അച്ഛനാരെന്നറിയാതെ അല്ലെങ്കിൽ അച്ഛൻ ആരെന്നു വെളിപ്പെടുത്താനാകാതെ ഒരു ലക്ഷത്തിലേറെ മക്കൾ. കർണാടകത്തിലെ ദേവദാസികളായ സ്ത്രീകൾക്കും ജനിച്ചുപോയ മക്കൾക്കും ജീവിതം എക്കാലത്തും നരകതുല്യമാണ്.
ഒരേ സ്കൂളിൽ ഒരേ ദേവദാസിയുടെ മൂന്നും നാലും മക്കൾ. പല പുരുഷൻമാരിൽ ജനിച്ചവർ. നാലു പേർക്കും വിലാസമായുള്ളത് അമ്മയുടെ പേരു തന്നെ ദാവനഗെരെ ജില്ലയിൽ നീൽകുണ്ഡ ഗ്രാമത്തിലെ കനകമ്മയ്ക്കു മാത്രമല്ല അവളുടെ സഹോദരങ്ങളായ അർജുനനും അനുജത്തി ചിത്രയ്ക്കും സ്കൂൾ രജിസ്റ്ററിൽ അച്ഛനില്ല. ദുർഗ എന്ന ദേവദാസിയുടെ മക്കളാണിവർ. റെയ്ച്ചൂരിലെ സിന്ധാനൂർ ഗ്രാമത്തിലെ പർവതമ്മയുടെ മക്കളായ സുലോചനയ്ക്കും സാവിത്രിക്കും ശരണിനും വിധി ഇതുതന്നെ. അച്ഛന്റെ കോളത്തിൽ അമ്മയുടെ പേരുതന്നെ. ആരാണ് അച്ഛൻ എന്നു ചോദിച്ചാൽ പർവതമ്മ ഒന്നും പറയില്ല.
കനകമ്മയെയും ദുർഗയെയും സാവിത്രിയെയും ശരണിനെയും പോലെ ലക്ഷത്തിലേറെ കുട്ടികളാണ് വടക്കൻ കർണാടക ഉൾഗ്രാമങ്ങളിലൊക്കെ അച്ഛനെ അറിയാത്തവരായുള്ളത്.
അച്ഛൻ എന്ന കോളത്തിൽ അമ്മയുടെ പേരും ബ്രാക്കറ്റിൽ ദേവദാസി എന്നും എഴുതും. ദേവദാസി എന്ന് എഴുതിയാൽ അതൊരു വിലാസമാണ്. വേശ്യാവൃത്തി ഏറ്റെടുക്കാൻ ജാതിപരമായി നിമിത്തമായവൾക്ക് പരപുരുഷനിലുണ്ടായ കുട്ടി എന്ന് അർഥം. ദേവദാസിയുടെ കുട്ടി എന്നത് വടക്കൻ കർണാടകത്തിലെ എല്ലാ സർക്കാർ സ്കൂൾ രേഖകളിലും കാണാവുന്ന പതിവു വിലാസമാണ്.
അച്ഛനും അമ്മയും നേർച്ചകാഴ്ചയായി യെല്ലമ്മ ദേവിക്ക് സമർപ്പിച്ചുകഴിഞ്ഞാൽ മകൾക്കു വീടുമായ ബന്ധമില്ല. ആഗ്രഹിക്കുന്ന പുരുഷൻമാരൊക്കെ അവളെ പ്രാപിക്കാനെത്തും. എതിർക്കാൻ അവൾക്ക് അവകാശവുമില്ല. ഈ വിശുദ്ധ പാപം ആചാരമെന്നോണം തുടരുന്ന സമുദായത്തിന്റെ ദുരിതം പേറാൻ വിധിക്കപ്പെട്ടവരാണ് ദേവദാസി സ്ത്രീകൾ.
ഒരിക്കലും മോചനമില്ല. ആഗ്രഹിച്ചാൽതന്നെ അത് നടപ്പാവുകയുമില്ല. പത്തോ പതിനൊന്നോ വയസെത്തിയാൽ ആചാരപ്രകാരം മകളെ ആഘോഷപൂർവം യെല്ലമ്മ ക്ഷേത്രത്തിൽ ദേവിക്ക് സമർപ്പിച്ചുകഴിഞ്ഞാൽ അന്നു മുതൽ ഇവൾ എല്ലാവരുടേതുമാണ്. ഏതു പുരുഷനും അവൾക്കൊപ്പം പാർക്കാം, പണമോ ഉപഹാരമോ നൽകാതെ. യെല്ലമ്മയുടെ കോവിലുകൾക്കടുത്ത് വെളിച്ചം കടക്കാത്ത സത്രങ്ങളിലാണ് ദേവദാസികളുടെ പാർപ്പ്. അതല്ലെങ്കിൽ ഗ്രാമത്തിൽ കൂരകൾ കെട്ടി പാർക്കണം- ഇതാണ് തലമുറകളായുള്ള ആചാരം.
ജനിക്കുന്ന മക്കളെയൊക്കെ വളർത്താൻ രണ്ടു സാധ്യതകൾ മാത്രം- വേശ്യാവൃത്തി, അതല്ലെങ്കിൽ ഭിക്ഷാടനം. കൗമാരകാലത്തുതന്നെ രണ്ടോ മൂന്നോ മക്കളെ പ്രസവിക്കാൻ വിധിക്കപ്പെട്ടവർ. ഈ പാപവഴിയിൽ ഏറെ ദേവദാസികളും എച്ച്ഐവി ബാധിതയായി അകാലത്തിൽ മരണത്തിനു കീഴടങ്ങുന്നു.
പരിഹാസങ്ങൾക്കു നടുവിലാണ് ഞങ്ങളുടെ ജീവിതം. ക്ലാസിൽ സഹപാഠികൾ പുച്ഛത്തോടെ ചോദിക്കും, നിന്റെ അച്ഛനാരാണെന്ന്. അടുത്തിരിക്കുന്നവരെല്ലാം അതുകേട്ടു ചിരിക്കും. എട്ടാം ക്ലാസിൽ ഈ ചോദ്യം അധ്യാപകനിൽ നിന്നുണ്ടായ ദിവസം ഞാൻ പഠനം നിറുത്തി- റെയ്ച്ചൂരിലെ മസ്കി ഗ്രാമത്തിൽ മീനാക്ഷി ആ ദിനങ്ങൾ ഇന്നും മറന്നിട്ടില്ല. മീനാക്ഷിയുടെ അമ്മ ഗൗരി ദേവദാസിയാണ്. മുത്തശ്ശി പാർവതമ്മയും ദേവദാസി. മീനാക്ഷി മസ്കിയിലെ ദേവദാസി തെരുവിൽ പാർവതമ്മയ്ക്കൊപ്പമുണ്ട്. അമ്മ ഗൗരി എവിടെയെന്നു ചോദിച്ചാൽ മീനാക്ഷിക്ക് അറിയില്ല. ഇളയ രണ്ടു കുട്ടികൾക്കൊപ്പം അമ്മ എവിടെയോ പോയി എന്നറിയാം. മറ്റു പല ദേവദാസികളെയും പോലെ മുംബൈയിലേക്ക് വണ്ടികയറിയെന്ന് ഗ്രാമവാസികൾ പറയും. മുംബൈയിലേക്ക് വണ്ടികയറുകയെന്നാൽ കാമാത്തിപുരത്തെ ചുവന്ന തെരുവിൽ എത്തിപ്പെട്ടു എന്നു കൂട്ടിവായിക്കണം. ഇങ്ങനെ മുംബൈയിലേക്കു വണ്ടികയറിയ ഏറെ ദേവദാസികൾ ഇവിടെയുണ്ട്. ചിലരൊക്കെ തിരികെ വന്നിട്ടുമില്ല.
കുട്ടിയുടെ അച്ഛൻ ആരാണെന്ന് ദേവദാസി അമ്മയ്ക്ക് അറിയാമെങ്കിലും ഒരിക്കലും പറയില്ല. അതാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന കൽപന. അച്ഛന്റെ സ്വത്തിന് മക്കൾക്ക് അവകാശവുമില്ല.
ദാരിദ്ര്യവും രോഗവുംമൂലം അമ്മ ചെറിയ പ്രായത്തിൽ മരിക്കുന്നതോടെ മക്കൾ അനാഥരാരാവുകയാണ് പതിവ്. ഇത്തരത്തിൽ അച്ഛനെ അറിയാത്തവരും അമ്മയില്ലാത്തവരുമായ നൂറുകണക്കിന് മക്കൾ എവിടെയുമുണ്ട്.
ധാവൻഗരെ, റായ്ച്ചൂർ, ദാവനഗെരെ, കൊപ്പൽ, ബെല്ലാരി, ബാഗൽകോട്ട, ധാർവാഡ്, ഗദ്ദക്, ബിജാപൂർ, വിജയാപുര, ഗുൽബർഗ ജില്ലകളിൽ ദേവദാസികളുടെ എണ്ണം ആർക്കും കൃത്യമായി അറിയില്ല. സർക്കാർ നടത്തിയ സർവെ അനുസരിച്ച് സംസ്ഥാനത്ത് 46,660 ദേവദാസികളുണ്ട്. ഏറെപ്പേർക്കുമുണ്ട് രണ്ടും മൂന്നും മക്കൾ.
കരിന്പുപാടങ്ങളും കള്ളിമുൾച്ചെടികളും അതിരിടുന്ന ഉൾഗ്രാമങ്ങളിൽ വികസനം തീണ്ടാപ്പാടകലെയാണ്.
വത്മീകി, കാംബ്ലേ, മാതിക, മഹർ, ഹൊലിയാസ് തുടങ്ങിയ ദളിത് വിഭാഗങ്ങളിൽ ജനിച്ച പെണ്കുട്ടികളെ യെല്ലമ്മയ്ക്ക് ദാസിയായി ക്ഷേത്രത്തിൽ സമർപ്പിക്കുകയെന്നത് നൂറ്റാണ്ടുകളായി തുടർന്നുപോന്ന ആചാരമാണ്. എല്ലാ വീടുകളിലുമുണ്ട് നേർച്ചയായി അർപ്പിക്കപ്പെട്ട രണ്ടും മൂന്നും ദേവദാസികൾ.
മാഘപൗർണി രാവിൽ കൊട്ടും കുരവയുമായി വീട്ടുകാർ യെല്ലമ്മ ക്ഷേത്രത്തിച്ചാണ് പെണ്കുട്ടികളെ ദേവദാസികളാക്കിയിരുന്നത്. ബെളഗാവിയിലെ സൗന്തത്തി, ദാവനഗെരെയിലെ ഉച്ചംഗിദുർഗ തുടങ്ങിയ യെല്ലമ്മ ക്ഷേത്രങ്ങളാണ് ദേവദാസി സമർപ്പണത്തിന്റെ വിഖ്യാത ഇടങ്ങൾ.
ക്ഷേത്രങ്ങളിൽ ഈ ദുരാചാരത്തിനു നിയന്ത്രണം വന്നപ്പോൾ ചടങ്ങുകൾ വീടുകളിലേക്കു മാറിയെന്നു മാത്രം. 1982ൽ സുപ്രീം കോടതി ആചാരം നിരോധിച്ചെങ്കിലും ഉൾഗ്രാമങ്ങളിൽ അറിഞ്ഞും അറിയാതെയും ഇത് തുടരുന്നു.
പ്രായപൂർത്തി എത്തുംമുൻപേ ബാലികയെ മാല ചാർത്തി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പുരകളിൽ പാർപ്പിക്കും. അവൾ എക്കാലവും പ്രമാണിമാർക്കും ബന്ധുക്കൾക്കുമുള്ളതായിരിക്കും. കാലം കഴിയുന്പോൾ ഏറെപ്പേരും ലൈംഗികത്തൊഴിലാളായി മാറുകയാണ് പതിവ്.
ദുരാചാരത്തിന്റെ വിഴുപ്പു പേറുന്ന സ്ത്രീകളുടെ ദുരിത ജീവിതത്തെപ്പറ്റി മസ്കിയിൽ ദേവദാസി വിമോചനത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന അമരപ്രേമ ക്രൈസ്തവ സന്യാസിനീ സമൂഹത്തിലെ സിസ്റ്റേഴ്സ് പറഞ്ഞു. റെയ്ച്ചൂരിലെ ലിംഗ്സുഗുർ താലൂക്കിൽ മസ്കി കേന്ദ്രമായി അമരപ്രേമ സിസ്റ്റേഴ്സ് സ്കൂളും ഹോസ്റ്റലും സ്ഥാപിച്ച് ദേവദാസികളെയും അവരുടെ മക്കളെയും സംരക്ഷിക്കുന്നു.
ദേവദാസികളിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ഏറെയാണ്. എച്ച്ഐവി ബാധിതരുടെ മക്കളെയും ഗ്രാമങ്ങളിൽ നിന്നു പുറത്താക്കുകയാണ് പതിവ്. സ്കൂളിൽ ഇവർക്ക് പ്രവേശനവുമില്ല. ഇവരുടെ മക്കളെ പഠിപ്പിക്കുകയും സ്ത്രീകൾക്ക് സ്വയംതൊഴിൽ സാധ്യതകൾ ഒരുക്കുകയുമാണ് മസ്കിയിൽ അമരപ്രേമ സന്യാസിനീസമൂഹം.
ഇക്കാലത്തും രഹസ്യമായി വീടുകളിൽ ദേവദാസിയാക്കൾ ചടങ്ങ് തുടരുകയാണ്. ദേവദാസിയായി സ്വന്തം വീടുകളിൽ താമസിക്കുന്ന പെണ്കുട്ടികളെയും പലരും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു- ദേവദാസി ആചാരത്തിനെതിരേ കർണാടകത്തിൽ സജീവമായി ഇടപെടൽ നടത്തുന്ന കർണാടകരാജ്യ ദേവദാസി വിമോചന മുന്നണി സെക്രട്ടറി ടി.വി രേണുക പറഞ്ഞു.
ദേവദാസി വിവാഹിതയാകാതെ ജീവിക്കണമെന്ന വിശ്വാസമാണ് ചൂഷണത്തിനു വഴിതെളിച്ചത്. ഇത്തരത്തിൽ അവിവാഹിത അമ്മമാരാൽ ഗ്രാമങ്ങൾ നിറഞ്ഞു. ഇടപാടുകാർ കൈയൊഴിയുന്ന കാലം മുതൽ ഭിക്ഷാടനമാണ് ഇവരുടെ ആശ്രയം. അതല്ലെങ്കിൽ
ചുവന്ന തെരുവുകളായ കൊൽക്കത്തയിലെ സോനാ ഗച്ചിയിലേക്കും, കാളിഘട്ടിലേക്കും, മുംബൈയിലെ കാമാത്തിപുരയിലേക്കും വേശ്യാവൃത്തിക്കായി നാടുവിടുന്നു. വാർധക്യത്തിൽ ആരോരുമില്ലാതെ ഇവർക്കെല്ലാം ദാരുണമായ അന്ത്യം.യെല്ലമ്മയുടെ ദാസിമാരാണെന്ന് തിരിച്ചറിയാൻ പെണ്കുട്ടികളെ കല്ലുമുത്തുകൾ കൊണ്ടുള്ള വർണമാല ധരിപ്പിക്കും. സമർപ്പിക്കപ്പെട്ടുകഴിഞ്ഞാൽ വിവാഹ ജീവിതത്തിനുള്ള അവകാശമില്ല. ആഴ്ചയിൽ രണ്ടു ദിവസം ഉപവാസം. തെരുവിലിരുന്നു ഭജന ചൊല്ലണം. നൃത്തം ചവിട്ടണം. പാട്ടുപാടണം. പകൽ ഭിക്ഷയെടുക്കുകയും വേണം. ഇതിനൊപ്പം പലരുടെയും ചൂഷണവും.
ഇപ്പോഴും ദേവദാസി സന്പ്രദായം ഉൾഗ്രാമങ്ങളിൽ ആവർത്തിക്കുന്നതായി രേണുക പറഞ്ഞു.
തുടരും...
റെജി ജോസഫ്