ശബരിമലയുടെ സുരക്ഷയില്‍ ഭക്തര്‍ക്ക് യാതൊരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് സന്നിധാനം ചീഫ് പോലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി സുബേഷ്കുമാര്. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പോലീസും മറ്റ് സേനാവിഭാഗങ്ങളും മികവുറ്റ പ്രവര്‍ത്തനമാണ് ശബരിമലയില്‍ കാഴ്ച വയ്ക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം ഉടന്‍ ലഭ്യമാക്കും. ഭക്തര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്ന ഒരു സമീപനവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സന്നിധാനത്തെ വിവിധ പ്രശ്നങ്ങ ള്‍ പരിഹരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു.
സന്നിധാനത്ത് പുതിയ പോലീസ് സേന ചുമതലയേറ്റു. സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സന്നിധാനം സ്പെഷല്‍ ഓഫീസര്‍ പി.കെ. മധു പുതുതായി എത്തിയ സേനാംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. തീർഥാടകർക്കു സുഗമമായ ദർശന സൗകര്യം ഉറപ്പാക്കാൻ പോലീസ് യത്നിക്കണമെന്നാണ് സ്പെഷൽ ഓഫീസറുടെ നിർദേശം.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയും രാത്രി 12 മുതല്‍ മൂന്നുവരെയും ട്രാക്ടറുകള്‍ ഓടുന്നതിന് അനുമതിയുണ്ട്. ഈ സമയത്ത് ട്രാക്ടറുകള്‍ കടത്തിവിടുന്നെന്ന് ഉറപ്പ് വരുത്തണം. തിരക്ക് കൂടിയാല്‍ അതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സോപാനം, കൊടിമരം, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, എയ്ഡ്പോസ്റ്റ്, പാണ്ടിത്താവളം തുടങ്ങി വിവിധ സെക്ടറുകളായി തിരിച്ച് എസ്ഐമാരുടെയും സിഐമാരുടെയും നേതൃത്വത്തിലാണ് പോലീസ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്.
പോലീസിന്റെ രണ്ടാമത്തെ ബാച്ചാണ് ഇന്നലെ ചുമതലയേറ്റത്. എസ്പി - ഒന്ന്, എഎസ്പി - ഒന്ന്, ഡിവൈഎസ്പി - 16, സിഐ - 32, എസ്ഐ - 110, എച്ച്സി, സിവില്‍ പോലീസ് ഓഫിസര്‍ - 1750 ഉള്‍പ്പെടെ 1910 സേനാംഗങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ എട്ടുവരെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടാകുക.