സംസ്ഥാനത്തു പെണ്‍വാണിഭ സംഘങ്ങൾ ശക്തമാണെന്നതു പുതിയ അറിവൊന്നുമല്ല. ഒരിക്കൽ പിടിയിലായവർ വീണ്ടും വീണ്ടും അകത്താകുന്ന നിരവധി കേസുകൾ ഉണ്ടാകുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ താരം ഓണ്‍ലൈൻ പെണ്‍വാണിഭ സംഘമാണ്.
ഓണ്‍ലൈനായി പണമടച്ചാൽ ഒരു രാത്രി മുഴുവൻ ഇടപാട് നടത്താനുള്ള സൗകര്യംവരെ ഒരുക്കി നൽകുന്ന ഓണ്‍ലൈൻ പെണ്‍വാണിഭ സംഘങ്ങൾ അരങ്ങുതകർക്കുകയാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇവരുടെ പ്രവർത്തനങ്ങൾ സജീവമാണ്. ഏതാനും ദിവസംമുന്പാണു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തെ കൊച്ചിയിൽനിന്നു പിടികൂടിയത്. ഓണ്‍ലൈൻ സൈറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഡൽഹി സ്വദേശിനികൾ ഉൾപ്പെടെയാണു പിടിയിലായത്. പെണ്‍വാണിഭ സംഘങ്ങൾ കേരളത്തിൽ പല രീതികളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓണ്‍ലൈൻ വഴിയുള്ള ഇത്തരം പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള പ്രവർത്തനങ്ങളാണ് ഇവരുടേത്.
ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭം
എറണാകുളം പുല്ലേപ്പടിയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന 15 അംഗ സംഘത്തെയാണു കഴിഞ്ഞയാഴ്ച എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. ഭിന്നലിംഗക്കാർ ഉൾപ്പെടെയുള്ള സംഘമാണു പിടിയിലായിരുന്നത്.
പിന്നാലെ സംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ചിരുന്ന നാലു പേരെക്കൂടി പോലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നവരായിരുന്നു പിടിയിലായവർ. കൊച്ചി സിറ്റി പോലീസ് ഓണ്‍ലൈൻ സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും നടത്തിവന്ന നിരീക്ഷണത്തിനിടെയാണു സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
ലോഡ്ജ് നടത്തിപ്പുകാരനായ കൊച്ചി സ്വദേശി ജോഷി, മാനേജർ കൊല്ലം സ്വദേശി വിനീഷ് (28), ഡൽഹി സ്വദേശിനികളായ ഷെഹനാസ് (28), നീലം (21), ഫിർദോസ് (38), ആസാം സ്വദേശിനി മേരി (28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു (20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ് (22), കോഴിക്കോട് സ്വദേശികളായ രോഹിത് (21), ബിനു (22), മലപ്പുറം സ്വദേശി ജയ്സണ്‍, ഭിന്നലിംഗക്കാരായ അരുണ്‍ (കാവ്യ-19), മെൽബിൻ (ദയ-21), അഖിൽ (അദിഥി), രതീഷ് (സയ-34), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് ജോഷിയുടെ നേതൃത്വത്തിലാണു നടത്തിവന്നിരുന്നത്.
മൂന്നു മാസത്തോളമായി ഈ ലോഡ്ജ് കേന്ദ്രീകരിച്ചു സംഘം പ്രവർത്തിച്ചുവന്നിരുന്നതായാണു പോലീസിൽനിന്നു ലഭിക്കുന്ന വിവരം. ഇടപാടുകാരുമായി ഫോണിൽ സംസാരിച്ചു ലോഡ്ജിലെത്തിക്കുകയായിരുന്നു ഏജന്റുമാർ ചെയ്തുവന്നിരുന്നത്. വിവിധ വെബ്സൈറ്റുകളിൽ പല പേരും പല ഹോട്ടലുകളുടെ വിലാസവും നൽകിയാണു ഏജന്റുമാർ ഇടപാടുകാരെ തരപ്പെടുത്തിയിരുന്നത്. താത്പര്യം തോന്നി വിളിക്കുന്നവരോടു പുല്ലേപ്പടിയിലെ ലോഡ്ജിലെത്താൻ ആവശ്യപ്പെടും. ലോഡ്ജിൽ മുറിയെടുക്കാനെത്തുന്നവരെ സമീപിച്ച് വലയിലാക്കുകയായിരുന്നു രീതി.
ഇത്തരത്തിൽ മുറിയെടുക്കാനെത്തിയ യുവാക്കളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. താമസിക്കുന്നതിനായി മുറിയെടുത്ത യുവാക്കളെ പെണ്‍വാണിഭ സംഘത്തിലെ കണ്ണികൾ സമീപിക്കുകയായിരുന്നു. തുടർന്നു യുവാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയ്ഡിനെത്തിയ പോലീസ് ഇവരുടെ പക്കൽനിന്നു തോക്ക്, വിദേശമദ്യം, ഇടപാടിനുപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, പണം തുടങ്ങിയവയും പിടിച്ചെടുത്തു. ലോഡ്ജ് നടത്തിപ്പുകാരനായ ജോഷിയുടെ പക്കൽനിന്നുമാണു തോക്ക് പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ സംഘത്തിന്റെ ഏജന്റുമാർക്കായി നടത്തിയ വ്യാപക തെരച്ചിലിലാണ് നാലുപേർകൂടി പിടിയിലായത്. ഡൽഹി സ്വദേശികൾ ഉൾപ്പെടെയാണു പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽനിന്നുമാണു ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തു.
പിന്നിലുള്ള സംഘത്തെ കാണാതെ പോലീസ്
ഓണ്‍ലൈൻ സൈറ്റുകൾ വഴി സംസ്ഥാനത്ത് പെണ്‍വാണിഭം സജീവമായിട്ടും സൈറ്റിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്താനാവാതെ പോലീസ്. സൈറ്റുകളിൽ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഏത് ലൊക്കേഷൻ സേർച്ചിലും നിരവധി സംഘങ്ങളാണ് ആവശ്യക്കാരെ തെരയുന്നത്. കൊച്ചിയിൽ പിടിയിലായ സംഘം ഇത്തരത്തിൽ രണ്ടു സൈറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ലൊക്കേഷൻ അനുസരിച്ച് സ്ത്രീകളെ എത്തിച്ച് കൊടുക്കുവാൻ പറ്റുന്ന തരത്തിൽ വലിയ ശൃംഘലയാണെങ്കിലും തങ്ങളുടെ താവളങ്ങളിലേക്ക് ആവശ്യക്കാരെ എത്തിക്കുന്ന രീതിയാണു നിലവിൽ പല സംഘവും സ്വീകരിച്ചുവരുന്നത്. റിസ്ക് ഒഴിവാക്കാനാണ് ഈ തന്ത്രം. അനായാസമായി ഒരാൾക്ക് സൈറ്റിൽ കയറി ഫോണ്‍ നന്പറിലോ വാട്ട്സ്ആപ്പിലോ ഡീലറെ ബന്ധപ്പെടാം. സംഘത്തിന്റെ പക്കൽനിന്നു ഉത്തരേന്ത്യൻ സ്ത്രീകളെ ഉൾപ്പെടെ ലഭ്യമാണ്. സംഘത്തിൽ കോളജ് വിദ്യാർഥിനികളും ഉൾപ്പെട്ടിരിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊച്ചിയിൽനിന്നു പിടികൂടിയ സംഘത്തിൽ പ്രായപുർത്തിയാകാത്ത ഒരു പെണ്‍കുട്ടിയും അടങ്ങിയിരുന്നതായാണു പോലീസ് നൽകുന്ന വിവരം.
സംഗതി ഓണ്‍ലൈനാണ്
ആവശ്യക്കാരെ കണ്ടെത്താൻ ഓണ്‍ലൈൻ മാർഗങ്ങളിലൂടെ ശ്രമങ്ങൾ നടത്തുന്ന സംഘങ്ങൾ യുവാക്കളുടെ ഫോണ്‍ നന്പറുകൾ തിരഞ്ഞ് പിടിച്ച് സർവീസ് മെസേജുകളുടെ രൂപത്തിൽ നിരവധി മെസേജുകളും അയയ്ക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സർവീസ് മെസേജുകൾക്കു മറുപടി കൊടുക്കാതിരുന്നാൽ മതിയെന്നാണു പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പോലീസ് വലയിൽ അകപ്പെടുന്നവർ സംഘത്തിന്റെ അവസാന കണ്ണികളിൽ പെടുന്നവരായതിനാൽ വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാറില്ല. വിശദമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്പോഴും ഒരു തുന്പുപോലും കണ്ടെത്താൻ സാധിക്കാറില്ലെന്നതാണു സത്യം. തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചും പെണ്‍വാണിഭ സംഘങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നാണു പോലീസിന്റെ നിരീക്ഷണം.
മുഴുവൻ തട്ടിപ്പ്
മിക്കവാറും പെണ്‍വാണിഭ സംഘത്തിന്റെ പിന്നിൽ ചില സ്ത്രീകളുടെ ബുദ്ധിതന്നെയാണെന്നാണു പോലീസ് പറയുന്നത്. ഭാര്യാഭർത്താക്കന്മാരാണെന്ന വ്യാജേന നടത്തിപ്പുകാരനും സംഘത്തിലെ പെണ്‍കുട്ടിയും ചേർന്നു ഫ്ളാറ്റുകളോ ലോഡ്ജുകളോ തരപ്പെടുത്തിയാണു പ്രവർത്തനം ആരംഭിക്കുന്നത്. നടത്തിപ്പുകാരുടെ സഹായിയായി ഒരു സ്ത്രീയോ ഡ്രൈവറോ ഒപ്പമുണ്ടാകും. ഇവിടെ താമസിച്ചു സ്ഥലവും പരിസരവും പരിചയപ്പെട്ടശേഷമാകും പെണ്‍കുട്ടികളെ എത്തിക്കുന്നത്. ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലുള്ള ഏജന്റുമാർ പെണ്‍കുട്ടികളെയും ആവശ്യക്കാരെയും കണ്ടെത്തി വിവരം അറിയിക്കും. അല്ലെങ്കിൽ പണത്തിന് ആവശ്യമായി വന്നാൽ ഏജന്റുമാരായിട്ടുള്ള സ്ത്രീകൾതന്നെ തയാറായി മുന്നോട്ടുവരും.
വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. ഏതാനും മാസംമുന്പാണു കൊച്ചിയിൽനിന്നുതന്നെ ഇത്തരത്തിൽ ഒരാളെ പിടികൂടിയത്. പണം മുഴുവനായും ഓണ്‍ലൈനായോ നേരിട്ടോ വാങ്ങിയശേഷം മാത്രമേ പ്രവേശനം ലഭിക്കൂ. ആവശ്യക്കാർക്കു മദ്യസത്കാരവും ഒരുക്കി നൽകുന്ന സംഘമുണ്ട്. ചില സംഘങ്ങൾ ഒരിടത്തുതന്നെ പ്രവർത്തിക്കില്ല. പോലീസ് തിരിച്ചറിയുമെന്ന ഭയത്താൽ വിവിധ സ്ഥലങ്ങളിൽ മാറിമാറിയാകും ഇവരുടെ പ്രവർത്തനങ്ങൾ. ഓണ്‍ലൈൻ സൈറ്റുകളിൽ നൽകിയിരിക്കുന്ന ഫോണ്‍ നന്പറും സംഘം മാറിക്കൊണ്ടിരിക്കും.
വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാർ വരെ സംഘത്തിന്റെ ഭാഗമാണ്. ഇതര ജില്ലകളിൽനിന്നു വീട്ടുജോലി എന്ന പേരിൽ വീടുവിട്ടു വരുന്നവരും ഓണ്‍ലൈൻ പെണ്‍വാണിഭത്തിൽ അകപ്പെടുന്നു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ഉത്തരേന്ത്യൻ യുവതികൾ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെടുന്നതായി വിവരമുണ്ടെന്നും പോക്കറ്റ് മണി കണ്ടെത്താനുള്ള മാർഗമായും ചിലർ ഇതിനെ കാണുന്നുണ്ട്.
വീണ്ടും വീണ്ടും പിടിയിലാകുന്ന സംഘം
ഒരിക്കൽ പിടിയിലായ സംഘം തന്നെയാകും വീണ്ടും പ്രവർത്തനവുമായി രംഗത്തു വരുന്നത്. നേരത്ത പിടിയിലായ പല സംഘങ്ങളും ഇപ്പോഴും പ്രവർത്തിച്ചുവരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പിടിക്കപ്പെട്ട് പുറത്തിറങ്ങിയാലുടൻ വീണ്ടും സജീവമാകുന്നതാണ് ഇവരുടെ രീതി. ഇടപാടുകാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മാനഹാനി ഭയന്ന് ആരും പരാതി നൽകാറില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണു കേസാകുന്നത്. വിവാഹ ബന്ധം തകർന്ന സ്ത്രീകളെ ലക്ഷ്യം വച്ചും ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വാഗ്ദാനങ്ങൾ നൽകി സ്വാധീനിക്കുകയാണ് ഇവരുടെ രീതി. കൊച്ചിയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം റാക്കറ്റുകൾ സജീവമാണെങ്കിലും കൊച്ചിയിലേതുപോലെ അത്ര വലുതല്ലെന്നുമാത്രം. പല രീതിയിലാണു പെണ്‍വാണിഭ സംഘം ആളുകളെ വലയിലാക്കുന്നത്. പ്രായമുള്ള ആളുകളെയാണ് ഇതിനായി സംഘങ്ങൾ നിയോഗിക്കുന്നത്. പെട്ടെന്ന് ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാൻ വേണ്ടിയാണത്രെ ഇങ്ങനെ ചെയ്യുന്നത്. പരിചയപ്പെട്ടു കഴിഞ്ഞാൽ സഹായ വാഗ്ദാനവും മറ്റുമായി അടുപ്പം സ്ഥാപിക്കും. പരിചയം ഫോണ്‍ നന്പർ കൈമാറുന്നതിലേക്കും പിന്നീട് പ്രലോഭനങ്ങളിലേക്കും നീളും. ഇത്തരത്തിൽ പലരും കുടുങ്ങിയിട്ടുണ്ടാകാം എന്നാണു പോലീസ് കരുതുന്നത്.