ചരിത്രമാകുന്ന വിരാട്
ചരിത്രമാകുന്ന വിരാട്
കടലിലെ ഇന്ത്യൻ പോർമുഖം ഇനി ചരിത്രം. നാവികസേനയുടെ ഐതിഹാസിക പോരാട്ട ങ്ങൾക്കു ശക്‌തിനൽകിയ രാജ്യത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻ എസ് വിരാട് സേവനമവസാനിപ്പിക്കുകയാണ്.

29 വർഷം ഇന്ത്യൻ നാവികസേനയുടെ ശക്‌തി യായിരുന്ന യുദ്ധകപ്പൽ ഡീക്കമ്മീഷൻ ചെയ്യുന്ന തിനുള്ള നടപടികൾ ഈ വർഷം നവംബറിൽ ആരംഭിക്കും. മുംബൈയിൽ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചാണ് നാവികസേന ഗ്രാന്റ് ഓൾഡ് ലേഡി എന്നു വിളിപ്പേരുള്ള വിരാടിന്റെ സേവനം അവസാനിപ്പിക്കുക. ഡീക്കമ്മീഷനു മുന്നോടിയായി അവസാനഘട്ട അറ്റകുറ്റപ്പണിക്കായി (ഡീക്കമ്മീഷനിംഗ് റീഫിറ്റ്) കൊച്ചിയിലെത്തിച്ച വിരാടിനെ അടുത്ത ആഴ്ച്ചയോടെ മുംബൈ പശ്ചിമനാവികസേനാ ആസ്‌ഥാനത്തേക്കു കൊണ്ടുപോകും. എൻജിനും പ്രൊപ്പല്ലറും അഴിച്ചു മാറ്റിയതിനാൽ മറ്റു കപ്പലുകളുടെ സഹായത്തോടെ കെട്ടിവലിച്ചാ യിരിക്കും വിരാടിനെ തിരികെ മുംബൈയിലെത്തിക്കുക. സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചുള്ള വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേത്. കപ്പൽ മുംബൈയിൽ എത്തിക്കാൻ എട്ടു മുതൽ പത്തു വരെ ദിവസങ്ങളെടുക്കുമെന്നാണു കരുതുന്നത്. കാലാവസ്‌ഥയും പാതയും കണക്കാക്കി മാത്രമേ പുറപ്പെടുന്ന തീയതി നിശ്ചയിക്കാൻ സാധിക്കൂ.

അറ്റകുറ്റപ്പണികൾ നടത്തിയതും കൊച്ചിയിൽ

വിരാട് തനി കൊച്ചിക്കാരനാണ്. ഡീകമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി അവസാന സന്ദർശനത്തിനായി ഐഎൻഎസ് വിരാട് കൊച്ചിയിലെത്തിയത് ജൂലൈ 28നാണ്. 1991 മുതൽ കൊച്ചിയിൽ അറ്റകുറ്റപ്പണികൾ ചെയ്തു വരുന്ന വിരാടിന്റെ ഡീക്കമ്മീഷനു മുന്നോടിയായ അവസാനഘട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. രണ്ടു മാസത്തോളം കപ്പൽ കൊച്ചിയിലുണ്ടായിരുന്നു. വിശാഖപട്ടണത്തു നടന്ന ഫ്ളീറ്റ് റിവ്യൂവിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കഴിഞ്ഞ വർഷം ഓഗസ്റ്റിലും കപ്പൽ കൊച്ചിയിലെത്തിയിരുന്നു. പ്രായത്തിന്റെ അവശതകളെ മറികടക്കാൻ വിരാടിനെ സഹായിച്ചിരുന്നത് കൊച്ചിയിൽ നടത്തിയിരുന്ന സുഖചികിത്സയാണ്.



തലമുറകളുടെ വിരാട്

വിരാടിനോടു നാവിക സേന ഉദ്യോഗസ്‌ഥർക്കു വൈകാരിക ബന്ധമാണുള്ളത്. കാലപ്പഴക്കം മൂലമാണ് കപ്പൽ ഡീക്കമ്മീഷൻ ചെയ്യുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലമായി ഉപയോഗത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് വിരാട്. അടുത്ത വർഷം ഈ യുദ്ധക്കപ്പൽ ഡീക്കമ്മീഷൻ ചെയ്യാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ നാവിക ചരിത്രത്തിന്റെ പ്രൗഢമായ അധ്യായത്തിന് ഇതോടെ തിരശീല വീഴും. ഡീകമ്മീഷൻ ചെയ്തതിനു ശേഷം വിരാടിനെ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ പ്രതിരോധ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ ഇതു വരെ വ്യക്‌തത വന്നിട്ടില്ല. കപ്പലിന്റെ 22–ാമത്തെ കമാന്റിംഗ് ഓഫീസറായ പുനീത് ചദ്ധയാണ് ഇപ്പോഴത്തെ ക്യാപ്റ്റൻ.

ആവിയിൽ കുതിച്ച വിരാട്

നിലവിൽ ആവി എൻജിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്. നാവിക സേനയിൽ 57 വർഷങ്ങളായി പ്രവർത്തിക്കുന്ന വിരാട്, 1959 നവംബർ 18ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് കമ്മിഷൻ ചെയ്തത്. തടി കൊണ്ടു നിർമിച്ച പായ് കപ്പലിൽ തുടങ്ങി ലോഹം കൊണ്ടു നിർമിച്ച ശരീരവുമായി പുതു ജനനം നേടുന്നതു വരെ 10 തലമുറ കപ്പലുകളായി ഹെംസ് ബ്രിട്ടനെ സേവിച്ചിരുന്നു. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്നു ഹെംസ്. 1982 ൽ നടന്ന പ്രസിദ്ധമായ ഫോക്ലാൻഡ് യുദ്ധത്തിൽ ഹെംസ് ബ്രീട്ടീഷ് നാവികസേനയുടെ കരുത്തുറ്റ പോരാളിയായിരുന്നു. ഫോക്ലാൻഡിന്റെയും സൗത്ത് ജോർജിയയുടെയും ആധിപത്യത്തിനായി ബ്രിട്ടണും അർജന്റീനയുമായി നടന്ന യുദ്ധത്തിൽ ഹെംസും സീ ഹാരിയർ യുദ്ധ വിമാനങ്ങളുമായിരുന്നു ബ്രീട്ടീഷ് നാവികസേനയുടെ കരുത്ത്. 100 ദിവസം നീണ്ട യുദ്ധത്തിൽ ഹെംസ് തന്റെ കരുത്ത് തെളിയിച്ചു.


1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പൽ വാങ്ങി എഎൻഎസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷൻ ചെയ്യുന്നത്. അന്നു മുതൽ ഇന്നു വരെ നാവിക സേനയുെടേ വിശ്വസ്ത പോരാളിയെന്നാണു സേനാംഗങ്ങൾ വിരാടിനെ വിശേഷിപ്പിക്കുന്നത്. സമുദ്രത്തിൽ നിന്ന് പിൻവലിക്കപ്പെടുന്നതിന് മുമ്പ് കൊച്ചിയെ വീണ്ടുമൊന്ന് കാണാനാണ് ഇന്ത്യയുടെ യുദ്ധപുത്രിയെത്തിയത്. 2250 ദിവസം ഇന്ത്യൻ പതാകയുമായി കടലിൽ സഞ്ചരിച്ചിട്ടുള്ള വിരാട് 1989ലെ ഓപ്പറേഷൻ ജുപ്പിറ്റർ, 1999ലെ ഓപ്പറേഷൻ വിജയ് തുടങ്ങിയ നിർണായക സൈനിക ഇടപെടലുകളിൽ സൈന്യത്തിനൊപ്പം കരുത്തായി നിലയുറപ്പിച്ചിരുന്നു. ഓപ്പറേഷൻ ജുപ്പിറ്ററിന്റെ ഭാഗമായി ശ്രീലങ്കയിലെ കലാപ സമയത്തു വിഐപികളെ ഒഴിപ്പിക്കാൻ നിയോഗിച്ചതും നാവിക സേനയുടെ മാനസപുത്രിയെ തന്നെയാണ്. ഒട്ടേറെ പോരാട്ടങ്ങളിൽ ഇന്ത്യൻ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച വിരാടിന്റെ ചരിത്രം ഓരോ സൈനികനും ആവേശമാണ്.

ചലിക്കുന്ന സൈനിക വിമാനത്താവളം

പ്രവർത്തന മികവു കൊണ്ടു അന്നു ലോകോത്തരമായിരുന്ന വിരാട് ഇന്ത്യൻ നാവിക സേനയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. 227 മീറ്റർ നീളമുള്ള പടക്കപ്പലിൽ 1500 ലേറെ പേരെ താമസിപ്പിക്കാൻ സൗകര്യമുണ്ട്. സീ ഹാരിയർ പോർവിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിലെ സമാധാന സംരക്ഷണ സേനയെ പിന്തുണക്കാനടക്കം നിരവധി നിർണായക നീക്കങ്ങളിൽ നാവിക സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2010നു മുമ്പേ വിരാടിനെ ഡീകമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശമെങ്കിലും റഷ്യയിൽ നിന്നു വാങ്ങിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യ രാജ്യത്തിനു കൈമാറാൻ വൈകിയതിനാൽ ഇതു നീളുകയായിരുന്നു. ഈ വർഷം മേയ് ആറിന് സീ ഹാരിയർ വിമാനങ്ങളും അവസാനമായി വിരാടിൽ നിന്നു പറന്നുയർന്നു. സീ ഹാരിയർ ഫാലീറ്റിന് ഗോവയിലെ ഐഎൻഎസ് ഹൻസയിലാണ് വിടവാങ്ങൽ നൽകിയത്. നേവിയുടെ സീഹാരിയർ വിമാനങ്ങളായിരുന്നു വിരാടിന്റെ പ്രധാനപ്പെട്ട കരുത്ത്.

വിരാടിന്റെ ഡീക്കമ്മീഷനോടെ ഇന്ത്യൻ നാവിക സേനയ്ക്കു നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ മാത്രമാകും. തദ്ദേശീയമായി വികസിപ്പിക്കുന്ന ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്ക്കു ഭാവിയിൽ മുതൽകൂട്ടാണെങ്കിലും നിർമാണം പൂർത്തീകരിച്ചിട്ടില്ല. കൊച്ചിയിൽ ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.

വിരാടിന്റെ സ്വന്തം താരേന്ദ്ര പ്രതാപ് സിംഗ്

നാവിക സേനയിലെ അതികായനായ ഐഎൻഎസ് വിരാടിനൊപ്പം സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണു ഓണററി സബ് ലഫ്റ്റനന്റ് താരേന്ദ്ര പ്രതാപ് സിംഗ്. ലഖ്നൗ സ്വദേശിയായ ഇദ്ദേഹം 1986ൽ നാവികസേനയുടെ ഭാഗമായ വിരാടിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ടു 24 വർഷമാകുന്നു. ഇന്ത്യൻ നേവിയിൽ 32 വർഷങ്ങളായി പ്രവർത്തിക്കുന്ന താരേന്ദ്ര പ്രതാപ് സിംഗിനു വിരാട് വെറുമൊരു കപ്പലല്ല, ഒരു വികാരം കൂടിയാണ്. 1985 ഫെബ്രുവരി 11 ന് നാവികസേനയുടെ മെക്കാനിക്കൽ വിഭാഗത്തിൽ സേവനമാരംഭിച്ച താരേന്ദ്ര പ്രതാപ് സിംഗിനു സർവീസ് അടുത്ത വർഷം ഫെബ്രുവരി 28ന് അവസാനിക്കും. വല്ലാത്തൊരു ആത്മബന്ധമുണ്ട് അദ്ദേഹത്തിനു വിരാടിനോട്. വളരെ ചുരുങ്ങിയ നാളുകളൊഴിച്ചാൽ സർവീസിന്റെ ഭൂരിഭാഗവും വിരാടിലായിരുന്നു. അതു കൊണ്ടു തന്നെയാവണം തന്റെ പ്രിയപ്പെട്ട പടക്കപ്പലിനൊപ്പം തന്നെ വിരമിക്കാൻ താരേന്ദ്ര പ്രതാപ് സിംഗിന അവസരം ലഭിച്ചത്. ഫെബ്രുവരിയോടെ വിരാടിന്റെ ഡിക്കമ്മീഷനിംഗും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

–ബേസിൽ ആലങ്ങാടൻ