ഫാ.ടോമിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ
ഫാ.ടോമിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ
മസ്കറ്റ്: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ. വിഷയത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടപെടൽ ഇന്ത്യ നേരത്തെ തന്നെ അഭ്യർഥിച്ചിരുന്നു. യെമനുമായി നല്ല ബന്ധമുണ്ടായിരുന്ന ഒമാന്‍റെ സഹായമായിരുന്നു ഇതിൽ പ്രധാനം. മോചനം നീണ്ടുപോയതോടെ ഒമാൻ സർക്കാരിന്‍റെ സഹായം വത്തിക്കാനും തേടുകയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി നടന്ന നിരന്തര ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത രാജ്യമായതിനാൽ ഗൾഫ് രാജ്യങ്ങളുടെ സഹായമാണ് വിദേശകാര്യമന്ത്രാലയം തേടിയിരുന്നത്. ഒരുഘട്ടത്തിൽ മോചനദ്രവ്യം നൽകാനും ഇന്ത്യ തയാറായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കേരളത്തിൽ നിന്നും ജനപ്രതിനിധികളും സീറോ മലബാർ സഭാ നേതൃത്വം വിഷയം നിരവധി തവണ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

ഫാ.ടോമിന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒമാൻ സർക്കാരിന്‍റെ ഇടപെടൽ വഴി നടന്ന മോചനത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. വാർത്ത പുറത്തുവന്നതിന് ശേഷം പരിശോധിച്ച് മറുപടി നൽകാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ പറഞ്ഞത്. പിന്നീട് ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷമാണ് വിദേശകാര്യമന്ത്രി വാർത്ത സ്ഥിരീകരിച്ചത്.


ഇന്ന് രാവിലെ പ്രാദേശിക സമയം 8.50-നാണ് യെമനിലെ മുക്കല്ലയിൽ നിന്നും ഒമാനിലെ മസ്കറ്റിൽ ഫാ.ടോം വിമാനം ഇറങ്ങിയത്. ഒമാൻ സർക്കാർ പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് സർക്കാരിന്‍റെ നിർദ്ദേശപ്രകാരം പ്രത്യേക വൈദ്യസഹായവും അദ്ദേഹത്തിന് നൽകി. ഒമാനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫാ.ടോമിനൊപ്പം വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.