ചങ്ങനാശേരി അതിരൂപത
കോട്ടയം: പ്രളയമേഖലയിൽ വിപുലമായ സേവനങ്ങളാണ് ചങ്ങനാശേരി അതിരൂപത നൽകിവരുന്നത്. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. വെള്ളമിറങ്ങിത്തുടങ്ങിയതോടെ കുട്ടനാട്ടിലേയും അപ്പർക്കുട്ടനാട്ടിലേയും വീടുകളും പരിസരങ്ങളും ചെളിക്കുളമായ നിലയിലാണ്. സാംക്രമികരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീടുകളും പരിസരങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പദ്ധതികളുമായി ചാസ് രംഗത്തെത്തിയത്.
ക്ലോറിൻ, സോപ്പ് എന്നിവ വിവിധ മേഖലകളിൽ ഇന്നലെ ചാസ് വിതരണം ചെയ്തു. കിടങ്ങറ, വെളിയനാട്, രാമങ്കരി, മാന്പുഴക്കരി, പള്ളിക്കൂട്ടുമ്മ, വേഴപ്ര, കോയിൽമുക്ക് പ്രദേശങ്ങളിലാണ് ശുചീകരണ സാമഗ്രികൾ വിതരണം ചെയ്തത്. ശുദ്ധജലവും പായ്ക്കറ്റു പാലും ഇന്നും വിതരണം ചെയ്യുമെന്നു ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ പറഞ്ഞു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നിന്നും കൊല്ലം മീൻകുളം, ആനക്കുളം ഇടവകകളിൽ നിന്നും എത്തിച്ച ഭക്ഷ്യധാന്യകിറ്റുകൾ, കുപ്പിവെള്ളം എന്നിവ ചാസിന്റെ നേതൃത്വത്തിൽ ആലപ്പുഴ പൊങ്ങ, നെടുമുടി മേഖലകളിൽ നൽകി. വിവിധ ഇടവകകളുടേയും ഭക്തസംഘടനകളുടേയും നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കോട്ടയം അതിരൂപത
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ വെളിയനാട്, കുട്ടനാട് പ്രദേശങ്ങളിലെ ഭവനങ്ങളും ക്യാന്പുകളും സന്ദർശിച്ച് ഇന്നലെ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കി. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെളിയനാട്, കുമരങ്കരി, കുട്ടനാട് പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങളടങ്ങിയ ഭക്ഷണക്കിറ്റുകളും നൽകി. ഫാ. സുനിൽ പെരുമാനൂർ, ഫാ. ജയിംസ് വടക്കേകണ്ടംകരിയിൽ എന്നിവർ നേതൃത്വം നൽകി.
പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകൾ
കാഞ്ഞിരപ്പള്ളി രൂപതയിലെ എകെസിസി നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പാലാ രൂപത സോഷ്യൽവെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈക്കം, കടുത്തുരുത്തി മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും വിതരണം ചെയ്തു.
വിജയപുരം സോഷ്യൽവെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തെ വെള്ളപ്പൊക്ക മേഖലയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.
തൃശൂർ അതിരൂപത
തൃശൂർ: തോരാമഴയും വെള്ളക്കെട്ടുംമൂലം ദുരിതമനുഭവിക്കുന്ന മുന്നൂറു കുടുംബങ്ങൾക്ക് തൃശൂർ അതിരൂപതയുടെ സഹായവുമായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും. തീരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുതപ്പും പായയും നിത്യോപയോഗ സാധനങ്ങളുമായി ആദ്യത്തെ ജീവകാരുണ്യ സേവനം.
ദുരിത ക്യാമ്പുകളിൽ എത്തിയവരെ അദ്ദേഹം സാന്ത്വനിപ്പിച്ചു. അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ സേവനം അതിരൂപതയ്ക്കു കീഴിലുള്ള 218 ഇടവകകൾക്കും ഇതര സന്നദ്ധ സേവന സംഘടനകൾക്കും മാതൃകയായി. മഴക്കെടുതി അനുഭവിക്കുന്ന കാഞ്ഞാണി, വാടാനപ്പള്ളി, മണലൂർ കിഴക്ക്, അരിന്പൂർ, വലപ്പാട്, ചിറയ്ക്കൽ എന്നിവിടങ്ങളിലെ ദുരിത ക്യാമ്പുകളിലാണ് മാർ താഴത്തും മാർ ടോണി നീലങ്കാവിലും സഹായവുമായി എത്തിയത്.
ദുരിതമനുഭവിക്കുന്നവർക്കു കൂടുതൽ സഹായം നല്കാൻ മാർ താഴത്ത് ആഹ്വാനം ചെയ്തു. പള്ളികളിലും സന്യാസഭവനങ്ങളും പ്രത്യേകം പ്രാർത്ഥനകൾ സംഘടിപ്പിക്കാനും, ഇടവകതലത്തിൽ സംഘടനകളുടെ നേതൃത്വത്തിൽ അടിയന്തര സഹായമെത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത കത്തോലിക്കാ കോണ്ഗ്രസിന്റെയും അതിരൂപത സാമൂഹ്യപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സാന്ത്വനത്തിന്റെയും നേതൃത്വത്തിലാണ് സഹായവിതരണം നടത്തിയത്. ഫാ. തോമസ് പൂപ്പാടി, ഫാ. വർഗീസ് കൂത്തൂർ, ഫാ. ആന്റണി ആലുക്ക എന്നിവർ സഹായവിതരണത്തിൽ പങ്കാളികളായി.
സിഎംഐ ദേവമാതാ പ്രോവിൻസിന്റെ സാമൂഹ്യ സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്ത ദിവസം ആലപ്പുഴയിലെ കൈനകരിയിൽ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിക്കും.
ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ദുരിതാശ്വാസ ക്യാമ്പുകളിൽ പുതപ്പും നിത്യോപയോഗ സാധനങ്ങളുമായി ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ ജീവകാരുണ്യ സേവനം. കാറളം, തൊട്ടിപ്പാൾ, കാട്ടൂർ, കരാഞ്ചിറ, കാറളം പഞ്ചായത്തിൽ വെള്ളം കയറിയ വീട്ടുകാർ അഭയം തേടിയ കാറളം എയ്ഡഡ് പ്രൈമറി സ്കൂളിലെ 60 വീട്ടുകാരെ സന്ദർശിച്ച് പുതപ്പുകൾ നൽകി. ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സോഷ്യൽ ആക്ഷൻ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് കോന്തുരുത്തി, അസോസിയേറ്റ് ഡയറക്ടർ ഫാ. റോബിൻ പാലാട്ടി, ഫാ. അനുപ് കോലങ്കണ്ണി, കാറളം ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ഡെയ്സൻ കവലക്കാട്ട്, സോഷ്യൽ ആക്ഷൻ ഫോറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ.ജെ. ജോസ്, സോഷ്യൽ ഫോറം മാനേജർ ഇ.ടി. ടോമി, ഫെഡറൽ ആശ്വാസ് കൗണ്സിലർ കെ.പി. ജോയ്, കാറളം സോഷ്യൽ ആക്ഷൻ ഫോറം കോ-ഓർഡിനേറ്റർ ഐ.ഡി. ഫ്രാൻസിസ് തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
തൊട്ടിപ്പാൾ പഞ്ചായത്തിൽ മഴക്കെടുതിമൂലം വീടുകളിൽ വെള്ളം കയറി സ്കൂളിൽ അഭയംതേടിയ 13 വീട്ടുകാർക്ക് അരിയും പലവ്യഞ്ജനവും നൽകി. ബിഷപ്പിനു പുറമേ, തൊട്ടിപ്പാൾ സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബി എടാട്ടുകാരൻ, കാറളം സോഷ്യൽ ആക്ഷൻ ഫോറം കോ-ഓർഡിനേറ്റർ വി.എ. വർഗീസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കാട്ടൂർ ഗവ. ഹൈസ്കൂൾ ക്യാമ്പിൽ കഴിയുന്ന 34 വീട്ടുകാരെയും കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ അഭയം തേടിയ 20 വീട്ടുകാരെയും സന്ദർശിച്ചു.
പാലക്കാട് രൂപത
പാലക്കാട്: പെരുമഴയും പ്രളയവും തീർത്ത നിലയില്ലാക്കയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെയും കനിവിന്റെയും കൈത്താങ്ങായി പാലക്കാട് രൂപത. കുട്ടനാട്ടിലെ വെള്ളപ്പൊക്കദുരിതബാധിതർക്ക് ഒന്നരടൺ വാഴക്കുലകളാണ് പാലക്കാട് രൂപത ചങ്ങനാശേരിയിലെത്തിച്ചത്. പാലക്കാട് രൂപതയ്ക്കുവേണ്ടി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പിഎസ്എസ്പിയാണ് കർഷകരിൽനിന്ന് വാഴക്കുലകൾ ശേഖരിച്ചത്.
രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ നിർദേശപ്രകാരം വികാരി ജനറാളും പിഎസ്എസ്പിയുടെ പ്രസിഡന്റുമായ മോണ്. ജോസഫ് ചിറ്റിലപ്പിള്ളിയാണ് ഭക്ഷ്യവിഭവങ്ങളെത്തിക്കാൻ മാർഗനിർദേശം നൽകിയത്. പിഎസ്എസ്പി എക്സിക്യുട്ടീവ് ഡയറക്ടറായ ഫാ. ജേക്കബ് മാവുങ്കൽ ഈ കൃത്യം ഏറ്റെടുക്കുകയും അതിവേഗത്തിൽ ഭക്ഷ്യവിഭവം ശേഖരിക്കുകയും ചെയ്തു.
ബ്രെഡ്, വാഴപ്പഴം എന്നിവ എത്തിക്കാനായിരുന്നു നിർദേശം. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് ഇതിനുള്ള മാർഗനിർദേശങ്ങളും നല്കി. പഴുത്തതും പഴുക്കാറായതുമായ വാഴക്കുലകൾ ഉടൻ ശേഖരിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പക്ഷേ, വടക്കഞ്ചേരിയിലെ വാഴകർഷകർ സന്തോഷപൂർവം ഇതിനു സന്നദ്ധരായി മുന്നോട്ടുവന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലായെന്ന് ഫാ. ജേക്കബ് മാവുങ്കൽ പറഞ്ഞു.
വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ. സേവ്യർ മാറാമറ്റവും മുഴുവൻ പിന്തുണയുമായി ഒപ്പം നിന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വാഴപ്പഴങ്ങൾ മിനി ലോറിയിൽ ചങ്ങനാശേരിയിലേക്ക് കൊണ്ടുപോയി. ഫാ. സേവ്യർമാറാമറ്റം ഫ്ളാഗ് ഓഫ് ചെയ്തു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ എന്നിവർ ചേർന്ന് ഇത് സ്വീകരിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത
കൊച്ചി: ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. ജില്ലയിലെ ഇല്ലിച്ചിറ, പള്ളിച്ചിറ, കുന്നുമ്മ, കഞ്ഞിപ്പാടം, പുന്നപ്ര മേഖലകളിലാണു സഹൃദയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളിയുടെ നേതൃത്വത്തിൽ എത്തിച്ചു. അരി, കപ്പ, പയർ, കടല, പഞ്ചസാര, ചായപ്പൊടി, അവൽ, ഉരുളക്കിഴങ്ങ്, സവോള തുടങ്ങിയവയാണു ക്യാന്പുകളിൽ എത്തിച്ചത്. വീടുകളിലേക്കുള്ള ഭക്ഷണക്കിറ്റുകളും സഹൃദയ വോളണ്ടിയർമാർ എത്തിക്കുന്നുണ്ട്.
രോഗപ്രതിരോധത്തിനായി അടുത്തഘട്ടത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എറണാകുളം ലിസി ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാന്പുകൾ നടത്തും. ആവശ്യമായ മരുന്നുകളും സൗജന്യമായി എത്തിക്കുമെന്നും ഫാ. പോൾ ചെറുപിള്ളി അറിയിച്ചു.
ആലപ്പുഴ ഇന്റഗ്രേറ്റഡ് സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണു ഭക്ഷ്യവസ്തുക്കൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നത്. അതിരൂപതയിലെ ഡിസിഎംഎസ് ഉൾപ്പെടെ വിവിധ സംഘടനകളും സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്.
കോതമംഗലം രൂപത
കോതമംഗലം രൂപതയുടെ സാമൂഹ്യക്ഷേമ പ്രസ്ഥാനമായ ജീവ മിനറൽ വാട്ടർ മുൻകൈയെടുത്ത് 20,000 ലിറ്റർ കുടിവെള്ളം ദുരിതമേഖലയിൽ എത്തിച്ചു. രണ്ടുലോഡ് വെള്ളം അടുത്തദിവസം എത്തിക്കുമെന്നു ജീവ മിനറൽ വാട്ടർ ഡയറക്ടർ ഫാ. ജയിംസ് ചൂരത്തൊട്ടിയിൽ അറിയിച്ചു.
ദുരിതമേഖലകളിൽ ശുചിത്വ പദ്ധതികളുമായി ചാസ്
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ ശുചിത്വ പദ്ധതികളുമായി ചങ്ങനാശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) രംഗത്ത്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ കുട്ടനാട്ടിലേയും അപ്പർക്കുട്ടനാട്ടിലേയും വീടുകളും പരിസരങ്ങളും ചെളിക്കുളമായ നിലയിലാണ്. പല വീടുകളിലും ടോയ്ലറ്റുകൾ നിറഞ്ഞുകവിഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിൽ സാംക്രമികരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീടുകളും പരിസരങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പദ്ധതികളുമായി ചാസ് രംഗത്തെത്തിയത്.
ക്ലോറിൻ, വസ്ത്രം അലക്കുന്നതിനുള്ള സോപ്പ് എന്നിവ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ഇന്നലെ ചാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.കിടങ്ങറ, വെളിയനാട്, രാമങ്കരി, മാന്പുഴക്കരി, പള്ളിക്കൂട്ടുമ്മ, വേഴപ്ര, കോയിൽമുക്ക് പ്രദേശങ്ങളിലാണ് ശുചീകരണത്തിനുള്ള സാമഗ്രികൾ വിതരണം ചെയ്തത്.
ശുദ്ധജലക്ഷാമം രൂക്ഷമായ വെള്ളപ്പൊക്ക ദുരിത പ്രദേശങ്ങളിൽ ഇന്നലെ അയ്യായിരം കുപ്പി ശുദ്ധജലവും വിതരണം ചെയ്തതായും ശുദ്ധജലവും പായ്ക്കറ്റു പാലും ഇന്നും വിവിധ മേഖലകളിൽ വിതരണം ചെയ്യുമെന്നും ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ പറഞ്ഞു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നിന്നും കൊല്ലം മീൻകുളം, ആനക്കുളം ഇടവകകളിൽ നിന്നുംഎത്തിച്ച ഭക്ഷ്യധാന്യകിറ്റുകൾ, കുപ്പിവെള്ളം എന്നിവ ചാസിന്റെ നേതൃത്വത്തിൽ ആലപ്പുഴ പൊങ്ങ, നെടുമുടി മേഖലകളിൽ വിതരണം ചെയ്തുവരികയാണ്. അതേസമയം അതിരൂപതയിലെ വിവിധ ഇടവകകളുടേയും ഭക്തസംഘടനകളുടേയും നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.