പ്രണയാഭ്യാർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീയെ കത്തികാണിച്ച് പണം അപഹരിച്ചു, നാലു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ പോലീസ് കസ്റ്റഡിയിൽ, .... നാം നിത്യവും വായിക്കുന്ന വാർത്തകളിൽ ചിലതാണിത്. പൊതുനിരത്തുകളിൽ, എന്തിനേറെ പറയുന്നു സ്വന്തം വീടുകളിൽപോലും സ്ത്രീകൾ ഇന്ന് സുരക്ഷിതരല്ല. വീട്ടിൽ നിന്നു പുറത്തുപോകുന്ന അമ്മ, മകൾ, സഹോദരി, ഭാര്യ എന്നിവർ തിരികെയെത്താൻ അൽപമൊന്നു വൈകിയാൽ നമ്മുടെ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടും.
കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ്. വാഹനങ്ങളിലും പൊതുനിരത്തുകളിലുമെല്ലാം സ്ത്രീസാന്നിധ്യം കൂടുതലായുണ്ട്. അതോടൊപ്പം അവർക്കെതിരേയുള്ള അതിക്രമങ്ങളും വർധിക്കുന്നു. അതിക്രമങ്ങളോടു പ്രതികരിക്കുകയും ശരിയാംവിധം പ്രതിരോധിക്കുകയും ചെയ്യാത്തതുകൊണ്ടാണ് സ്ത്രീകൾ പലപ്പോഴും അവയ്ക്ക് ഇരയാകുന്നതെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
സ്വയം രക്ഷ ഉറപ്പാക്കാൻ സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന പലതുമുണ്ട്. സേഫ്ടി പിൻ കൈയിൽ കരുതുന്നതും പെപ്പർ സ്പ്രേ കൊണ്ടുനടക്കുന്നതുമൊക്കെ സ്ത്രീകൾ സ്വയംരക്ഷയ്ക്കായി സ്വീകരിക്കുന്ന മാർഗങ്ങളാണ്. അക്രമികൾ കൂടുതൽ ശക്തരാകുന്പോൾ അത്തരത്തിലുള്ള മാർഗങ്ങളാണ് സ്ത്രീകൾ അവലംബിക്കേണ്ടത്. ഇവിടെയാണ് കരാട്ടെ പോലുള്ള ആയോധനകലകളുടെ ആവശ്യം.
കേരള പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതിക്രമങ്ങളോട് എങ്ങനെ പ്രതികരിക്കാം? അതിക്രമസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെയാണ്? അതിക്രമങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കാതെ ശാരീരികവും മാനസികവുമായ പ്രതിരോധ മാർഗങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നതിനെക്കുറിച്ച് വായിക്കാം...
സ്വയംരക്ഷാ പരിശീലനം
സ്ത്രീകൾ(ഏതു വ്യക്തിയും) അവിചാരിതമായി നേരിടു ന്ന വിവിധതരത്തിലുള്ള അതിക്രമങ്ങളിൽ നിന്ന് സ്വന്തം ശ്രമത്താൽ പെട്ടെന്ന് രക്ഷപ്പെടുന്നതിനും ജീവനും സ്വത്തിനും സുര ക്ഷ ഉറപ്പാക്കുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണ് സ്വയംരക്ഷാ പരിശീലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശക്തമായി പ്രതികരിക്കണം
അക്രമങ്ങൾ നേരിടേണ്ടി വരുന്പോൾ ആത്മവിശ്വാസമില്ലാതെ പെരുമാറുന്നതുകൊണ്ടും പ്രതികരിക്കാതിരിക്കുന്നതുകൊണ്ടുമാണ് സ്ത്രീകൾ ഇരയാകേണ്ടിവരുന്നത്. പ്രതികരിച്ചാൽ അത് മറ്റുള്ളവർ അറിയും, അക്രമി കൂടുതൽ ശല്യം ചെ യ്യുമോ തുടങ്ങിയ ചിന്തകൾ അവരെ നിശബ്ദരാക്കുന്നു. ഇത് അക്രമിക്ക് കൂടുതൽ ധൈര്യം നൽകും. ഇത്തരം സന്ദർഭങ്ങളിൽ ശക്തമായി പ്രതികരിക്കണം. ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണം.
ലൈംഗികാതിക്രമങ്ങൾ
* സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കുക
* ലൈംഗിക താൽപര്യത്തോടെ നോക്കുക
* ചൂളമടിക്കുക
* നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകൾ/ തമാശകൾ പറയുക.
കത്തുകൾ/ ഫോണ് വഴി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക
* പിൻതുടർന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥലങ്ങളിൽ)
* അശ്ലീല സിനിമ/ചിത്രങ്ങൾ കാണിക്കുക.
* ലൈംഗികാവയവം പ്രദർശിപ്പിക്കുക
* ശ്വാസം ശരീരത്തിൽ വീഴുന്നമാതിരി ചേർന്നു നിൽക്കുക
* ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുക
* ചുംബിക്കുക, കെട്ടിപ്പിടിക്കുക
* അവയവങ്ങൾ കൊണ്ട് ശരീരത്തിൽ സ്പർശിക്കുക
* ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുക
ഇത്തരം അതിക്രമങ്ങളെക്കുറിച്ചും അവ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും പൊതുവിൽ ധാരണ ഉണ്ടായിരിക്കണം.
സധൈര്യം മുന്നേറാം
അക്രമിക്ക് പലപ്പോഴും വ്യക്തമായ പ്ലാനിംഗ് ഉണ്ടാകും. സംശയം, പേടി തുടങ്ങിയവ പ്രകടമാകുന്ന ഭാവം, തലകുനിച്ചുള്ള നടപ്പ് ഇവ ഒഴിവാക്കണം. ശരീര ഭാഷ ഉൗർജസ്വലമാകണം. ബസിലോ പൊതുസ്ഥലത്തോ ശല്യം ചെയ്യാൻ വരുന്ന ആളെ ഒരു തുറിച്ചു നോട്ടത്തിലൂടെ പിന്തിരിപ്പിക്കാം. എങ്കിലും അക്രമം ഉണ്ടായാൽ ഓടി മാറിയോ ഒഴിഞ്ഞു മാറിയോ രക്ഷപ്പെടാൻ ശ്രമിക്കാം. ഇതിനെ ഭീരുത്വമായി കണക്കാക്കേണ്ട. ശരിയായ സുരക്ഷാമാർഗമാണ്.
ഒച്ചവയ്ക്കുകയാണ് മറ്റൊരു വഴി. പേടിച്ചു വിളിക്കുകയല്ല, ആത്മവിശ്വാസത്തോടെ ഉച്ചത്തിൽ ചോദ്യം ചെയ്യുകയോ അലറി വിളിക്കുകയോ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചാൽ അക്രമി പിന്തിരിഞ്ഞേക്കാം.
ഞെട്ടിക്കുന്ന കണക്കുകൾ
സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016-ൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 15,114 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2015-ൽ ഇത് 12,485 ആയിരുന്നു. 2017 നവംബർ വരെ 1807 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മുൻ വർഷം ഇത് 1656 ആയിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2017 നവംബർ വരെ 4130 കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2016-ൽ ഇത് 4029 കേസുകളായിരുന്നു. 2017 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 178 തട്ടിക്കൊണ്ടുപോകൽ കേസുകളും 368 പൂവാലശല്യവുമായി ബന്ധപ്പെട്ട കേസുകളും പത്ത് സ്ത്രീധന മരണങ്ങളും 2787 ഭർതൃപീഡന കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നാണ്- 1250 കേസുകൾ. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 330 കേസുകളും 162 ബലാത്സംഗ കേസുകളുമാണ് മലപ്പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തത്.
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ രണ്ടാം സ്ഥാനം തിരുവനന്തപുരം റൂറലിനും മൂന്നാം സ്ഥാനം കൊച്ചി സിറ്റിക്കുമാണ്. തിരുവനന്തപുരം റൂറലിൽ നിന്ന് 140 ബലാത്സംഗകേസുകളും 494 സ്ത്രീപീഡന കേസുകളും റിപ്പോർട്ടു ചെയ്തു. കൊച്ചി സിറ്റിയിൽ നിന്ന് 76 ബലാത്സംഗകേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുട്ടികളും സുരക്ഷിതരല്ല
കുട്ടികളുടെ കാര്യത്തിലും വീടുകളിൽപോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 നവംബർ വരെ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 3180 കേസുകൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. മുൻവർഷം ഇത് 2881 ആയിരുന്നു. 2008-ൽ കേസുകളുടെ എണ്ണം 549 ആയിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. 2017 കുട്ടികളെ ബലാത്സംഗ ചെയ്തതുമായി ബന്ധപ്പെട്ട് 1010 കേസുകൾ റിപ്പോർട്ട് ചെയ്തു. 23 കൊലപാതകകേസുകളും 161 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകളും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1956 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
മുൻകരുതലെടുക്കാം
യാത്ര പോകുന്പോൾ സുരക്ഷിതമായ വഴി ഉണ്ടെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ പോകാവുന്ന വിജനമായ വഴി തെരഞ്ഞെടുക്കുന്നവരുണ്ട്. ഇത് ശരിയല്ല. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, സാഹചര്യങ്ങൾ, കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുള്ള വ്യക്തികൾ എന്നിവയിൽ നിന്നും കഴിയുന്നതും ഒഴിഞ്ഞു നിൽക്കുക. ഏത് അക്രമവും ഒരു പ്രേരണയിൽ നിന്നാവും ഉടലെടുക്കുക. അക്രമം നടത്തുന്നതിന് അക്രമിയെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം. സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ അപരിചിതർക്കു വെളിപ്പെടുത്തരുത്.
ചുറ്റുപാടുകളെ അറിയണം. എവിടെയായിരുന്നാലും ആ സ്ഥലത്തെപ്പറ്റിയും ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയും ശ്രദ്ധയുണ്ടാകണം. അടുത്തുള്ള പോലീസ് സ്റ്റേഷനുകൾ, പോലീസ് സഹായ നന്പറുകൾ, അയൽക്കാർ, ഫയർ സ്റ്റേഷൻ, ആശുപത്രി, സുഹൃത്തുക്കൾ എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാകണം.
ഇരുട്ടത്തുകൂടിയുള്ള നടത്തം ഒഴിവാക്കണം. യാത്രാവേളയിൽ ശ്രദ്ധയോടെ നടക്കുക. അപരിചിതരുമായി ഇടപെടേണ്ട സന്ദർഭങ്ങളിൽ കരുതലോടെ ഇടപെടുക. അപരിചിതർക്കൊപ്പം ഒരു സ്ഥലത്തും പോകാതിരിക്കുക. സഹപാഠി, സഹജോലിക്കാരൻ, മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ വരുന്ന ബോയ്ഫ്രണ്ട്, അതിഥി എന്നിവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമുള്ള പരിചിതർ മാത്രമാണ്. അവരെ അപരിചിതർ ആയി കാണേണ്ട സാഹചര്യങ്ങളിൽ അപ്രകാരം കാണണം.
ജാഗ്രതയാണ് എല്ലാറ്റിലും പ്രധാനം. അശ്രദ്ധമായും അലസമായുമുള്ള അവസ്ഥ അക്രമിക്ക് സഹായകമാകും. ഏതു സാഹചര്യത്തിലും നിങ്ങൾക്ക് ഉത്തമബോധ്യം വരാത്തവരെ കണ്ണടച്ച് വിശ്വസിക്കരുത്. സഹായ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ആലോചിച്ചിട്ടായിരിക്കണം. വാഹനയാത്രയിൽ ബിസ്കറ്റ് തന്നു മയക്കുന്ന സംഭവങ്ങളുണ്ട്. അതുകൊണ്ട് അപരിചിതരിൽ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക.
എന്നാൽ മുൻകരുതലുകളെടുത്താലും അക്രമങ്ങൾ ഉണ്ടാകാം. അതോടൊപ്പം ചിലതുകൂടി ശ്രദ്ധിക്കണം. രണ്ടുതരത്തിലുള്ള ആക്രമണമാണ് സ്ത്രീകൾക്കു നേരെ ഉണ്ടാകുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും, പൊടുന്നനെ ഉണ്ടാകുന്ന ആക്രമണവും.
(തുടരും)
സീമ മോഹൻലാൽ