ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് എന്നാൽ ജർമനിയെന്നാണ് വിശേഷണം. കാരണങ്ങൾ പലതാണ്. ഒന്ന്- നിലവിലെ ലോക ചാന്പ്യന്മാർ. രണ്ട് - ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാർ. മൂന്ന് - റഷ്യയിൽ ലോകകപ്പ് ഉയർത്തുമെന്ന് പ്രവചനങ്ങളിൽ ഒന്നാമതുവന്ന ടീം. ജർമനിക്ക് ഗ്രൂപ്പ് എഫിൽ കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മെക്സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ എന്നിവയാണ് ഗ്രൂപ്പിൽ ജർമനിക്കൊപ്പമുള്ളത്.
റഷ്യയിലേക്കുള്ള യോഗ്യതാ വഴിയിൽ ജർമനിക്കും മുന്‍പേ ടിക്കറ്റ് കരസ്ഥമാക്കിയവരാണ് മെക്സിക്കോയും ദക്ഷിണകൊറിയയും. കോണ്‍കാകാഫ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ മെക്സിക്കോ 2017 സെപ്റ്റബർ ഒന്നിന് റഷ്യൻ ടിക്കറ്റ് കരസ്ഥമാക്കി. നാല് ദിവസത്തിനുശേഷം ഏഷ്യയിൽനിന്നുള്ള യോഗ്യതാ റൗണ്ടിൽ ഇറാനു പിന്നിൽ രണ്ടാം സ്ഥാനത്തോടെ ദക്ഷിണകൊറിയയും യോഗ്യത നേടി.
ഒക്ടോബർ അഞ്ചിനാണ് ജർമനി ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. മുൻ ലോക ചാന്പ്യന്മാരായ ഇറ്റലിയെ പ്ലേ ഓഫിൽ കീഴടക്കിയാണ് സ്വീഡൻ എത്തുന്നത്. ചുരുക്കത്തിൽ ജർമനി ഗ്രൂപ്പ് ചാന്പ്യന്മാരായാലും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമായിരിക്കും.
യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പ് സിയിൽ തോൽവി അറിയാതെയാണ് ജർമനി റഷ്യൻ ടിക്കറ്റ് കരസ്ഥമാക്കിയത്. എന്നാൽ, ഈ വർഷം കളിച്ച മൂന്ന് കളികളിലും ജയം നേടാൻ ജർമനിക്കു സാധിച്ചിട്ടില്ല. രണ്ടെണ്ണം തോറ്റപ്പോൾ ഒരെണ്ണം സമനില വഴങ്ങി. ഓസ്ട്രിയയും ബ്രസീലുമാണ് ഈ വർഷം ജർമനിയെ കീഴടക്കിയത്. സ്പെയിനിനോട് 1-1 സമനില വഴങ്ങുകയും ചെയ്തു. എഫ് ഗ്രൂപ്പിലെ മറ്റ് മൂന്നു സംഘങ്ങൾക്കും പ്രതീക്ഷ നല്‍കുന്നതാണ് ഈ മത്സരഫലങ്ങൾ എന്നതും യാഥാർഥ്യമാണ്.
ജർമനി
* ഫിഫ റാങ്ക്: 1 =ലോകകപ്പിൽ: 19-ാം തവണ
* മികച്ച പ്രകടനം: 1954, 1974, 1990, 2014 ചാന്പ്യന്മാർ
* ഫൈനലിൽ: എട്ട് തവണ =പരിശീലകൻ: ജോക്കിം ലോ
മധ്യനിരയിലെ സൂപ്പർ താരമായ ടോണി ക്രൂസ് ആണ് ജർമനിയുടെ ശക്തി. ബയേണ്‍ മ്യൂണിക്ക്, റയൽ മാഡ്രിഡ് ക്ലബ്ബുകൾക്കൊപ്പം ചാന്പ്യൻസ് ലീഗ് കിരീടം നേടിയ താരമാണ് ക്രൂസ് എന്ന ഇരുപത്തിയെട്ടുകാരൻ. ബുണ്ടസ് ലീഗിനു പുറത്ത് കളിക്കുന്ന എട്ട് കളിക്കാർമാത്രമാണ് ജർമനിയുടെ 23 അംഗ സംഘത്തിലുള്ളത്.
മരിയോ ഗോമസ്, ടിമോ വെർണർ എന്നിവരാണ് സ്ട്രൈക്കർമാർ. ക്രൂസ്, മെസ്യൂട്ട് ഓസിൽ, തോമസ് മ്യൂളർ, ജുലൻ ഡാക്സ്ലർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മധ്യനിര ഗോളടിപ്പിക്കാനും അടിക്കാനും ഒന്നിനൊന്നു മികച്ചു നിൽക്കും. മാറ്റ് ഹമ്മൽസ്, ജോനസ് ഹെക്ടർ, ജോഷ്വ കിമ്മിച്ച് തുടങ്ങിയവരാണ് പ്രതിരോധനിരയിലുള്ളത്. പരിക്കിൽനിന്ന് മോചിതനായ മാനുവൽ നോയർ ഗോൾവല കാക്കാനെത്തുന്നതും ജർമനിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ദക്ഷിണകൊറിയ
* ഫിഫ റാങ്ക്: 61 =ലോകകപ്പിൽ: 10-ാം തവണ
* മികച്ച പ്രകടനം: 2002ൽ നാലാം സ്ഥാനം
* പരിശീലകൻ: ഷിൻ ടീ യംഗ്
ക്യാപ്റ്റൻ കി സംഗ് യെംഗ് എന്ന മധ്യനിരക്കാരന്റെ സാങ്കേതിക തികവാണ് കൊറിയയുടെ കരുത്ത്. യെംഗിന്റെ നിയന്ത്രണത്തിലുള്ള മധ്യനിര കളിമെനയാൻ മികവുള്ളവരാണ്. ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിൻ ആണ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ടോട്ടനത്തിനായി മികച്ച പ്രകടനം ഈ സീസണിൽ മിൻ കാഴ്ചവച്ചിരുന്നു. കിം യംഗ് ഗൗൻ ആണ് പ്രതിരോധത്തിന്റെ നട്ടെല്ല്.
മെക്സിക്കോ
* ഫിഫ റാങ്ക്: 15 =ലോകകപ്പിൽ: 16-ാം തവണ
* മികച്ച പ്രകടനം: 1970, 1986 ക്വാർട്ടർ ഫൈനൽ
* പരിശീലകൻ: ഹ്വാൻ കാർലോസ് ഒസോറിയോ
കറുത്ത കുതിരകളാകാനുള്ള കരുത്തുണ്ട് മെക്സിക്കോയുടെ കുഞ്ഞൻ സംഘത്തിന്. ഉയരക്കുറവിനെ കളിമികവുകൊണ്ട് മറികടക്കുന്നതാണ് മെക്സിക്കോയുടെ ഇതുവരെയുള്ള പാരന്പര്യം. ഹാവിയർ ഹെർണാണ്ടസ് നയിക്കുന്ന മുന്നേറ്റ നിരയാണ് കരുത്ത്. റൗൾ ജിമിനെസ്, കാർലോസ് വെല, ഹാവിയർ അഖ്വീനോ തുടങ്ങിയവരും മുന്നേറ്റ നിരയിലുണ്ട്. ക്യാപ്റ്റൻ ആ്രന്ദേ ഗ്വർഡാഡോയാണ് മധ്യനിരയുടെ ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച ഗുല്ലെർമോ ഒച്ചാവ ഇത്തവണയും എത്തുന്നുണ്ട്.
സ്വീഡൻ
* ഫിഫ റാങ്ക്: 23 =ലോകകപ്പിൽ: 12-ാം തവണ
* മികച്ച പ്രകടനം: 1958 രണ്ടാം സ്ഥാനം
* പരിശീലകൻ: ജാനേ ആൻഡേഴ്സണ്
നാല് തവണ ലോകകപ്പ് ഉയർത്തിയ ഇറ്റലിയെ പ്ലേ ഓഫിൽ 1-0നു കീഴടക്കിയാണ് സ്വീഡൻ റഷ്യയിലെത്തുന്നത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വിരമിച്ചതോടെ ടീമിന്റെ സൂപ്പർ താരമായിരിക്കുകയാണ് മാർകസ് ബർഗ് എന്ന മുപ്പത്തൊന്നുകാരൻ സ്ട്രൈക്കർ. സെബാസ്റ്റ്യൻ ലാർസണ്, എമിൽ ഫോഴ്സ്ബർഗ് തുടങ്ങിവരാണ് മധ്യനിരയിലുള്ളത്. ഫോഴ്സ്ബർഗിന്റെ പ്ലേമേക്കിംഗ് മികവാണ് ടീമിന്റെ കരുത്ത്.