2017-18 സാന്പത്തികവർഷം ആദായനികുതിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ
ആദായനികുതിയുടെ സ്ലാബുകളിൽ 2017-18 സാന്പത്തികവർഷം (അസസ്മെന്റ് വർഷം 2018-19) അടിസ്ഥാനകിഴിവിനു മുൻ വർഷത്തേതിൽനിന്നു മാറ്റമില്ല. 60 വയസിൽ താഴെ പ്രായമുള്ളവർക്ക് 2,50,000 രൂപ വരെയും 60 വയസു മുതൽ 80 വയസുവരെ പ്രായമുള്ളവർക്ക് 3,00,000 രൂപ വരെയും 80 വയസിനു മുകളിലുള്ളവർക്ക് 5,00,000 രൂപ വരെയും ആദായനികുതിയിൽനിന്ന് അടിസ്ഥാന ഒഴിവുണ്ട്. മുൻവർഷങ്ങളിൽ അടിസ്ഥാന കിഴിവ് കിഴിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുന്ന വരുമാന പരിധിക്ക് 10 ശതമാനം നിരക്കിലായിരുന്നു നികുതിയെങ്കിൽ ഈ വർഷം മുതൽ അത് അഞ്ചു ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതായത്, നികുതിക്കു വിധേയമായ വരുമാനം അഞ്ചു ലക്ഷം രൂപയുള്ള 60 വയസിൽ താഴെയുള്ള നികുതിദായകന് 12,500 രൂപ മാത്രമേ നികുതിയായി വരികയുള്ളൂ. കൂടാതെ മൂന്നു ശതമാനം സെസും (അടുത്തവർഷം മുതൽ സെസ് നിരക്ക് നാലു ശതമാനമാകും) അടയ്ക്കണം.
അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ പത്തു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് എല്ലാവർക്കും 20 ശതമാനമാണു നിരക്ക്. 60 വയസിൽ താഴെയുള്ളവർക്കും അതിനു മുകളിലുള്ളവർക്കും ഒരേ നിരക്കാണ്. പത്തു ലക്ഷം രൂപയ്ക്കു മുകളിലാണ് നികുതിക്കു വിധേയമായ വരുമാനമെങ്കിൽ പത്തു ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്ക് 30 ശതമാനം നിരക്കിൽ നികുതി അടയ്ക്കണം. മൂന്നു ശതമാനം സെസും അടയ്ക്കണം. മുൻകാലങ്ങളിൽ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വരുമാനത്തിനു മേൽ സർചാർജ് ഉണ്ടായിരുന്നില്ല. ഈ വർഷം മുതൽ അവർക്ക് നികുതിക്കു വിധേയമായ വരുമാനം 50 ലക്ഷം രൂപയ്ക്കു മുകളിലും ഒരു കോടി രൂപയ്ക്കു താഴെയുമാണെങ്കിൽ നികുതിക്കു മേൽ പത്തു ശതമാനം സർചാർജും ഒരു കോടി രൂപയ്ക്കു മുകളിലാണ് വരുമാനമെങ്കിൽ നികുതിക്കു മേൽ 15 ശതമാനം സർചാർജും അടയ്ക്കണം. ഇതുകൂടാതെ നികുതിയിന്മേൽ മൂന്നു ശതമാനം നിരക്കിൽ സെസും അടയ്ക്കേണ്ടതാണ്. മറ്റു നികുതിദായകർക്കുള്ള സർചാർജ് നിരക്കുകളിൽ മാറ്റമില്ല.
മറ്റൊരു പ്രധാന മാറ്റം വന്നിരിക്കുന്നത് ആദായനികുതിനിയമം വകുപ്പ് 87 എ അനുസരിച്ച് അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കു ലഭിച്ചിരുന്ന റിബേറ്റിനാണ്. ഈ വർഷം മുതൽ അഞ്ചു ലക്ഷം രൂപ പരിധിയിൽനിന്നും വരുമാനപരിധി 3.5 ലക്ഷം രൂപയിലേക്ക് കുറച്ചു. അതായത്, 3.5 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർക്ക് 87 എ അനുസരിച്ച് ലഭിച്ചിരുന്ന റിബേറ്റ് ലഭ്യമല്ല. മാത്രവുമല്ല 5,000 രൂപ വരെ ലഭിച്ചിരുന്ന റിബേറ്റ് ഇപ്പോൾ 2,500 രൂപയാക്കിയും കുറച്ചു. റിബേറ്റ് ഇന്ത്യൻ റെസിഡന്റിനു മാത്രമേ ലഭിക്കുകയുള്ളൂ. റിബേറ്റ് കഴിഞ്ഞുള്ള നികുതിയിന്മേലാണ് സെസ് ചുമത്തേണ്ടത്.
ദീർഘകാല മൂലധനനേട്ടം
മുൻകാലങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്പോൾ ലഭിക്കുന്ന ലാഭത്തെ ദീർഘകാല മൂലധനനേട്ടമായി കണക്കാക്കണമായിരുന്നെങ്കിൽ പ്രസ്തുത സ്വത്ത് ചുരുങ്ങിയത് 36 മാസം കൈവശം വച്ചിരിക്കണമായിരുന്നു. എന്നാൽ, ഈ വർഷം മുതൽ പ്രസ്തുത കാലാവധി 24 മാസമായി ചുരുക്കിയിട്ടുണ്ട്. എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്ന ഓഹരികൾക്കും ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾക്കും ദീർഘകാല മൂലധനനേട്ടമായി കണക്കാക്കുന്നതിന് 12 മാസം മാത്രം കൈവശം സൂക്ഷിച്ചാൽ മതി. എന്നാൽ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ 24 മാസം കൈവശം വച്ചാൽ മാത്രമേ അതിനെ ദീർഘകാല അസറ്റ് ആയി കണക്കാക്കൂ.
ഭൂമിയും കെട്ടിടങ്ങളും മറ്റു സ്വത്തുക്കളും വിൽക്കുന്പോൾ അടിസ്ഥാനവില നിശ്ചയിക്കുന്നത് 1981ലെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു. 1981നെ ബേസ് ഇയർ ആയി കണക്കാക്കി ഓരോ വർഷത്തെയും ഇൻഫ്ലേഷൻ നിരക്കനുസരിച്ച് ഇൻഡെക്സ് ചെയ്ത് വില്ക്കുന്ന വർഷത്തെ ഇൻഡെക്സ്ഡ് വിലയായിരുന്നു കണക്കിലെടുക്കേണ്ടിയിരുന്നത്. ഈ വർഷം മുതൽ ബേസ് ഇയർ 1981ൽനിന്നും 2001ലേക്കു മാറ്റി. അതായത്, 2001നു മുന്പ് സന്പാദിച്ച സ്വത്തുക്കൾ വിൽക്കുന്പോൾ അടിസ്ഥാനവിലയായി നിശ്ചയിക്കേണ്ടത് 1981 ഏപ്രിൽ ഒന്നിലെ വിലയാണ്. 1981 ഏപ്രിൽ ഒന്നിലെ ഇൻഫ്ലേഷൻ ഇൻഡെക്സ് 100 ആയി തീരുമാനിച്ച് അതിനു ശേഷമുള്ള ഓരോ വർഷത്തേയും ഇൻഫ്ലേഷൻ അനുസരിച്ച് ഗവണ്മെന്റ് പുറപ്പെടുവിക്കുന്ന ഇൻഡെക്സ് വാല്യു അനുസരിച്ച് വില കണക്കുകൂട്ടിയാണ് വില്ക്കുന്ന സമയത്ത് വസ്തുവിന്റെ വില നിശ്ചയിക്കുന്നത്. 2017-18ൽ ഇൻഡക്സ് വാല്യു 272 ആണ്.
താമസിച്ച് റിട്ടേണുകൾ ഫയൽ ചെയ്താൽ പിഴ
നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ നിർദിഷ്ട തീയതികൾക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും അടയ്ക്കേണ്ടതായുണ്ട്. അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുന്പുള്ള വരുമാനമെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങും. ഈ വർഷം മുതൽ മാർച്ച് 31നുശേഷം റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. അതായത്, 2017-18 സാന്പത്തികവർഷത്തെ റിട്ടേണുകൾ 2019 മാർച്ച് 31ന് ശേഷം ഫയൽ ചെയ്യാൻ സാധിക്കില്ല. എന്നാൽ, നിർദിഷ്ട സമയത്തിനുള്ളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തു കഴിഞ്ഞാൽ ഐടിആർ പരിശോധനയ്ക്കു വരുന്ന കാലതാമസത്തിന് പ്രസ്തുത സാഹചര്യങ്ങളിൽ പിഴ ഈടാക്കുന്നതല്ല.
പുതിയ വകുപ്പ് 269 എസ്ടി
പുതിയ വകുപ്പനുസരിച്ച് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ കാഷ് ഇടപാടുകളും നിരോധിച്ചിരിക്കുകയാണ്. ഇത് ബാധകമല്ലാത്തത് ഗവണ്മെന്റ് ഇടപാടുകൾക്കും കോ-ഓപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള എല്ലാ ബാങ്കിടപാടുകൾക്കും 269 എസ്എസ് ബാധകമാകുന്ന ഇടപാടുകൾക്കും മാത്രമാണ്. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ 271 ഡിഎ വകുപ്പനുസരിച്ച് തുല്യമായ തുക പിഴയായി ഈടാക്കാവുന്നതാണ്.