ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ തന്ത്രങ്ങൾ പ്രയോഗിക്കാം. ഉദാഹരണത്തിന് ഒരു ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന പെണ്‍കുട്ടിയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നു കരുതുക- ആ പെണ്‍കുട്ടി മൊബൈലിൽ പോലീസിനെയോ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കുകയോ അത്തരത്തിൽ അഭിനയിക്കുകയോ ചെയ്യുക. ഈ തന്ത്രം വഴി അക്രമി പിന്തിരിഞ്ഞു പോയേക്കാം.
അക്രമി രക്ഷപ്പെട്ടാൽ
ചില സന്ദർഭങ്ങളിൽ അക്രമി രക്ഷപ്പെട്ടേക്കാം. അതായത് ബൈക്കിൽ എത്തി വഴി ചോദിച്ചയാൾ ഉടൻ മാലയും പൊട്ടിച്ചു കടന്നുകളഞ്ഞേക്കാം. അത്തരം സന്ദർഭങ്ങളിൽ വസ്തുവകകൾ നഷ്ടപ്പെട്ടാലും പരിക്കില്ലാതെ രക്ഷപ്പെടാൻ ശ്രമിക്കണം. ആത്മവിശ്വാസം കൈവിടാതിരിക്കുക. എത്രയും വേഗം പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിക്കണം. പിന്നീട് അക്രമിയെ എത്രയും വേഗം പിടികൂടുന്നതിന് കഴിയുന്ന വിവരങ്ങൾ- അക്രമിയുടെ രൂപം, ശരീരപ്രകൃതി, വസ്ത്രം, വാഹനമുണ്ടെങ്കിൽ അതിന്റെ വിവരം, നന്പർ, നിറം തുടങ്ങി പരമാവധി വിവരങ്ങൾ പോലീസിനു കൈമാറണം.
അക്രമിയെ കായികമായി നേരിട്ടാൽ നിയമനടപടി വരുമോ?
സ്വയംരക്ഷയ്ക്കുവേണ്ടി അക്രമിയെ ആവശ്യമായ അളവിൽ മാത്രം പരിക്കേൽപ്പിക്കുന്നതിന് നിയമപരമായ പരിരക്ഷയുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം(ഐപിസി) വകുപ്പ് 96 മുതൽ 106 വരെയുള്ളവ സ്വയംരക്ഷാവകാശത്തെക്കുറിച്ചുള്ളതാണ്. ഒരാളിന് അയാളുടെയോ അടുത്തുള്ള മറ്റൊരാളുടെയോ ജീവനും സ്വത്തും അപകടത്തിലാകുന്ന അവസ്ഥയിൽ അക്രമിയിൽ നിന്ന് അത് സംരക്ഷിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആവശ്യമായ അളവിൽ മാത്രം പരിക്കേൽപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.
സ്ത്രീസുരക്ഷയ്ക്കായി കേരള പോലീസ് വനിത ഹെൽപ്ഡെസ്ക്/ വനിത റിസപ്ഷൻ
2006 ഫെബ്രുവരി മുതൽ സംസ്ഥാനത്തെ മിക്കവാറും പോലീസ് സ്റ്റേഷനുകളിൽ വനിത ഹെൽപ്ഡെസ്ക്/വനിത റിസപ്ഷൻ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സഹായം തേടിയെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനോ പരാതികൾ സമർപ്പിക്കാനോ സഹായകമാകുംവിധം വനിതാപോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വനിത ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.
സംസ്ഥാന വനിതാസെൽ
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിനും പോലീസിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമാണ് സംസ്ഥാന വനിതാസെൽ നിലവിൽ വന്നത്. എസ്.പിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെയാണ് സെല്ലിന്റെ പരിധിയിലുള്ളത്. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളജിനടുത്തായാണ് സെല്ല് പ്രവർത്തിക്കുന്നത്.
ഫാമിലി വെൽഫെയർ വിഭാഗം, സോഷ്യൽ വെൽഫെയർ യൂണിറ്റിൽ നിന്നുള്ള കൗണ്‍സിലർമാരുടെ സേവനം, ലഹരി വിമുക്ത ചികിത്സ, മറ്റ് ശാരീരിക-മാനസിക ചികിത്സകൾ എന്നിവയ്ക്കുള്ള തുടർ നടപടികൾ സ്വീകരിക്കുകയും നിയമാനുസൃത സഹായങ്ങൾ ചെയ്തുകൊടുക്കുന്നുമുണ്ട്.
ഫോണ്‍ നന്പർ- 0471-2338100, 9497996992
ജില്ലാ വനിതാസെൽ
സംസ്ഥാന വനിതാസെല്ലിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലായി 19 ജില്ലാ വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വനിതാ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സെല്ലിന്റെ മേൽനോട്ടം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിക്കാണ്. ജില്ലാ വനിതാസെല്ലുകളുടെ കീഴിലാണ് വനിതാ ഹെൽപ് ലൈനുകൾ പ്രവർത്തിക്കുന്നത്.
വിക്ടിം സപ്പോർട്ട് സെൽ
ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സൗജന്യ നിയമസഹായവും കൗണ്‍സലിംഗും ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് വിക്ടിം സപ്പോർട്ട് സെൽ.
വനിതാ ഹെൽപ്ലൈൻ
സംസ്ഥാനത്തെ 19 ജില്ലാ വനിതാസെല്ലുകളുടെയും കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിത ഹെൽപ്ലൈനുകളുണ്ട്. ഇവിടെ നേരിട്ടും ഫോണ്‍മുഖാന്തിരവും പരാതികൾ സ്വീകരിക്കും.
എല്ലാ വനിതാ ഹെൽപ്ലൈനുകളുടെയും പൊതുവായ ടോൾഫ്രീ നന്പർ 1091 ആണ്. ലാൻഡ് ഫോണിൽ നിന്നും ഇതിലേക്ക് വിളിക്കാം. ഇതുകൂടാതെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്ട്രോൾ റൂമുകളിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്ലൈനുകളുടെ നേരിട്ടുള്ള ഫോണിലേക്കും വിളിച്ച് പരാതിപ്പെടാം.
ക്രൈം സ്റ്റോപ്പർ
19 പോലീസ് ജില്ലകളിലും ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംസ്റ്റോപ്പർ പ്രവർത്തിക്കുന്നുണ്ട്. വനിതകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഈ സംവിധാനം കൂടുതൽ സൗകര്യപ്രദമാണ്.
ശരീരത്തിലെ ചില പ്രധാന ദുർബല ഭാഗങ്ങൾ
പ്രഹരമേറ്റാൽ വേഗം തളർന്നുപോകുന്ന കുറേ ഭാഗങ്ങൾ മനുഷ്യശരീരത്തിലുണ്ട്. കണ്ണ്, മൂക്ക്, ചെവി, തൊണ്ട മുഴയുടെ ഇരുവശവും, നെഞ്ചിന്റെ മധ്യഭാഗം/ഹൃദയഭാഗം, മടിക്കുത്ത്/വൃഷണഭാഗം തുടങ്ങിയവയാണത്. അടിയന്തര സാഹചര്യങ്ങളിൽ എതിരാളിയുടെ ഈ ഭാഗങ്ങളിൽ ഒരു തൊഴിയോ പ്രഹരമോ ഏൽപ്പിച്ച് അയാളെ തളർത്തി നമുക്ക് വേഗത്തിൽ രക്ഷപ്പെടാനാകും.
ശരീരത്തിലെ ദൃഢമായ ഭാഗങ്ങളായ കൈമുട്ട്, കാൽമുട്ട്, നെറ്റി, മുഷ്ടി, ഉപ്പൂറ്റി, പാദം, പൃഷ്ഠഭാഗം, നഖം, പല്ല് എന്നിവ
യൊക്കെ ആയുധങ്ങളാക്കി എതിരാളിയെ നേരിടാം. എതിരാളിയുടെ ദുർബലഭാഗങ്ങളിൽ നമ്മുടെ ശക്തമായ ഭാഗം കൊണ്ട് പ്രഹരമേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മനഃസാന്നിധ്യത്തോടെ ചെയ്യുന്നതിന് പരിശീലനം സഹായിക്കും.
ഈ നന്പർ മറക്കല്ലേ...
വനിതാ ഹെൽപ്ലൈൻ (എല്ലാ ജില്ലകളിലും) - 1091
ട്രാഫിക് ഹെൽപ് ലൈൻ(എല്ലാ ജില്ലകളിലും)- 1099
പോലീസ് (എല്ലാ ജില്ലകളിലും)- 100
ക്രൈം സ്റ്റോപ്പർ (എല്ലാ ജില്ലകളിലും)- 1090
സൈബർ പോലീസ് (മൊബൈൽ/
ടെലിഫോണ്‍ ശല്യങ്ങൾക്ക്)- 0471 2322090
ഹൈവെ പോലീസ് അലർട്ട്- 9846100100
റെയിൽവേ പോലീസ് അലർട്ട്- 9846200100
വനിതാ കമ്മീഷൻ (തിരുവനന്തപുരം)-0471 2300509
കേരള മഹിള സമഖ്യ (തിരുവനന്തപുരം)-0471 2913212
(അവസാനിച്ചു)
സീമ മോഹൻലാൽ
വിവരങ്ങൾക്ക് കടപ്പാട്-
ലോക്നാഥ് ബെഹ്റ ഐപിഎസ്
സംസ്ഥാന പോലീസ് മേധാവി