<യ>റനീഷ് മാത്യു / ഭക്ഷണം വിഷസമ്പുഷ്ടം
ഒരു ചില്ലലമാരയ്ക്കിപ്പറുത്തുനിന്നു നമുക്ക് ഒരു ഹോട്ടലിനെ പരിചയപ്പെടാം. ആവി പറക്കുന്ന കാഴ്ചകളെക്കുറിച്ചല്ല പറയുന്നത്. മറിച്ചു തികച്ചും തണുത്തുറഞ്ഞ അനുഭവമാണിത്. ഈച്ചപറക്കുന്ന മേശകളും വൃത്തിഹീനമായ പരിസരവും ഇരുട്ടു പ്രതിഫലിക്കുന്ന അന്തരീക്ഷവും അടുക്കും ചിട്ടയുമില്ലാത്ത അടുക്കളയുമെല്ലാം വിശപ്പിന്റെ വിളിക്കുമപ്പുറം അറപ്പുളവാക്കുന്ന കാഴ്ചകളാണു പല പ്പോഴും നൽകുന്നത്.
ചായയോ ലഘുഭക്ഷണമോ കഴിക്കാൻ ഒരു സാധാരണ ഹോട്ടലിൽ കയറുന്ന ആരെയും എതിരേൽക്കുന്ന ചില കാഴ്ചകൾ ഇവയായിരിക്കും: ആരോ കഴിച്ചിട്ടു പോയ ഭക്ഷണാവശിഷ്‌ടങ്ങൾ മേശപ്പുറത്ത് ചിതറിക്കിടക്കുന്നു. അതിന്മേൽ ആർത്തുല്ലസിച്ച് ഈച്ചകളും. ഹോട്ടൽ സപ്ലയർ സ്പോ ഞ്ചോ തുണിയോ ഉപയോഗിച്ചു മേശയിലുള്ള ഭക്ഷണാവശിഷ്‌ടങ്ങൾ കഴിക്കുന്ന പാത്രത്തിലേക്കു തന്നെ തുടച്ചിടുന്നു. തുടയ്ക്കുന്നതിന് ഉപയോഗിക്കുന്ന സ്പോഞ്ചിലും തുണിയിലും നിന്നു വമിക്കുന്ന ദുർഗന്ധംകൊണ്ടു മൂക്കു പൊത്തേണ്ട അവസ്‌ഥ. അവശിഷ്‌ടങ്ങളടങ്ങിയ പാത്രം ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന അലമാരയുടെ സമീപം വച്ചിട്ട് കൈ പോലും കഴുകാതെ സപ്ലയർ ചായ എടുക്കു ന്നു. അഥവാ കൈ ഒന്നു ടാപ്പിൽ പിടിച്ച് കഴുകിയെന്നു വരുത്തിത്തീർക്കുന്നു. സോപ്പ് ഉപയോഗിക്കുകയോ തുടച്ചു വൃത്തിയാക്കുകയോ പതിവില്ല. ചായയുമായി എത്തി എന്താണ് കഴിക്കാൻ വേണ്ട തെന്നു ചോദിച്ച് ഉടുമുണ്ടിൽത്തന്നെ കൈ തുടയ്ക്കുകയാണ് പല പ്പോഴും. ചെളിയും കരിയും പുരണ്ട മുണ്ട്... ഈ കാഴ്ചകാണുന്നവർ മൈ ബോസ് എന്ന സിനിമയിലെ ധർമജന്റെ കഥാപാത്ര ത്തെ തീർച്ചയായും മനസിൽ ഓർത്തുപോകും. ഇതെല്ലാം സഹിച്ചു കുടിക്കുന്ന ചായയുടെ ഗുണനിലവാരത്തെക്കുറിച്ചു ചിന്തിച്ചാൽ ആരും അന്ധാളിച്ചുപോകുകയും ചെയ്യും.
ചായക്കോപ്പയിൽ തുരുമ്പിന്റെ ഇരമ്പം
തെല്ലൊരുഉണർവുണ്ടാകാനാണ് നാം ചായ കുടിക്കുന്നത്. ദിവസം മൂന്നു നേരമെങ്കിലും ചായ കുടിക്കുന്നത് മലയാളികളുടെ സ്വഭാവമാണ്. ഓരോരുത്തർക്കും അവരുടേതായ പ്രത്യേക ചായകളുമുണ്ട്. ലൈറ്റ്, സ്ട്രോംഗ്, ഡബിൾ സ്ട്രോഗ്, അടിക്കാത്തത്, വിത്ഔട്ട്.. അങ്ങനെ പോകുന്നു മലയാളികളുടെ സ്പെഷൽ ചായകളുടെ വിശേഷണങ്ങൾ.
നല്ല തേയില ഉപയോഗിച്ചുള്ള ചായ കഴിക്കുന്നത് അല്പം ഉന്മേഷം നൽകുമെന്നതിൽ തർക്കമില്ല. എന്നാൽ ചായപ്പൊടിയിൽ മാരകമായ മായങ്ങളും രാസവസ്തുക്കളുമാണെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് വരുത്തിവയ്ക്കുക. ബുദ്ധിമാന്ദ്യം, മുരടിപ്പ്, വന്ധ്യത തുടങ്ങി വൃക്കരോഗങ്ങൾക്കും കാൻസറിനും വരെ കാരണമായേക്കാവുന്ന രാസവസ്തുക്കളാണ് ചായപ്പൊടിൽ ചേർക്കുന്നതെന്ന് അടുത്തകാലത്തു നടത്തിയ പരിശോധനകളിൽ വ്യക്‌തമായിരുന്നു.
ഈ വർഷമാദ്യം സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മായം ചേർത്ത ചായപ്പൊടി പിടികൂടിയിരുന്നു. തൃശൂർ മണ്ണൂത്തിയിലെ ഒരു പാക്കിംഗ് കേന്ദ്രത്തിൽ നിന്നും മൂവായിരം കിലോഗ്രാം മായംചേർത്ത ചായപ്പൊടിയാണ് കണ്ടെത്തിയത്. വിവിധ ജില്ലകളിലേക്കു വിതരണത്തിനായി എത്തിച്ചതായിരുന്നു ഇത്. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിക്കുന്ന ചായപ്പൊടിക്ക് കോയമ്പത്തൂരിലെ പ്ലാന്റിലാണ് രാസവസ്തുക്കൾ ചേർത്ത് കൃത്രിമ നിറം നൽകുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഗൂഡല്ലൂരിനടുത്ത എരുമാട്ട് ഒരു സ്വകാര്യ ഏജൻസിയിൽ ചായപ്പൊടിയിൽ മായം കലർത്തി വിൽക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടി സംഭരിച്ച് രാസവസ്തുക്കൾ ചേർത്തുവിൽക്കുന്ന ഏജൻസികൾ നീലഗിരിയിൽ വ്യാപ കമാണെന്നും ഇവരുടെ വിൽപ്പന കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്നും കണ്ടെത്തിയിരുന്നു.
തട്ടുകടകളിലും ചില ഹോട്ടലുകളിലും ഇത്തരത്തിലുള്ള വിലകുറഞ്ഞ ചായപ്പൊടിയാണ് ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങൾ, കൃത്രിമ രുചിവർധക വസ്തുക്കൾ എന്നിവ ചേർത്താണ്. ഇതു തയാറാക്കുന്നത് സാധാരണ തേയിലപ്പൊടിയെക്കാൾ 80 ശത മാനം വിലക്കുറവിലാണ് കൃത്രിമ തേയിലപ്പൊടി ലഭിക്കുന്നത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. കേരളത്തിൽ കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചായപ്പൊടിയിലെ മായം ചേർക്കലിന് ഇരുപതോളം കേസുകൾ എടുത്തു. ഇത്തരത്തിൽ പിടിച്ചെടുത്ത ചായപ്പൊടി വിദ്ഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഭീതിപ്പെടുത്തുന്ന ഫലമാണു ലഭിച്ചത്.
സംസ്‌ഥാനത്തെ ചായക്കടകളിലും മറ്റും വിൽക്കുന്ന ചായയ ്ക്ക് ഉപയോഗിക്കുന്ന തേയിലപ്പൊടികളിൽ തുരുമ്പെടുത്ത ഇരുമ്പിന്റെ അംശം പോലുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പരിശോധനയിലൂടെ പുറത്തുവന്നത്. തേയില ഉത്പാദനം കുടുതലുള്ള ഇടുക്കി ജില്ലയിൽ നിന്നും ശേഖരിച്ച മായം കലർന്ന ചായപ്പൊടി പരിശോധിച്ചപ്പോഴായിരുന്നു ഇരുമ്പിന്റെ അംശം കണ്ടെത്തിയത്. ഒരു കിലോ തേയില സാമ്പിളിൽ 339.6 മില്ലി ഗ്രാം ഇരുമ്പിന്റെ അംശമാണ് ഒരു സാമ്പിളിൽ കണ്ടെത്തിയത്. മറ്റൊരു സാമ്പിളിൽ 58.41 മില്ലി ഗ്രാമും കണ്ടെത്തി. പീരുമേട് സർക്കിളിൽ നിന്നും എടുത്തതായിരുന്നു ഈ രണ്ടു സാമ്പിളുകളും. ഈ രണ്ടു ചായപ്പൊടിയും അപകടകരമാണെന്നാണ് എറണാകുളം കാക്കനാട്ടെ കെമിക്കൽ ലബോറട്ടറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുരുമ്പെടുത്ത ഇരുമ്പുതരിയായിരുന്നു തേയിലയിൽ കണ്ടെത്തിയത്. തേയിലപ്പൊടിയിൽ ഇരുമ്പുതരിയുള്ളതു പെട്ടന്നു തിരിച്ചറിയാൻ സാധിക്കില്ല. തൂക്കം കൂട്ടാനും ചായയ്ക്ക് കടുത്ത നിറം ലഭിക്കാനും ഇതു വഴിയൊരുക്കും. ചായപ്പൊടിയിൽ ഇരുമ്പുതരി തീരെ പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ പറയുന്നത്. ഇരുമ്പുതരിയുടെ അംശം 150 പാർസ് പെർ മില്യനിൽ കൂടുതലായാൽ അത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. മാരകമായ തോതിൽ ഇരുമ്പുതരി ശരീരത്തിൽ ചെന്നാൽ മരണത്തിനു വരെ കാരണമാകാം. ടെറ്റ്നസ് പിടിപെടുകയും ചെയ്യും.
മുമ്പു കോൾടാർ ഉത്പന്നങ്ങളായിരുന്നു ചായപ്പൊടിയിൽ ചേർത്തിരുന്നത്. എന്നാൽ, ചുണ്ണാമ്പ് പരിശോധനയിലൂടെ ഇത് എളുപ്പം തിരിച്ചറിയാമെന്നതിനാൽ മായംചേർക്കൽ ലോബി മറ്റുമാർഗങ്ങളിലേക്കു തിരിയുകയായിരുന്നു.
<യ>വില്ലനാകുന്നതു കളറും കടുപ്പവും
റെഡ് ഓക്സൈഡ്, സൺസെറ്റ് യെല്ലോ, ടൈറ്റാസിൻ, കാർമോസിസ്, ട്രൈകോപ്സിൻ തുടങ്ങിയ രാസവസ്തുക്കളും കശുവണ്ടിയുടെ തൊലി പൊടിച്ചതും ചായപ്പൊടിയിൽ മായത്തിനായി കലർത്തുന്നുണ്ടെന്നും ചില സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും വ്യക്‌തമായി. ചായയ്ക്ക് നിറവും വീര്യവും കൂട്ടാനാണ് ഇവ ചേർക്കുന്നത്. ഇതു സ്‌ഥിരമായി ഉപയോഗിക്കുന്നവർക്ക് അർബുദവും വൃക്കസംബന്ധമായ അസുഖങ്ങളും പിടിപെടാൻ കാരണമാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം രാസവസ്തുക്കൾ അമിതമായി ശരീരത്തിനകത്ത് പ്രവേശിക്കുന്നത് ബുദ്ധിമാന്ദ്യം, മുരടിപ്പ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. സ്‌ഥിരമായി ഇത്തരം ചായ കുടിക്കുന്നവരുടെ നാഡീ വ്യൂഹങ്ങളും അപകടത്തിലാകും.
ഇത്തരം ചായപ്പൊടിയുണ്ടാക്കാ ൻ നല്ല പൊടി വേണമെന്നില്ല. ഉപയോഗിച്ചു കഴിഞ്ഞ തേയില ചണ്ടി , ഫാക്ടറികളിൽ ചായപ്പൊടി നിർമിക്കുമ്പോൾ അമിതമായി ചൂടായി കരിഞ്ഞുപോകുന്നവ, പാതിവെന്ത ചായപ്പൊടി തുടങ്ങിയവയാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത്.
ഇത്തരം ചായപ്പൊടികൾ നിസാര വിലയ്ക്കു വാങ്ങിയാണു കൃത്രിമം ചേർക്കുന്നത്. അനേകംപേരുടെ ആരോഗ്യം അപകടത്തിലാക്കുന്നു എന്നറിയാതെയാണ് പല ഹോട്ടലുകാരും തട്ടുകടക്കാരും ചെറിയൊരു ലാഭത്തിനുവേണ്ടി മായം കലർന്ന ചായപ്പൊടി വാങ്ങി ഉപയോഗിക്കുന്നത്. ഇത്തരം ചായപ്പൊടി വിൽക്കാനെത്തുന്ന ഏജന്റുമാരുടെ വാചകമടിയിൽ പലരും വീണുപോകുന്നു എന്നതാണു യാഥാർഥ്യം. ഫലപ്രദമായ ബോധവത്കരണവും മായം ചേർത്ത ഉത്പന്നങ്ങൾ നിർമിക്കുന്നവരെ പിടികൂടി നിയമത്തിനു മുന്നിലെത്തെിച്ചു ശിക്ഷവാങ്ങി നൽകലുമാണ് ഇതിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ.
(നിയമം ബാധകമല്ലാത്ത ഭക്ഷണശാലകളെക്കുറിച്ച് നാളെ)