വടൂക്കരയിലെ നക്ഷത്രത്തിളക്കം
വടൂക്കരയിലെ നക്ഷത്രത്തിളക്കം
സിനിമാക്കാരുടെ ഇഷ്‌ടപ്പെട്ട ലൊക്കേഷനായി കേരളത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ തൃശൂർ മാറിക്കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗുകളാണ് തൃശൂരിലും പരിസരത്തുമായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. തൃശൂരിൽ ഷൂട്ടിംഗിനായി എത്തുന്ന സിനിമാക്കാർ ഇപ്പോൾ ആദ്യം എത്തുന്നത് തൃശൂർ നഗരത്തിന് തൊട്ടടുത്തു കിടക്കുന്ന വടൂക്കരയിലേക്കാണ്. എന്തിനാണ് സിനിമാക്കാർ വടൂക്കരയിലെത്തുന്നത്. എന്താണ് വടൂക്കരയും മലയാളസിനിമയും തമ്മിലുള്ള ബന്ധം...അതൊരു പുതിയ ബന്ധമാണ്..

സീൻ ഒന്ന് ഷോട്ട് ഒന്ന് (എക്സ്റ്റീരിയർ)

വടൂക്കര എസ്.എൻ.നഗറിലെ ശാന്തച്ചേച്ചിയുടെ ചായക്കടചായക്കടയുടെ പുറത്ത്ക്ക്േ വോയ്സ് ഓവർ ചായകുടിക്കാനെത്തിയവർ ചൂടേറിയ ചർച്ചയിലാണ്. മലയാള സിനിമയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും നിവിൻപോളിയുടേയും സണ്ണിവെയ്നിന്റെയും ആക്ടിംഗിനെക്കുറിച്ചുമൊക്കെയാണ് ചർച്ചകൾ.

ഷോട്ട് രണ്ട് (ഇന്റീരിയർ)

കാമറ ചായക്കടയുടെ അകത്തേക്ക്. അവിടെ സിനിമ ചർച്ചയിൽ മുഴുകിയിരിക്കുന്ന വടൂക്കരയിലെ ഗഡികൾ. അവർ വളരെ ഗൗരവത്തിലാണ് ചർച്ച ചെയ്യുന്നത് കൂട്ടത്തിൽ മുതിർന്നയാൾ എല്ലാവരോടുമായി പറയുന്നു നാളെ ഷൂട്ടിംഗുണ്ട്, കൃത്യസമയത്തെത്തണം...എല്ലാവരുടെയും മുഖത്ത് സന്തോഷം നിറയുന്നതിന്റെ ക്ലോസപ്..

ഇവർ വടൂക്കരയിലെ പുതിയ താരങ്ങളാണ്. തൃശൂർ സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയതോടെ വടൂക്കരയിലെ ഈ താരങ്ങളെതേടി ഇപ്പോൾ സ്‌ഥിരമായി സിനിമാക്കാരെത്തുന്നുണ്ട്. വടൂക്കരയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഇവരിപ്പോൾ വെറും എക്സ്ട്രാ നടൻമാരല്ല..എക്സ്ട്രാ ഓർഡിനറി നടൻമാരാണ്.

അറുപതിനും എഴുപതിനുമിടയിൽ പ്രായമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ന്യൂജൻ സിനിമാ പ്രേമികളേക്കാൾ ആവേശമുണ്ട് ഇവരുടെ വാക്കുകളിൽ. നിവിൻപോളിയുടേയും സണ്ണിവെയ്നിന്റെയുമൊക്കെ കൂടെ അഭിനയിക്കാൻ ലഭിച്ച ഭാഗ്യത്തിന്റെ ത്രില്ലിലാണ് ഇവരെല്ലാം.

പുതുമഠം വേുച്ചേട്ടൻ, ചന്ദ്രൻ, കൊച്ചപ്പൻ, സുബ്രഹ്മണ്യൻ, കുഞ്ഞുമോൻ, സുനി, മോഹനൻ, ശശി, കുമാരൻ, ബാബു, കുട്ടപ്പൻ എന്നിവരാണ് വടൂക്കരയിലെ നടൻമാർ. എൺപതുകാരനായ കുട്ടപ്പേട്ടനാണ് കൂട്ടത്തിലെ സീനിയർ നടൻ. വടൂക്കര സ്വദേശിനി മാലതി ചേച്ചിയും നടിയായി കൂട്ടത്തിലുണ്ട്.

ഫ്ളാഷ്ബാക്കിലേക്ക് പോവുകയാണെങ്കിൽ ഈ പറഞ്ഞ ആർക്കും തന്നെ സിനിമയോ നാടകമോ ആയി യാതൊരു മുൻപരിചയവുമില്ല. വടൂക്കര സ്വദേശിയായ മനാഫാണ് ഇവരെ നിവിൻപോളിയുടെ സിനിമയുടെ ഷൂട്ടിംഗിനായി കൊണ്ടുപോയത്. ചെറിയ ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായി വരികയാണ് മനാഫ്. തൃശൂർ മെഡിക്കൽ കോളജിലും മറ്റുമായി ഷൂട്ടിംഗ് നടന്ന നിവിൻപോളിയുടെ സിനിമയിലേക്ക് അഭിനയിക്കാൻ എക്സ്ട്രാ താരങ്ങളെ ആവശ്യമുണ്ടെന്നറിഞ്ഞപ്പോൾ മനാഫ് തന്റെ തട്ടകത്തുള്ളവരെ ഷൂട്ടിംഗിനായി കൊണ്ടുവരികയായിരുന്നു.

പ്രേമത്തിലും ആക്ഷൻഹീറോ ബിജുവിലുമൊക്കെ തകർത്തഭിനയിച്ച നിവിൻപോളിക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് വടൂക്കരയിലെ താരങ്ങൾ. ചിലർക്കെല്ലാം നിവിൻപോളിയുടെ ഒപ്പമായിരുന്നു അഭിനയമെങ്കിൽ മറ്റുചിലർക്ക് വേറെ സീനുകളിലായിരുന്നു അഭിനയം.

ഒരു സുപ്രഭാതത്തിൽ സിനിമയുടെ ആർക്ക് ലൈറ്റുകൾക്കും സ്റ്റാർട്ട് ആക്ഷൻ കാമറ വിളികൾക്കും ഇടയിൽ എത്തപ്പെട്ടതിന്റെ സന്തോഷവും ആവേശവും ഇപ്പോഴും ഇവർക്കുണ്ട്.
തീരെ നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യമായി ഇവർ സിനിമ അഭിനയത്തെ കാണുന്നു.

ലൊക്കേഷനിലെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ബെസ്റ്റ് ഫുഡായിരുന്നു കിട്ടിയതെന്ന് ആദ്യത്തെ മറുപടി. നല്ല ഭക്ഷണത്തോടൊപ്പം അഭിനയിച്ചതിന് കൂലിയും കിട്ടിയതോടെ വടൂക്കരയിലെ താരങ്ങൾ ഡബിൾ ഓകെ.

ഈ പണി കൊള്ളാമല്ലോ എന്നവർ ഓരോരുത്തരും മനസിൽ ചിന്തിച്ചു. നല്ലൊരു തൊഴിലാണല്ലോ ഇതെന്ന് മനസ് മന്ത്രിച്ചു. പക്ഷേ തങ്ങൾക്ക് ഇനി പടം കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്‌ഥയിൽ അവർ ഒരുപാടൊന്നും മോഹിച്ചില്ല. പക്ഷേ വടൂക്കരയിലെ താരങ്ങളെ തേടി വീണ്ടും വിളി വന്നു. കാമറയ്ക്ക് മുന്നിൽ പകയ്ക്കാതെ വളരെ തൻമയത്വത്തോടെ അഭിനയിക്കുന്ന ഈ ടീമിനെ പ്രൊഡക്ഷൻ യൂണിറ്റുകാർ തേടിയെത്തി.


നിവിൻപോളിയുടേയും സണ്ണിവെയ്നിന്റെയുമൊക്കെ അഭിനയത്തെക്കുറിച്ച് വാതോരാതെ വാഴ്ത്തുമ്പോൾ ഇവർ പറഞ്ഞു – എളുപ്പല്ല പണിയല്ലാട്ടോ ആക്ടിംഗ്. ഡയലോഗു പറഞ്ഞ് അഭിനയിക്കണമെങ്കിൽ പണിയിത്തിരിയുണ്ട്. ഒരേ ഷോട്ടു തന്നെ പലതവണ എടുക്കുന്നതിലുളള മടുപ്പാണ് പലരും പങ്കിട്ടത്. സാരമില്ല, തുടക്കമല്ലേ..ശരിയാകുമെന്ന് ഇവരുടെ തന്നെ സ്വയം ആശ്വസിപ്പിക്കൽ..

ഇവർ അഭിനയിച്ചതിൽ പലർക്കും ഡയലോഗുകൾ ഉണ്ടായിരുന്നില്ല. ഡയലോഗോടു കൂടി അഭിനയിക്കണമെന്ന മോഹത്തിലാണ് വടൂൂക്കരയിലെ താരങ്ങൾ. വടൂക്കരയിലെ താരങ്ങൾക്ക് തിരക്കേറിയതോടെ ഈ ടീമിലേക്ക് കൂടുതൽ പേർ ചേരാനായി എത്തുന്നുണ്ട്. തൃശൂരിൽ കൂടുതൽ സിനിമകൾ ചിത്രീകരണത്തിനായി എത്തുന്നത് ഇവരുടെ സെല്ലുലോയ്ഡ് മോഹങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

പ്രായമായില്ലേ മനുഷ്യാ...അടങ്ങിയൊതുങ്ങി ഇരുന്നൂടെ..സിനിമാ അഭിനയത്തിന് ഇറങ്ങിയിരിക്കുന്നു...എന്നൊരു ഡയലോഗ് ഇന്നേവരെ ഇവരുടെ വീട്ടുകാരിൽ നിന്നുണ്ടായിട്ടില്ല. കൊച്ചപ്പേട്ടന്റെ സിനിമ അഭിനയത്തിന് പൂർണ പിന്തുണയുമായി മകൻ ജോണിയും ഭാര്യയുമുണ്ട്. അപ്പച്ചന് എന്താ ജോലി എന്ന് ചോദിക്കുമ്പോൾ സിനിമാ നടനാണെന്ന് പറയാമല്ലോ എന്നാണ് മകൻ ജോണിയുടെ തമാശ കലർന്ന കമന്റ്..

ശരീരത്തിന് കേടുപാടുകൾ പറ്റാത്ത ഏത് അഭിനയത്തിനും തങ്ങൾ അപ്പച്ചനെ പിന്തുണയ്ക്കുമെന്ന് ഇവരുടെ വാക്കുകൾ.

മലയാളത്തിലെ പുതിയ സൂപ്പർതാരം നിവിൻപോളിക്കൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ നിവിനെ വാഴ്ത്താനിവർക്ക് ആയിരം നാവ്. നിവിൻ വളരെ ശാന്തശീലനും ജാടയില്ലാത്തയാളുമാണെന്ന് ഇവരുടെ ക്ലീൻ സർട്ടിഫിക്കറ്റ്.

അഭിനയത്തിൽ നിന്ന് പിൻമാറുന്നില്ലെന്ന് ഉറപ്പിച്ചതുകൊണ്ട് ഇനിയാർക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് വെറുതെ ചോദിച്ചപ്പോൾ ഫഹദ് ഫാസിൽ, ദുൽഖർസൽമാൻ എന്നായിരുന്നു വടൂക്കരയിലെ താരങ്ങളുടെ മറുപടി.

സിനിമയിൽ അഭിനയിച്ചപ്പോൾ നിവിൻപോളിക്കും സണ്ണി വെയ്നിനുമൊപ്പം നിന്ന് എടുത്ത ഫോട്ടോകൾ ഇവർ നിധിപോലെ സൂക്ഷിക്കുന്നു. ചിലർ ഈ ചിത്രങ്ങൾ ഫെയ്സ് ബുക്കിലിട്ടിട്ടുണ്ട്. മക്കളും കൊച്ചുമക്കളുമൊക്കെ എഫ്ബി ഉപയോഗിക്കുന്നതുകൊണ്ട് തങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങൾ എഫ്ബിയിൽ പോസ്റ്റു ചെയ്യാനും അത് ലൈക്കും ഷെയറും കിട്ടാനും ഭാഗ്യമുണ്ടായെന്ന് ഈ താരങ്ങൾ പറയുന്നു.

വടൂക്കരയിലെ ചായക്കടയിൽ ഇവരിപ്പോഴും ഒത്തുകൂടുന്നുണ്ട്. താരപ്പൊലിമയില്ലാതെ. പക്ഷെ ചായക്കടയിൽ ഇപ്പോൾ വർത്തമാനവും ചർച്ചയും സിനിമയെക്കുറിച്ചാണ്. രാഷ്ര്‌ടീയവും ജിഷ കൊലക്കേസും ഒന്നും ഇവർക്ക് അത്രവലിയ ചർച്ചയാകുന്നില്ലെന്നതാണ് കൗതുകം. പുതിയ സിനിമകളെക്കുറിച്ച്, അവയുടെ ലൊക്കേഷനുകളെകുറിച്ച്, പുതിയ പ്രോജക്ടുകളെക്കുറിച്ച് സിനിമ വാരികകളിൽ വന്ന വിശേഷങ്ങളെക്കുറിച്ച്..അവർ വാചാലരാകുന്നു.

തങ്ങളഭിനയിച്ച ചിത്രങ്ങൾ റിലീസ് ചെയ്യുന്നതും നോക്കിയിരിക്കുകയാണ് ഇവർ. അഭിനയിച്ച രംഗങ്ങളൊക്കെ സിനിമ വരുമ്പോൾ ഉണ്ടാകണേ എന്നാണിവരുടെ പ്രാർത്ഥന. എഡിറ്റു ചെയ്യുന്നവർ വെട്ടിമുറിക്കുന്ന രംഗങ്ങളിൽ തങ്ങളുടെ സീനുകൾ പെടുമോ എന്ന പേടിയിലാണിവർ. വടൂക്കരയിലെ ഈ എക്സ്ട്രാ ഓർഡിനറികളായ താരങ്ങൾക്കുവേണ്ടി ഫാൻസ് അസോസിയേഷനുണ്ടാക്കിയും ഫ്ളെക്സ് ബോർഡുകൾ സ്‌ഥാപിച്ചും ഇവരെ പ്രോത്സാഹിപ്പിക്കാൻ വടൂക്കരയിലെ കലാസ്നേഹികളും സഹൃദയരും തയ്യാറായിട്ടുണ്ട്.

നിവിൻപോളിയുടേയും സണ്ണിവെയ്നിന്റെയുമൊക്കെ സീനുകൾ സ്ക്രീനിൽ തെളിയുമ്പോൾ അവർക്കിടയിലോ അവർക്കു മുന്നിലോ പിന്നിലോ ആൾക്കൂട്ടത്തിനിടയിലോ ഇവരുണ്ടാകാം...വടൂക്കരയിലെ താരങ്ങൾ..

<യ> –അഖിൽ മുരളീധരൻ