മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്രചോദനമേകിയതുമായ വിശ്വോത്തര പ്രഭാഷണമാണ് ക്രിസ്തുവിന്റെ മലയിലെ പ്രസംഗം. അമേരിക്കയിൽ കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി എനിക്കൊരു സ്വപ്നമുണ്ട് എന്നു പ്രഖ്യാപിച്ചുകൊണ്ട് നിരന്തര പോരാട്ടത്തിലേർപ്പെട്ട മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രചോദന സ്രോതസും മലയിലെ പ്രസംഗമായിരുന്നു. അക്രമരാഹിത്യത്തിലൂടെയുള്ള സാമൂഹിക പരിവർത്തനത്തിന്റെ ശംഖുനാദമാണ് ഈ പ്രഭാഷണം. ആക്രമത്തിലൂടെ സാമൂഹിക പരിവർത്തനം കൈവരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മൂല്യാധിഷ്ഠിതമായ സഹനത്തിലൂടെയേ സ്ഥായിയായ മാറ്റം സമൂഹത്തിലൂണ്ടാക്കാനാകൂ എന്നും മനുഷ്യകുലത്തെ പഠിപ്പിച്ചുകൊണ്ട് ഉയർന്നുനിൽക്കുന്ന ക്രിസ്തുവിന്റെ കുരിശിന്റെ വ്യാഖ്യാനമാണ് മലയിലെ പ്രസംഗം.
മത്തായിയുടെ സുവിശേഷം 5, 6, 7 അധ്യായങ്ങളിലാണ് മലയിലെ പ്രസംഗം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രസംഗംതന്നെ സമതലപ്രസംഗമെന്ന പേരിൽ ലൂക്കായുടെ സുവിശേഷം ആറാം അധ്യായത്തിലുമുണ്ട്. മലയിലെ പ്രസംഗത്തിന്റെ ആദ്യഭാഗം സുവിശേഷഭാഗ്യങ്ങളാണ്. മത്തായിയുടെ സുവിശേഷത്തിൽ എട്ടു ഭാഗങ്ങളും ലൂക്കായുടെ സുവിശേഷത്തിൽ നാലു ഭാഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ദരിദ്രർ, കരയുന്നവർ, വിശപ്പും ദാഹവും സഹിക്കുന്നവർ, ശാന്തശീലർ, പീഢ സഹിക്കുന്നവർ മുതലായവർക്കാണ് യേശു ഭാഗ്യം ആശംസിക്കുന്നത്.
സുവിശേഷഭാഗ്യങ്ങൾക്ക് ഭക്തിപ്രധാനമായ ആത്മീയ വ്യാഖ്യാനം കൊടുക്കാറുണ്ട്. അതിൽ തെറ്റില്ല. എന്നാൽ യേശു ജീവിച്ചിരുന്ന സ്ഫോടനാത്മകമായ സാമൂഹിക പശ്ചാത്തലത്തിൽ വെറും ആത്മീയ വ്യാഖ്യാനത്തിൽ ഒതുങ്ങുന്നതല്ല സുവിശേഷഭാഗ്യങ്ങളുടെ ദർശനങ്ങൾ. ആത്മനാ ദരിദ്രർ എന്നു മത്തായി രേഖപ്പെടുത്തുന്പോൾ ആത്മീയ വ്യാഖ്യാനത്തിന് ഉൗന്നൽകൊടുക്കുന്നതായി നമുക്കു തോന്നും. എന്നാൽ, ഇതിന്റെ പിന്നിലുള്ള അനവിം യാഹ്വേ (യാഹ്വേയുടെ ദരിദ്രർ) എന്ന പഴയനിയമ സങ്കൽപ്പവും ഇതിനു സമാനമായി ലൂക്കായുടെ സുവിശേഷത്തിലുള്ള ദരിദ്രരേ ഭാഗ്യവാൻമാർ എന്ന ശൈലിയും ചേർത്തു വായിക്കുന്പോൾ സമൂഹത്തിലെ ദരിദ്രർക്കും അധഃസ്ഥിതർക്കും ദൈവം നൽകുന്ന മോചനത്തിന്റെ സദ്വാർത്തയാണ് ഈ സുവിശേഷഭാഗ്യത്തിന്റെ പൊരുൾ എന്നു വ്യക്തമാകും.
ദരിദ്രരോട് പക്ഷംചേർന്ന്, ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന യേശുവാണ് ഈ സുവിശേഷഭാഗ്യത്തിലൂടെ ആധുനികലോകത്തോട് സംവദിക്കുന്നത്. സമൂഹത്തിലെ മേലാളൻമാർ ചവിട്ടിമെതിച്ച് അരികുകളിലേക്ക് തള്ളിയിട്ടിരുന്ന മണ്ണിന്റെ മക്കളായ സാധു കർഷകർക്കും തൊഴിലാളികൾക്കും നിരാശ്രയർക്കും വിമോചനത്തിന്റെ ദൂതുമായി യേശു കടന്നുവരുന്നു. ദരിദ്രരെ നിങ്ങൾ ഭാഗ്യവാൻമാർ, നിങ്ങൾക്കാണ് സ്വർഗരാജ്യം. വിമോചകനായ ദൈവം പാവപ്പെട്ടവരെ രക്ഷിക്കാൻ ഇതര സമൂഹത്തിൽ ഇടപെടുന്നു. ദൈവത്തിന്റെ ഭരണം അനീതി നിറഞ്ഞ ഘടനകളെ തകിടംമറിക്കും. ഈ സാമൂഹിക മാറ്റത്തിന്റെ പ്രക്രിയ ത്വരിതപ്പെടുത്താൻ ദൈവത്തോടു ചേർന്ന് അധ്വാനിക്കൂ.
രണ്ടാമത്തെ ഭാഗ്യം: കരയുന്നവർ ഭാഗ്യവാൻമാ, അവ ർ ആശ്വസിപ്പിക്കപ്പെടും. നിരന്തരമായ തകർച്ചകളും കെടുതികളുമാണ് കരച്ചിലിന് കാരണമാകുന്നത്. കണ്ണീർ തുടയ്ക്കുന്ന ദൈവത്തിന്റെ സാന്നിധ്യം വിലപിക്കുന്നവർക്ക് ആശ്വാസമേകും. കരുണയുള്ളവർ കരയുന്നവരുടെ കണ്ണീർ തുടയ്ക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേർന്ന് ദുഃഖവിമുക്തിക്കുവേണ്ടി പരിശ്രമിക്കാനുള്ള ഹൃദയ അലിവാണ് കരുണ.
മൂന്നാമത്തെ ഭാഗ്യം ശാന്തശീലർക്കുള്ളതാണ്. അവർ ഭൂമി അവകാശമാക്കും. പ്രായെയിസ് എന്ന ഗ്രീക്ക് പദമാണ് ശാന്തശീലർ എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ എന്നാണ് ഇതിന്റെ യഥാർഥ അർഥം. ഭൂമി സകല അനുഗ്രഹങ്ങളുടെയും സന്പന്നതയെ കുറിക്കുന്ന പ്രതീകമാണ്.
നാലാമത്തെ ഭാഗ്യം നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കുള്ളതാണ്. അവർക്കു സംതൃപ്തി ലഭിക്കും. പട്ടിണിപ്പാവങ്ങൾക്കും അനീതിയുടെ അടിമത്തത്തിൽ കഴിയുന്നവർക്കും യേശു മോചനത്തിന്റെ സംതൃപ്തി വിളംബരം ചെയ്യുന്നു. ദരിദ്രർ, കരയുന്നവർ, വിശപ്പുസഹിക്കുന്നവർ, അടിച്ചമർത്തപ്പെട്ടവർ മുതലായ പ്രാന്തസ്ഥർക്ക് വിമോചനം പ്രഖ്യാപനം ചെയ്തുകൊണ്ട്, സാമൂഹിക ഘടനകളുടെ തകിടംമറിച്ചിലിന് കാരണമാകുന്ന സാമൂഹിക പരിവർത്തന പ്രസ്ഥാനത്തിൽ അണിചേരാൻ യേശു സകല മനുഷ്യരെയും ക്ഷണിക്കുകയാണ്. യേശുവിന്റെതന്നെ ജീവിതത്തിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന ആത്മീയതയാണിത്. കാരണം അവിടുന്ന് ദരിദ്രനും കരുണാമയനും വിശപ്പുസഹിക്കുന്നവനും ശാന്തശീലനുമാണ്. സാമൂഹിക വിപ്ലവകാരിയുടെ സംശുദ്ധമായ ജീവിതത്തിന് യേശുവിനോളം പ്രാധാന്യം നൽകിയ മറ്റാരുമില്ല. സന്ദേശവാഹകനും സന്ദേശവും തമ്മിലുള്ള സാത്മീകരണമാണ് സന്ദേശത്തിന് ആധികാരികത നൽകുന്നത്. ഈ ആധികാരികത രാഷ്ട്രീയ - മത നേതൃത്വങ്ങളെ കിടിലംകൊള്ളിക്കും. അവർ ഈ വിപ്ലവകാരിക്കെതിരെ തീർത്ത സഹനത്തിന്റെ മരമാണ് കുരിശ്.