ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി-4
എഡിജിപിയുടെ മകളുടെ മർദനം ഏറ്റുവാങ്ങി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്കർ എന്ന പാവം പോലീസ് ഡ്രൈവർക്കു നീതി ലഭിക്കുമോ? ഈ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുകയാണ്. ജനം ഇത്തരമൊരു ചോദ്യം ഉയർത്തുന്നതിനു കാരണമുണ്ട്. പ്രതി സ്ഥാനത്തുള്ളത് എഡിജിപിയുടെ മകളാണ്. ഇവർ ഐപിഎസ് തലത്തിലേക്കു കടന്നു വരാനിരിക്കുന്ന യുവതിയാണ്. പിതാവ് എഡിജിപി ചട്ടലംഘനം നടത്തിയെന്നു പറയുന്നു. അതിനുള്ള നടപടിയും സ്വീകരിച്ചു. ശിക്ഷണനടപടിക്ക് വിധേയമാക്കിയെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, എന്താണ് സംഭവിക്കുന്നത്. സ്ഥാനമാനങ്ങളൊന്നും കൊടുത്തിട്ടില്ല. അദ്ദേഹം വീട്ടിൽ ഇരുന്നു ശന്പളം പറ്റുന്നു. ഇപ്പോഴും പോലീസുകാർ ധാരാളം ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഈ പെണ്കുട്ടിക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വലിച്ചിഴയ്ക്കാനായി മാത്രം എന്ന ചോദ്യമാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു. ഇതു വരെ ഗവാസ്കർക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. എഡിജിപിയുടെ മകളുടെ പരാതിയിൽ പോലീസ് ഡ്രൈവർ സ്ത്രീപീഡനത്തിൽ പ്രതിയാകുന്ന അവസ്ഥ. ഇതുവരെ ആര് അന്വേഷിക്കുമെന്നു പോലും ഉറപ്പില്ല.
നിയമസഭാ സമ്മേളനത്തിന്റെ ചൂട് മാത്രം
നിയമസഭാ സമ്മേളനം നടക്കുന്നതു കൊണ്ടു മാത്രമാണ് ഈ ചൂടുള്ളത്. സമ്മേളനം കഴിയുന്നതോടെ വാദി പ്രതിയാകും. കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞതു പോലെ ഇരയായി മാറിയിരിക്കുന്ന ഗവാസ്കർ സ്ത്രീ പീഡനകേസിൽ പ്രതിയാകും. വേണമെങ്കിൽ അകത്തു കിടക്കും. അല്ലെങ്കിൽ ഇത്രയും നാളായിട്ടും ഗവാസ്കറിനെ ആക്രമിച്ച വ്യക്തിയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഒന്നും സംഭവിച്ചില്ല. എഡിജിപി വീട്ടിലേക്കു വിളിച്ചു വരുത്തിയ കീഴ് ഉദ്യോഗസ്ഥൻ മോളുടെ മൊഴി എടുത്തു. അതു പ്രകാരം ഗവാസ്കറിന്റെ പേരിൽ കേസെടുത്തു. ഗവാസ്കറിന്റെ തലയ്ക്കു പിന്നിൽ അടിച്ച മൊബൈൽ കണ്ടെത്താനോ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ഇതു വലിയൊരു ഗ്രൂപ്പാണ്. ഐപിഎസ് ഗ്രൂപ്പുകളുടെ സംഘബലത്തിൽ ഇവിടെ ഇരകൾ വർധിക്കും.
മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു
ഐപിഎസുകാരുടെ വീട്ടുജോലിക്ക് ക്യാന്പ് ഫോളോവേഴ്സിനെ ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ് ചെയർപേഴ്സണ് പി.മോഹനദാസാണ് സ്വമേധയാ കേസെടുത്തത്. സംഭവം അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളെക്കാൾ കഷ്ടമാണ് ക്യാന്പ് ഫോളോവേഴ്സിന്റെ സ്ഥിതി. സ്ഥിരം ജീവനക്കാർ എതിർത്തപ്പോൾ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ജോലിചെയ്യിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
മുറ്റമടിക്കൽ മുതൽ കക്കൂസ് കഴുകലും വരെ ഈ ജീവനക്കാർ ചെയ്യണം. ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്താൽ മാത്രം പോര അത് കാലിൽ ഇട്ടുകൊടുക്കണം. പട്ടിയെ കുളിപ്പിച്ച് കൂട് വൃത്തിയാക്കണം. ഉദ്യോഗസ്ഥരുടെ അടിവസ്ത്രം ഉൾപ്പെടെ കഴുകണം. വനിതാ ജീവനക്കാർക്ക് സ്ത്രീകളെന്ന പരിഗണന വനിതാ ഉദ്യോഗസ്ഥരിൽ നിന്നു പോലും ലഭിക്കാറില്ല.
സാന്പത്തിക ക്രമക്കേട്
ഓരോമാസവും ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹായ ജോലിക്കായി 6,000 മുതൽ 8,000 രൂപ വരെ സർക്കാർ നൽകുന്നുണ്ട്. അതും ആദായ നികുതി ഒഴിവാക്കി. ഈ തുക കൈപ്പറ്റിക്കൊണ്ടാണ് ക്യാന്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത്. ഇത് ഗുരുതര സാന്പത്തിക ക്രമക്കേടാണ്. ഈ ക്രമക്കേടിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കണം. 2015ൽ ക്യാന്പ്ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത് സർക്കുലറിലൂടെ തടഞ്ഞിരുന്നു. അങ്ങനെചെയ്യുന്നവരുടെ ശന്പളത്തിൽ നിന്ന് ജീവനക്കാരുടെ വേതനം നൽകാനും നിർദ്ദേശിച്ചിരുന്നു. അന്ന് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർ ശക്തമായി എതിർത്തു. പോലീസ് സേനയിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം. റിപ്പോർട്ട് ഇറക്കുന്നവരുടെ വീട്ടിലും 30 ഓളം പോലീസുകാർ സേവനം ചെയ്യുന്നുണ്ട്.
ഇത് നടപ്പിലാകുമോ?
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കായി വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ തിരുമാനിച്ചു. ഇതു നടപ്പിലാകുമോ? ഇവർ പോരാടേണ്ടതു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുമായിട്ടാണ്. ക്യാന്പ് ഫോളോവേഴ്സിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെയാണ് യൂണിറ്റ് തലത്തിൽ നിർദേശം
അവധിയുമില്ല, കൂടെ മാനസികപീഡനവും
ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ 28 കെട്ടാണ്. ഗുരുവായൂർ അന്പലത്തിൽ വച്ചു വേണമെന്നു വലിയ ആഗ്രഹമായിരുന്നു. വീട്ടുകാരും വലിയ സന്തോഷത്തിലാണ്. എല്ലാ ഒരുക്കങ്ങളും വീട്ടിൽ ചെയ്തു. പോലീസ് ക്യാന്പിലുള്ള ബിനു വെളുപ്പിനെ വീട്ടിലെത്തിക്കൊള്ളാമെന്നു ഭാര്യയോടു പറഞ്ഞതാണ്. രണ്ടാഴ്ച മുന്പേ അവധിക്കാര്യം കൂട്ടുകാരോടും അധികാരികളോടും പറഞ്ഞിരുന്നു. സമയമാകട്ടെ എന്നു പറഞ്ഞു വിട്ടു. എന്നാൽ തലേദിവസമേ പ്രതിപക്ഷ കക്ഷികളുടെ സെക്രട്ടേറിയറ്റ് മാർച്ച് തടയാൻ വിട്ടു. പിറ്റെന്ന് വീണ്ടും യാത്ര. പുലർച്ചെ മൂന്നരയ്ക്കാണ് എഴുന്നേറ്റു യാത്ര പുറപ്പെടുന്നത്. ഒരിക്കലും വീട്ടിൽ എത്തിച്ചേരില്ലെന്നു ബിനു തിരിച്ചറിയുകയായിരുന്നു. ഈ സങ്കടം ആരോടു പറയും. അവൻ പോലീസിലാണ് അവനു മാത്രം അവധിയില്ലെന്നു പരിതപിക്കുന്ന അപ്പനും അമ്മയും.അയൽവാസിയും പോലീസിലാണ്. വീട്ടിൽ വരുന്നുണ്ട്. അയൽവാസി ലോക്കൽ പോലീസിലാണെന്നും താൻ ക്യാന്പിലെ കൂട്ടിലാണെന്നും അപ്പനും അമ്മയ്ക്കും അറിയില്ല. എല്ലാവരും പോലീസാണെന്നു പറയുന്നു. ഭാര്യയോടു പറഞ്ഞു മനസിലാക്കാം. ഭാര്യയുടെ വീട്ടുകാരെ എന്ത് പറഞ്ഞു മനസിലാക്കും. ഇത്തരമൊരു വിവാഹം നടത്തി കൊടുത്തതിനെ ഓർത്തു ഭാര്യയുടെ ബന്ധുക്കൾ വിഷമിച്ചാലും കുറ്റം പറയാൻ കഴിയില്ല. കുഞ്ഞിന്റെ ജീവിതത്തിലും ഈ കുടുംബത്തിലും പ്രധാനപ്പെട്ട ചടങ്ങിൽ പിതാവിനു പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥ. ഈ ദേഷ്യം മുഴുവൻ എന്തു ചെയ്യും. ക്യാന്പുകളിൽ കിടക്കുന്നതു മനുഷ്യരാണെങ്കിലും ഇവർ നേരിടുന്ന മാനസിക സംഘർഷം ചെറുതല്ല. ക്യാന്പിൽ നിന്നും ഒരിക്കലും ഒരുസ്വാതന്ത്ര്യം ഇവർക്കു കിട്ടില്ല. മനസിൽ ദേഷ്യവും വെറുപ്പും കുത്തി നിറയ്ക്കുന്ന വിധത്തിലുള്ള ജീവിതം. പോലീസ് ക്യാന്പുകളിൽ നിന്നും വരുന്ന പോലീസുകാരോടു ഒന്നു അന്വേഷിക്കുക. അവരുടെ വികാരം മനസിലാകും. ജോലി നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടു മാത്രം ജോലി ഉപേക്ഷിക്കാത്തവരാണ് ഇവർ. നാട്ടുകാരെ എതിരിടാനും ലാത്തിച്ചാർജിനും ഇവരെയാണ് ഉന്നതർ ഉപയോഗിക്കുന്നത്. മാനസിക പീഡനം ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന ഇവരെ ആരും ഗൗനിക്കാറില്ല. സമരക്കാരോട് ഇവരുടെ മനോഭാവം നമുക്ക് മനസിലാക്കാവുന്നതാണ്.
കളങ്കമൊഴിയുന്നില്ല
കളങ്കമൊഴിയുന്നതേയില്ല, കേരള പോലീസിന്റെ തൊപ്പിയിൽ നിന്ന്. കഴിഞ്ഞ ആറുമാസങ്ങൾക്കിടയിൽ സേനയ്ക്കു നാണക്കേടുണ്ടാക്കിയ ഒരു ഡസൻ സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് പോലീസിൽ. വരാപ്പുഴ, കോട്ടയം, ആലുവ സംഭവങ്ങൾ അതിൽ ചിലതു മാത്രം. അതിലൊന്നിലും നേരിട്ടോ അല്ലാതെയോ ഒരു പങ്കുമില്ലാതിരുന്നിട്ടും പഴിയെല്ലാം കേട്ടതു സംസ്ഥാന സർക്കാരും വിശിഷ്യ, വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും. ഈ സംഭവങ്ങളിലെല്ലാം മാതൃകാപരമായ നടപടികൾ സർക്കാർ സ്വീകരിച്ചു. പക്ഷേ, എത്രവന്നാലും പഠിക്കില്ല സംസ്ഥാന പോലീസ് എന്നല്ല, വേലി തന്നെ വിളവു തിന്നുമെന്ന വാശിയിൽത്തന്നെയാണ് അവരിൽ പലരും. സായുധ സേനാ മേധാവിയുടെ കസേരയിലിരുന്ന അഡിഷണൽ ഡയറക്ടർ ജനറൽ ഒാഫ് പോലീസ് സുദേഷ് കുമാറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സേനയിലെ തന്നെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരോടു കാണിച്ച ക്രൂരതകളും മനുഷ്യത്വരഹിതമായ നടപടികളും കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ നാളുകൾ കഴിയുന്പോൾ വാദി പ്രതിയാകുന്ന അവസ്ഥ സംജാതമാകുന്നു. ആരാണ് കുറ്റവാളിയെന്നു ജനം സംശയിക്കുന്നു. ഇത്രയും നിയമങ്ങൾ പഠിച്ച എഡിജിപി പരാതി കൊടുത്തിരിക്കുന്നു. ഗവാസ്കർ എന്ന പോലീസുകാരൻപൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. പരാതി സ്വീകരിച്ചിരിക്കുന്ന ഡിജിപി ബെഹ്റയുമാണ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘബലവും എഡിജിപിക്കും മകൾക്കുമാണ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടെ നിൽക്കുന്ന പോലീസുകാരെ വിട്ടു കൊടുക്കില്ലെന്നാണ് ഇവർ ഡിജിപിയോടു പറഞ്ഞത്. മകളെ കേസിൽ കുടുക്കുകയാണെന്നും എഡിജിപി പറയുന്നു. അപ്പോൾ ആരാണ് ഗവാസ്കറെ മർദിച്ചത് ?. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.മർദനമേയുണ്ടായിട്ടില്ല. കഴുത്തിന്റെ കശേരുക്കൾക്ക് എന്ത് സംഭവിച്ചു. അതു ഗവാസ്കർ സ്വയം ഉണ്ടാക്കിയതായിരിക്കും. ഇതാണ് അവസ്ഥ. സംഘടിത ശക്തികൾ ഒന്നിക്കും. അവർ നിസഹകരണം പ്രഖ്യാപിച്ചാൽ സർക്കാരിന് എന്തെങ്കിലും ചെയ്യേണ്ടി വരില്ലേ. അപ്പോൾ ഇപ്പോഴുള്ള കോലാഹലങ്ങളെല്ലാം ഒതുങ്ങും. വാദി പ്രതിയായി മാറും. ഗവാസ്കർ ജയിലിൽ കിടന്നാലും അഭ്ഭുതപ്പെടേണ്ടിവരില്ല.
കൂലിപ്പണിക്കും മാന്യതയുണ്ട്
കേരളത്തിൽ കൂലിപ്പണിക്കാർക്കു പോലുമുണ്ട് പൊതുസമൂഹത്തിൽ ഉന്നതമായ മൂല്യങ്ങളും പരിഗണനകളും. എന്നാൽ, കേരളം പൊതുസമൂഹത്തിനു കൽപ്പിക്കുന്ന ഈ മാന്യത ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഉദ്യോഗസ്ഥർക്കു വേണ്ട വിധത്തിൽ മനസിലാകുന്നില്ല എന്നു വേണം കരുതാൻ. സ്വന്തം വകുപ്പിൽ, തന്നോടൊപ്പം ജോലി ചെയ്യുന്ന ഏറ്റവും താഴ്ന്ന കീഴ്ജീവനക്കാരൻ പോലും പൊതുസമൂഹത്തിൽ തനിക്കു തുല്യനെന്ന ബോധം ഇല്ലാതെ പോയതാണു സുദേഷ് കുമാറിനെപ്പോലുള്ളവരുടെ വീഴ്ച. സർക്കാർ ശന്പളം പറ്റുന്ന കീഴ്ജീവനക്കാർ വീട്ടുജോലിക്കും ഭാര്യയുടെയും മക്കളുടെയും അടിമപ്പണിക്കുമുള്ളവരല്ല. ഭാര്യയുടെയും മക്കളുടെയും അടിവസ്ത്രം കഴുകുന്നവരും ചെരുപ്പു തുടയ്ക്കുന്നവരും അരിവയ്പു നടത്തുന്നവരുമൊക്കെ കണ്ടേക്കാം, അങ്ങു സ്വന്തം നാട്ടിൽ. ഇതു കേരളമാണ്. ആത്മാഭിമാനമുള്ളവരുടെ നാട്. മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർക്കെതിരേ എഡിജിപിയുടെ മകളും ന്ധഭാര്യയും പരാതിയുമായി വന്നപ്പോൾ, കർശനമായ നടപടിക്കു തയാറായിരിക്കാൻ ശക്തമായ മുന്നറിയിപ്പു നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ആശ്വാസം. സുദേഷ് കുമാറിനെ പോലീസ് സേവനത്തിൽ നിന്നു മാറ്റിയിരിക്കയാണു സർക്കാർ. അങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ലെങ്കിൽ പാവം ഗവാസ്കർ ഇപ്പോൾ നീരുവച്ച കഴുത്തുമായി കാസർഗോട്ടേക്കു സ്ഥലം മാറ്റം ചെയ്യപ്പെടുമായിരുന്നു.
സ്വന്തം വീട്ടിലെ വളർത്തു നായയെ കുളിപ്പിക്കാൻ വിസമ്മതിച്ച കോണ്സ്റ്റബിളിനെ കാസർഗോട്ടേക്കു സ്ഥലം മാറ്റിയിട്ടുണ്ട്. മകളെ നോക്കി ചിരിച്ചു എന്ന കുറ്റത്തിന് അഞ്ചു പൊലീസുകാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേ കുറ്റത്തിനു മറ്റൊരു പോലീസുകാരനു നേരേ തോക്കെടുത്ത സംഭവമുണ്ട്. (തുടരും)
സൂര്യനാരായണൻ