും ഭീഷണിയാകുന്നു.
* സ്ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാർട്ട് രോഗങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത
പുകവലിക്കുന്നവരുടെ മക്കൾക്ക്
ചുമ, ശ്വാസംമുൽ, ആസ്ത്്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ എന്നിവയ്ക്കു സാധ്യത
ഗർഭിണികൾ പുക ശ്വസിച്ചാൽ
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് ഗർഭിണികൾ അവയിൽ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും.
* നവജാതശിശുവിനു തൂക്കക്കുറവ്
* വിവിധതരം ജനനവൈകല്യങ്ങൾ
* സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രോം(എസ്ഐഡിഎസ്)
നവജാതശിശുക്കൾ പുക ശ്വസിച്ചാൽ
* ചെവിയിൽ അണുബാധ,
* ആസ്ത്മ
തെറ്റു തിരുത്താം
പറയുംപോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കൽ. പക്ഷേ, കുടുംബത്തെ സ്നേഹിക്കുന്നവർക്ക് അതു പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് പ്രിയപ്പെവരുടെകൂടി ആരോഗ്യമാണെന്ന് തിരിച്ചറിയുക. സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. തെറ്റ് തിരുത്താൻ തയാറാകുന്പോഴാണ് ഒരാൾ ഹീറോ ആകുന്നത്. തെറ്റു തുടരാൻ ശ്രമിക്കുന്നിടത്തോളം വലിയ ഒരു സീറോ തന്നെ. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിർത്താം. നമുക്കും ഹീറോയാവാം.
വിവരങ്ങൾ:
ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ- 9447173088