പൂന: വെറ്ററൻ താരം ഷെയ്ൻ വാട്സന്റെ സെഞ്ചുറി ഉൾപ്പെട്ട ഓൾറൗണ്ട് മികവിൽ രാജസ്ഥാൻ റോയൽസിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിനു വന്പൻ വിജയം. ചെന്നൈ ഉയർത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 140 റണ്‍സിന് എല്ലാവരും പുറത്തായി. ചെന്നൈ വിജയം 64 റണ്‍സിന്.
45 റണ്‍സ് നേടിയ ബെൻ സ്റ്റോക്സിനു മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതാനെങ്കിലും കഴിഞ്ഞത്. മലയാളി താരം സഞ്ജു സാംസണ് രണ്ടു റണ്‍സ് നേടി പുറത്തായി.
രഹാനെ(16), ക്ലാസൻ(7), ബട്ലർ(22), ത്രിപതി(5), ബിന്നി(10), ഗൗതം(1), ഗോപാൽ(8*), ഉനാദ്ഘട്(16), ലാഫ്ലിൻ(0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന. ചെന്നൈക്കായി ദീപക് ചഹർ, ശർദുൾ താക്കുർ, ഡ്വെയ്ൻ ബ്രാവോ, കരണ്‍ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ്- 204/5, രാജസ്ഥാൻ റോയൽസ്-140(18.3).
ആദ്യം ബാറ്റു ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സ് നേടി. ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായിറങ്ങിയ വാട്സണ് തകർത്തടിച്ചപ്പോൾ ചെന്നൈ സ്കോർ കുതിച്ചുയർന്നു.
സ്കോർ 50ൽ അന്പാട്ടി റായിഡുവിന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്പോൾ 12 റണ്‍സ് മാത്രമായിരുന്നു റായിഡുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
വാട്സനൊപ്പം സുരേഷ് റെയ്ന എത്തിയതോടെ ചെന്നൈ സ്കോർ കുതിച്ചു. 11.5 ഓവറിൽ റെയ്ന പുറത്താകുന്പോൾ ചെന്നൈ സ്കോർ ബോർഡിൽ 131 റണ്‍സ് കുറിച്ചു. റെയ്ന 29 പന്തിൽനിന്ന് 46 റണ്‍സ് നേടി.
ഇതിനുശേഷവും തകർത്തടിച്ച വാട്സൻ, 51-ാം പന്തിൽ സെഞ്ചുറി കുറിച്ചു. അവസാന ഓവറിൽ പുറത്താകുന്നതിനു മുന്‍പ് 57 പന്തിൽനിന്ന് 106 റണ്‍സ് വാട്സണ് അക്കൗണ്ടിൽ ചേർത്തു. ഒന്‍പതു ബൗണ്ടറികളും ആറു സിക്സറും വാട്സണ് പറത്തി.
എം.എസ്.ധോണി(5), സാം ബില്ലിംഗ്സ്(3) എന്നിവർക്കു തിളങ്ങാൻ കഴിയാത്തത് അവസാന ഓവറുകളിൽ ചെന്നൈ സ്കോറിംഗിനെ ബാധിച്ചു.
24 റണ്‍സുമായി ഡ്വെയ്ൻ ബ്രാവോയും രണ്ടു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു. രാജസ്ഥാൻ റോയൽസിനായി ശ്രേയസ് ഗോപാൽ മൂന്നും ലാഫ്ലിൻ രണ്ടും വിക്കറ്റ് നേടി.