നമ്മുടെ പടിക്കൽ നിത്യവും എത്തുന്ന മീൻ വിൽപനക്കാരന്റെ പെട്ടിയിലേക്ക് നോക്കുക. നിറയെ ഈച്ചകൾ. അത് വാങ്ങണ്ടായെന്ന് രണ്ടാമതൊന്നാലോചിക്കാതെ നമ്മൾ തീരുമാനിക്കും. എന്നാൽ പെട്ടിയിൽ നല്ല വൃത്തിയുള്ള കേടുപാടുകളൊന്നുമില്ലാതെ അച്ചടക്കത്തോടെ മീനുകളെല്ലാം അടങ്ങിയിരിക്കുന്നുവെന്നും ഒറ്റ ഈച്ചപോലും അതിൽ കാണപ്പെടുന്നില്ല എന്നും വന്നാൽ അതിൽ സന്തോഷിക്കാത്ത ഒരു ഉപഭോക്താവും ഉണ്ടാവില്ല. പക്ഷേ, ഈ സുന്ദര ദൃശ്യം കണ്ടാൽ മനസ്സിലാക്കേണ്ടത് ഈ മത്സ്യം രാസികമായി കൈകാര്യം ചെയ്യപ്പെട്ടതാണ് എന്ന പരമാർത്ഥമാണ്. മത്സ്യഗന്ധം ഈച്ചയെ ആകർഷിക്കും എന്നത് ലളിതമായ ശാസ്ത്രം. ഈച്ചയ്ക്ക് അതിനെ നശിപ്പിക്കാൻ കഴിയുന്ന രാസവസ്തുക്കളെ എളുപ്പം തിരിച്ചറിയാം. അതൊരു ജന്മവാസനയാണ്. അത് ഒരു സൂചകവുമാണ്. മോർച്ചറിയിലും ലാബുകളിലും ജൈവ ശരീരഭാഗങ്ങൾ അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമലിനാണ് മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത്.
ഓപ്പറേഷൻ സാഗർ റാണി
ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തമാക്കുന്പോഴും സംസ്ഥാനത്തേക്കുള്ള വിഷമത്സ്യ ഒഴുക്കിന് കുറവില്ല. നിത്യേന 1,000 ടണ്ണിലേറെ മത്സ്യമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നത്. എന്നാൽ, പിടിയിലാകുന്നത് നാമമാത്രമാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ "ഓപ്പറേഷൻ സാഗർ റാണി’യുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ ഈ ട്രോളിംഗ്കാലത്ത് പിടികൂടിയത് 28,000 കിലോ ഫോർമാലിൻ കലർന്ന മത്സ്യമായിരുന്നു. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മത്സ്യം എത്തുന്നത്. കൂടുതൽകാലം കേടുകൂടാതെ സൂക്ഷിക്കാനാണ് മത്സ്യത്തിൽ ഫോർമലിൻ കലർത്തുന്നത്. നടപടികൾ ശക്തമാക്കിയിട്ടും വിഷം കലർന്ന മത്സ്യം കൊണ്ടുവരുന്നതിൽ നിന്ന് പിൻമാറാൻ വൻകിട കച്ചവടക്കാർ തയാറായിട്ടില്ല. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ നിരവധി മത്സ്യ വാഹനങ്ങളാണ് അതിർത്തികടന്ന് എത്തുന്നത്. മനുഷ്യന് ഹാനികരമായ ഫോർമലിൻ മത്സ്യത്തിൽ കലർത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഓപറേഷൻ സാഗർറാണിയുടെ ഭാഗമായി ചെക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയത്. ഓപ്പറേഷൻ സാഗർറാണിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മത്സ്യബന്ധന വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ കണ്ടെത്തിയ ഗുരുതര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ടത്തിൽ പരിശോധന ശക്തമാക്കിയത്.
വിഷമീനുകൾ
നമ്മൾ കേരളീയർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണല്ലോ മത്സ്യം. മീനില്ലാതെ ആഹാരം തന്നെ ഇറങ്ങാതായിട്ടുണ്ട് നമുക്കിന്ന്. മായം ചേർക്കുന്നതിൽ മീനും ലാഭക്കൊതിയന്മാർ വിടുന്നില്ല. വിൽപനയ്ക്കെത്തുന്ന മീനുകളിൽ വിഷത്തിന്റെ അംശമുള്ള ലോഹസങ്കരവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി ബന്ധപ്പെട്ടവർ കണ്ടെത്തിയിരിക്കുന്നു. മലയാളിയുടെ സാധാരണമീനുകളായ മത്തി, അയല തുടങ്ങിയവയിൽ കൂടുതൽ അളവിൽ സിങ്ക് ലോഹാംശമുണ്ടായിരുന്നു. ലെഡ്, കാഡ്മിയം, കോപ്പർ എന്നിവയുട അംശങ്ങൾ മറ്റുചില മൽസ്യങ്ങളിലും കണ്ടെത്തി. ഇത്തരം ലോഹാംശം കൂടുതലുള്ളത്. നഗര പ്രദേശങ്ങളോടു ചേർന്ന ജലാശയങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങളിൽ നിന്നായിരുന്നു.
ഐസിനു പകരം മൽസ്യം കേടുകൂടാതിരിക്കാൻ അമോണിയം ഉപയോഗിക്കുന്നതാണ് പഴയ രീതി. ഈ രീതിയെ പുറംതള്ളിക്കൊണ്ട് പുതിയൊരു ഐഡിയയാണ് മത്സ്യങ്ങളിൽ ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അമോണിയത്തിനുപകരമായി ഫോർമാലിൻ ആണ് മത്സ്യങ്ങളിൽ തളിക്കുന്നത്. ന്ധഫോർമാലിൻ’ എന്നത് മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന്
മുൻകാലത്തെയപേക്ഷിച്ച് വൈദ്യുതിയുടെ രൂക്ഷമായ പ്രതിസന്ധി കാരണം ഐസ് പ്ലാന്റുകളുടെ പ്രവർത്തനം പരിമിതമാണ്. ആവശ്യത്തിന് ഐസ്ബ്ലോക്കുകൾ ലഭിക്കുന്നില്ല എന്നതായിരുന്നു പരാതിക്കുകാരണം. ഇതാണ് രാസപദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കാൻ കാരണം. ദുർഗന്ധമുണ്ടെങ്കിലും വലിയ മത്സ്യചന്തകളിൽ ഇത് പെട്ടെന്നൊന്നും തിരിച്ചറിയാനാകില്ല. ഗുജറാത്ത്, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യങ്ങളിലാണ് രാസപദാർത്ഥങ്ങൾ കൂടുതലുള്ളതത്രെ. മീൻ പിടിക്കുന്പോൾ തന്നെ ഐസിനൊപ്പം ഫോർമലിൻ കലർത്തുകയാണ് പതിവ്.
കാൻസറിന് കാരണമാകുന്ന അപകടകാരി
പ്ലാസ്റ്റിക്, മരവ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ രാസലായനി അങ്ങേയറ്റം ഹാനികരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ, ഛർദ്ദി, അബോധാവസ്ഥ, ആന്തരികാവയവങ്ങൾക്കുണ്ടാകുന്ന പരിക്ക് തുടങ്ങിയവയും സംഭവിക്കാം. ചെറിയ അളവിലാണെങ്കിലും ഫോർമലിൻ കലർന്ന മത്സ്യം പതിവായി കഴിക്കുന്നത് കാൻസറിനും കാരണമാകും.
തുടരാത്ത തുടർനടപടികൾ
ഇത്തരമൊരു സാഹചര്യത്തിൽ ഏതു മത്സ്യമാണെങ്കിലും കർശനമായി പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിൽ ഫോർമലിൻ ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതുമായിരുന്നു. നേരത്തെ വ്യാപകമായ പരാതിയെ തുടർന്ന് വിവിധ മീൻ മാർക്കറ്റുകളിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. എന്നാൽ, തുടർ നടപടികൾ നിലച്ചതാണ് നിയമലംഘനം ആവർത്തിക്കാൻ കാരണം. കടകളിൽനിന്നും വാങ്ങിക്കാവുന്ന പാതി വേവിച്ച മത്സ്യം. ഇറച്ചി, കക്കയിറച്ചി എന്നിവയും പലപ്പോഴും രോഗാണുബാധയുള്ളവയാണ്.
ട്രോളിംഗ് സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ കാൻസർ
ട്രോളിംഗ് സമയമാണെങ്കിലും മാർക്കറ്റിൽ മത്സ്യത്തിന് യാതൊരു കുറവും ഇപ്പോളില്ല. കാരണം അന്വേഷിച്ച് ചെന്നാൽ എത്തുന്നത്, തികച്ചും ഭീതിപ്പെടുത്തുന്ന കാരണങ്ങളിലേക്കാണ്. ആഴ്ചകൾക്ക് മുന്പു പിടിച്ച മത്സ്യത്തെ കൊടുംവിഷമായ ഫോർമലിൻ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു. മൂന്നും നാലും ആഴ്ച വരെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോർമലിനെ മത്സ്യക്കച്ചവടക്കാരുടെ പ്രിയങ്കരനാക്കിയത്.സാധാരണ ഗതിയിൽ മത്സ്യം കേട്കൂടാതെ സൂക്ഷിക്കാൻ അമോണിയയാണ് ഉപയോഗിക്കുന്നത്. അമോണിയ ചേർത്താൽ നാലോ അഞ്ചോ ദിവസം വരെ മത്സ്യം കേട്കൂടാതെ സൂക്ഷിക്കാനാകും. എന്നാൽ എത്ര നാൾ വേണമെങ്കിലും മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ഫോർമലിൻ എന്ന രാസപദാർത്ഥത്തിനാവും.
മനസാക്ഷിക്കുത്തുമില്ലാതെ
സാധരണ ശവം കേട്കൂടാതെ സൂക്ഷിക്കാനാണ് ഫോർമലിൻ തളിക്കുന്നത്. മാത്രമല്ല മാരകമായ വിഷമാണ് ഫോർമലിൻ. ഇത് സ്ഥിരമായി ശരീരത്തിനുള്ളിൽ ചെല്ലുകയാണെങ്കിൽ കാൻസർ ഉറപ്പാണെന്നാണ് മെഡിക്കൽ ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ പല തവണ ഇത്തരത്തിൽ ഫോർമലിൻ ഉപയോഗിച്ച മത്സ്യങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. വലിയ വിവാദങ്ങളും അന്ന് ഉണ്ടായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് വിഷയം ഗൗരവത്തിൽ എടുക്കുകയും സംസ്ഥാനത്താകമാനം മത്സ്യമാർക്കറ്റുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു മനസാക്ഷിക്കുത്തുമില്ലാതെ,ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന കച്ചവടക്കാർക്കിതൊന്നും ഒരു പ്രശ്നമേയല്ല.ഫോർമലിൻ ഉപയോഗം എന്നും സജീവമാവുകയാണ് പതിവ്.
ട്രോളിംഗ് കാലം കഴിയുന്പോഴേക്കും
ഹോട്ടലുകൾ തന്നെയാണ് ഇത്തരം മത്സ്യങ്ങളുടെ പ്രധാന ആവശ്യക്കാർ. കുറഞ്ഞ വിലയ്ക്ക് ഇത്തരം മത്സ്യങ്ങൾ ലഭിക്കുന്നു. മാത്രമല്ല ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു. ട്രോളിംഗ് കൂടി ആകുന്പോൾഹോട്ടലുകാർ മത്സ്യം നിരവധി വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിരീക്ഷണമാണ് ഈ വിഷയത്തിൽ ആവശ്യം. അത് എത്രയും പെട്ടെന്ന് ഉണ്ടാവുകയും വേണം. ഇല്ലെങ്കിൽ ഈ ട്രോളിംഗ് കാലം കഴിയുന്പോഴേക്കും നിരവധി പാവപ്പെട്ടവർക്ക് കാൻസർ രോഗം പിടിപെടും എന്നുറപ്പ്.
രാസവസ്തുക്കൾ കലർന്ന മീൻ എങ്ങനെ തിരിച്ചറിയാം
ചിക്കനും ബീഫിനും വില കൂടിയതോടെ മീനിന് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. മീൻ ഇല്ലാതെ ചോറു കഴിക്കാൻ കഴിയാത്തവരാണ് മിക്ക മലയാളികളും. എന്നാൽ് ആവശ്യക്കാർ വർധിക്കുന്നതിനാൽ രാസവസ്തുക്കൾ ചേർത്ത് മീൻ വിപണിയിൽ എത്തുന്നത് സ്ഥിരമാണിപ്പോൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മീൻ കഴിച്ചാലുണ്ടാകുക. ഫ്രഷ് മീൻ തിരിച്ചറിയാനുള്ള മാർഗങ്ങൾ നോക്കാം.
1. ഫ്രഷ് മീനിനു ദുരർഗന്ധമോ അമോണിയയുടെ ഗന്ധമോ ഉണ്ടാകില്ല, കടലിന്റെ മണമായിരിക്കും. തിളക്കമുള്ള കണ്ണുകളായിരിക്കും ഫ്രഷ് മത്സ്യങ്ങൾക്ക്. രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ കണ്ണുകളൾക്കു നീലനിറമായിരിക്കും.
2. ചുവപ്പു നിറവും നനഞ്ഞ പ്രകൃതവുമായിരിക്കും ഫ്രഷ് മീനുകളുടെ ചെകിളപ്പൂക്കൾ. മുറിച്ച മത്സ്യങ്ങളിൽ ഈർപ്പമുണ്ടെങ്കിലൽ രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്ന് ഉറപ്പിക്കാം.
3. മാംസം അടർന്നു പോരുന്നെങ്കിൽ ഉറപ്പിക്കാം, പഴകിയ മീനാണെന്ന്. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും മത്സ്യം പഴകിയതിന്റെ സൂചനകളാണ്. വലിയ മീൻ വാങ്ങും മുന്പ് കൈകൊണ്ട് പതിയെ ഒന്നമർത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കിൽ മീൻ പുതിയതല്ല. ഉറപ്പുള്ള മാംസം മീൻ പുതിയതാണെന്നതിന്റെ സൂചനയാണ്.
4. വലിയ മീൻ മുറിക്കുന്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കണ്ടാൽ അതിൽ രാസപദാർഥങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷായ കക്കയുടെയും കല്ലുമ്മക്കായയുടെയും തോട് അല്പം തുറന്ന നിലയിലായിക്കും.
5. ഫ്രീസറിൽ വച്ച മീൻ വാങ്ങുന്പോൾ നിറവ്യത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക. നിറ വ്യത്യാസമുണ്ടെങ്കിൽ അമോണിയ അടക്കമുള്ള രാസവസ്തുക്കൾ ചേർത്തിരിക്കും.
ഫോർമലിൻ ചേർത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം
ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീർഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോർമലിൻ. ഈ വിഷപദാർഥം മത്സ്യം കേടാകാതെയിരിക്കാൻ ചേർക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേർക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളിൽ പ്രധാനം ഫോർമലിൻ ചേർത്ത മത്സ്യം കൂടുതൽ മൃദുത്വമുള്ളതായിത്തീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകൾ ഫോർമലിന് സാന്നിധ്യത്തിൽ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീനിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങൾ കൂട്ടിച്ചേർത്തു മത്സ്യം നിരീക്ഷിച്ചാൽ ഫോർമലിൻ സാന്നിധ്യം എളുപ്പത്തിൽ മനസ്സിലാവും. ഫോർമലിൻ കലർന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.
തയാറാക്കിയത്: ഗിഫു മേലാറ്റൂർ