പെരുമഴയത്തും വെള്ളച്ചാട്ടം കാണാന്‍.....
പെരുമഴയത്തും വെള്ളച്ചാട്ടം കാണാന്‍.....
ദിവസങ്ങളായി കനത്ത മഴയാണെങ്കിലും തൃപ്പരപ്പിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന് കുറവില്ല... അതും വെള്ളച്ചാട്ടം കാണാൻ. പഴയ തിരു-കൊച്ചിയിലും പിന്നെ സംസ്ഥാന വിഭജനത്തിൽ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലുമായ തൃപ്പരപ്പിന്‍റെ വശ്യത നുകരാൻ സഞ്ചാരികളുടെ ഒഴുക്ക്. മഴ മാറി നിൽക്കുന്പോൾ മനം കുളിർപ്പിക്കാൻ എത്തുന്നവരുടെ എണ്ണം കൂടും. സഞ്ചാരികളിൽ അധികവും മലയാളികളാണ്. നീലാകാശത്തേയ്ക്ക് പടർന്നു നിൽക്കുന്ന ഗിരിശൃംഗങ്ങളും സ്ഫടിക തുല്യമായ ജലാശയവും തൃപ്പരപ്പിന്‍റെ മാത്രം പ്രത്യേകതയാണ്. ചുറ്റും നിബിഢമായ റബർ മരങ്ങളും പശ്ചിമഘട്ട സഹ്യാദ്രി മേടുകളും തൂവെളള നിറത്തിലുളള ജലാശയത്തെ അതീവ മനോഹരിയാക്കുന്നു.

തൃപ്പരപ്പ് വെളളച്ചാട്ടത്തിന് 50 അടി ഉയരം. തൂവെളള നിറത്തിൽ കുതിച്ചുചാടുന്ന കാട്ടരുവിക്ക് എന്തെന്നില്ലാത്ത കുളിരാണ്. വെളളച്ചാട്ടത്തിന്‍റെ അടിയിൽ ഇറങ്ങി നിന്ന് കുളിക്കാൻ പ്രത്യേക സംവിധാനം . വിശ്രമിക്കാനുളള കൽമണ്ഡപങ്ങളിൽ എപ്പോഴും തണുത്ത കാറ്റിന്‍റെ മർമരം. ഔഷധങ്ങൾ നിറഞ്ഞ അഗസ്ത്യമലയിൽ നിന്നും വരുന്ന വെള്ളത്തിൽ ഒന്നു കുളിച്ചാൽ മനസ്സും ശരീരവും ഒന്നു തണുക്കും. അസ്തമയ പ്രഭയിൽ ഇളം മഞ്ഞും കോടക്കാറ്റും മറ്റൊരു പ്രപഞ്ച വിസ്മയം തീർക്കുകയാണിവിടെ. പക്ഷെ, തൃപ്പരപ്പിന്‌റെ പ്രകൃതിലാളനയിൽ മതിമറന്നാൽ അപകടം നിശ്ചയമാണ്. പായലു നിറഞ്ഞ പാറപ്പരപ്പുകളിലൂടെ സഞ്ചരിക്കുമ്പോൾ അപകടം മുന്നിൽ കാണണം.

കോതയാറന് പറയാൻ ഒട്ടേറെ ചരിത്രമുണ്ട്. കൊല്ലവർഷം 300ന് ഇടയ്ക്ക് അഗസ്ത്യമലയുടെ അപ്പുറത്ത് കോതയാറിൻ തീരത്ത് വാണ കാട്ടുരാജാവാണ് വീരമാർത്താണ്ഡനരയൻ. കോത, പറളി, മണിമുത്തി, ചെമ്പരുത്തി എന്നീ നദികളുടെ സംഗമസ്ഥാനത്ത് കോതയാർ ആസ്ഥാനമാക്കിയാണ് നാട്ടുരാജാവ് ഭരിച്ചിരുന്നത്. അന്നത്തെ നാടുവാഴി ആറ്റിങ്ങൽ തമ്പുരാൻ ആയിരുന്നു. ആറ്റിങ്ങൽ തമ്പുരാനാണ് വീരമാർത്താണ്ഡനെ അരയൻ പട്ടം സ്ഥാനംനൽകുകയും പൊന്നും പൊരുളും കൽപ്പിച്ച് നൽകുകയും അടിപാണ്ടി, നടുപാണ്ടി, തലപാണ്ടി എന്നീ ദേശങ്ങളിലെ കരവും മറ്റ് അവകാശവും അധികാരവും നൽകുകയും ചെയ്തത്. അന്ന് ജനവാസമുണ്ടായിരുന്ന ഇവിടം സമ്പൽ സമൃദ്ധവുമായിരുന്നു. അടുത്തുള്ള പാണ്ഡ്യ രാജ്യത്തിൽ നിന്നുള്ള ആക്രമണം തടയാനും ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കാനും വീരമാർത്താണ്ഡനരയൻ ഒരു കോട്ട കെട്ടി ഭരിച്ചിരുന്നു.

അതിനിടെ വീരമാർത്താണ്ഡനരയന്‍റെ മകൾ കരുമ്പാണ്ടിക്ക് ആലുന്തരയിലുള്ള കൊച്ചാതിച്ചനോട് പ്രണയം. അവരുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് പണ്ഡ്യരാജാവിനെയും കൂട്ടരേയും ക്ഷണിച്ചു. എന്നാൽ ക്ഷണം നിരസിച്ച പാണ്ഡ്യരാജാവ് കരുമ്പാണ്ടിയെ തന്‍റെ കൊട്ടാരത്തിൽ ദാസ്യപ്പണിക്കാരിയായി വിട്ടുതരണമെന്ന് പറയുകയും ചെയ്തു. അധിക്ഷേപം ചൊരിഞ്ഞ് വിവാഹത്തിൽ പങ്കെടുക്കാതെ പാണ്ഡ്യ രാജാവ് മാറിനിന്നു. അരയനും കാണിക്കാരും പ്രതികാരം തീർത്തത് പാണ്ഡ്യരാജ്യത്തെ വറുതിയുടെ മുൾമുനയിൽ നിറുത്തിയാണ്.


പാണ്ഡ്യ രാജ്യത്ത് വെള്ളം എത്തുന്നത് അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന കോതയാറിൽ നിന്നാണ്. കാണിക്കാർ ദിവസങ്ങളോളം പണിയെടുത്ത് കോതയാറ്റിൽ കല്ലുകൾ ചേർത്ത് അണകെട്ടി വെള്ളം തടഞ്ഞു നിറുത്തി. നദിയുടെ ഗതി കിഴക്കു നിന്ന് പടിഞ്ഞാറോട്ടേയ്ക്ക് ആക്കി. പാണ്ഡ്യ രാജ്യത്ത് വെള്ളം എത്താതായതോടെ അവിടെ ജനങ്ങൾ പ്രശ്നമുണ്ടാക്കി. രാജാവിനു മുന്നിൽ പരാതികളുടെ പ്രളയമായി. വെള്ളം കിട്ടാതെ കർഷകർ വലഞ്ഞു. ദാഹജലവും മുടങ്ങിയതോടെ പാണ്ഡ്യ രാജ്യത്ത് കലഹം മൂത്തു. ഒടുവിൽ രാജാവ് കല്ലണ മാറ്റി തരാൻ കൽപ്പിച്ചു. എന്നാൽ ഇത് ആറ്റിങ്ങൽ രാജാവിന്‍റെ വകയാണെന്നും പാണ്ഡ്യ രാജ്യത്തിന് അവകാശമില്ലെന്നും പറഞ്ഞ് അരയൻ ഉറച്ചു നിന്നു. അങ്ങനെ കിഴക്കോട്ട് ഒഴുകിയിരുന്ന നദിയുടെ ഗതി പടിഞ്ഞാറോട്ടു തിരിച്ചുവിട്ട കാണിക്കാരെ തറപറ്റിക്കാൻ ഒടുവിൽ യുദ്ധവുമായി പാണ്ഡ്യരാജ്യം എത്തി. യുദ്ധത്തിൽ പരാജയപ്പെടുമെന്ന് മനസിലാക്കിയ അരയൻ കല്ലണയിൽ തന്നെ ജീവനൊടുക്കി.

കരുമ്പാണ്ടി പാണ്ഡ്യരാജാവിന്‍റെ അടിമയാകുമെന്ന് കണ്ടതിനാൽ മകൾ മാടൻ ദൈവത്തിന്‍റെ മുന്നിൽ ബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഈ ദേശം പാണ്ഡ്യ രാജ്യത്തിന്റെ വകയായി മാറി. ഒടുവിൽ കല്ലണ മാറ്റി വെള്ളം പാണ്ഡ്യരാജ്യത്ത് എത്തിച്ചു. പിന്നെ കോതയാറിൽ പേച്ചിപ്പാറ അണക്കെട്ട് വന്നത് ഈ കല്ലണയുടെ ഭാഗമായാണ്. ഇവിടെ നിന്നും ഒഴുകിയെത്തി പുറം നാട്ടിൽ വിസ്മയം തീർക്കുകയാണ് തൃപ്പരപ്പ്. അതിനാൽ തന്നെ വീര സ്മരണ ഈ നദികളിലൂടെ പ്രവഹിക്കുന്നു എന്ന് നാട്ടുകാർ പറയുന്നു. കാലത്തിന്‍റെ ചവിട്ടടികളിൽപ്പെട്ട് കേരളത്തിന്‍റെ ഹൃദയ ഭാഗങ്ങൾ അടർന്നുപോയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് ഈ സ്വപ്ന തീരംകൂടീയാണ്.
തൃപ്പരപ്പിന് സമീപത്താണ് പത്മനാഭപുരം കൊട്ടാരം, മരുന്നുകോട്ട, ചിതറാൽ ജൈനക്ഷേത്രം, തിരുവട്ടാർക്ഷേത്രം, കുളച്ചൽ സ്മാരകം, ഉദയഗിരിക്കോട്ട, ചിറ്റാർ അണക്കെട്ട്, പേച്ചിപ്പാറ അണക്കെട്ട്, കോതയാർ, പെരുഞ്ചാണ് അണക്കെട്ടുകൾ എന്നിവ. വിവിധ ഭാഗങ്ങളിൽ നിന്നും തൃപ്പരപ്പ് വെളളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളിലേറെയും കന്യാകുമാരിയിലും എത്തിയാണ് മടങ്ങുക. ഇവിടെ ആറ്റിൽ ബോട്ട് സർവീസും താമസിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശകർക്കുള്ള സമയം. മനോഹരമായ ഉദ്യാനവും ഇവിടെയുണ്ട.് തലസ്ഥാനത്തു നിന്നും 48 കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിൽ ഒരിക്കൽ എത്തിയാൽ പിന്നെയും മാടിവിളിക്കും. തമ്പാനൂരിൽ നിന്നും തക്കലയിറങ്ങി പോകണം. അല്ലെങ്കിൽ വെള്ളറട വഴി കുലശേഖരം റൂട്ട് വഴി കളിയിൽ തൃപ്പരപ്പിൽ എത്താം. നെടുമങ്ങാട്ട് നിന്നും ഇവിടേയ്ക്ക് ബസ്സുണ്ട്.

റെയിൽ മാർഗ്ഗം തലസ്ഥാനത്തു നിന്നും നാഗർകോവിലിലേക്കുള്ള ട്രെയിനിൽ കുഴിത്തുറയിറങ്ങി ബസ് മാർഗം പോകണം.

കോട്ടൂർ സുനിൽ