ഭാരതം, ഡയബറ്റിക് തലസ്ഥാനം
ആഗോളതലത്തിൽ 382 ദശലക്ഷം പ്രമേഹരോഗികൾ ഉണ്ടെന്നാണു കണക്ക്. 2035 ആകുന്പോൾ അതു 592 ദശലക്ഷമായി വർധിക്കുമെന്നാണു കരുതുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രമേഹരോഗികളുടെ 19 ശതമാനം ഭാരതത്തിലാണ്. പ്രമേഹരോഗത്തിന്റെ തലസ്ഥാനം ഭാരതമെന്നു പറയാം.
ഇവർക്കു റിസ്ക് കൂടുതൽ...
പ്രമേഹപാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ചവർ, അമിത വണ്ണമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, 40 വയസിനുമുകളിൽ പ്രായമുള്ളവർ, ക്രമം തെറ്റിയ ആർത്തവമുള്ള പെണ്‍കുട്ടികൾ, രക്തത്തിൽ കൊഴുപ്പുള്ളവർ, കഴുത്തിലും കഷത്തിലും കറുത്ത് മിനുസമുള്ള വെൽവെറ്റ് പോലെ ചർമമുള്ളവർ, വേണ്ടത്ര അധ്വാനമില്ലാത്തവർ, ഗർഭകാലത്ത് പ്രമേഹമുള്ളവരും നാലു കിലോയിൽ കൂടുതൽ ഭാരമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചവർ, ഇതിനൊപ്പം പ്രമേഹരോഗ ലക്ഷണമുള്ളവർ എന്നിവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്.
പുത്തൻ സാങ്കേതിക വിദ്യകൾ
പ്രമേഹ ചികിത്സാരംഗത്ത് പുത്തൻ സാങ്കേതികവിദ്യകൾ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രയോജനപ്പെടുത്തുകയും ആയുർദൈർഘ്യം വർധിപ്പിക്കുകയും ചെയ്യാം. പുത്തൻ ഗ്ലൂക്കോമീറ്ററുകൾ, കുത്തിവയ്പ്പില്ലാത്ത പരിശോധനകൾ, പുതിയ തരം ഇൻസുലിൻ പന്പുകൾ എന്നിവ ഇപ്പോൾ നിലവിലുണ്ട്.
പുത്തൻ ഗ്ലൂക്കോമീറ്റർ
ഇവ വളരെ ആകർഷകമാണ്. ഐഫോണ്‍ ആൻഡ്രോയിഡ് ഫോണിൽ ലഭ്യമാകുന്ന വളരെ ചെറിയ നൂതന രീതികളുണ്ട്.
കൃത്യമായി ഗ്ലൂക്കോസ് അളവ് തരുന്ന ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാണ്. മലേഷ്യയിൽ നിന്നുള്ള നൂതന ഗ്ലൂക്കോ വാച്ച് ധരിച്ചാൽ പ്രമേഹം കുറയുന്ന അവസ്ഥയിൽ ഇത്് ഓട്ടോമാറ്റിക്കായി പ്രോഗ്രാം ചെയ്തുവച്ച നന്പറിലേക്ക് സന്ദേശമെത്തിക്കും.
അങ്ങനെ പ്രമേഹം കുറഞ്ഞു പോകുന്ന അവസ്ഥയിൽ നിന്ന് രോഗിയെ രക്ഷപ്പെടുത്താം. ഗ്ലൂക്കോമീറ്റർ പുതിയ തരം ഫോണുകളുമായി ബന്ധിപ്പിച്ചു നിമിഷങ്ങൾക്കകം
രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു കണ്ടെത്താം. പുതിയ ആപ്പ് ഉപയോഗിച്ച് ഡോക്്ടർക്ക് അയച്ചു കൊടുത്ത് ചികിത്സഫലവത്താക്കാം.
തുടർച്ചയായ മോണിറ്ററിംഗ് സിസ്റ്റം
രക്തത്തിലെ പഞ്ചസാര എപ്പോൾ കൂടുന്നു, കുറയുന്നു, കൂടിയാൽ എത്ര നേരം നിൽക്കുന്നു, 24 മണിക്കൂറിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ എന്നിവ മനസിലാക്കാം. നേർത്ത സൂചി വയറ്റിൽ ഘടിപ്പിക്കുന്നു.
ഇതിന്റെ കൂടെ ഒരു റിക്കോർഡറുമുണ്ട്. രോഗിക്ക് ഏത് ആഹാരം കഴിച്ചാൽ ഗ്ലൂക്കോസ് കൂടി, കുറഞ്ഞു വ്യായാമത്തിനു മുന്‍പും പിന്‍പുമുള്ള ഗ്ലൂക്കോസിന്റെ അളവ് എന്നിവ എല്ലാ അഞ്ചു മിനിറ്റിലും നിരീക്ഷിക്കാവുന്നതാണ്.
ഫ്ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ടെക്നോളജി
ഈ സംവിധാനം വഴി ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാം. കൈയുടെ മുകൾ ഭാഗത്താണു ഘടിപ്പിക്കുന്നത്. ഒരു ദിവസം 96 തവണ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാം. ഇതിന്റെ കണക്കുകൾ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
ഇൻസുലിൻ പന്പുകൾ
പ്രചാരത്തിലിരിക്കുന്ന ചികിത്സാരീതിയാണ്. 500 യൂണിറ്റുവരെ ഇൻസുലിൻ നിറയ്ക്കാവുന്ന പന്പുകളും ഗ്ലൂക്കോമീറ്റർ ഘടിപ്പിച്ച പന്പും നിലവിലുണ്ട്. കൃത്രിമ പാൻക്രിയാസിനു വില കൂടുതലും പ്രതിമാസം 10000 രൂപവരെ ചെലവു വരുന്നതുമാണ്.
വേദനരഹിതമായ പരിശോധന
നാനോ ടെക്നോളജി വഴി വിയർപ്പു വഴിയും തുപ്പൽ വഴിയും കണ്ണീരീലൂടെയും ഗ്ലൂക്കോസ് പരിശോധന നടത്താവുന്നതാണ്. പുതിയ ഗുളികകൾക്കും ഇൻസുലിനും വില കൂടൂതലാണ്. ഡോക്ടർമാരുടെ നിർദേശ പ്രകാരം പുതിയ ഗുളികകൾ ഉപയോഗിച്ചാൽ പ്രമേഹം നിയന്ത്രിതമാക്കാനും പ്രമേഹ സങ്കീർണതകൾ കൊണ്ടുള്ള വിഷമതകൾ തടയാനും സാധിക്കും.
ഡോ.ജി. ഹരീഷ്കുമാർ എംഡി,
സീനിയർ ഫിസിഷ്യൻ, ഐഎച്ച്എം ഹോസ്പിറ്റൽ, ഭരണങ്ങാനം