പ്രമേഹം നേരത്തേ എത്തുന്നതിനു പിന്നിൽ
പ്രമേഹം നേരത്തേ എത്തുന്നതിനു പിന്നിൽ
60–65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലൻഡ്സ് ഓഫ് ലാംഗർഹാൻഡ്സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.

വറുത്ത വിഭവങ്ങളും മറ്റും കഴിക്കുമ്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്ന നില
യിലായിരിക്കും. പഞ്ചസാരയുടെ തോത് സാധാരണ തോതിലെത്തിക്കാൻ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതാണ് സാധാരണയായി മനുഷ്യശരീരത്തിൽ സംഭവിക്കുന്നത്.

എന്നാൽ നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റംമൂലം ഊർജസാന്ദ്രവും കൊഴുപ്പുകൂടിയതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനാൽ കൂടുതൽ ഇൻസുലിൻ ഉപയോഗിക്കേണ്ടിവരുന്നു. അതായത് ദിവസവും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും ഇടയ്ക്കിടെ കഴിക്കുമ്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ തോതു നോർമലാക്കുന്നതിനു വേണ്ടി ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരിൽ ഏകദേശം 50 വയസിനു മുകളിൽ പ്രായമാകുന്നതോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ അളവിൽ കുറവുണ്ടാവുകയോ (quantity) അതിന്റെ ഗുണനിലവാരത്തിൽ (quality) വ്യത്യാസമുണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കില്ല. ഗ്ലൂക്കോസ് യൂറിനിലൂടെ പുറന്തള്ളപ്പെടുന്നു. അതാണ് ടൈപ്പ് 2 പ്രമേഹം. ഇതാണു നേരത്തേതന്നെ ഒരാൾ പ്രമേഹത്തിന് അടിപ്പെടുന്നതിനു പിന്നിലെ വസ്തുത.


പൊതുവായ ഡയബറ്റിക് ഡയറ്റ് ഇല്ല

1200 കലോറിയിൽ കുറഞ്ഞ ഒരു ഭക്ഷണക്രമം ഒരു പ്രമേഹരോഗിക്ക് നിർദേശിക്കാൻ പാടില്ല. എന്നാൽ ഒരു മോഡറേറ്റ് ലെവൽ 1500 നോട് അടുത്ത കലോറി ആവാം. പ്രായം അനുസരിച്ചാണ് എത്ര കലോറി വേണം എന്നു തീരുമാനിക്കുന്നത്. പ്രമേഹബാധിതന്റെ പ്രായം കണക്കിലെടുത്താണ് ആ വ്യക്‌തിക്ക് ഒരു ദിവസം എത്ര ഊർജം വേണം എന്നു തീരുമാനിക്കുന്നത്. പുരുഷനാണോ, സ്ത്രീയാണോ, ചെയ്യുന്ന ജോലിയുടെ സ്വഭാവം എന്നിവയും ഇക്കാര്യത്തിൽ പരിഗണിക്കപ്പെടുന്നു. ഡയബറ്റിക് ഡയറ്റ് എന്ന പേരിൽ എല്ലാ പ്രമേഹ ബാധിതർക്കുമായി പൊതുവായ നിർദേശം കൊടുക്കാനാവില്ല. ഓരോ പ്രമേഹ ബാധിതന്റെയും ശാരീരിക അവസ്‌ഥകൾ പരിഗണിച്ചാണ് ഇത്ര കലോറി വേണം എന്നു തീരുമാനിച്ച് ഡയറ്റ് ചാർട്ട് തയാറാക്കി നല്കുന്നത്. ഭക്ഷണക്രമത്തിലെ വിഭവങ്ങൾ പലപ്പോഴും ഒന്നുതന്നെയാണെങ്കിലും അവയുടെ അളവിൽ വ്യത്യാസം വരും. ഒരാളുടെ പ്രായം, ജോലി(ശാരീരിക അദ്ധ്വാനത്തിന്റെ തോത്) എന്നിവ പരിഗണിച്ചാണ് എത്ര കലോറി വരെ ആകാം എന്നു നിശ്ചയിക്കുന്നത്.

വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്