മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി: 32 വയസ്
മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി:  32 വയസ്
1984 ഓഗസ്റ്റ് 24. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ ജനക്കൂട്ടം തിയറ്റർ തുറക്കുന്നതും നോക്കി കാത്തുനിന്നു. ഏതെങ്കിലും സൂപ്പർതാരത്തിന്റെ സിനിമയുടെ റിലീസായിരുന്നില്ല അത്. സിനിമ സ്ക്രീനിൽ നിന്നും ‘ഇറങ്ങി വരുന്നത്‘ കാണാൻ തടിച്ചുകൂടിയ സിനിമ പ്രേമികളായിരുന്നു അത്.

അതെ ഇന്ത്യൻ സിനിമയിലെ ത്രീ ഡൈമൻഷൻ സിനിമയായ മൈഡിയർ കുട്ടിച്ചാത്തൻ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അത്. സൂപ്പർതാരങ്ങളുടെ പിൻബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകൾ തീർത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി സിനിമ. ഈ വരുന്ന 24ന് മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രി ഡി സിനിമയുടെ 32–ാം വാർഷികമാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ.

സ്ക്രീനിൽ നിന്നു തീജ്വാലകളും തീപ്പന്തങ്ങളും തലയോട്ടിയുമൊക്കെ കണ്ണിനു മുന്നിലേക്ക് പറന്നുവന്നപ്പോൾ തിയറ്ററിനകത്ത് ആദ്യം ഉയർന്നത് നിലവിളികൾ. അടുത്ത നിമിഷം അത് നിലയ്ക്കാത്ത കരഘോഷമായി. സിനിമയെന്ന വിസ്മയത്തിന് പുതിയ വിസ്മയം കൂടി ചാർത്തിക്കൊടുത്ത് നവോദയ ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ അവതരിപ്പിച്ച ത്രി ഡി മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രിമാന സിനിമ കണ്ട് ഇന്ത്യൻ ചലച്ചിത്രലോകം ഈ കൊച്ചുചിത്രത്തിന് മുന്നിൽ ആദരവോടെ ശിരസു നമിച്ചു.

അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേർന്ന കുട്ടിച്ചാത്തൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രായമായവർക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാൻ അന്നേ വരെ തിയറ്ററിൽ പോകാത്തവർ വരെ ഈ വിസ്മയക്കാഴ്ച കാണാൻ തിയറ്ററിലെത്തി.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ20വമ2.ഷുഴ മഹശഴി=ഹലളേ>

പേടിച്ച് പനി പിടിച്ചവരേറെ

അന്ന് ഡോക്ടർമാർക്കും പേടിപ്പനിക്ക് ചരടുജപിച്ചു കൊടുക്കുന്നവർക്കുമൊക്കെ നല്ല കോളായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ കണ്ട് പേടിച്ചു പനിപിടിച്ച നിരവധി കുട്ടികൾ ഇവരെ തേടിയെത്തിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ തീപ്പന്തങ്ങളും തീജ്വാലകളും തലയ്ക്കു മീതേയും കണ്ണിനു നേരെയും പാഞ്ഞടുക്കുന്നത് കണ്ട് അലറിക്കരഞ്ഞ കുട്ടികളുടെ നിലവിളി തിയറ്ററുകളിൽ മുഴങ്ങിയിരുന്നു.
സ്പൂണിൽ നിന്നും ഐസ്ക്രീം താഴേക്ക് വീഴുമ്പോൾ മടിയിലേക്കാണോ വീഴുന്നതെന്ന് സംശയിച്ചവരേറെയായിരുന്നു.

പ്രായമായ ചിലർ കണ്ണട കയ്യിൽ കിട്ടിയപ്പോൾ പറഞ്ഞത്രെ – എനിക്ക് സിനിമ കാണാൻ കണ്ണടയൊന്നും വേണ്ട, അല്ലാതെ തന്നെ നന്നായി കാണാൻ പറ്റും.

കണ്ണട വെച്ചാലെ ത്രീഡി ഇഫക്ട് അറിയാൻ കഴിയൂ എന്ന് പറഞ്ഞ് നിർബന്ധിച്ച് കണ്ണട ധരിപ്പിക്കുകയായിരുന്നു ഇവരെ. എന്നിട്ടും ഇടയ്ക്കിടെ കണ്ണട മാറ്റി നോക്കിയിരുന്നു ഇവർ.

ലീഡറും കണ്ടു ത്രീഡി സിനിമ

1984ൽ ഇത് റിലീസ് ചെയ്തപ്പോൾ അന്നത്തെ കേരള നിയമസഭാംഗങ്ങൾക്കായി സ്പെഷൽ പ്രദർശനമുണ്ടായിരുന്നു. 1984 ജൂലൈ 26നായിരുന്നു ആ പ്രദർശനം. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും മറ്റ് അംഗങ്ങളും സിനിമ കാണുന്ന ദൃശ്യങ്ങൾ പിന്നീട് മൈഡിയർ കുട്ടിച്ചാത്തന്റെ ഇൻട്രൊഡക്ഷൻ രംഗങ്ങളായി കൂട്ടിച്ചേർത്തിരുന്നു.

വക്കം പുരുഷോത്തമന് കെ.കരുണാകരൻ ത്രീഡി കണ്ണട കണ്ണിൽ വെച്ചു കൊടുക്കുന്നതും കരുണാകരനും ടി.എം.ജേക്കബും മറ്റും സിനിമ കണ്ട് ചിരിക്കുന്നതും അത്ഭുതപ്പെടുന്നതും മറ്റും കുട്ടിച്ചാത്തന്റെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. തിയറ്ററുകളിൽ ഈ രംഗങ്ങൾക്ക് നല്ല കൈയടിയാണ് ലഭിച്ചത്.
കണ്ണട ധരിച്ച് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചവരും ഏറെയാണ്.

താരസാന്നിധ്യത്താൽ സമ്പന്നം
മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ സൂപ്പർതാരങ്ങളാരും അഭിനയിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന ഇൻട്രൊഡക്ഷൻ രംഗങ്ങളിൽ സിനിമയെക്കുറിച്ചും ത്രീഡി സാങ്കേതിക വിദ്യയെക്കുറിച്ചും പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കുന്നതിനും എങ്ങനെയാണ് ത്രീ ഡി സിനിമകളെടുക്കുന്നതെന്നും ത്രീഡി സിനിമ കാണാനുള്ള കണ്ണടയെക്കുറിച്ചും അത് ഉപയോഗിക്കേണ്ട വിധവുമെല്ലാം വിശദീകരിക്കുന്നത് ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകളാണ്.

മലയാളത്തിൽ നിത്യഹരിത നായകൻ പ്രേംനസീറാണ് ഇത് അവതരിപ്പിക്കുന്നത്. തിയറ്ററിലെ രപോജക്ടർ റൂമിൽ നിന്നുകൊണ്ട് നസീർ ഇതെക്കുറിച്ച് പറയുകയും എന്നാൽ നമുക്കിനി സിനിമ കണ്ടാലോ എന്നുപറഞ്ഞ് കണ്ണടവച്ച് പ്രേക്ഷകരെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
രജനീകാന്ത്, അമിതാഭ്ബച്ചൻ, ചിരഞ്ജീവി, ജിതേന്ദ്ര എന്നിവരും ത്രീഡി സാങ്കേതികവിദ്യയെക്കുറിച്ച് പറയാൻ സ്ക്രീനിലെത്തുന്നുണ്ട്. രജനീകാന്തിനേയും ബച്ചനേയും സ്ക്രീനിൽ കാണിക്കുമ്പോൾ അന്ന് വൻ കൈയടിയായിരുന്നു തിയറ്ററുകളിൽ ഉയർന്നിരുന്നത്.

കുട്ടിച്ചാത്തനും കൂട്ടുകാരും മന്ത്രവാദിയും

മാസ്റ്റർ അരവിന്ദാണ് കുട്ടിച്ചാത്തനായി അഭിനയിച്ചത്. സോണിയ, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ് എന്നിവർ ബാലതാരങ്ങളായി വേഷമിട്ടു. പേടിതോന്നും വിധത്തിൽ ദുർമന്ത്രവാദിയെ അവതരിപ്പിച്ചത് കൊട്ടാക്കര ശ്രീധരൻ നായർ എന്ന അഭിനയ പ്രതിഭയായിരുന്നു.ദലിപ് താഹിൽ, ആലുമ്മൂടൻ, ജഗദീഷ്, കൊല്ലം ജി.കെ.പിള്ള, ലത്തീഫ്, അരൂർ സത്യൻ, സൈനുദ്ദീൻ, രാജൻ പി ദേവ് തുടങ്ങിയവരും അഭിനയിച്ചു.


പുതുമയോടെ വീണ്ടും വീണ്ടും

1984ൽ ആദ്യമായി പുറത്തിറങ്ങിയ ത്രീഡി സിനിമ മൈഡിയർ കുട്ടിച്ചാത്തന്റെ പരിഷ്കരിച്ച പതിപ്പുകൾ 1997ലും 2011ലും പുറത്തുവന്നു. 1997 മാർച്ച് 27ന് കുട്ടിച്ചാത്തന്റെ പുതുക്കിയ രണ്ടാം പതിപ്പും 2011 ഓഗസ്റ്റ് 31നു മൂന്നാം പതിപ്പും തിയറ്ററുകളിലെത്തി. പുതിയ പതിപ്പുകളിൽ പല രംഗങ്ങളും കൂട്ടിച്ചേർത്തിരുന്നു. രണ്ടാം വരവിലും മൂന്നാംവരവിലും തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച ഈ ചിത്രം പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. പുതിയ ടെക്നോളജിക്കൊപ്പം കുട്ടിച്ചാത്തൻ വീണ്ടുമെത്താൻ സാധ്യതയുണ്ട്. രണ്ടും മൂന്നും പതിപ്പുകളിലായി കലാഭവൻ മണിയും തമിഴ്നടൻ പ്രകാശ് രാജും ബോളിവുഡ് സുന്ദരി ഊർമിള മണ്ഡോദ്കറുമൊക്കെ കുട്ടിച്ചാത്തന്റെ താരനിരയിലിടം നേടി.

കണ്ണിൽ മാത്രമല്ല ഹൃദയത്തിലും തൊടും

വെറും സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ മാത്രമായിരുന്നില്ല മൈഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകരുടെ മനം കവർന്നത്. ഹൃദയസ്പർശിയായ ഒരു കഥ കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു. രഘുനാഥ് പലേരിയുടെയും ടി.കെ.രാജീവ് കുമാറിന്റെയും മനോഹരമായ സ്ക്രിപ്റ്റിംഗ് ചിത്രത്തിന് മികവേകി. കുട്ടികളെ മുന്നിൽ കണ്ടെഴുതിയ തിരക്കഥയായിട്ടുപോലും അതിനെ ഒട്ടും കുട്ടിക്കളിയല്ലാത്ത രീതിയിൽ രഘുനാഥ് പലേരിയും രാജീവ്കുമാറും അവതരിപ്പിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ ഹൃദയത്തിൽ തൊടുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റേത്. നവോദയ അപ്പച്ചൻ നിർമിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ മറ്റു പല ഭാഷകളിലും ഡബ്ബു ചെയ്ത് വിജയം നേടിയിരുന്നു.
കണ്ണട അടിച്ചു മാറ്റിയവരുണ്ട്

കുട്ടിച്ചാത്തൻ സിനിമ കണ്ടു കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ത്രീഡി കണ്ണടകൾ മടക്കിനൽകണമായിരുന്നു. എന്നാൽ ഈ ത്രീഡി കണ്ണടകൾ സൂത്രത്തിൽ അടിച്ചുമാറ്റി വീട്ടിലേക്ക് കൊണ്ടുപോയവരും കുറവല്ല. പലതും അടുത്തുകാണാമല്ലോ എന്ന ധാരണയിൽ കണ്ണട കടത്തിയവർക്ക് അബദ്ധം പിന്നെയാണ് മനസിലായത്. ഇത്തരത്തിൽ കുറേ കണ്ണടകൾ നഷ്‌ടമായിട്ടുണ്ട്. കണ്ണട പതിവായി ധരിക്കുന്നവരോട് ആ കണ്ണടകൾ ധരിച്ച ശേഷം അതിനു മുകളിൽ ത്രീഡി കണ്ണട ധരിച്ച് സിനിമകാണാൻ ചിത്രത്തിന്റെ തുടക്കത്തിൽ നിർദ്ദേശിക്കുന്നുണ്ട്.

84ലെ ഓണം കുട്ടിച്ചാത്തനൊപ്പം

1984ലെ ഓണത്തിന് താരം മാവേലിയായിരുന്നില്ല, കുട്ടിച്ചാത്തനായിരുന്നു. നോട്ടുപുസ്തകങ്ങളുടെ പുറം ചട്ടകളിൽ കുട്ടിച്ചാത്തനും കൂട്ടുകാരും നിറഞ്ഞുനിന്നു. കുട്ടയ്്ക്കുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന കുട്ടിച്ചാത്തനും ഐസ്ക്രീം കപ്പിനു മുകളിൽ കയറിയിരിക്കുന്ന കൂട്ടുകാരും എല്ലാം ചട്ടയിൽ നിറഞ്ഞ ചിത്രങ്ങളായിരുന്നു. സ്കൂളുകളിൽ നിന്നും കുട്ടികളെ ഗ്രൂപ്പുകളായി ഈ സിനിമ കാണിക്കാൻ കൊണ്ടുപോയിരുന്നു. തീപ്പന്തം പാഞ്ഞുവരുന്നത് കണ്ട് തല മാറ്റെടാ എന്ന് വിളിച്ചുപറഞ്ഞ കുട്ടികൾ പിന്നീട് വർഷങ്ങൾക്ക് ശേഷം പേടിയില്ലാതെ ചിത്രം കണ്ടു. എ ക്ലാസ് തിയറ്ററുകളിലും ബി, സി ക്ലാസ് തിയറ്ററുകളിലും ചിത്രം എത്തി. പ്രൊജക്ഷന് ഒരു പോരായ്മയും ഇല്ലാതെയാണ് കുട്ടിച്ചാത്തൻ എ, ബി, സി ക്ലാസുകളിൽ കളിച്ചത്. ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക മികവായിരുന്നു അതിനു കാരണം.

ആലിപ്പഴം പെറുക്കിയെടുത്ത്...

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി എന്ന സൂപ്പർഹിറ്റ് ഗാനം ഇന്നും മലയാളികൾ മറന്നിട്ടില്ല. ഇളയരാജയാണ് കുട്ടിച്ചാത്തനിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. അശോക് കുമാറായിരുന്നു ഛായാഗ്രാഹകൻ. ടി.ആർ.ശേഖർ എഡിറ്റിംഗും നിർവഹിച്ചു.

ഹോളിവുഡും പകച്ചുപോയി

അമേരിക്കയിൽ പോയി ത്രീഡി സാങ്കേതിക വിദ്യ മനസിലാക്കി ജിജോ പുന്നൂസ് കേരളത്തിൽ മടങ്ങിയെത്തി മൈഡിയർ കുട്ടിച്ചാത്തൻ യാഥാർത്ഥ്യമാക്കുമ്പോൾ അത് ലോകസിനിമയ്ക്ക് മുന്നിൽ ഇന്ത്യൻ സിനിമാലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ട്രീറ്റായിരുന്നു. ഹോളിവുഡിലെ ടെക്നീഷ്യൻമാർ പോലും മൈഡിയർ കുട്ടിച്ചാത്തൻ കണ്ട് വിസ്മയിച്ചുവെന്നതാണ് സത്യം. പ്രേമത്തിലെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ ഹോളിവുഡും പകച്ചുപോയി!!

കുട്ടിച്ചാത്തന്റെ ചുവടുപിടിച്ച് മലയാളത്തിലടക്കം പിന്നീട് വന്ന ത്രീഡി ചിത്രങ്ങൾക്കൊന്നും കുട്ടിച്ചാത്തന്റെയത്ര പെർഫെക്ഷനുണ്ടായില്ല. അതുകൊണ്ടുതന്നെ അവയെ പ്രേക്ഷകർ സ്വീകരിച്ചതുമില്ല. അതേസമയം രണ്ടാം വരവിലും മൂന്നാംവരവിലും മൈഡിയർ കുട്ടിച്ചാത്തൻ കളക്ഷൻ നേടി വിജയം കുറിച്ചാണ് മടങ്ങിയത്.

വീണ്ടും ഒരു ഓണക്കാലം വരുമ്പോൾ മൈഡിയർ കുട്ടിച്ചാത്തൻ ഓർമകളിൽ പൂക്കാലം തീർക്കുകയാണ്. കുട്ടിച്ചാത്തനും കൂട്ടുകാരും ഇന്ന് കുട്ടികളല്ല. നവോദയ അപ്പച്ചൻ ഇന്ന് ഓർമ മാത്രം. രാഷ്ര്‌ടപതിയായിരുന്ന ഗ്യാനി സെയിൽസിംഗിന്റെ കൈയിൽ നിന്ന് പുരസ്കാരം നേടിയ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് കാലം ചെല്ലുംതോറും തിളക്കമേറുന്നു.

–<യ>ഋഷി