യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, "നസ്രായനായ യേശു, യഹൂദരുടെ രാജാവ്' (യോഹ. 19: 19-22). ഇത് "യഹൂദരുടെ രാജാവാണ് താൻ എന്ന് ഇവൻ അവകാശപ്പെടുന്നു’ എന്ന് തിരുത്തിയെഴുതാൻ യഹൂദ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, "ഞാൻ എഴുതിയത് എഴുതി' എന്നായിരുന്നു പീലാത്തോസിന്റെ മറുപടി. ഹീബ്രു, ലത്തീൻ, ഗ്രീക്ക് എന്നീ മൂന്നു ഭാഷകളിൽ ഈ ലിഖിതം രേഖപ്പെടുത്തിയിരുന്നതിനാൽ യഹൂദരല്ലാത്തവർക്കും ഇതു വായിക്കാൻ സാധിച്ചു. മൂന്നു ലോകഭാഷകളിൽ എഴുതിയതിലൂടെ യേശു യഹൂദരുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ രാജാവാണെന്ന് പീലാത്തോസ് പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു.
പീഡാനുഭവ ആഴ്ചയിലെ മുഖ്യപ്രമേയമാണ് യേശുവിന്റെ രാജത്വം. കഴുതപ്പുറത്തേറി ജറൂസലേമിലേക്ക് വിജയാഘോഷത്തോടെ യാത്രചെയ്തപ്പോൾ, താൻ മിശിഹ എന്ന നിലയിൽ സമാധാനത്തിന്റെ രാജാവാണെന്ന് അവിടുന്ന് പ്രവാചക രൂപേണ വെളിപ്പെടുത്തി. യേശുവിനെ പീലാത്തോസ് വിചാരണ ചെയ്യുന്നത് സീസറിന് ബദലായി സ്വയം രാജാവായി പ്രഖ്യാപിക്കുന്ന വിപ്ലവകാരി എന്ന നിലയിലാണ്. ഇപ്രകാരം വിപ്ലവത്തിനു ശ്രമിക്കുന്ന സീലട്ടുകളെ (തീക്ഷണർ) റോമൻ ഭരണകൂടം കുരിശിലേറ്റി വധിച്ചിരുന്നു. ന്ധനീ യഹൂദരുടെ രാജാവാണോന്ധ എന്ന ചോദ്യത്തിന് "നീ ഇതു സ്വയമേവ പറയുന്നുവോ' എന്ന് യേശു പീലാത്തോസിനോട് തിരിച്ചു ചോദിച്ചു. "നീ എന്താണു ചെയ്തത്' എന്ന അടുത്ത ചോദ്യത്തിനു നൽകിയ ഉത്തരത്തിൽ യേശു തന്റെ രാജത്വത്തിന്റെ അന്തസത്ത വെളിവാക്കി. "എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല.'
താൻ രാജാവ് തന്നെ. എന്നാൽ തനിക്ക് രാജകീയാധികാരം ലഭിച്ചിരിക്കുന്നത് ഭൗതിക ഭരണസംവിധാനങ്ങളിൽനിന്നല്ല, മറിച്ച് എല്ലാം സൃഷ്ടിച്ച് ഭരിക്കുന്ന നിത്യരാജാവായ ദൈവപിതാവിൽനിന്നാണ്. അതിനാൽ തനിക്ക് ഇഹത്തിലും പരത്തിലും തന്റെ രാജകീയാധികാരം പിതാവിന്റെ ഹിതമനുസരിച്ച് പ്രയോഗിക്കാനാവും. സത്യവും നീതിയുമാണ് തന്റെ രാജകീയമാർഗം. "ആകയാൽ നീ രാജാവാണ്, അല്ലേ?' എന്ന അടുത്ത ചോദ്യത്തിന് യേശു കൂടുതൽ കൃത്യമായ മറുപടി നൽകുന്നു. "റോമൻ ഭരണാധികാരിയായ നീതന്നെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു, ഞാൻ രാജാവാണെന്ന്.' ഈ രാജത്വം പ്രഘോഷിക്കാനാണ് താൻ വന്നത്. സത്യത്തിനു സാക്ഷ്യം നൽകുകയാണ് തന്റെ രാജത്വത്തിന്റെ ലക്ഷ്യം. സത്യത്തിൽനിന്നുള്ളവർക്കേ തന്റെ സ്വരം കേൾക്കാനാവൂ. "എന്താണു സത്യം.' എന്ന് ചോദിച്ചിട്ട് പീലാത്തോസ് ആ വിചാരണരംഗത്തുനിന്ന് പിൻവാങ്ങി. കാരണം "സത്യം’ ഉടലാർന്നവനെ അഭിമുഖീകരിക്കാൻ അയാൾക്കായില്ല.
യേശുവിനെ മോചിപ്പിക്കാൻ പീലാത്തോസ് ഉദ്ദേശിക്കുന്നു എന്നു മനസിലാക്കിയ യഹൂദ നേതാക്കന്മാർ മറ്റൊരു ആരോപണംകൂടി അവിടുത്തേക്കെതിരേ ഉന്നയിക്കുന്നു, "ഞങ്ങളുടെ നിയമമനുസരിച്ച് ഇവൻ മരിക്കണം, കാരണം ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.' (യോഹ. 19:7) . ഇതു കേട്ട് ഭയവിഹ്വലനായിത്തീർന്ന പീലാത്തോസ് യേശുവിന്റെ ദൈവപുത്രത്തെക്കുറിച്ച് അവിടുത്തെ ചോദ്യംചെയ്യുന്നു. "നീ എവിടെനിന്നാണ്.?' അത്യുന്നതനായ ദൈവത്തിൽനിന്നു നൽകപ്പെടാതെ ആർക്കും ഒരു അധികാരവും ലഭിക്കുന്നില്ലെന്ന് യേശു പീലാത്തോസിനെ ഓർമിപ്പിച്ചു.
ദൈവപുത്രനെന്ന നിലയിൽ പിതാവായ ദൈവത്തിൽനിന്ന് ലഭിച്ചതാണ് തന്റെ രാജാധികാരം. ഈ രാജത്വം സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കുന്നതിലൂടെയാണ് പ്രായോഗികമാക്കേണ്ടത്. സത്യനിഷ്ഠയാണ് യഥാർഥ സ്വാതന്ത്ര്യം (യോഹ. 8:32). സത്യത്തെ കുറിക്കാൻ ’അലേത്തെയിയാ’ എന്ന ഗ്രീക്കുപദം 24 പ്രാവശ്യം യോഹന്നാന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പിറകിൽ "എമ്മത്ത്’ എന്ന ഹീബ്രുപദമുണ്ട്. വിശ്വസ്തത, സുതാര്യത, സത്യസന്ധത, ഉറപ്പ് എന്തെല്ലാം ഇതിനെ വിവർത്തനം ചെയ്യാം. വ്യാജം ഒട്ടുമില്ലാത്തവനും വാഗ്ദാനങ്ങളിൽ വിശ്വസ്തനും പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തുന്നവനുമായ ദൈവത്തിന്റെ സവിശേഷ ഗുണമാണ് "എമ്മത്ത്’. സത്യത്തിനു സാക്ഷ്യംവഹിക്കുക എന്നാൽ ദൈവത്തെപ്പോലെ സത്യസന്ധവും വിശ്വസ്തവും സുതാര്യവുമായി പ്രവർത്തിക്കുക എന്നാണർഥം.
രാജാവ് അഥവാ ഭരണാധിപൻ വിട്ടുവീഴ്ചയില്ലാത്തവിധം സത്യസന്ധതയും നിർവ്യാജമായ ജീവിതശൈലിയും പുലർത്തണം. നീതി എന്നതിന്റെ പിറകിലുള്ള ഹീബ്രു പദമാണ് ’സെദക്ക’. നീതി, ധർമനിഷ്ഠ എന്നൊക്കെ ഇതിനെ വിവർത്തനം ചെയ്യാം. പക്ഷപാതിത്വമില്ലാത്ത നീതിനിർവഹണവും പാവപ്പെട്ടവരോടു കാണിക്കുന്ന പ്രത്യേക കരുണയുമാണ് ഈ പദം വിവക്ഷിക്കുന്നത്. രാജാവ് ധർമനിഷ്ഠ മുറുകെപ്പിടിച്ച് രാജ്യത്ത് നീതി സ്ഥാപിക്കണം. അധികാരഗർവ് വെടിഞ്ഞ് ദൈവത്തിന്റെ ദാസനും ജനങ്ങളുടെ ശുശ്രൂഷകനുമായി വർത്തിക്കുന്നവനു മാത്രമേ സത്യത്തോടും നീതിയോടും ധർമനിഷ്ഠയോടും പ്രതിബദ്ധത പുലർത്തി രാജധർമം നിറവേറ്റാനാവൂ. യേശു തന്റെ കുരിശാരോഹണത്തിലൂടെ രാജത്വത്തിന് പുതിയ വ്യാഖ്യാനം നൽകുന്നു. കുരിശാകുന്ന സിംഹാസനത്തിൽ കിടന്ന് സത്യവ്രതനും ദാസരുടെ ദാസനുമായി മനുഷ്യകുലത്തെ രക്ഷിക്കുന്ന ഈ രാജാവിനെ വെല്ലാൻ ലോകത്തിൽ മറ്റാർക്കു കഴിയും?