ആദായനികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ നഷ്ടം
നിർബന്ധിത ഓഡിറ്റിനു വിധേയമല്ലാത്ത നികുതിദായകർ സാന്പത്തികവർഷം കഴിഞ്ഞുവരുന്ന ജൂലൈ 31നു മുന്പായിട്ടാണ് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്. ഓഡിറ്റിനു വിധേയമാകുന്നവർക്ക് സെപ്റ്റംബർ 30 വരെ സമയമുണ്ട്. ആദായനികുതി നിയമം 92 ഇ വകുപ്പനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്ന നികുതിദായകർക്ക് നവംബർ 30 വരെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും.
എന്നാൽ, ആദായനികുതി നിയമം 234 എഫ് അനുസരിച്ച് റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എല്ലാ നികുതിദായകരും പിഴയൊടുക്കേണ്ടിവരും. അഞ്ചു ലക്ഷം രൂപയിൽ കൂടാത്ത വരുമാനമുള്ള നികുതിദായകർ 1000 രൂപ പിഴയും അതിൽ കൂടുതൽ വരുമാനമുള്ളവർ ഡിസംബർ 31 വരെ 5,000 രൂപ പിഴയും അതിനു ശേഷം ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് 10,000 രൂപ പിഴയുമാണ് ഒടുക്കേണ്ടത്. മാർച്ച് 31നു ശേഷം റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. മുൻകാലങ്ങളിൽ റിട്ടേണുകൾ നിർദിഷ്ട അസെസ്മെന്റ് വർഷത്തിനുള്ളിൽ ഫയൽ ചെയ്തില്ലായെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥന് 271 എഫ് അനുസരിച്ച് 5,000 രൂപ പിഴ ഈടാക്കുമായിരുന്നു. എന്നാൽ, ഈ വർഷം ഏപ്രിൽ ഒന്നു മുതൽ പ്രസ്തുത നിയമം നിർത്തലാക്കുകയും എല്ലാവർക്കും നിർബന്ധിത ലെവി ഏർപ്പെടുത്തുകയും ചെയ്തു.
2018ലെ ബജറ്റിൽ ആദായനികുതി റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ചാപ്റ്റർ VI എ അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന ചില കിഴിവുകൾ ലഭ്യമല്ലാതാകും. എല്ലാ കിഴിവുകളെയും ബാധിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ചാപ്റ്റർ VI എ യിൽ പാർട്ട് സി പ്രകാരമുള്ള ആനുകൂല്യങ്ങളാണ് യഥാസമയം റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ നഷ്ടമാകുന്നത്. (നിർദിഷ്ട സമയത്തുതന്നെ റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ ചാപ്റ്റർ VI എ അനുസരിച്ചുള്ള എല്ലാ കിഴിവുകളും - 80 സി ഉൾപ്പെടെ - നഷ്ടമാകും എന്നു ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുണ്ടായി. ഈ പ്രചാരണം ശരിയല്ല.)
ചാപ്റ്റർ VI എ അഞ്ചു പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ പാർട്ട് എ എന്നു പറയുന്നത് 80 എ, 80 എബി, 80 എസി, 80 ബി എന്നിവയാണ് ഉൾപ്പെടുന്നത്. പാർട്ട് ബിയിലാണ് പ്രധാനപ്പെട്ട എല്ലാ കിഴിവുകളെപ്പറ്റിയും സൂചിപ്പിച്ചിരിക്കുന്നത്. 80 സി മുതൽ 80 ജിജിസി വരെ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. നിക്ഷേപപദ്ധതികൾ എല്ലാം ഇവിടെയാണ് വരുന്നത്. ലൈഫ് ഇൻഷ്വറൻസിലേക്കുള്ള പോളിസികളുടെ പ്രീമിയം, പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവുകൾ, സ്കൂൾ ഫീസ്, ഹൗസിംഗ് ലോണുകളിലേക്കുള്ള മുതലിന്റെ തിരിച്ചടവ് മുതലായവ ഉൾപ്പെടുന്ന 80 സി, ഹെൽത്ത് ഇൻഷ്വറൻസ്, വീട്ടുവാടകയ്ക്കുള്ള കിഴിവുകൾ, മെഡിക്കൽ ചെക്കപ്പ്, ചികിത്സാ ചെലവുകൾ, വിദ്യഭ്യാസ വായ്പയ്ക്കുള്ള പലിശ, രാഷ്ട്രീയ പാർട്ടികൾക്കും മറ്റും നല്കുന്ന സംഭാവനകൾ എന്നിവയെല്ലാം ചാപ്റ്റർ VI എ യിലെ പാർട്ട് ബി യിലാണ് വരുന്നത്. അവയ്ക്കൊന്നും യാതൊരുവിധ മാറ്റവുമില്ല.
പാർട്ട് സി അനുസരിച്ച് നികുതിദായകന് വരുമാനത്തിൽനിന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങളാണ് നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ നഷ്ടമാകുന്നത്. നിലവിൽ 8 വകുപ്പുകളനുസരിച്ച് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിവ.
അവ ഇവയാണ്
1) 80 ഐഎസി അനുസരിച്ച് - നിർദിഷ്ട സ്റ്റാർട്ടപ് സംരംഭങ്ങൾക്കു ലഭിക്കുന്ന നികുതി ഒഴിവ്.
2) 80 ഐബിഎ അനുസരിച്ച് - നിർദിഷ്ട ഹൗസിംഗ് പ്രോജക്ടുകൾക്ക് ലഭിക്കുന്ന നികുതി ഒഴിവ്
3) 80 ജെജെഎ അനുസരിച്ച് ബയോ വേസ്റ്റ് സംസ്കരണ പ്രോജക്ടുകൾക്ക് വരുമാനത്തിന് നല്കിയിരുന്ന നികുതി ഒഴിവ്.
4) 80 ജെജെഎഎ അനുസരിച്ച് - അധികമായി ജോലിക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ലഭിക്കുന്ന നികുതി ആനുകൂല്യം.
5) 80 എൽഎ അനുസരിച്ച് - ഓഫ്ഷോർ ബാങ്കിംഗ് യൂണിറ്റുകൾക്കും മറ്റും ലഭിച്ചിരുന്ന നികുതി ആനുകൂല്യം.
6) 80 ബി അനുസരിച്ച് - കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യം
7) 80 ക്യുക്യുബി അനുസരിച്ച് - പുസ്തകം എഴുതിയതിനു ലഭിക്കുന്ന റോയൽറ്റികൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യം.
8) 80 ആർആർസി അനുസരിച്ച് - പേറ്റന്റുകൾക്ക് ലഭിക്കുന്ന റോയൽറ്റികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നികുതി ആനുകൂല്യം.
മുകളിൽ സൂചിപ്പിച്ച തരത്തിൽ വരുമാനം ലഭിക്കുന്ന നികുതിദായകർ റിട്ടേണുകൾ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്ന നിശ്ചിത തീയതിക്കുള്ളിൽ അവ സമർപ്പിച്ചാൽ മാത്രമേ പ്രസ്തുത ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളൂ.
ഇവ കൂടാതെ പാർട്ട് സി യിൽ തന്നെ വേറെ ആറു വകുപ്പുകൾ അനുസരിച്ചും നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ചില ആനുകൂല്യങ്ങൾ മുന്പ് മുതൽ നഷ്ടപ്പെടുമായിരുന്നു. അങ്ങനെ ആകെ 14 വകുപ്പുകളിൽ ലഭ്യമാകുന്ന ആനുകൂല്യമാണ് ഇപ്പോൾ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നത്. പാർട്ട് സി യിൽ ആകെ 41 വകുപ്പുകളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായി നിലവിൽ 14 വകുപ്പുകൾ മാത്രമേയുള്ളൂ. ബാക്കിയുള്ളവ എല്ലാം കാലഹരണപ്പെട്ടവയാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന 14 വകുപ്പുകൾ ബിസിനസുകൾ പ്രോത്സാഹിപ്പിക്കാൻ നല്കുന്ന ഇൻസെന്റീവ്സ് മാത്രമാണ്. ഈ ഇൻസെന്റീവ്സ് നല്കുന്പോൾ അവ ലഭ്യമാകണമെങ്കിൽ കണക്കുകൾ യഥാസമയം ഫയൽ ചെയ്യണം എന്നു മാത്രമേ പുതിയ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളൂ. കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നവർക്ക് ഇത് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല എന്നു മാത്രമല്ല, മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വകുപ്പുകൾകൊണ്ട് പ്രയോജനം ലഭിച്ചിരുന്ന നികുതിദായകർ എണ്ണത്തിൽ തുലോം കുറവാണ്.
പാർട്ട് സി എ യിലാണ് ബാങ്കിൽനിന്നും മറ്റും ലഭിക്കുന്ന പലിശ വരുമാനത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇവയിലാണ് 80 ടിടിഎ അനുസരിച്ച് സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന 10,000 രൂപയുടെ ആനുകൂല്യവും 80 ടിടിബി അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന 50,000 രൂപയുടെ ആനുകൂല്യവും ഉൾപ്പെടുന്നത്. അവയ്ക്കൊന്നും യാതൊരുവിധ മാറ്റവും വന്നിട്ടില്ല. പാർട്ട് സി യിൽ 80 യു പ്രകാരം ശാരീരിക വൈകല്യങ്ങൾ നേരിട്ടവർക്ക് ലഭിക്കുന്ന നികുതി ആനുകൂല്യമാണ് സൂചിപ്പിച്ചിരിക്കുന്നത്. അവയ്ക്കും യാതൊരുവിധ മാറ്റവുമില്ല.