ഭക്ഷണം നിനക്ക് മരുന്നാവട്ടെ, ഭക്ഷണമല്ലാതെ നിനക്ക് മരുന്ന് മറ്റൊന്നുമില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് കുറിച്ചത്. ഭക്ഷണം മരുന്നായിരുന്ന ആ പഴയകാലത്തിൽ നിന്ന് ഭക്ഷണം മരുന്നിലേക്കുള്ള വഴിയായിരിക്കുന്നു ന്യൂജെൻ തലമുറയ്ക്ക്. ഫാസ്റ്റ് ഫുഡിനും പായ്ക്കറ്റ് ഫുഡിനും കീഴടങ്ങിയിരിക്കുന്ന പുതിയ സംസ്കാരത്തിൽ അപകടസാധ്യതകളേറെയാണ്. ഷവർമയും മറ്റും കഴിച്ച് മരണം സംഭവിക്കുന്പോൾ മാത്രം അത് വാർത്തയിൽ നിറയുന്നു. താൽക്കാലിക നടപടികളുമുണ്ടാകുന്നു. വീടിനു വേണ്ടതെല്ലാം വീട്ടിൽ വിളയിച്ചു ഭക്ഷിക്കുന്ന സംസ്കാരം അന്യംനിന്നുപോയിരിക്കുന്നു.
സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ കൗണ്സിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എല്ലാ ജില്ലകളിലെയും ഭക്ഷണ സാന്പിളുകൾ ശേഖരിച്ചതിൽ 47ശതമാനവും മേശമാണെന്ന കണ്ടെത്തിയത് അടുത്തയിടെയാണ്. ഒതുങ്ങിയ പത്രക്കുറിപ്പായി വാർത്ത ചുരുങ്ങിയതല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ല.
ഓരോ സീസണിലും ഓരോ ഇനം ഭക്ഷ്യവിഭവങ്ങൾ വിപണിയിലെത്തും. വിൽപനയുടെ വേഗം കൂട്ടാൻ ആകർഷണീയ പരസ്യങ്ങളുമുണ്ടാകും. ഈയാംപാറ്റകളെപ്പോലെ 130 കോടി ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ഈ ഉത്പന്നത്തിലേക്ക് ആർത്തിയോടെ ചാടിവീഴും. യാതൊരു നിലവാരവുമില്ലാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമായ എത്രയോ ഭക്ഷ്യോത്പന്നങ്ങൾ ഓരോ കാലത്തും ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുന്നു. പൊടിയും നിറവും കൂട്ടി റെഡി മെയ്ഡ് ദാഹശമനികളുണ്ടാക്കാൻ പഠിച്ചതോടെ സംഭാരവും നാരങ്ങാവെള്ളവും അടുക്കളയ്ക്കു പുറത്താക്കിയ ആവേശസംസ്കാരം പുലർത്തുന്നവരാണ് ഇക്കാലത്ത് ഏറെപ്പേരും.
ജ്യൂസ്, മരുന്ന്, മിഠായി, ബിസ്കറ്റ്, പലഹാരം, നൂഡിൽസ്, സൗന്ദര്യവർധിനി തുടങ്ങി നൂറായിരം ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നു. മാഗി നൂഡിൽസും ഷേക്കും കുലുക്കി സർബത്തും ഇപ്പോഴിതാ ലെസിയുമൊക്കെ വാർത്തകളിൽ നിറയുന്നു. ഫുഡ് ലൈസൻസും വിൽപന സർട്ടിഫിക്കറ്റുമില്ലാതെ ഒരുത്പന്നവും വിപണിയിൽ എത്തിക്കരുതെന്ന് നിയമം അനുശാസിക്കുന്പോൾ ആർക്കും എന്തും വിറ്റഴിക്കാമെന്നതാണ് അനുഭവം. ഒരിനം ഭക്ഷണത്തിന്റെ ലൈസൻസിൽ രുചിയിലും നിറത്തിലും മണത്തിലും ഗുണത്തിലും ഉള്ളടക്കത്തിലും അളവിലും തുലോം വ്യത്യസ്തമായ സാധനം വിപണിയിൽ കൊണ്ടുവരുന്നതു നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. അനുവദനീയമല്ലാത്ത നിറങ്ങളുടെ ഉപയോഗവും അനുവദിച്ചിരിക്കുന്നതിനെക്കാൾ കൂടിയ അളവിലുള്ള ഉപയോഗവും വർധിച്ചുവരുന്നു. മിഠായി, ബേക്കറി ഉത്പന്നങ്ങളിലാണ് ശാരീകമായി ഏറെ പ്രശ്നങ്ങളുണ്ടാക്കുന്ന നിറങ്ങൾ പരക്കെ ഉപയോഗിച്ചുവരുന്നത്. കണ്ണാടിക്കൂട്ടിൽ കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ പ്രദർശിപ്പിച്ചു വിൽക്കുകയെന്ന തന്ത്രത്തിൽ വീഴുകയാണ് നാട്ടിലെയും നഗരത്തിലെയും ഉപഭോക്താക്കൾ.
ഏറെപ്പേർ ലെസിയുടെ സ്ഥിരം ഉപഭോക്താക്കളായതോടെ ഇതേക്കുറിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർബന്ധിതരായിരിക്കുന്നു. രജിസ്ട്രേഷൻ രേഖകൾ ഇല്ലാതെയാണ് പല ലെസി ഷോപ്പുകളും പ്രവർത്തിക്കുന്നതെന്ന് ഫുഡ്സേഫ്റ്റി കമ്മീഷണർ വ്യക്തമാക്കി. കുലുക്കി സർബത്തിലെ ചേരുവകൾക്കെതിരെയും ഇദ്ദേഹം മുന്നറിയിപ്പുനൽകുന്നു.
മാഗിയുടെ ബാക്കിപത്രം
2015ൽ മാഗി രാജ്യവ്യാപകമായി നിരോധിച്ചതിനു പിന്നാലെ മറ്റു ഫാസ്റ്റ് ഫുഡ് പായ്ക്കറ്റ് ഉത്പന്നങ്ങളും കേന്ദ്ര ഭക്ഷ്യ സുരക്ഷാ മന്ത്രാലയം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഭക്ഷ്യോത്പന്നങ്ങളിൽ 17 ശതമാനത്തിലും മായം കലർന്നിട്ടുണ്ടെന്ന് അന്നു നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റി കണ്ടെത്തി.
14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നു ശേഖരിച്ച 49,290 സാന്പിളുകളിൽ 8,469 ലും കലർപ്പു കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്ന് 2,735 സാന്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ 464 എണ്ണം ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. എന്നാൽ 41 ക്രിമിനൽ കേസുകളും 161 സിവിൽ കേസുകളും സംസ്ഥാനം എടുത്തെങ്കിലും ഒരെണ്ണത്തിൽപോലും ശിക്ഷ നടപ്പായില്ല. അത്രയേറെ ശക്തരാണ് അന്നവിൽപന മാഫിയ. കേവലം 72.39 ലക്ഷം രുപ മാത്രം പിഴയടച്ചപ്പോൾ എല്ലാം കേസുകളും നിഷ്ക്രിയമായി. സെലിബ്രിറ്റികളാണ് ഭക്ഷ്യസാധനങ്ങളുടെയും ഇവ ഉത്പാദിപ്പിക്കുന്ന കന്പനികളുടെയും ബ്രാൻഡ് അംബാസഡർമാർ.
മാഗി നൂഡിൽസിന്റെ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവർക്കെതിരേ ഭക്ഷ്യസുരക്ഷാ അഥോറിറ്റി നടപടിയെടുത്തില്ല. താരങ്ങൾ സംശയത്തിന്റെ ആനുകൂല്യം അർഹിക്കുന്നുണ്ടെന്നും അതേസമയം, മാഗി സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾ പ്രചാരണം നൽകുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതൽ താരങ്ങൾ എടുക്കണമെന്നും അഥോറിറ്റി നിർദേശിച്ചതു മാത്രമെയുള്ളു.
പായ്ക്കറ്റ് ഭക്ഷണത്തിൽ മൃഗക്കൊഴുപ്പും സസ്യക്കൊഴുപ്പും വ്യാപകമായി ചേരുന്നുണ്ട്. ഏറ്റവും നിലവാരം കുറഞ്ഞ പാൽ വിറ്റഴിക്കാൻ സാധിക്കുന്ന വിപണയിലാണ് ഇന്ത്യ. ഇത്തരത്തിൽ ബ്രാൻഡഡ് കന്പനികളും തെറ്റിദ്ധരിക്കപ്പെടുന്നു.
ഭക്ഷ്യസുരക്ഷയിൽ വികസിത രാജ്യങ്ങൾ പുലർത്തുന്ന ജാഗ്രതയുടെ അംശം പോലും കേരളത്തിൽ പുലർത്തപ്പെടുന്നില്ല. ഏതെങ്കിലും ഭക്ഷണത്തിലോ ഭക്ഷണത്തിൽ ചേർക്കേണ്ട വസ്തുവിലോ മായം കലർന്നതായി സൂചനയുണ്ടായാൽ ആ ബാച്ച് ഭക്ഷണം രാജ്യം മുഴുവനുള്ള വിൽപന കേന്ദ്രങ്ങളിൽ നിന്നു പിൻവലിക്കുന്നതാണ് യൂറോപ്യൻ യൂണിയനിലെ നിയമം. മത്സ്യം, മാംസം, പാൽ, റൊട്ടി, പച്ചക്കറി എന്നിവ പരിശോധനയ്ക്കു വിധേയമാക്കാതെ വിപണിയിൽ എത്തിക്കാൻ പാടില്ല. ഒന്നിലേറെ തവണ ഒരേ സ്ഥാപനം മോശം സാധനം ഉത്പാദിപ്പിച്ചു മാർക്കറ്റിലെത്തിച്ചാൽ കന്പനിക്കു പിഴയും മൂന്നു തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കലുമാണ് അവിടെയുള്ള കീഴ്വഴക്കം. 2011ലെ ജപ്പാൻ സുനാമിക്കു ശേഷം അവിടെ കടലിൽനിന്നു പിടിക്കുന്ന മീനുകളുടെ സാന്പിളുകൾ ഇപ്പോഴും റേഡിയേഷൻ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
റേഷനരിയും ഉച്ചക്കഞ്ഞിയും
അതികർക്കശമായ പരിശോധനാ സംവിധാനം കേരളത്തിൽ അനിവാര്യമാണ്. കേന്ദ്രവിഹിതമായി ലഭിക്കുന്ന അരിയും ഗോതന്പും ധാന്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കാറേയില്ല. ദിവസം 30 ലക്ഷം കുട്ടികൾ സ്കൂളുകളിൽ കഴിക്കുന്ന ഉച്ചഭക്ഷണത്തിനും ഇതേ അരിയും പലവ്യഞ്ജനങ്ങളുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിന് എന്തു വീഴ്ച വന്നാലും അത് അധ്യാപകരുടേമേലും കഞ്ഞിവയ്പുകാരുടെമേലും ചാർത്തപ്പെടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എട്ടും പത്തും വർഷം പഴക്കമുള്ള ധാന്യങ്ങളാണ് എഫ്സിഐ ഗോഡൗണുകളിൽ നിന്ന് കേരളത്തിലെ റേഷൻ കടകളിലും സ്കൂൾ ഭക്ഷണത്തിനും ലഭിക്കുന്നത്. ഇത്രയും സാന്പിൾ ഭക്ഷണസാധനങ്ങൾ പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. ഉത്സവക്കച്ചവടം, വഴിവാണിഭം, പലചരക്കുവ്യാപാരം, കൂൾ ബാർ എന്നിവയൊക്കെ ഭക്ഷ്യസുരക്ഷയുടെ പരിധിയിൽവരും. ശുദ്ധജലവിതരണത്തിനു വരെ ലൈസൻസ് വേണമെന്നാണ് ചട്ടം. ഇവയൊന്നും നമ്മുടെ നാട്ടിൽ പാലിക്കപ്പെടുന്നില്ല. ജലജന്യരോഗങ്ങൾ ഏറ്റവുമധികം മരണകാരണമാകുന്ന നാടാണിത്. വെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ കേരളത്തിലുള്ളത് മൂന്നു സർക്കാർ ലാബുകൾ മാത്രം.
ഭക്ഷണശാലകളിലെ പരിശോധനകൾ പലപ്പോഴും ചെറുകിട ഹോട്ടലുകളിൽ ഒതുങ്ങിപ്പോകുന്നു. സ്റ്റാർ ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, വൻകിട ഭക്ഷ്യശാലകൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിലൊക്കെ പരിശോധന പലപ്പോഴും പ്രഹസനമായി മാറുന്നു. എന്തിനേറെ ഐസ് ക്രീം ഫാക്ടറികളിൽപോലും പരിശോധനകൾ മുടങ്ങിയിട്ട് വർഷങ്ങളായി. ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഐസ് ക്രീം. കേരളത്തിൽ വിറ്റഴിയുന്ന പകുതിയിലേറെ ഐസ് ക്രീം ഇനങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേതാണ്. വെള്ളം, ചേരുവകൾ എന്നിവയുടെ പരിശോധന ഒരിടത്തുമില്ല.
ഭക്ഷണവും വെള്ളവും മോശമെന്നു തോന്നിയാൽ അത് ഉപഭോക്താവിന് പരിശോധനയ്ക്കു നൽകാൻ അവകാശമുണ്ടെന്നാണ് നിയമം. സാധാരണക്കാർക്കു താങ്ങാവുന്നതല്ല ഈ പരീക്ഷണം. പച്ചക്കറി പരിശോധനയ്ക്കിറങ്ങിയാൽ ലാബുകളിൽ ആയിരം മുതൽ അയ്യായിരം വരെ ഫീസ് അടയ്ക്കണം. ഇറച്ചിയും മീനും പരിശോധിക്കാൻ വേണ്ട ലാബുകൾ വിരളം. പാലും മുട്ടയും പരിശോധിച്ചുകിട്ടാൻ മാസങ്ങളുടെ താമസവും. പണം മുടക്കി പരിശോധന നടത്തിയ ഫലവുമായി വന്നാൽ ശിക്ഷിക്കാൻ ചുമതലപ്പെട്ടവർ മുടന്തൻന്യായങ്ങൾ നിരത്തി പിൻമാറും.
സർക്കാരുകളെയും ഭക്ഷ്യവകുപ്പിനെയും നിയന്ത്രിക്കാനും തെറിപ്പിക്കാനും ശേഷിയുള്ളവരാണ് ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദകർ. ധീരതയോടെ ആർക്കും വഴങ്ങാതെ വന്പൻകന്പനികൾക്കെതിരെ നിലപാടെടുത്ത വകുപ്പുമേധാവികളും ഉദ്യോഗസ്ഥരും പദവിയിൽനിന്നു പുറത്താക്കപ്പെട്ട അനുഭവമാണ് കേരളത്തിലുമുണ്ടായത്. പല പ്രമുഖ കന്പനികളെയും കരിന്പട്ടികയിൽ ഒതുക്കിയ മുൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി. അനുപമ മുതൽ വീണ മാധവനു വരെ പദവി നഷ്ടമായത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.
ഭക്ഷ്യസുരക്ഷ ജനങ്ങളുടെ അവകാശം
ഭക്ഷ്യസുരക്ഷ എന്നത് സുരക്ഷിതത്വത്തിനു മാത്രമല്ല ജനങ്ങളുടെ മനോധൈര്യത്തിനുകൂടിയുള്ളതാണ്. എന്തു കഴിക്കാം എന്തു കഴിക്കരുത് എന്ന തിരിച്ചറിവുപോലുമില്ലാതെ കുഴയുകയാണ് ജനം. ഏതു കന്പനി നല്ലത്, ഏതു മോശം, ആരുടെ കട നല്ലത്, ആരുടേതു മോശം എന്നിങ്ങനെ സംശയങ്ങൾ ബാക്കി. പ്ലാസ്റ്റിക് അരിയും പ്ലാസ്റ്റിക് മുട്ടയും, ഹോർമോണ് കോഴിയിറച്ചിയും വാർത്തകളിൽ നിറഞ്ഞപ്പോൾ ജനം ഭയന്നു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സർക്കാർ പറയും വരെ അരി വയ്ക്കാനും മുട്ട കഴിക്കാനും ജനം ഭയന്നു. ഇവയൊക്കെ മണിക്കൂറുകൾക്കുള്ളിൽ പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്നതിൽ ഏറെ കാലതാമസമുണ്ടാകുന്നു.
ഭയാനകമാണ് നമ്മുടെ ഭക്ഷണഗതി. തിന്നാനും കുടിക്കാനും വിഷം. നല്ലതും സുരക്ഷിതമായതും വിൽക്കാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് സർക്കാരാണ്. പൗരൻമാരുടെ ആരോഗ്യവും ആയുസും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ അധികാരികൾ വരുത്തുന്ന വീഴ്ച അങ്ങേയറ്റം ഗുരുതരമാണ്. (അവസാനിച്ചു)
റെജി ജോസഫ്