പ്രകൃതി ഭംഗിയിൽ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെ. കടലും കായലും പുഴകളും മലകളും നിറഞ്ഞ ഹരിതവർണ ഭൂമി. എന്നാൽ, റോഡ് സുരക്ഷയുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. വണ്ടിയെടുത്തു വീട്ടിൽ നിന്നിറങ്ങിയാൽ മടങ്ങിവരുമെന്ന് ഒരുറപ്പുമില്ല. അപകടങ്ങളുടെ പെരുമഴയാണിവിടെ. ചോരവീഴാത്ത നിരത്തുകൾ ഇല്ലെന്നു പറയാം. വിദേശ നാടുകളിൽ വാഹനയാത്ര സന്തോഷകരമായ അനുഭവമാണ്. നമുക്കു നേരേ തിരിച്ചും.
ദിനംപ്രതി 106 അപകടങ്ങൾ
സംസ്ഥാനത്ത് മൊത്തം റോഡിന്റെ നീളം 2,18,942 കിലോമീറ്റർ വരുമെങ്കിലും അവയുടെ നിർമാണവും പരിപാലനവും ശാസ്ത്രീയമല്ല. ആവശ്യത്തിന് വീതിയോ ശാസ്ത്രീയമായി നിർമിച്ച ഡിവൈഡറോ പലയിടത്തുമില്ല. സിഗ്്നലുകളുമില്ല. ഉണ്ടെങ്കിൽത്തന്നെ പലതും പ്രവർത്തിക്കുന്നുമില്ല. നിയമങ്ങൾ ഒത്തിരിയുണ്ടെങ്കിലും അവ ലംഘിക്കാനുള്ള പ്രവണത വളരെ കൂടുതലാണു താനും. കാമറയും വാഹന പരിശോധനയും ഹെൽമറ്റ് വേട്ടയുമൊക്കെയുണ്ടെങ്കിലും അപകടങ്ങൾ പെരുകുന്നതല്ലാതെ കുറയുന്നില്ല. ദിവസം കുറഞ്ഞത് 106 വാഹനാപകടങ്ങളെങ്കിലും ഉണ്ടാകുന്നുണ്ടെന്നാണു കണക്ക്.
വാഹനപ്പെരുപ്പം
കേരളത്തിലെ റോഡുകൾക്കു താങ്ങാവുന്നതിനപ്പുറമാണു വാഹനങ്ങളുടെ പെരുപ്പം. അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കാൻ ഇതും കാരണമാണ്. പലവീടുകളിലും ഒന്നിലേറെ വാഹനങ്ങളുണ്ട്. ഒരേ വീട്ടിലുള്ളവർ ഒരേ സ്ഥലത്തേക്കാണു പോകുന്നതെങ്കിലും പല വണ്ടികളിലേ പോകൂ. കേരളത്തിൽ 1000 പേർക്ക് 330 വാഹനങ്ങൾ എന്നതാണ് ഇപ്പോഴത്തെ കണക്ക്. പ്രതിദിനം ശരാശരി 2574 വാഹനങ്ങൾ പുതുതായി രജിസ്ട്രർ ചെയ്യുന്നു. ഇതിൽ 1802 എണ്ണവും ഇരുചക്രവാഹനങ്ങളാണ്. ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് എറണാകുളം ജില്ലയിൽ. 16,75,199. അതുകൊണ്ടുതന്നെ ഏറ്റവും കൂടുൽ അപകടങ്ങളും അവിടെത്തന്നെ. വാഹനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന്. ഏറ്റവും കുറവ് വയനാട്ടിലും.
സേഫ് സോണ് പദ്ധതി
അനുദിനം പെരുകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ ചില നല്ല നടപടികളുണ്ടാകുന്നതു പ്രതീക്ഷ നൽകുന്നു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ 2010-ൽ തുടങ്ങിയ സേഫ് സോണ് പദ്ധതി അതിലൊന്നാണ്. മോട്ടോർ വാഹന വകുപ്പ്, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കൂട്ടായ യത്നമാണത്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കീഴിൽ പട്രോളിംഗ് യൂണിറ്റും ആംബുലൻസും അടക്കമുള്ള സന്നാഹങ്ങളുമായി സംഘം 24 മണിക്കൂറും നിശ്ചിത ദൂരത്തിനുള്ളിൽ ജാഗ്രതയോടെ ഉണ്ടാകും. തങ്ങളുടെ പരിധിക്കുള്ളിൽ അപകടങ്ങളുണ്ടായാൽ സംഘം കുതിച്ചെത്തും. കഴിവതും വേഗത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കും. കേടാകുന്ന വാഹനങ്ങൾ അപ്പപ്പോൾ നീക്കി ഗതാഗതക്കുരുക്ക് ഇല്ലാതാക്കും. വണ്ടി നന്നാക്കാൻ വാഹനനിർമാതാക്കളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
അന്നത്തെ ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഇ.എസ്. ജയിംസിന്റെയും പത്തനംതിട്ട ജോയിന്റ് ആർ.ടി.ഒ പ്രകാശ് ബാബുവിന്റെയും നേതൃത്വത്തിലാണു പദ്ധതി ആവിഷ്കരിച്ചത്. പത്തനംതിട്ട- പന്പ മേഖലയിൽ മാത്രമായി തുടങ്ങിയ പദ്ധതി ഇപ്പോൾ എരുമേലി- പന്പ, കുമളി-പന്പ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. സേഫ് കേരള എന്ന പേരിൽ ഈ പദ്ധതി കേരളം മുഴുവൻ നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി 262 പുതിയ തസ്തികകളും സൃഷ്ടിക്കും.
പ്രത്യേക സ്ക്വാഡ്
അപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹനവകുപ്പ് 85 പ്രത്യേക സ്ക്വാഡുകളെ ഇറക്കാൻ തീരുമാനിച്ചതും നല്ലകാര്യം തന്നെ. വാഹനത്തിരക്കും അപകട സാധ്യതയുമുള്ള സ്ഥലങ്ങളിലായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുന്നത്. നിയമലംഘനങ്ങൾ പിടികൂടുക, അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക തുടങ്ങിയവ ഇവരുടെ ചുമതലയാണ്.
ഐഎംഎയുടെ ഇൻടെക്
അപകടം നടന്നാൽ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ ചികിത്സ പരമാവധി വേഗത്തിൽ ലഭിക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) ആവിഷ്കരിച്ച പദ്ധതി ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇൻടെക് ( ഐഎംഎ നെറ്റ് വർക്ക് ഫോർ ട്രോമ കെയർ ആൻഡ് എമർജൻസി കെയർ) എന്നാണ് ഇതിന്റെ പേര്. പ്രത്യേക സോഫ്റ്റ്വേറിന്റെയും വെബ് പോർട്ടലിന്റെയും സഹായത്തോടെയുള്ളതാണു പദ്ധതി. മൊബൈൽ ആപ്പുമുണ്ട്. ഇത് ആംബുലൻസ് ഡ്രൈവർമാരുടെയും ആശുപത്രികളുടെയും ഫോണുകളിൽ സ്ഥാപിക്കും. അപകടമുണ്ടായാൽ 918800 എന്ന നന്പരിൽ വിളിക്കുക. തൊട്ടടുത്ത ആംബുലൻസ് ഡ്രൈവർക്കും ആശുപത്രിക്കും വിവരം ലഭിക്കും.
ഒറ്റനന്പർ ആംബുലൻസ്
റോഡപകടങ്ങളിൽപ്പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഐഎംഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി ആരംഭിച്ച ഒറ്റനന്പർ ആംബുലൻസ് സേവനത്തിനും സ്വീകാര്യതയേറെയാണ്. കേരളത്തിൽ എവിടെ അപകടമുണ്ടായാലും അടിയന്തര സഹായം ലഭിക്കുന്നതിന് ഐഎംഎയും പോലീസും ചേർന്നു രൂപം നൽകിയ നന്പരാണിത്. 9188100100. ആദ്യഘട്ടത്തിൽ ആയിരത്തോളം ആംബുലൻസുകളാണ് ഈ ചങ്ങലയിലുള്ളത്. ഈ നന്പരിൽ വിളിച്ചാൽ കോൾ ചെല്ലുന്നതു സമീപത്തെ പോലീസ് കണ്ട്രോൾ റൂമിൽ. അവർ സ്ഥലം ചോദിച്ചറിയും. ഏറ്റവും അടുത്ത ആംബുലൻസ് ഡ്രൈവറുടെ ആപ്പിലേക്ക് സന്ദേശമെത്തിക്കും. ഇതേസമയം ആശുപത്രിയിലേക്കും കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശം പോകും. പിന്നാലെ ആശുപത്രിയിലേക്കുള്ള വഴിയും ആംബുലൻസിലെത്തും. ആംബുലൻസിന്റെ സഞ്ചാരം കണ്ട്രോൾ റൂമിൽ നിന്നു ട്രാക്ക് ചെയ്യാനുമാകും.
ആംബുലൻസ് ഡ്രൈവർമാരുടെ കാര്യക്ഷമമായ ഇടപെടലിന് അവർക്കു മിനിമം യോഗ്യതയും വേതനവ്യവസ്ഥകളും ഉറപ്പാക്കേണ്ടതുണ്ട്. സമീപകാലത്ത് ആംബുലൻസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നത് അവഗണിക്കാനാവില്ല. കള്ളക്കടത്തിനും കരിഞ്ചന്തയ്ക്കും ആംബുലൻസുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രോഗികളുമായി പോകുന്പോൾ മാത്രമാണ് ആംബുലൻസുകൾക്ക് സൈറണ് ഉപയോഗിക്കാൻ അനുവാദമുള്ളത്. അല്ലാത്തപ്പോൾ സൈറണ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാൻ നിയമമുണ്ട്. രോഗിയെ നിശ്ചിത സ്ഥലത്ത് എത്തിച്ചശേഷം മടങ്ങുന്പോൾ, അതു പാതിരാത്രിയിലാണെങ്കിൽ കൂടി, സൈറണ് മുഴക്കുന്നതു ചിലരുടെ രീതിയാണ്.
റോഡ് സുരക്ഷാ അഥോറിറ്റി
അപകടനിരക്ക് കുറയ്ക്കാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, നാറ്റ് പാക് എന്നീ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന റോഡ് സുരക്ഷാ അഥോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണം. അത്തരത്തിലുള്ള ഒരു അഥോറിറ്റി ആദ്യമായി പിറവിയെടുത്തത് കേരളത്തിലാണെന്നത് അഭിമാനകരമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്വവും ഏറെയാണ്. നിശ്ചിത ദൂരങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് റോഡും വാഹനങ്ങളും നിരന്തര നിരീക്ഷണത്തിലാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മോട്ടോർ വാഹന, പോലീസ് വകുപ്പുകളുടെ കീഴിൽ താലൂക്ക് തലംവരെ കണ്ട്രോൾ റൂമുകളും തുറക്കുകയും കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുകയും വേണം. റെസിഡന്റ്സ് അസോസിയേഷനുകൾ, ഗ്രാമസഭകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്.
പ്രതി എപ്പോഴും വലിയ വാഹനം
അപകടമുണ്ടാകുന്പോൾ വലിയ വാഹനത്തെ പ്രതി ചേർത്തു കേസ് രജിസ്ട്രർ ചെയ്യുന്ന രീതിയാണ് പോലീസ് ഇപ്പോഴും പിന്തുടരുന്നത്. ചെറിയ വാഹനത്തിന്റെ ഡ്രൈവർക്ക് ഇൻഷ്വറൻസ് പരിരക്ഷ കിട്ടണമെന്നതാണ് അതിനു കണ്ടെത്തിയിട്ടുള്ള ന്യായം. എന്നാൽ, ഇതുമായി ഇൻഷ്വറൻസിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും മാത്രമാണ് റോഡ് ഉപയോഗം സംബന്ധിച്ചു പാലിക്കേണ്ട മര്യാദകൾ നിഷ്കർഷിച്ചിട്ടുള്ളത്. വാഹനഉടമയും ഡ്രൈവറും മാത്രമേ ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നുള്ളൂ. കാൽനടക്കാർ, സൈക്കിൾ, കുതിരവണ്ടി, കാളവണ്ടി തുടങ്ങിയവയ്ക്കൊന്നും ഈ നിയമങ്ങൾ ബാധകമല്ല. അതുകൊണ്ട് ഇക്കൂട്ടരുടെ വീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങൾക്കും ഉത്തരവാദിയാകുന്നത് ഡ്രൈവർമാരാണ്.
ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ
2013-ൽ മലപ്പുറം തേലക്കാട് 15 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തെത്തുടർന്നു നിയോഗിച്ച ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ റോഡപകടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് 2015-ൽ റിപ്പോർട്ട് സമർപ്പിച്ചു. രണ്ടു വർഷംകൊണ്ട് സംസ്ഥാനത്തെ 2000 കിലോമീറ്റർ ദൂരം റോഡിലൂടെ സഞ്ചരിച്ചാണു കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം പുരുഷന്മാർക്ക് 20ഉം സ്ത്രീകൾക്ക് 21 ഉം അയി നിജപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഇപ്പോഴത് 18 ആണ്. ഇരുചക്രവാഹനങ്ങളുടെ വേഗത 40-50 കിലോമീറ്ററിൽ നിജപ്പെടുത്തുക, ഇതിനുള്ള സംവിധാനം വില്പന കേന്ദ്രങ്ങളിൽ തന്നെ ഏർപ്പെടുത്തുക, വിദ്യാർഥികളുടെ വാഹനങ്ങളിൽ ’’സ്റ്റുഡന്റ് വെഹിക്കിൾ’’ എന്ന സ്റ്റിക്കർ പതിക്കുക, ദേശീയ പാതയിൽ വണ്ടി ഓടിക്കാൻ കുറഞ്ഞത് അഞ്ചു വർഷത്തെ ഡ്രൈവിംഗ് പരിചയം നിർബന്ധമാക്കുക, ഡ്രൈവർമാർക്ക് സാങ്കേതിക പരിശീലന കോഴ്സ് ഏർപ്പെടുത്തുക, റോഡിലിറങ്ങുന്ന നായ്ക്കളെയും നാൽക്കാലികളെയും നീക്കം ചെയ്യുക തുടങ്ങി റോഡപകടങ്ങൾ കുറയ്ക്കാൻ നിരവധി നിർദേശങ്ങളാണു കമ്മീഷൻ സർക്കാരിനു സമർപ്പിച്ചത്. വർഷം മൂന്നു കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നു മാത്രമല്ല, പതിവുപോലെ റിപ്പോർട്ട് ഫയലിൽ ഉറങ്ങുകയും ചെയ്യുന്നു.
ചോദ്യം ചെയ്യില്ല
റോഡപകടങ്ങളിൽപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ആദ്യ മണിക്കൂറുകൾ വളരെ പ്രധാനമാണ്. അപകടത്തിൽപ്പെട്ടവരെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കാമോ അത്രയും മരണ സാധ്യത കുറയും. അപകടത്തിനുശേഷം കൃത്യമായ ഇടപെടലുണ്ടായാൽ 50 ശതമാനം പേരെയും രക്ഷിക്കാനാകുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അപകടത്തിൽപ്പെട്ടു റോഡിൽ ചോരവാർന്നു ജീവനുവേണ്ടി പിടയുന്ന ഒരാളെ കണ്ടാൽ നമ്മളിൽ പലരും സാധാരണഗതിയിൽ തിരിഞ്ഞു നോക്കാറില്ല. പിന്നീടുണ്ടാകുന്ന പൊല്ലാപ്പ് ഓർത്താണു പലരും ഓടിമാറുന്നത്. അപകടത്തിൽപ്പെട്ട ആളെ രക്ഷിച്ചതിന്റെ പേരിൽ പോലീസിനോ ആശുപത്രി അധികൃതർക്കോ ആരേയും ചോദ്യം ചെയ്യാനാവില്ല. സുപ്രീം കോടതി നിർദേശമനുസരിച്ചു കേന്ദ്രറോഡ് ഗതാഗത മന്ത്രാലയം രക്ഷകർക്ക് പരിരക്ഷ നൽകുന്ന വിശദമായ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അപകടമുണ്ടായാൽ ജീവൻ രക്ഷിക്കുന്നതിനു മാർഗങ്ങൾ പലതുണ്ടെങ്കിലും പരമപ്രധാനം ഗതാഗത നിയമങ്ങൾ പാലിക്കുക എന്നതു തന്നെയാണ്. നമ്മുടെ ജീവൻ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അപരന്റെ ജീവനെന്നും കരുതണം. നമുക്കുള്ളതു പോലെ റോഡ് ഉപയോഗിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്നും ഓർക്കണം. വണ്ടി ഓടിക്കുന്പോൾ റോഡിന്റെ പകുതി മാത്രമാണു തനിക്ക് അവകാശപ്പെട്ടതെന്നും മറ്റേ പകുതി അപരനുള്ളതാണെന്നും ഓർത്താൽ രക്ഷപ്പെടുന്നതു വണ്ടിയിലുള്ളവർ മാത്രമല്ല, അവരെ കാത്തിരിക്കുന്ന കുടുംബം കൂടിയാണ്.
എന്റെ പിഴ, എന്റെ പിഴ...
1. മദ്യപിച്ചു വാഹനമോടിച്ചാൽ.... ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കും.
2. അമിത വേഗം... 1000 രൂപ
3. സീറ്റ് ബൽറ്റ് ഇല്ലെങ്കിൽ... 100-500 രൂപ
4. ഹെൽമറ്റ് ഇല്ലെങ്കിൽ... 100-500 രൂപ.
5. ലൈസൻസ് ഇല്ലെങ്കിൽ... 1500 രൂപ.
6. ഇൻഷ്വറൻസ് ഇല്ലെങ്കിൽ... 1000 രൂപ
7. അമിതഭാരം.... 3000 മുതൽ
8. കൂടുതൽ ആളുകൾ... രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കും
9. സ്പീഡ് ഗവേണർ ഇല്ലെങ്കിൽ... 5000 രൂപ
10. അപകടകാരിയായ എയർ ഹോണ്... 3000- 5000 രൂപ.
11. പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ചാൽ... ഉടമയ്ക്കെതിരേ കേസും മറ്റു നടപടികളും.
(അവസാനിച്ചു)
ജിമ്മി ഫിലിപ്പ്