പൊന്നുപോലെ വളർത്തുന്ന മക്കളിൽ ആരെങ്കിലും സ്വയം ജീവനൊടുക്കിയാൽ, അതിൽ കൂടുതൽ വേദന നൽകുന്ന മറ്റൊന്നും ജീവിതത്തിലുണ്ടാവില്ല! മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇതൊരു തീരാ ദുഃഖമായിരിക്കും. അവർ പശ്ചാത്താപ വിവശരും കുറ്റബോധം മൂലം സ്വയം നീറുന്നവരുമായിരിക്കും. അത്തരമൊരു ദുഃഖകരമായ സംഭവം നടന്നതിൽ അവർ സ്വയം പഴിചാരാൻ ആരംഭിക്കും. എന്തിനാണ് അവൻ/അവൾ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്?, എന്തായിരുന്നു അവന്റെ/അവളുടെ മനസ്സിൽ? അവൾ/അവൻ എന്തുകൊണ്ട് അവരെ മഥിച്ചിരുന്ന ചിന്തകൾ പങ്കുവച്ചില്ല? തുടങ്ങിയ ചോദ്യങ്ങൾ അവരെ അലട്ടിക്കൊണ്ടിരിക്കും.
ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ 45 വർഷമായി ആഗോളതലത്തിലുള്ള ആത്മഹത്യാ നിരക്കിൽ 60ശതമാനം വർധന ഉണ്ടായി. ഇക്കാലയളവിൽ, ലോകത്ത് നടന്ന ആത്മഹത്യകളിൽ 30 ശതമാനം ഇന്ത്യയിലും ചൈനയിലും ആയിരുന്നു. 15-29 വയസ് പ്രായമുള്ള യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലായിരുന്നു.
കൗമാരക്കാരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനസിലാക്കുന്നത് അത്തരം ദുഃഖകരങ്ങളായ സംഭവങ്ങളെ പ്രതിരോധിക്കാൻ വലിയൊരളവു വരെ സഹായിക്കും.
കോഴിക്കോട്ട് പ്രമുഖ കോളജിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ എംടെക് ഒന്നാം വർഷ വിദ്യാർഥിയാണു ഹോസ്റ്റലിലെ ജനാലയിൽ തൂങ്ങിമരിച്ചത്. അതിനു രണ്ടുമാസം മുന്പും സമാനമായ രീതിയിൽ ആന്ധ്രപ്രദേശ് സ്വദേശി ഹോസ്റ്റൽ കെട്ടിടത്തിൽ ജീവനൊടുക്കിയിരുന്നു. എം.ടെക്കിന് പ്രവേശനം നേടിയ തിരുവനന്തപുരം സ്വദേശി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ തൂപ്പുകാരെത്തിയപ്പോൾ തുണിയുപയോഗിച്ച് ജനാലയിൽ തൂങ്ങിനിൽക്കുന്നതാണു കണ്ടത്.
മലപ്പുറത്ത് ഒന്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. വേങ്ങര ചേറൂർ സ്വദേശി ബ്ലൂ വെയിൽ ഗെയിം കളിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയം. കുട്ടി മൊബൈൽ ഫോണ് ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇതു വിദ്യാർഥികളിൽ കണ്ടുവരുന്ന വർധിച്ച ആത്മഹത്യാ പ്രവണതകളുടെ ചില ഉദാഹരണങ്ങൾ കൂടിയാണ്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി വിദ്യാർഥി ആത്മഹത്യകൾ വലിയതോതിൽ വർധിച്ചുവരുകയാണ്. പീഡനത്തിനിരയായ സഹോദരിമാർ, വടകരയിൽ റാഗിംഗ് ചെയ്തുവെന്ന് പറഞ്ഞ് അപമാനിക്കപ്പെട്ട വിദ്യാർഥി... പട്ടിക നീളുകയാണ്.
ഒാരോ മണിക്കൂറിലും
2017 ഏപ്രിലിൽ ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2011-15 വരെയുള്ള അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 39,775 വിദ്യാർഥികൾ ജീവനൊടുക്കി. അതായത്, നിരക്കു നോക്കിയാൽ ഓരോ മണിക്കൂറിലും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ഏറ്റവും കൂടുതൽ നടന്നത് 2015ലാണ്- 8,934 പേർ. സാമൂഹിക വിവേചനങ്ങൾ, പഠനത്തിന്റെ പേരിലുള്ള അമിത സമ്മർദം, കുടുംബ ബാധ്യത തുടങ്ങിയവ ആത്മഹത്യക്കു കാരണമാകുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, 15നും 29നും ഇടയിലുള്ളവർ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന് 2012ൽ പുറത്തുവന്ന ലാൻസർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നു കൂടി റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്- 1230. തൊട്ടടുത്ത് തമിഴ്നാടും (955) ഛത്തീസ്ഗഡും (625) വരുന്നു. 21നും 29നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യക്കുള്ള കാരണങ്ങളിൽ 27 ശതമാനവും തൊഴിലില്ലായ്മയോ പഠനവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളോ ആണ്.
കാരണങ്ങൾ പലത്
ആത്മഹത്യാ ചിന്താഗതി വിദ്യാർഥികളിൽ വളരുന്നതിൽ പല കാരണങ്ങളുണ്ട്. മാധ്യമങ്ങളുടെ പങ്ക് പോലും അത്ര നിസാരമല്ല. ലഹരിവസ്തുക്കളുടെ ഉപയോഗം, മാനഭംഗം, കൊലപാതകം, ആത്മഹത്യ എന്നിവയുടെ ദൃശ്യാവിഷ്കരണം സമൂഹത്തിൽ, പ്രത്യേകിച്ചു യുവാക്കളിൽ ചെലുത്തുന്ന ദുഃസ്വാധീനം ചർച്ച ചെയ്യാതെ വിടുകയാണ്.ആത്മഹത്യാചിന്തകൾ വർധിക്കുന്നതിന് ഒരു പ്രധാന കാരണം, മക്കളെ പരിഗണിക്കാൻ കഴിയാത്തത്ര തിരക്കിൽ രക്ഷിതാക്കൾ മുഴുകുന്നതാണ്.
രക്ഷിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ അനിവാര്യമായി നടക്കേണ്ട ആശയവിനിമയത്തിനു സമയമില്ലാതെ വരുന്നതുകൊണ്ട് രൂപപ്പെട്ടുവരുന്ന അകൽച്ച വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരുതരം അനാഥത്വം ഈ സാഹചര്യത്തിലെ കുട്ടികൾ അനുഭവിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനോ അതിന് ആവശ്യമായ പരിഹാരം നിർദേശിച്ചുകൊടുക്കാനോ കഴിയാതെ വരുന്നത് വിദ്യാർഥികളിൽ ഒറ്റപ്പെടലും പരാജയബോധവും വളർത്തുന്നു. ഇതെല്ലാം ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യും.
ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നതുപോലെ, അമിത പഠനഭാരവും ഒരു പ്രശ്നമാണ്. വിദ്യാർഥികളെ പഠനത്തിന്റെ പേരിൽ സമ്മർദത്തിലാക്കുന്നത് ഒരു യാഥാർഥ്യമാണ്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അമിതമോഹങ്ങളും അതു സഫലമാക്കാൻ സ്വീകരിക്കുന്ന അശാസ്ത്രീയമായ പഠനരീതിയും വർധിക്കുന്നുണ്ട്. വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിയാതെ തങ്ങളുടെ താത്പര്യങ്ങൾ മക്കളിലൂടെ നടത്താനുള്ള അമിതാവേശം കുഴപ്പങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. നമ്മുടെ സ്കൂളുകളിലും കോളജ്, സർവകലാശാലാ തലങ്ങളിലും വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ട വിദഗ്ധരുടെ സാന്നിധ്യം തീരെ ഇല്ലെന്നു പറയേണ്ടിവരും. എല്ലാ സ്കൂളുകളിലും വിദ്യാർഥികൾക്ക് കൗണ്സലിങ് നൽകാൻ കഴിവുള്ള മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കുടുംബ ഘടനയിൽ, സാന്പത്തിക സ്ഥിതിയിൽ, ജീവിത ശൈലിയിൽ, വിദ്യാഭ്യാസ മേഖലയിൽ ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ, നേട്ടങ്ങൾ മാത്രമല്ല നമുക്ക് സമ്മാനിച്ചത് എന്നു തന്നെയാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികളാണ് പലപ്പോഴും അതിന് ഇരകളാകുന്നത്.ഉയർന്ന വിദ്യാഭ്യാസ നിരക്കും സാക്ഷരതാ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. ഒരു വ്യക്തി മൂന്നോ നാലോ വയസിൽ തുടങ്ങി ഇരുപതോ ഇരുപത്തിരണ്ടോ വർഷങ്ങൾ നീളുന്ന വിദ്യാഭ്യാസ ജീവിതത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അധ്യാപകരോടൊത്താണ്. അതുകൊണ്ടുതന്നെ അച്ഛനമ്മമാരോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അധ്യാപകർക്കും നല്ലൊരു പങ്കുണ്ട്. സമൂഹത്തിൽ ഏറ്റവും വിശിഷ്ടമായ ജോലിയായിട്ടാണ് അധ്യാപനത്തെ കണ്ടിരുന്നത്.
അധ്യാപകർ മാർഗദർശികളും മാതൃകകളുമായിരുന്നു. സിലബസ് മാത്രമല്ല പഠിപ്പിച്ചിരുന്നത്, അതിജീവിക്കാനും മുന്നേറാനുമുള്ള കരുത്തുകൂടിയായിരുന്നു അവർ പകർന്നു കൊടുത്തിരുന്നത്. ഒരു നാടിന്റെ സാംസ്കാരിക സ്പന്ദനങ്ങൾ തന്നെയായിരുന്നു അധ്യാപകർ. ഇന്നും അത്തരം അധ്യാപകർ ഇല്ലെന്നല്ല, മറിച്ച് അധ്യാപനം വെറും ഒരു തൊഴിൽ മാത്രമായി ചുരുങ്ങുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. തന്റെ മുന്നിരിക്കുന്ന വിദ്യാർഥികളുടെ ഉള്ളിൽ നടക്കുന്ന സംഘർഷങ്ങൾ സ്പർശിക്കാൻ കഴിയാത്ത വിധത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ അകലം ഇന്ന് വർധിക്കുന്നുണ്ട്. ആത്മവിശ്വാസമില്ലാതെ വരുന്പോഴാണ് നിസാര കാരണങ്ങൾക്കു പോലും മരണത്തിൽ അഭയം തേടുന്നത്.
റാഗിംഗിനെത്തുടർന്ന് ആത്മഹത്യ
ഏതാനും നാൾ മുന്പു വടക്കൻ കേരളത്തിലെ ഒരു കോളജ് വിദ്യാർഥിനി റാഗിംഗിനെത്തുടർന്ന് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്നു പെണ്കുട്ടികളും ഉൾപ്പെടുന്നു.പെണ്കുട്ടി റാഗിംഗിനിരയായതായി വ്യക്തമായിട്ടും കോളജ് അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു.
ആത്മഹത്യാ പ്രേരണ, റാഗിംഗ് നിരോധനനിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ്, വിദ്യാർഥി പ്രതിഷേധത്തെത്തുടർന്നാണ് റാഗിംഗിനു കേസെടുത്തത്. ഒന്നാം വർഷക്കാരെ പരിചയപ്പെടുന്നതിനിടെ, ജീവനൊടുക്കിയ പെൺകുട്ടി ആളു മാറി ഒരു സീനിയർ വിദ്യാർഥിയോടു പേരു ചോദിച്ചിരുന്നു. ഇതോടെയാണ് സീനിയർ വിദ്യാർഥികൾ ഈ പെൺകുട്ടിക്കെതിരേ തിരിഞ്ഞത്. പിറ്റേന്നു കോളജിലെത്തുന്പോൾ സീനിയർ വിദ്യാർഥികൾ അവളെ കാത്തിരിക്കുകയായിരുന്നു. പരസ്യമായി ശകാരവർഷവും പരിഹാസവും വിചാരണയും നടന്നു. അതിൽ മനംനൊന്താണ് തിരിച്ചെത്തി അവർ ആത്മഹത്യ ചെയ്തത്. (തുടരും)
പ്രദീപ് ഗോപി