മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) ഒരു സ്വകാര്യ കന്പനിയുടെ മൂന്ന് ഡയറക്ടർമാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഭവർലാൽ ഭണ്ഡാരി, പ്രേംലാൽ ഗോരാഗാന്ധി, കമലേഷ് കനുംഗോ എന്നീ ഡയറക്ടർമാർക്കെതിരെയുള്ള കുറ്റം അത്ര നിസാരമല്ല. ബാങ്കുകളെ കബളിപ്പിച്ച് നാലായിരം കോടി നേടിയെന്നതാണ് കേസ്. അലുമിനിയം ഷീറ്റുകളുടെ ഉത്പാദനവും വിപണനവും വിപുലമായി നടത്തുന്ന കന്പനി കോടികളുടെ വായ്പ സ്വന്തമാക്കാനായി വ്യാജ രേഖകളാണ് സമർപ്പിച്ചത്.
കന്പനിയുടെ അക്കൗണ്ടിലെത്തിയ തുക വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പിന്നീട് മാറ്റി. ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെ 22 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഇവർ കോടികളുടെ വായ്പ എടുത്തത്. കഴിഞ്ഞ കുറച്ചു കാലമായി ഈ കന്പനി സിബിഐ യുടെ അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ബാങ്കുകൾ നൽകുന്ന വായ്പാ തുകകൾ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കന്പനി ചെലവഴിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള ആരോപണം. ബാങ്കുകളുടെ വിശ്വാസം നേടിയെടുക്കൽ എന്ന ആദ്യ കടന്പ അനായാസമായി കന്പനി ഡയറക്ടർമാർ കടന്നു. 125.7 കോടി രൂപയുടെ പ്രവർത്തന മൂലധനമുണ്ടെന്നതിന്റെ രേഖകളും ഡയറക്ടർ ബോർഡ് യോഗം ചേർന്നതിന്റെ വിശദവിവരങ്ങളുമൊക്കെ സമർപ്പിച്ചാണ് ആദ്യമായി വായ്പ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു യോഗം നടന്നിട്ടില്ലായെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു.
കംപ്യൂട്ടർ മേഖലയിലെ കന്പനിയുടെ പേരിൽ 515.15 കോടി രൂപ
കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് ബാങ്കുകളെ കബളിപ്പിച്ച് നേടിയത് 515.15 കോടിയാണ്. കംപ്യൂട്ടർ മേഖലയിലെ ഒരു പ്രമുഖ കന്പനിയുടെ ഡയറക്ടർമാരാണ് ശിവാജി പാഞ്ചയും കൗസ്തുവ് റേയും. സാൾട്ട് ലേക്കിലെ സെൻട്രൽ ഗവണ്മെന്റ് ഓഫീസേഴ്സ് കോംപ്ലക്സിൽ വച്ചാണ് ഇവരെ സിബിഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. നാലു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഈ നടപടി. സിബിഐ യ്ക്ക് മുന്നിൽ അവർ ഹാജരാക്കിയതെല്ലാം വ്യാജ രേഖകളായിരുന്നു. മാത്രമല്ല, അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാനും അവർക്ക് കഴിഞ്ഞില്ലെന്ന് സിബിഐ ഓഫീസർ അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 28 നാണ് അന്വേഷണ സംഘം കന്പനിക്കും ഡയറക്ടർമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2012 ജനുവരിക്കും 2013 സെപ്തംബറിനും മധ്യേ അനുവദിച്ച വിവിധ വായ്പകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്. ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയ എഫ് ഐ ആറിൽ കോ- ഡയറക്ടർ, വൈസ് പ്രസിഡന്റ് (ഫിനാൻസ്) എന്നിവരെയും മറ്റു ചില ബാങ്ക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിരുന്നു.
ഗൂഢാലോചന, വഞ്ചന, വസ്തു കൈമാറ്റം ചെയ്തതിലെ കള്ളത്തരം, വ്യാജരേഖകൾ സമർപ്പിക്കൽ, പൊതുസേവകന്റെ തെറ്റായ നടപടി എന്നിങ്ങനെ നീളുന്നു കുറ്റകൃത്യങ്ങളുടെ പട്ടിക. വായ്പ വാങ്ങിയവരുടെതെന്ന് കാണിച്ച് ബാങ്കുകളിൽ സമർപ്പിച്ച പട്ടികയിലും തിരിമറി നടന്നതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ശൃംഖലയിൽ എത്രപേർ... ?
2012 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ ബാങ്കുകൾ 22,743 കോടി രൂപയുടെ കബളിപ്പിക്കലിന് വിധേയമായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുബൈ പോലീസിലെ ഇക്കണോമിക് ഒഫൻസസ് വിംഗ് ഇത്തരം സാന്പത്തിക ക്രമക്കേടുകൾ കണ്ടുപിടിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ജാഗ്രത പുലർത്തുന്നു.
അതേ സമയം, അറസ്റ്റ് ചെയ്യപ്പെടുന്ന സ്വകാര്യ കന്പനി മേധാവികളിൽ മാത്രമായി ഈ കുറ്റകൃത്യങ്ങൾ ഒതുങ്ങുന്നില്ല. വളരെ വിസ്തൃതമാണ് ഈ ശൃംഖലയെന്നതും പ്രഥമദൃഷ്ട്യാ തന്നെ മനസിലാക്കാവുന്നതാണ്. വ്യാജരേഖകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സംഘങ്ങളുടെ സഹായം ഇവർക്ക് ലഭിച്ചിരിക്കാം. സർവകലാശാല സർട്ടിഫിക്കറ്റുകൾ മുതൽ വസ്തുവിന്റെ പ്രമാണങ്ങൾ വരെ കൃത്രിമമായി ആവശ്യക്കാർക്ക് നൽകുന്ന സംഘങ്ങൾ മഹാനഗരങ്ങളിൽ മാത്രമല്ല പലയിടത്തും പ്രവർത്തിക്കുന്നുണ്ടാകാം എന്ന വാദത്തെയും തള്ളിക്കളയാനാവില്ല. ബാങ്കുകളുടെ വിശ്വാസം ആർജിച്ചെടുക്കുവാൻ, അവർക്കു വേണ്ട ഒത്താശ ഒരുക്കുന്ന ഇടനിലക്കാർ ധനകാര്യസ്ഥാപനങ്ങളിൽ തന്നെയുണ്ടാവാനും ഇടയുണ്ട്. ഇതൊക്കെ സമഗ്രമായ അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന വസ്തുതകളാണ്.
2014 നും 2017 നും മധ്യേ 12,778 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്- പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് 8,622 കേസുകളും സ്വകാര്യ ബാങ്കുകളിൽ 4,156 കേസുകളും.
സാധാരണക്കാരൻ ബാങ്കുകളിൽ ഏതെങ്കിലും വായ്പയ്ക്കായി സമീപിക്കുന്പോൾ നൂലാമാലകളുടെ നെടുനീളൻ പട്ടിക അവതരിപ്പിക്കുന്നതാണ് പതിവെന്ന ആക്ഷേപം നിലവിലുണ്ട്. എത്ര തവണ ബാങ്കുകൾ കയറിയിറങ്ങുന്പോഴാണ് അഥവാ വായ്പ അനുവദിക്കുന്നത് തന്നെ. പക്ഷെ, കടലാസു കന്പനികൾക്കു പോലും, വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ കോടികൾ വായ്പ സമ്മാനിക്കുന്ന പ്രവണത പരക്കെ പ്രതിഷേധത്തിനും വഴിതെളിക്കുന്നു. ഇത്തരത്തിൽ കന്പനികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ വ്യാജമാണെന്ന് വർഷങ്ങൾക്കു ശേഷമായിരിക്കാം തിരിച്ചറിയുക. അപ്പോഴേക്കും നേരം വൈകിയെന്നും വരാം. ഏതു അപേക്ഷകനായാലും പണമിടപാടുകൾക്കായി സമർപ്പിക്കുന്ന രേഖകൾ കൃത്യമായി പരിശോധിച്ച്, സത്യസന്ധമാണെന്ന് വിലയിരുത്തേണ്ടത് ആ ധനകാര്യ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്.
ബാങ്കിൽ ഹാജരാക്കുന്ന രേഖകളിൽ നിരവധി പാൻ കാർഡുകൾ വരെയുണ്ടാകും. മുൻകാലത്ത് ഏതെങ്കിലും കന്പനി പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നത് മറച്ചുവയ്ക്കും. ബാങ്ക് മേധാവികളുമായി അടുത്ത സൗഹൃദം സ്ഥാപിക്കും. പൊതുസമൂഹത്തിൽ തങ്ങൾക്കും കന്പനിക്കും വിലപ്പെട്ട അംഗീകാരമാണുള്ളതെന്ന് ബോധ്യപ്പെടുത്തും. ഇങ്ങനെ പോകുന്നു കബളിപ്പിക്കലുകാരുടെ തന്ത്രങ്ങൾ.
ഉത്പന്നങ്ങൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങാനും ഉത്പാദനം മെച്ചപ്പെടുത്താനുമൊക്കെ എന്ന് കാണിച്ചാണ് ഈ കന്പനികൾ പലപ്പോഴും വൻതുകകൾ വായ്പയായി ആവശ്യപ്പെടുന്നത്. അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും സാധനങ്ങൾ വാങ്ങിയതിന്റെയും മറ്റും ഇൻവോയിസ് അടക്കമുള്ള രേഖകളും സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം തങ്ങൾ വായ്പയായി നൽകുന്ന തുക ഏതു രീതിയിൽ അപേക്ഷകൻ ചെലവഴിക്കുന്നുണ്ടെന്നും അറിയേണ്ടതാണെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഗിരീഷ് പരുത്തിമഠം