വർഷം രണ്ടു കഴിഞ്ഞെങ്കിലും കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തു രാമപുരത്തുണ്ടായ അപകടം ആരും മറന്നിട്ടില്ല. ട്യൂഷൻ കഴിഞ്ഞു കൂട്ടുകാരനുമൊത്തു റോഡരുകിലൂടെ സൈക്കിൾ തള്ളി വീട്ടിലേക്കു മടങ്ങുകയായിരുന്നു വെള്ളിലാപ്പള്ളി തേവർകുന്നേൽ ആകാശ്. റോഡിന്റെ ഓരം ചേർന്നു വർത്തമാനവും പറഞ്ഞു നടന്നു നീങ്ങിയ കൂട്ടുകാരെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആകാശിന്റെ വീടിനു സമീപമായിരുന്നു സംഭവം. ഇടിയുടെ ശബ്ദം കേട്ട് വീടിന്റെ മുറ്റത്തുനിന്നിരുന്ന പിതാവ് സജി ഓടിയെത്തി. ചെളിയിൽ പുതഞ്ഞുകിടന്ന കുട്ടിയെ എടുത്തു മറ്റൊരു വണ്ടിയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, അപ്പോഴും വണ്ടിയിൽ മടിയിൽ കിടന്നു പ്രാണനുവേണ്ടി വിലപിച്ചതു തന്റെ ഏകമകനാണെന്നു സജി അറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു ഡോക്ടർ പറഞ്ഞപ്പോഴും സജി നിനച്ചില്ല, അതു തന്റെ മകനാണെന്ന്. അവസാനം അകത്തു കയറി മൃതദേഹം കണ്ടു സജി നടുങ്ങി വിറച്ചതും അലറിക്കരഞ്ഞതും നാട്ടുകാർക്കിപ്പോഴും കണ്ണീരോർമയാണ്.
കോട്ടയത്ത് നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മുത്തശ്ശിക്കൊപ്പം വീട്ടിലേക്കു മടങ്ങാനെത്തിയ വിദ്യാർഥിനി പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ടു മരിച്ചതു കഴിഞ്ഞ വർഷം. ആളെപ്പിടിക്കാനുള്ള തത്രപ്പാടിൽ സ്റ്റാൻഡുകളിൽ ബസ് മുന്നോട്ടും പിന്നോട്ടും അശ്രദ്ധമായി നിരക്കുന്നതിന്റെ രക്തസാക്ഷിയാണ് അരുണിമ.
അപ്രതീക്ഷിതമായി പിന്നോട്ടെടുത്ത ബസിൽ തട്ടി അതിന്റെ അടിയിലേക്കു മുത്തശ്ശിയും കൊച്ചുമകളും വീഴുകയായിരുന്നു. മുത്തശ്ശി ശാന്തമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ടയറിനടിയിൽ ഞെരിഞ്ഞമർന്ന്, രക്തം വാർന്നു മരിച്ച കൊച്ചുമകളെ മാറോട് ചേർത്തുപടിച്ചു വിലപിക്കുന്ന ശാന്തമ്മ ഇപ്പോഴും കോട്ടയത്തുകാരുടെ നൊന്പരച്ചിത്രമാണ്. പെൻഷൻ വാങ്ങാനാണു ശാന്തമ്മ കൊച്ചുമകളെയുംകൂട്ടി കോട്ടയത്ത് എത്തിയത്.
1999-ൽ പാലാ ഐങ്കൊന്പിലുണ്ടായ ബസപകടത്തിൽ 22 പേർ കത്തിക്കരിഞ്ഞു മരിച്ച സംഭവം കേരളം ഓർക്കുന്നതു ഞെട്ടലോടെ. അമിതവേഗത്തിലെത്തിയ ബസ് മരത്തിലിടിച്ചു മറിയുകയും കന്നാസുകളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ സൈലൻസറിലേക്കു വീണു മിനിറ്റുകൾക്കുള്ളിൽ ബസ് കത്തിയമരുകയുമായിരുന്നു.
ഇടതുവശത്തുകൂടി മറികടക്കൽ
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയെ ഇടതുവശത്തുകൂടി മറികടക്കുന്നതു നമ്മുടെ റോഡുകളിൽ സർവസാധാരണം. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയുമാണ് ഇക്കാര്യത്തിൽ ബസുകൾക്കൊപ്പം നിൽക്കുന്നത്. സിഗ്നൽ ജംഗ്ഷനുകളിൽ ഇടതുവശം ചേർത്തു വണ്ടി നിറുത്തുന്നതു നമ്മുടെ നാട്ടിൽ മാത്രം. ഫ്രീ ലെഫ്റ്റ് അനുവദിക്കില്ലെന്ന കടുത്ത വാശിയാണ് ഇക്കൂട്ടർക്ക്. എവിടെയെങ്കിലും ഗതാഗതക്കുരുക്കുണ്ടായാൽ പിന്നെ നടപ്പാതയിലൂടെയും വണ്ടി കയറ്റും. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനു വേഗത്തിൽ പോകുന്ന ആംബുലൻസുകളുടെ പിന്നാലെ അതേ വേഗത്തിൽ വണ്ടികൾ പറത്തുന്നതു മറ്റു ചിലർക്കു രസമാണ്. ട്രാഫിക്ക് കുരുക്കിൽപ്പെടാതെ പോകാനുള്ള തന്ത്രം. സ്ഥലമോ സാഹചര്യമോ നോക്കാതെ എവിടെവച്ചും റോഡ് കുറുകെ കടക്കുന്ന കാൽനടക്കാരും അപകടത്തിനു കാരണക്കാരാണ്. സമീപത്തുതന്നെ സീബ്രാവരകളുണ്ടെങ്കിലും അതൊന്നും അവർ കാര്യമാക്കാറില്ല. നല്ല തിരക്കുള്ള റോഡുകളിലൂടെ വർത്തമാനവും പറഞ്ഞ് അലസഗമനം നടത്തുന്നവരും കുറവല്ല. ഇനി സീബ്രാ വരയിൽ കാൽനടക്കാരൻ കയറിയാൽതന്നെ അയാൾ കടന്നു പോകാൻ സാധാരണഗതിയിൽ ഡ്രൈവർമാർ സമ്മതിക്കാറുമില്ല.
നഷ്ടക്കണക്ക്
അപകടമുണ്ടാക്കുന്ന കാര്യത്തിൽ സ്വകാര്യ ബസുകളെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. നഷ്ടക്കണക്ക് മാത്രമാണ് ബസുടമകൾക്ക് പറയാനുള്ളത്. ഒരു ബസ് നിരത്തിലിറക്കാൻ 25 ലക്ഷം രൂപയെങ്കിലും വേണം. ശരാശരി ദിവസകളക്ഷൻ ഏഴായിരം രൂപ. നാലായിരം രൂപ ഡീസലിന് നൽകണം. ഒരു ബസിൽ ചുരുങ്ങിയതു മൂന്നു ജീവനക്കാരെങ്കിലുമുണ്ടാകും. അവർക്ക് ദിനംപ്രതി മൂവായിരം രൂപ. സ്റ്റാൻഡ് വാടക, ഇൻഷ്വറൻസ്, റോഡ് ടാക്സ്, ബോണസ്, ക്ഷേമനിധി, ഫിറ്റ്നസ് എടുക്കൽ, പെയിന്റിംഗ്, അറ്റകുറ്റപ്പണി അങ്ങനെ ചെലവുകൾ വേറെയും. അങ്ങനെവരുന്പോൾ കളക്ഷൻ കൂട്ടാതെ തരമില്ല. ആളെക്കിട്ടിയില്ലെങ്കിൽ കഞ്ഞികുടി മുട്ടുമെന്ന് തൊഴിലാളിക്കും അറിയാം. നിരത്തിലിറങ്ങിയാൽ ശ്വാസം വിടാതെ ഓടണം. അല്ലാതെ മറ്റു മാർഗമില്ല. 15 വർഷം പഴക്കമുള്ള വണ്ടികൾ സർവീസ് നടത്തരുതെന്ന നിയമം കേരളത്തിൽ മാത്രമാണുള്ളത്. ഇക്കാലയളവിൽ മുടക്കുമുതൽ തിരിച്ചുപടിക്കാനാവില്ല. ബസ് സർവീസുകളെ രക്ഷിക്കാൻ പ്രത്യേക ബസ് നയമില്ലാത്തതും പ്രശ്നമാണെന്നു ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
റോഡ് സാക്ഷരതയില്ല
റോഡുകളെക്കുറിച്ചുള്ള പരാതികൾക്ക് കേരളത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു റോഡുകൾ പുതുക്കി നിർമിക്കുന്നുണ്ടെങ്കിലും അപകടങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. റോഡ് സാക്ഷരത തീരെ കുറഞ്ഞ നാടായിരിക്കുന്നു കേരളം. നല്ല റോഡുകൾ നിർമിച്ചശേഷം വേഗത നിയന്ത്രിക്കാൻ ഹംപുകളും സ്പീഡ് ബ്രേക്കറുകളും വയ്ക്കുന്ന നാട് ഒരു പക്ഷേ ഇവിടെ മാത്രമായിരിക്കും. വിദേശ രാജ്യങ്ങളിലൊരിടത്തും ഇത്തരം വേഗനിയന്ത്രണ സംവിധാനങ്ങളില്ല. അവിടെയൊക്കെ അനുവദിക്കപ്പെട്ട വേഗതയിലല്ലാതെ ആരും വണ്ടി ഓടിക്കാറുമില്ല. കേരളത്തിൽ നിന്നു വിദേശ നാടുകളിലെത്തുന്നവർ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കാറുമുണ്ട്. നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയുണ്ടാവുമെന്ന് അവർക്കറിയുകയും ചെയ്യാം.
നിയമം ബാധകല്ല
എന്തു വിലകൊടുത്തും, അതു ജീവനെടുത്താണെങ്കിൽ കൂടി, സമയത്തെ തോല്പിച്ചേ അടങ്ങൂ എന്ന മട്ടിലാണു പല ഡ്രൈവർമാരും ബസ് ഓടിക്കുന്നത്. വലിയ വണ്ടിയാണ്, നിരത്തിലുള്ള മറ്റു വണ്ടികളെല്ലാം മാറിക്കൊള്ളണം എന്ന ഭാവമാണ് അവർക്ക്. ഇടതുവശം ചേർന്നു പോകണമെന്നുള്ള നിയമമൊന്നും ഇക്കൂട്ടർക്കു ബാധകമല്ല. ഇടത്തായാലും വലത്തായാലും ഇടമുള്ളിടത്തുകൂടിയെല്ലാം അവർ വണ്ടിയോടിക്കും. ജീവൻ വേണ്ടവർ മാറിക്കൊള്ളണം. അത്രതന്നെ.
സ്റ്റോപ്പുകളിൽ മാത്രമല്ല, എവിടെ കൈകാണിച്ചാലും നിറുത്തും. അതും റോഡിനു നടുവിൽത്തന്നെ. യാത്രക്കാർ കയറിക്കഴിയുന്നിടം വരെ അവിടെ നിറുത്തിയിടുകയും ചെയ്യും. പിന്നിൽ മറ്റു വണ്ടികൾ നിരനിരയായി കിടപ്പുണ്ട് എന്നതൊന്നും ബാധകല്ല. ഒരു വണ്ടിയും മുന്നിൽപ്പോകാനും പാടില്ല. അമിത വേഗത്തിൽ അതിനെ മറികടക്കുന്നതിലാണു ഹരം. മറ്റൊരു വണ്ടിയെ മറികടക്കാൻ ട്രാഫിക് നിയമങ്ങളൊന്നും ബാധകമല്ലതാനും. ഫോണിൽ സംസാരിച്ച്, ഒറ്റക്കൈകൊണ്ടായിരിക്കും ഡ്രൈവർ വളയം തിരിക്കുന്നത്. ജീവൻ കൈയിൽ പിടിച്ചാണു പല യാത്രക്കാരും ബസിൽ ഇരിക്കുന്നത്. ചില ബസുകളുടെ വരവ് കണ്ടാൽ കാൽനടക്കാരൻ ജീവനുംകൊണ്ട് ഓടിമാറുന്നതു സാധാരണ കാഴ്ച. സിഗ്നൽ നൽകാതെ വെട്ടിത്തിരിക്കുക, സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നവരെ ശ്രദ്ധിക്കാതെ വണ്ടി പറപ്പിക്കുക, മുന്നോട്ടുള്ള കുതിപ്പിനു തടസമാകുന്ന മറ്റു വണ്ടിക്കാരെ അസഭ്യം പറയുക തുടങ്ങിയവയൊക്കെ ചില ഡ്രൈവർമാരുടെ ശൈലി.
ബ്ലാക് സ്പോട്ടുകൾ
കേരളത്തിലെ റോഡുകളിൽ 355 ഇടങ്ങളിൽ അപകടസാധ്യത വളരെക്കൂടുതലാണെന്നാണു നാഷണൽ ട്രാൻസ്പോർട്ട് പ്ലാനിംഗ് ആൻഡ് റിസേർച്ച് സെന്ററിന്റെ ( നാറ്റ്പാക്) കണ്ടെത്തൽ. ഇത്തരം സ്ഥലങ്ങൾ നാറ്റ്പാക്കിന്റെ രേഖകളിൽ ബ്ലാക് സ്പോട്ടുകൾ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ 200 എണ്ണം ദേശീയ പാതയിലും 110 എണ്ണം സംസ്ഥാന പാതയിലുമാണ്. റോഡിൽ എവിടെയങ്കിലും 500 മീറ്റർ നീളത്തിൽ മൂന്നുവർഷത്തിനിടെ മരണവും ഗുരുതരമായ പരിക്കുകളുമുണ്ടായ അഞ്ച് അപകടങ്ങളോ അല്ലെങ്കിൽ പത്ത് അപകട മരണങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ ആ സ്ഥലം ബ്ലാക് സ്പോട്ടായി കണക്കാക്കും. നാറ്റ്പാകിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക് സ്്പോട്ടുകളുള്ളത് എറണാകുളം ജില്ലയിലാണ്. 75 എണ്ണം. തൊട്ടുപിന്നാലെ മലപ്പുറവും ( 71) അതിനു പിന്നിൽ ആലപ്പുഴയും (57). ബ്ലാക് സ്പോട്ടുകളില്ലാത്ത ഏക ജില്ല ഇടുക്കിയാണ്. പാലക്കാട്-1, കണ്ണൂർ- 3, വയനാട്- 7, തിരുവനന്തപുരം- 23, കൊല്ലം- 27, പത്തനംതിട്ട- 16, കോട്ടയം- 15, തൃശൂർ- 21, കോഴിക്കോട് -28, കാസർഗോഡ്- 11. എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
അപകടങ്ങളും മരണങ്ങളും ഒരുവശത്ത് പെരുകുന്പോഴും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണു വാഹനങ്ങളുടെ പരക്കംപാച്ചിൽ. അതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസവുമില്ല. രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യണമെന്നും ശക്തികൂടിയ ഹാലജൻ ലൈറ്റുകൾ ഉപയോഗിക്കരുതെന്നുമൊക്ക നിയമങ്ങളുണ്ട്. ബ്ലോക്കുകളിൽ ചെവി തുളച്ചുകയറുന്ന എയർ ഹോണുകൾ നീട്ടിയടിക്കുന്നത് ചിലരുടെ സ്വഭാവമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ അപകടം പതിയിരിക്കുന്നു. അപകടത്തിൽപ്പെട്ടു ചോരവാർന്നു റോഡിൽ കിടക്കുന്നവരെക്കണ്ടാൽ വണ്ടിയുടെ വേഗം കൂട്ടി കടന്നുപോകുന്നവരാണേറെയും.
കുട്ടികളുടെ ഓട്ടോയ്ക്കുമുണ്ട് പെരുമാറ്റച്ചട്ടം
1. ഒരു ഓട്ടോയിൽ 12 വയസിൽ താഴെയുള്ള ആറു കുട്ടികൾ മാത്രമെ പാടുള്ളൂ.
2. ബാഗുകൾ വാഹനത്തിനു പുറത്ത് തൂക്കിയിടരുത്.
3. ഡ്രൈവറുടെ സീറ്റിലോ മടിയിലോ കുട്ടിയെ ഇരുത്തരുത്.
(അതെക്കുറിച്ച് നാളെ )
ജിമ്മി ഫിലിപ്പ്