അമിതചൂടും കാലാവസ്ഥാ വ്യതിയാനവും മൂലം ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന പകർച്ചവ്യാധികൾ പലതും ഗുരുതരമായ രൂപത്തിൽ തിരിച്ചുവരികയോ പുതിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയോ ചെയ്യുന്നത് ആരോഗ്യരംഗത്തെ പുത്തൻ പ്രവണതയാണ്. എമർജിംഗ് ആൻഡ് റീഎമർജിംഗ് ഇൽനെസ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇത്തരത്തിലൊന്നാണ് തക്കാളിപ്പനി അഥവാ ഹാൻഡ് ഫുട്ട് മൗത്ത് ഡിസീസ്. പിക്കോർണാ വൈറസ് കുടുംബത്തിൽപ്പെ കോക്സാക്കി, എൻററോ വൈറസുകളാണ് തക്കാളിപ്പനിക്ക് കാരണം.
ചരിത്രം: 1957ൽ ടൊറന്റോ നഗരത്തിൽനിന്നാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1988ൽ തായ് വാനിൽ 1.5 മില്യണ് ജനങ്ങളെ ബാധിച്ച ഈ രോഗം 78 പേരുടെ മരണത്തിനും നാനൂറിലധികം പേർക്കു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വഴിവച്ചു. 2008ൽ ചൈനയിൽ ഈ രോഗം നാൽപതിലധികം പേരുടെ ജീവനെടുത്തു. 2003ലാണ് കേരളത്തിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ പല ജില്ലകളിൽനിന്നും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2003ൽ ഹരിയാനയിൽ ശരീരം തളർന്ന അഞ്ചുവയസുകാരന്റെ മലത്തിൽനിന്ന് എന്ററോ വൈറസിനെ വേർതിരിച്ചത് ഒരു പ്രധാന വഴിത്തിരിവാണ്. ഭാരതത്തിൽ ഈ രോഗംമൂലം ജീവഹാനിയോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായില്ലെങ്കിൽക്കൂടി, നമ്മുടെ സമീപരാജ്യങ്ങളിലെല്ലാം തക്കാളിപ്പനി വ്യാപകമാണെന്നതും അവിടങ്ങളിൽ ജീവഹാനിക്ക് കാരണമായി എന്നതും തക്കാളിപ്പനിയെ ഗൗരവത്തോടെ വീക്ഷിക്കണം എന്നതിന്റെ സൂചനയാണ്.
രോഗകാരണം:
കോക്സാക്കി വൈറസിന്റെ എ5, എ10, എ16 ജീനോ ടൈപ്പുകളും എൻററോ വൈറസ് 71ന്റെ എ, ബി, സി ജീനോ ടൈപ്പുകളുമാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. എന്ററോ വൈറസിലുള്ള ജനിതകമാറ്റം മൂലം പുതിയതരം ജീനോ ടൈപ്പുകൾ ഉണ്ടാവുകയും ഇവമൂലമുള്ള അണുബാധമൂലം ലോകത്തിന്റെ പലഭാഗങ്ങളിലും ജനങ്ങൾ മരണപ്പെട്ടതും തക്കാളിപ്പനിയെ ഗൗരവത്തോടെ കാണേണ്ടതാണെന്ന കാര്യം ഓർമപ്പെടുത്തുന്നു. ഉയർന്ന അന്തരീക്ഷോഷ്മാവും ആർദ്രതയും വൈറസുകളിൽ ജനിതകമാറ്റം വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.
രോഗലക്ഷണങ്ങൾ:
തക്കാളിപ്പനി ബാധിതനായ ഒരാൾ തുമ്മുന്പോഴോ ചുമയ്ക്കുന്പോഴോ സംസാരിക്കുന്പോഴോ രോഗാണു അന്തരീക്ഷത്തിൽ കലരുകയും മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ എന്ററോ വൈറസ് മലത്തിലൂടെയാണ് പകരുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തവരിലാണ് ഇത് പ്രധാനമായും കാണുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 57 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
തക്കാളിപ്പനിക്ക് കാരണമായ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ താഴെപ്പറയുന്ന ഏതുവിധത്തിലും അയാളുടെ ശരീരം പ്രതികരിക്കാം.
ഗ്രൂപ്പ് 1: യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതിരിക്കാം. പൊതുവേ മുതിർന്നവരിലാണ് ഇങ്ങനെ കാണുന്നത്. എന്നാൽ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ ഇവർക്കു കഴിയും.
ഗ്രൂപ്പ് 2: ചെറിയ പനിയും ശരീരക്ഷീണവും അനുഭവപ്പെടാം. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ആരോഗ്യം പൂർവസ്ഥിതിയിലാകാം.
ഗ്രൂപ്പ് 3: പ്രധാനമായും അഞ്ചുവയസുവരെയുള്ള കുട്ടികളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. വായ്ക്കകത്ത് വെള്ളം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ ഇത് പൊട്ടി വേദനയുള്ള വ്രണങ്ങൾ ഉണ്ടാവുകയും രോഗി ഭക്ഷണമോ ഉമിനീരോ ഇറക്കാൻപോലും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. അതോടൊപ്പം പനി, തൊണ്ടവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. കൈവെള്ളയിലും കാൽവെള്ളയിലും ചുവന്ന ചൊറിച്ചിൽ അൽപംപോലും ഇല്ലാത്ത ചുവന്ന തടിപ്പുകൾ ഉണ്ടാകുന്നു. ഇവയ്ക്കു നടുവിൽ വെള്ളം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ചുവന്ന തടിപ്പുകൾ തക്കാളിയെ അനുസ്മരിപ്പിക്കുന്നതുകൊണ്ടാണ് തക്കാളിപ്പനി എന്ന് ഈ രോഗത്തെ വിളിക്കുന്നത്. തുടർന്നു ലൈംഗികാവയവങ്ങൾ, പിൻഭാഗം എന്നിവിടങ്ങളിലും തടിപ്പുകളും കുമിളകളും പ്രത്യക്ഷപ്പെടാം. ഒരാഴ്ചയ്ക്കുള്ളിൽ രോഗി പൂർവസ്ഥിതി പ്രാപിക്കുന്നു. എന്നാൽ എട്ടോപ്പിക്ക് ഡർമറ്റൈറ്റിസ് ഉള്ള കുഞ്ഞുങ്ങളിൽ തക്കാളിപ്പനി ബാധിച്ചാൽ കുമിളകൾ ശരീരം മുഴുവൻ ഉണ്ടാവുകയും അത് കരിഞ്ഞുപോകാൻ കാലതാമസമെടുക്കുകയും ചെയ്യും.
ഗ്രൂപ്പ് 4: ഇത്തരക്കാരിൽ മുകളിൽപറഞ്ഞ രോഗലക്ഷണങ്ങളോടെ അസുഖം തുടരുന്നു. തുടർന്ന് ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും രോഗം പടരുന്നു. തലച്ചോറിനെ ബാധിക്കുന്നതുമൂലം മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ് എന്നിവ ബാധിച്ചേക്കാം. ഹൃദയപേശികളെ ബാധിക്കുകവഴി മയോകാർഡൈറ്റിസ് എന്ന അസുഖത്തിനും മരണത്തിനും കാരണമായേക്കാം. ശ്വാസകോശത്തിൽ നീർക്കെട്ട്, രക്തസ്രാവം എന്നിവയും അനുഭവപ്പെടാം. ശരീരം തളർന്നുപോകാനും ചിലപ്പോൾ വഴിവച്ചേക്കാം. പൊതുവേ ജനിതകമാറ്റം സംഭവിച്ച എന്ററോ വൈറസുകളാണ് ഗുരുതരമായ ഈ അവസ്ഥയ്ക്കു കാരണം.
രോഗനിർണയം:
രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എളുപ്പമാണെങ്കിലും ചിലപ്പോഴെങ്കിലും ചിക്കൻപോക്സായോ ഹെർപ്പിസ് രോഗമായോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പട്ട് വളരെ പെട്ടെന്ന് രോഗമുക്തി വരുന്നതുമൂലം പലപ്പോഴും രോഗി വൈദ്യസഹായം തേടാറുമില്ല. അതുകൊണ്ടുതന്നെ ഈ രോഗത്തെപ്പറ്റിയുള്ള യഥാർഥ സ്ഥിതിവിവരക്കണക്കുകൾ പലപ്പോഴും ലഭ്യമല്ല. രോഗനിർണയം ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിൽ തൊണ്ടയിലെ സ്രവം, മലം, കുമിളകളിലെ നീര് എന്നിവയിലുള്ള വൈറസിന്റെ സാന്നിധ്യം പിസിആർ എന്ന
പരിശോധനയിലൂടെ സാധ്യമാണ്.
ചികിത്സ:
വൈറസിനെതിരേ ഫലപ്രദമായ മരുന്ന് ലഭ്യമല്ല. റിബാബെറിൻ പോലുള്ള ആന്റിവൈറൽ മരുന്നുകൾ ആദ്യകാലത്ത് നൽകിയിരുന്നെങ്കിലും ഗുണപരമായ മാറ്റം കാണാത്തതിനാൽ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. പനി കുറയ്ക്കാൻ പാരസെറ്റമോൾ ഉപയോഗിക്കാം.
കൂടാതെ ആൻറിസെപ്റ്റിക് മൗത്ത് വാഷ് വായിലെ വ്രണങ്ങൾ ഉണങ്ങുന്നതിന് നല്ലതാണ്. രോഗി ധാരാളം ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം. അതുപോലെ പരമപ്രധാനമാണ് പൂർണമായ വിശ്രമവും.
കിടത്തിചികിത്സ:
ചിലപ്പോഴെങ്കിലും രോഗിയെ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറുണ്ട്.
അത് താഴെപ്പറയുന്ന സന്ദർഭങ്ങളിലാണ്.
* ശരീരോഷ്മാവ് നിയന്ത്രണാതീതമാവുക.
* രോഗിക്ക് ഭക്ഷണം കഴിക്കാൻ കഴിയാതെവരിക.
* അതിശക്തമായ തലവേദന, ഛർദി, കഴുത്തുവേദന, അബോധാവസ്ഥ ഇവ അനുഭവപ്പെടുക.
* ശക്തിയായ ശ്വാസംമുട്ടൽ, വയറിളക്കം.
* രക്തസമ്മർദം താഴുക,
* ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുക. ശരീരം തളർന്നുപോവുക.
വാക്സിനുകൾ
ഇപ്പോൾ ലോകത്ത് ഫലപ്രദമായ വാക്സിനുകൾ ഒന്നുംതന്നെ ലഭ്യമല്ല. ചൈനയിലുള്ള സൈനോവാക്ക് ബയോടെക് കന്പനി ഈ അസുഖത്തിനെതിരേ വാക്സിൻ വികസിപ്പിച്ചെടുക്കുകയും ആറുമുതൽ 35 മാസം വരെയുള്ള പതിനായിരത്തിലധികം കുട്ടികൾക്ക് ഇതു നൽകുകയും ചെയ്തിരുന്നെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.
ഓറൽ പോളിയോ കുറച്ചൊക്കെ ഫലപ്രദമാണെന്ന് ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെങ്കിലും വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ ഈ വിഷയത്തിൽ ലഭ്യമല്ല. മനുഷ്യസ്രവങ്ങളിൽ അടങ്ങിയിരിക്കുന്ന ലാക്ടോഫെറിൻ എന്ററോവൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതിനാൽ അതുപയോഗിച്ചുള്ള വാക്സിൻ നിർമാണം ശാസ്ത്രലോകത്ത് ചർച്ചചെയ്യപ്പെടുകയാണ്.
പ്രതിരോധിക്കാം
തക്കാളിപ്പനി പടരാതിരിക്കാൻ വേണ്ടത്ര ശ്രദ്ധപുലർത്തേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിച്ചിരുന്നത് എന്നതിനാൽ ആംഗൻവാടികൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. രോഗലക്ഷണം പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളെ സ്കൂളിൽനിന്ന് മാറ്റിനിർത്തണം. അവർ പൂർണമായും രോഗമുക്തി നേടുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകുന്നതിൽനിന്നു വിലക്കണം. അവർ ഉപയോഗിച്ച കളിപ്പാങ്ങൾ, വസ്ത്രങ്ങൾ എന്നിവ മറ്റു കുട്ടികൾ ഉപയോഗിക്കരുത്. കൂടാതെ ഇത്തരം കുട്ടികളെ ചുംബിക്കുക, ആലിംഗനം ചെയ്യുക എന്നിവയിൽനിന്ന് മുതിർന്നവർ വിട്ടുനിൽക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ ഭക്ഷണം കഴിക്കുന്നതിനു മുൻപും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പും ശുദ്ധജലവും ഉപയോഗിച്ചു കഴുകേണ്ടതും അത്യാവശ്യമാണ്.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ, ഫോണ്: 04972 727828