മാഘമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. എല്ലാ വർഷവും ഈ രാത്രി വ്രതാനുഷ്ഠാനം നടത്തുകയും അതിന് ശിവരാത്രിവ്രതം എന്നപേരും നൽകി. പാലാഴി മഥനം നടത്തിയപ്പോൾ പുറത്തുവന്ന കൊടുംവിഷമായ ഹാലഹാലം ഭൂമിയിൽ പതിച്ചാൽ എല്ലാ ജീവജാലങ്ങളും നശിച്ചുപോകുമായിരുന്നു. ദേവൻമാരുടെ അഭ്യർഥനപ്രകാരം ഈ വിഷം ശ്രീപരമേശ്വരൻ കഴിക്കുകയും അത് കണ്ഠത്തിൽ തങ്ങുകയും ചെയ്തു. കണ്ഠം നീലനിറമായി മാറി.
അന്നുരാത്രി വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ എല്ലാവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചുകൊണ്ടിരുന്നു. പരമശിവൻ വിഷപാനം ചെയ്തരാത്രിയാണ് ശിവരാത്രിയെന്നും പുരാണത്തിൽ പറയുന്നു. ശിവരാത്രി ദിനത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദി കർമങ്ങൾ കഴിഞ്ഞ് ശിവസ്തുതികൾ ജപിച്ച് പകൽ ഉപവാസം എടുത്ത് രാത്രി പൂർണമായും ഉറക്കമൊഴിഞ്ഞ് പഞ്ചാക്ഷരം ജപിച്ചുകൊണ്ട് രാവിലെ ശിവപൂജ കഴിഞ്ഞശേഷം പാരണ കഴിക്കാം. ഇത്തരത്തിൽ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങൾ നശിക്കുകയും ഐശ്വര്യവും ശ്രേയസും ലഭിക്കുകയും ചെയ്യുമെന്നാണ് പ്രമാണം. തപസും, സ്തുതികളും കൂടാതെ മഹാദേവൻ പ്രത്യക്ഷപ്പെട്ടത് ശിവരാത്രി ദിനത്തിൽ കാട്ടാളൻ അനുഷ്ഠിച്ച വ്രതത്തിന്റെ ഫലമായിട്ടാണ് എന്നും ഐതിഹ്യമുണ്ട്. മൃഗങ്ങൾക്കും ശങ്കരദർശനം കൊണ്ട് മോക്ഷം സിദ്ധിച്ചു.
ക്ഷിപ്രപ്രസാദിയായ മഹാദേവൻ സംഹാരമൂർത്തിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും സംഹരിക്കുന്നത് ദുർബുദ്ധികളേയും തിന്മകളെയും ആണ്. വ്രതങ്ങളുടെ രാജാവാണ് ശിവരാത്രി വ്രതം. ബലമുള്ള മനസിന്റെ ഉടമകളാകുവാൻ ഉതകുന്ന അനുഗ്രഹങ്ങളെ നമുക്ക് തരുന്നതിന്റെ അടിസ്ഥാനം ദൈവചിന്തകളും പ്രവൃത്തിയുമാണ്. ജപം മൂന്നു വിധത്തിലുണ്ട്. മാനസം, ഉപാംശു, വാചികം എന്നിവയാണ്. മാനസം ഉത്തമവും, ഉപാംശു മധ്യമവും, വാചികം അധമവുമാണ്. പദങ്ങളെ അർഥത്തോടുകൂടി ചിന്തിച്ച് മനസിൽ ജപിക്കുന്നതാണ് മാനസം. നാവ് മാത്രം ഇളക്കി അൽപം ഉച്ചത്തിൽ് ജപിക്കുന്നതാണ് ഉപാംശു. മറ്റുള്ളവർ കേൾക്കുന്ന വിധത്തിൽ ഉറക്കെ ജപിക്കുന്നതാണ് വാചികം.
ശിവരാത്രിക്കു ജ്യോതിഷത്തിൽ ഏറെ പ്രസക്തിയുണ്ട്. ദേവൻമാരിൽ ശിവന് പ്രമുഖസ്ഥാനം ഉള്ളതുകൊണ്ട് ത്രൈലോക്യാധിപൻ എന്നും പറയാറുണ്ട്. സൂര്യദശയിൽ ശിവനെയാണ് പ്രത്യേകമായി ആരാധിക്കേണ്ടത്. ശിവക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിച്ചാൽ കുടുംബത്തിൽ ആർക്കും അന്ധത വരില്ലെന്നും വിഷഭയം ഉണ്ടാകില്ലെന്നുമാണ് ഫലശ്രുതി. രാവിലെ ഉണരുന്പോൾ നാരായണനെയും രാത്രി കിടക്കുന്പോൾ ശിവനെയും ആണ് ഭജിക്കേണ്ടത് എന്നും പറയാറുണ്ട്. ശരീരത്തിന്റെ ഇടതുഭാഗം പാർവതിക്ക് പകുത്ത് കൊടുത്തതിനാൽ നന്മ, ഐശ്വര്യം, മംഗളം എന്നിവ നൽകുന്ന ദേവൻ എന്നുകൂടി പറയപ്പെടുന്നു.
ശിവൻ എന്ന വാക്കിന്റെ അർഥം മംഗളസ്വരൂപൻ എന്നാണ്. യജുർവേദത്തിൽ മംഗളസ്വരൂപനായും വൈദ്യനാഥനായും, അഥർവവേദത്തിൽ മൃഗപതിയായും, സുഖത്തെ പ്രദാനം ചെയ്യുന്നതുകൊണ്ട് ശംഭു എന്നും, ജീവജാലങ്ങളെ രക്ഷിക്കുന്നതുകൊണ്ട് പശുപതി എന്നും, സർവ വിദ്യകളുടേയും അധിപനായതുകൊണ്ട് ഈശാനൻ എന്നും, വിരൂപന്മാരെ കരുണയോടെ വീക്ഷിക്കുന്നതിനാൽ വിരൂപാക്ഷനെന്നും, നീലവർണത്തോടുകൂടിയ കഴുത്തും രക്തവർണത്തോടു കൂടിയ ജടയും ഉള്ളതിനാൽ നീലലോഹിതൻ എന്നും ശിവനെ അറിയപ്പെടുന്നു. ശിവന്റെ മൂന്ന് കണ്ണുകൾ സൂര്യനെയും, ചന്ദ്രനെയും, അഗ്നിയേയും പ്രതിനിധാനം ചെയ്യുന്നു. ആകാശവും കാറ്റും ചേർന്ന് ശിവന്റെ ജടാഭാരമായി. അങ്ങനെ വ്യോമകേശൻ എന്നുപറയുന്നു. ശിവ പഞ്ചാക്ഷരിയായ നമഃ ശിവായ മന്ത്രം സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ പഞ്ചമഹാക്രിയകളെ സൂചിപ്പിക്കുന്നു. നിലവിളക്കിലെ അഞ്ചു തിരികൾ നമഃ ശിവായ മന്ത്രത്തെയാണ് ജ്വലിപ്പിക്കുന്നത്.
- സജീവ് എ. പൈ, തിരുമല, കോട്ടയം