മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് (മത്തായി 4:17). പഴയനിയമത്തിലെ പ്രവാചകന്മാരെല്ലാം മാനസാന്തരത്തിന്റെ പ്രഘോഷകരായിരുന്നു. പഴയനിയമത്തിൽ ’മാനസാന്തര’ത്തെ കുറിക്കാൻ ’ഷുബ്’ എന്ന ഹീബ്രു പദമാണ് ഉപയോഗിച്ചിരുന്നത്. ’തിരിച്ചുവരിക’ എന്നാണിതിന് അർഥം. പാപം ദൈവത്തിൽനിന്നുള്ള അകൽച്ചയാണെങ്കിൽ മാനസാന്തരം ദൈവത്തിന്റെ പക്കലേക്കുള്ള തിരിച്ചുവരവാണ്. പുതിയനിയമത്തിൽ മാനസാന്തരത്തെ കുറിക്കാൻ ’മെത്തനോയിയ’ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നു. മനുഷ്യവ്യക്തിയുടെ സന്പൂർണ പരിവർത്തനത്തെ കുറിക്കുന്ന പദമാണിത്. മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുന്നതോടെയാണ് ജീവിതത്തിൽ മാറ്റമുണ്ടാകുന്നത്. യേശു നൽകിയ പുതിയ കാഴ്ചപ്പാടുകൾക്കനുസരിച്ച് ജീവിതം പുതുക്കിപ്പണിയുന്നതാണ് മാനസാന്തരം.
പാപം ഉളവാക്കുന്ന തകർച്ചയെപ്പറ്റി ബോധ്യമാകുന്പോൾ, മനുഷ്യൻ മാനസാന്തരത്തിനു തയാറാകും. പാപം ബന്ധത്തകർച്ചയാണ്, ദൈവപ്രമാണങ്ങളുടെ ലംഘനമാണ്, ദൈവസ്നേഹത്തിൽനിന്നും പരസ്നേഹത്തിൽനിന്നും ആത്മസ്നേഹത്തിൽനിന്നുമുള്ള വ്യതിചലനമാണ്. പാപം മനുഷ്യനെ രോഗിയാക്കി മാറ്റുന്നു, അവന്റെ വ്യക്തിത്വം വികലമാക്കുന്നു, അവനെ അടിമത്തത്തിലാക്കുന്നു. പാപം ആത്മീയ മരണമാണ്. "പാപത്തിന്റെ ശന്പളം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ യേശുക്രിസ്തുവിൽ നിത്യജീവനും.' (റോമ 6:22-23).
റോമൻ ഗവർണറായ പീലാത്തോസ് ദേവാലയത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന ഏതാനും ഗലീലിയക്കാരെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ചിലർ യേശുവിനെ അറിയിച്ചപ്പോൾ അവിടുത്തെ മറുപടി, "അവർ മറ്റെല്ലാവരെയുംകാൾ പാപികളായിരുന്നതുകൊണ്ടല്ല ഇപ്രകാരം വധിക്കപ്പെട്ടത്. പശ്ചാത്തപിക്കുകയില്ലെങ്കിൽ നിങ്ങളെല്ലാവരും ഇതുപോലെ നശിക്കും.' (ലൂക്ക 13: 1-3). സമൂഹത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു കാരണം മനുഷ്യന്റെ പാപങ്ങളാകണമെന്നില്ല. പക്ഷേ ഈ ദുരന്തങ്ങൾ പശ്ചാത്താപത്തിലേക്ക് നമ്മെ നയിക്കുന്നതിനു ദൈവം നൽകുന്ന അടയാളങ്ങളാണ്. പാപത്തിൽ തുടരുന്നത് നാശത്തിനു കാരണമാകുമെന്നും പാപത്തെ പരിവർജിച്ചാലേ സമാധാനപൂർണമായ നല്ലജീവിതം സാധ്യമാകൂ എന്നും യേശു ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ്.
മാനസാന്തരമെന്നത് ക്രിസ്തുമാർഗത്തിലുള്ള സഞ്ചരണമാണ്. മാനസാന്തരത്തിന് അഞ്ച് ഘടകങ്ങളുണ്ട്. ഒന്നാമതായി, ദൈവസ്നേഹാനുഭവത്തിൽനിന്നാണ് പശ്ചാത്താപവും മാനസാന്തരവുമുണ്ടാകുന്നത്. ദൈവം പാപിയെ തേടുന്നുവെന്ന് ഉപമകളാണല്ലോ കാണാതെപോയ ആട്, നാണയം, ധൂർത്തപുത്രൻ എന്നീ കരുണയുടെ ഉപമകൾ (ലൂക്ക 15:132). ദൈവത്തിന്റെ നിസീമമായ സ്നേഹത്തിന്റെ വ്യാഖ്യാനങ്ങളാണവ. ദൈവത്തിന്റെ ഈ ആദ്യസ്നേഹവും അനന്തസ്നേഹവും അനുഭവിക്കുന്പോഴാണ് നമ്മിൽ മാനസാന്തരത്തിന്റെ അലകൾ ഉളവാകുന്നത്.
പീഡാനുഭവ രംഗത്ത്, പത്രോസിന്റെയും യൂദാസിന്റെയും അനുതാപത്തെപ്പറ്റി പരാമർശമുണ്ട്. പത്രോസ് മൂന്നുപ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞ് പാപം ചെയ്തു. യേശു തിരിഞ്ഞ് അവനെ സ്നേഹത്തോടെ കടാക്ഷിച്ചു. അവൻ പുറത്തുപോയി ഹൃദയം നൊന്ത് കരഞ്ഞു (ലൂക്ക 22: 5462). യേശുവിന്റെ കടാക്ഷത്തിലൂടെ ദൈവത്തിന്റെ സ്നേഹം പത്രോസിനെ സ്പർശിച്ചപ്പോഴാണ് അയാൾ ഉള്ളുരുകി അനുതപിച്ചത്. പിന്നീട് പത്രോസ് മൂന്നുപ്രാവശ്യം സ്നേഹം ഏറ്റുപറഞ്ഞ് പരിഹാരം ചെയ്യുന്നുണ്ട്. (യോഹ. 21: 15-19). മാനസാന്തരപ്പെട്ട പത്രോസിനെ യേശു തന്റെ സഭയുടെ മുഖ്യഅജപാലകനായി ഉയർത്തി.
യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത് പാപംചെയ്തു. ഒറ്റിക്കൊടുക്കാനെത്തുന്പോൾ, യേശു അവനെ "സ്നേഹിതാ’ എന്ന് വാത്സല്യത്തോടെ വിളിക്കുന്നു (മത്താ. 26:50). പിന്നീട് യൂദാസിന് പശ്ചാത്താപമുണ്ടായി. പക്ഷേ അത് മാനസാന്തരത്തിലേക്കു നയിച്ചില്ല. അവൻ നിരാശനായി തൂങ്ങിമരിച്ചു. ദൈവസ്നേഹാനുഭവത്തിലേക്ക് വരാഞ്ഞതുകൊണ്ടാണ് ഈ ദുരന്തമുണ്ടായത് (മത്താ. 27: 3-5).
രണ്ടാമത്, മാസാന്തരം പാപജീവിതത്തോട് വിടപറയുന്നതാണ്. യേശുവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനം പാപം വെടിയാൻ നമ്മെ സഹായിക്കും. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായാണ് അവൻ ക്രൂശിക്കപ്പെട്ടത്. "പാപം ചെയ്യുന്നവൻ ദൈവപുത്രനെ സ്വമനസാ വീണ്ടും കുരിശിൽ തറയ്ക്കുന്നു.' (ഹെബ്രാ. 6:6).
മൂന്നാമത്, മാനസാന്തരം പാപം ചെയ്തതിനെയോർത്ത് ഉള്ളുരുകി ദുഃഖിക്കുന്നതും പരിഹാരം ചെയ്യാൻ തീരുമാനിക്കുന്നതുമാണ്. പാപിനിയായ സ്ത്രീയുടെ പശ്ചാത്താപം ഇതിനു മാതൃകയാണ്. (ലൂക്ക 7:38). നാലാമത്, മാനസാന്തരം നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന നവജീവിതമാണ്. (ലൂക്ക 13: 6-9). സുവിശേഷമൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതമാണ് ഫലം പുറപ്പെടുവിക്കുന്ന ജീവിതം. അഞ്ചാമത്, ദൈവത്തോടും സഭയോടും പാപങ്ങൾ ഏറ്റുപറഞ്ഞ് പാപമോചനം പ്രാപിക്കുന്നതാണ്. ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രകാശനമാണ്. ഏറ്റുപറച്ചിൽ യഥോചിതം നടത്തുന്നതിനുവേണ്ടിയാണ് യേശു അനുരഞ്ജനത്തിന്റെ കൂദാശയായ കുന്പസാരം തന്റെ സഭയിൽ സ്ഥാപിച്ചിരിക്കുന്നത്. (യോഹ. 20: 21).
മാനസാന്തരത്തിന്റെയും പാപമോചനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചിഹ്നമാണ് യേശുവിന്റെ കുരിശ്.