അധികതുക നിക്ഷേപിച്ചാലുള്ള ശിക്ഷ; രക്ഷാമാർഗവും
നവംബർ എട്ടിന് രാത്രി 12 മുതൽ 1000 രൂപയുടെയും 500 രൂപയുടെയും കറൻസികൾ ഇന്ത്യാ ഗവൺമെന്റ് പിൻവലിച്ചു. പഴയ നോട്ടുകൾ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. പക്ഷേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വൻ തുക നിക്ഷേപിച്ചാൽ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം അന്വേഷിച്ചുകൊണ്ടുള്ള നോട്ടീസ് ആദായനികുതി വകുപ്പിന്റെ പക്കൽനിന്നു ലഭിക്കുന്നതാണ്. ആദായനികുതി ഉദ്യോഗസ്ഥർ മുമ്പാകെ നിക്ഷേപിച്ച പണത്തിന്റെ വ്യക്തമായ ഉറവിടം വെളിപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പിഴ ചുമത്താനും പ്രോസിക്യൂഷൻ നടപടികൾ എടുക്കാനും സാധ്യതയുണ്ട്. വിവിധ രീതിയിലുള്ള പിഴകളെപ്പറ്റിയും തടവുശിക്ഷ ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ നടപടികളെപ്പറ്റിയും അവയിൽനിന്നു രക്ഷപ്പെടുന്നതിനുള്ള മാർഗവും താഴെ സൂചിപ്പിക്കുന്നു.
1) ആദായനികുതി നിയമം 270 എ വകുപ്പ് അനുസരിച്ചുള്ള പിഴ
റിട്ടേണിൽ വരുമാനം കുറച്ചാണ് കാണിച്ചിരിക്കുന്നതെങ്കിലോ തെറ്റായ രീതിയിൽ ആദായം മറച്ചുവച്ചതായി കാണുകയാണെങ്കിലോ 270 എ വകുപ്പ് അനുസരിച്ച് അസസ്മെന്റ് സമയത്ത് പിഴ ചുമത്താവുന്നതാണ്. വരുമാനം കുറച്ചു കാണിച്ചതിനു നികുതിത്തുകയുടെ 50 ശതമാനവും വരുമാനം മറച്ചുവച്ച് റിട്ടേൺ സമർപ്പിച്ചതാണെങ്കിൽ നികുതിത്തുകയുടെ 200 ശതമാനവും തുകയാണ് പിഴയായി ചുമത്തുന്നത്. വരുമാനം കുറവായി റിപ്പോർട്ട് ചെയ്യുന്നതും വരുമാനം മറച്ചുവയ്ക്കുന്നതും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആദായനികുതി റിട്ടേണിൽ വരുമാനം കുറച്ചാണ് കാണിച്ചിരിക്കുന്നത് എന്ന് തീരുമാനം എടുക്കുന്നതാണ്.
1. ആദായനികുതി റിട്ടേണിൽ കാണിച്ചിരിക്കുന്ന വരുമാനത്തേക്കാൾ ഉയർന്ന വരുമാനമാണ് അസസ്മെന്റ് സമയത്ത് നികുതി ഉദ്യോഗസ്ഥൻ നിർണയിച്ചിരിക്കുന്നതെങ്കിൽ വരുമാനം കുറച്ചു കാണിച്ചതായി കണക്കാക്കപ്പെടും.
2. ആദായനികുതി റിട്ടേൺ സമർപ്പിക്കാതിരിക്കുകയും നികുതി ഉദ്യോഗസ്ഥൻ ആദായനികുതി നിയമത്തിലെ 144 വകുപ്പ് അനുസരിച്ച് വരുമാനം നിശ്ചയിക്കുകയും ചെയ്താൽ നിലവിൽ 2,50,000 രൂപയിൽ കൂടുതലാണ് പ്രസ്തുത തുകയെങ്കിൽ താങ്കൾ വരുമാനം കുറച്ച് റിപ്പോർട്ട് ചെയ്തതായി കണക്കാക്കപ്പെടും.
3. അസസ്മെന്റ് പുനർനിർണയം ചെയ്ത സമയത്ത് ആദായനികുതി ഉദ്യോഗസ്ഥൻ വരുമാനം റിട്ടേണിൽ വെളിപ്പെടുത്തിയ തുകയേക്കാൾ ഉയർന്ന തുകയാണ് കണക്കാക്കുന്നതെങ്കിൽ വരുമാനം കുറച്ചു കാണിച്ചതായി കണക്കാക്കപ്പെടുന്നതാണ്.
എന്നാൽ, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കാണപ്പെടുന്ന തെറ്റുകൾ ഉയർന്ന നിരക്കിലുള്ള പിഴ ആകർഷിക്കുന്നതാണ്.
1) ആദായനികുതി റിട്ടേണിൽ അടിസ്ഥാനമായി നല്കിയ വിവരങ്ങൾ തെറ്റായിട്ടോ കുറച്ചു കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ.
2) നിക്ഷേപങ്ങളും മറ്റും കണക്കുപുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ
3) ചെലവായി അവകാശപ്പെട്ട തുകകൾക്ക് മതിയായ തെളിവുകൾ നല്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ
4) താങ്കൾ മനഃപൂർവം കണക്കു പുസ്തകത്തിൽ തെറ്റായിട്ടുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ
മുൻകാലങ്ങളിൽ പ്രസ്തുത തെറ്റുകൾക്ക് നിശ്ചയിക്കപ്പെടുന്ന നികുതിത്തുകയുടെ 300 ശതമാനം വരെ പിഴ ചുമത്തിയിരുന്നു.
2) ആദായനികുതി നിയമം 271 എ വകുപ്പ് അനുസരിച്ചുള്ള പിഴ
ആദായനികുതി ഉദ്യോഗസ്ഥൻ നികുതി നിർണയിക്കുന്ന സമയത്ത് നിയമാനുസരണം സൂക്ഷിക്കേണ്ട ബുക്കുകളും രേഖകളും താങ്കൾ സൂക്ഷിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടാൽ താങ്കളുടെ മേൽ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണ്.
3) ആദായനികുതി നിയമം 271 ബി അനുസരിച്ചുള്ള പിഴ
ആദായനികുതി നിയമത്തിലെ 44 എബി വകുപ്പ് അനുസരിച്ച് നിശ്ചിത ടേണോവറിൽ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങൾ നിയമാനുസരണം ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് 271 ബി വകുപ്പനുസരിച്ച് വിറ്റുവരവിന്റെ അര ശതമാനം വരുന്ന തുകയോ 1,50,000 രൂപയോ ഇതിലേതാണോ കുറവ് അതു പിഴയായി ചുമത്താവുന്നതാണ്.
4) ആദായനികുതി നിയമം 271 സി വകുപ്പ് അനുസരിച്ച്
സ്രോതസിൽ നികുതി പിടിക്കുന്നതിനു ബാധ്യതയുള്ള വ്യക്തി ആയിരിക്കുകയും പൂർണമായോ ഭാഗികമായോ അതിൽ പരാജയപ്പെടുകയും ചെയ്താൽ നികുതി നിർണയിക്കുന്ന സമയത്ത് ആദായനികുതി ഉദ്യോഗസ്ഥൻ 271 സി വകുപ്പനുസരിച്ച് സ്രോതസിൽ പിടിക്കേണ്ടിയിരുന്ന നികുതിയുടെ തത്തുല്യമായ തുക പിഴയായി ചുമത്താം. അതുപോലെതന്നെയാണ് സ്രോതസിൽ നികുതി കളക്ട് ചെയ്യുന്നതിമു പരാജയപ്പെടുകയും ചെയ്താൽ ഉണ്ടാകുന്ന പിഴശിക്ഷ.
5) ആദായനികുതി നിയമം 271 ഡി വകുപ്പ് അനുസരിച്ച്
കടമായോ ഡെപ്പോസിറ്റായോ 20,000 രൂപയിൽ കൂടുതൽ തുക വാങ്ങിച്ചതായി കണക്കുബുക്കുകളിൽ കാണപ്പെട്ടാൽ നികുതി ഉദ്യോഗസ്ഥന്, അസസ്മെന്റ് സമയത്ത് കാഷായി വാങ്ങിയ തുകയ്ക്കു തുല്യമായ തുക പിഴയായി ചുമത്താവുന്നതാണ്. അതുപോലെതന്നെ തുല്യ തുകയാണ് കടം വാങ്ങിയ തുകയും ഡെപ്പോസിറ്റ് തുകയും കാഷായി തന്നെ തിരിച്ചുകൊടുത്താലും വരുന്ന പിഴ. ഇത് 271 ഇ വകുപ്പിൽ വിശദമാക്കിയിട്ടുണ്ട്.
6) ആദായനികുതി നിയമം 271 എഫ് വകുപ്പ് അനുസരിച്ച്
നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തിനുള്ളിൽ ആദായനികുതി റിട്ടേണുകൾ താങ്കൾ സമർപ്പിച്ചിട്ടില്ലെങ്കിൽ 5000 രൂപ പിഴ ചുമത്തുന്നതിന് നികുതി ഉദ്യോഗസ്ഥന് അധികാരമുണ്ട്.
7) ആദായനികുതി നിയമം 271 എച്ച് അനുസരിച്ച്
സ്രോതസിൽനിന്നു നികുതി പിടിക്കുകയും നിയമാനുസൃതം അടയ്ക്കുകയും ചെയ്തെങ്കിൽപ്പോലും, സ്രോതസിൽ പിടിച്ച നികുതിയുടെ ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട സമയം കഴിഞ്ഞ് ഒരു വർഷത്തിനകം പോലും ഫയൽ ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് റിട്ടേണിൽ സമർപ്പിച്ചതെങ്കിൽ 10,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുക പിഴയായി നികുതി ഉദ്യോഗസ്ഥനു ചുമത്തുന്നതിന് അധികാരമുണ്ട്.
8) ആദായനികുതി നിയമം 272 സി അനുസരിച്ച്
പാൻകാർഡ് എടുക്കേണ്ടിയിരിക്കുകയും എടുത്തിട്ടില്ലെന്ന് അസസ്മെന്റ് നടത്തുന്ന ഉദ്യോഗസ്ഥൻ മനസിലാക്കുകയും ചെയ്താൽ അല്ലെങ്കിൽ താങ്കൾ മനഃപൂർവം തെറ്റായ പാൻ നമ്പർ ആണ് അധികാരികൾ മുമ്പാകെ സമർപ്പിച്ചത് എങ്കിലും താങ്കളുടെ മേൽ 10,000 രൂപയുടെ പിഴ ചുമത്തുന്നതിന് ആദായനികുതി ഉദ്യോഗസ്ഥന് അധികാരമുള്ളതാണ്.
9) ആദായനികുതി നിയമം 276 സി വകുപ്പ് അനുസരിച്ച്
ആദായനികുതി നിയമപ്രകാരം ചുമത്തപ്പെട്ട നികുതിയും പലിശയും പിഴയും അടയ്ക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുന്നതായി നികുതി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ പ്രസ്തുത തുക 25 ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ, മൂന്നു മാസം മുതൽ രണ്ടു വർഷം വരെയുള്ള തടവുശിക്ഷയ്ക്ക് അർഹമാക്കാം. എന്നാൽ, പ്രസ്തുത തുക 25 ലക്ഷത്തിനു മുകളിലാണെങ്കിൽ തടവുശിക്ഷ ആറു മാസം മുതൽ ഏഴു വർഷം വരെ നീളാവുന്നതാണ്.
10) ആദായനികുതി നിയമം 276 സിസി വകുപ്പ് അനുസരിച്ച്
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയതായി നികുതി നിർണയിക്കുന്ന ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടാൽ അല്ലെങ്കിൽ റിട്ടേൺ സമർപ്പണത്തിന് നോട്ടീസ് ലഭിച്ചു കഴിഞ്ഞിട്ടും മനഃപൂർവം വീഴ്ച വരുത്തിയാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവന്നേക്കാം. വീഴ്ച വരുത്തിയ തുകയുടെ വ്യാപ്തി അനുസരിച്ച് മൂന്നു മാസം മുതൽ രണ്ടു വർഷം വരെയോ ആറു മാസം മുതൽ ഏഴു വർഷം വരെയുള്ളതോ ആയ തടവുശിക്ഷയ്ക്കുള്ള സാധ്യതകളുണ്ട്. വീഴ്ച വരുത്തിയത് മനഃപൂർവമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഇതുണ്ടാവുകയുള്ളൂ. വീഴ്ച വരുത്തിയ തുക 25 ലക്ഷത്തിൽ താഴെ ആണെങ്കിൽ ആദ്യം പറഞ്ഞ ശിക്ഷാനടപടികളും, 25 ലക്ഷത്തിന് മുകളിലാണെങ്കിൽ രണ്ടാമതു പറഞ്ഞ ശിക്ഷാനടപടികളുമാണ് നേരിടേണ്ടി വരുന്നത്.