പണ്ഡിതനും തന്ത്രശാലിയുമായിരുന്നു അമർ സിൻഹ എന്ന രാജാവ്. അദ്ദേഹത്തിന്റെ അയൽരാജാവായിരുന്ന റാണാ റോയിയും പ്രഗല്ഭനായ രാജാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഒരിക്കൽ റാണാ റോയിയുടെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും ബുദ്ധിശക്തി കണ്ടുപിടിക്കാൻ സിൻഹ തീരുമാനിച്ചു. അതിനുവേണ്ടി പണ്ഡിതരുടേതെന്നു തോന്നിക്കുന്ന മൂന്നു ചെറിയ സ്വർണപ്രതിമകൾ റാണാ റോയിക്കു സിൻഹ കൊടുത്തുവിട്ടു.
ഒരേ വലുപ്പത്തിലും തൂക്കത്തിലുമുള്ളതായിരുന്നു ആ മൂന്നു പ്രതിമകളും. കാഴ്ചയിൽ ഒരുപോലെ തോന്നിച്ചിരുന്ന ആ മൂന്നു പ്രതിമകളുടെയും സന്ദേശം കണ്ടുപിടിക്കുക എന്ന ദൗത്യമാണു സിൻഹ രാജാവ് റാണാ റോയിയെ ഏല്പിച്ചത്.
റാണാ റോയിയും അദ്ദേഹത്തിന്റെ പണ്ഡിതസദസിലെ അംഗങ്ങളും ആ മൂന്നു പ്രതിമകളും പരിശോധിച്ചു. അവ തമ്മിൽ ഒരു വ്യത്യാസവും ഉള്ളതായി കാണാൻ അവർക്കു സാധിച്ചില്ല. പ്രതിമകളുടെ വലുപ്പവും തൂക്കവും മാത്രമല്ല, അവയുടെ സ്വർണത്തിന്റെ തിളക്കവും ഒരുപോലെയായിരുന്നു.
പ്രതിമകൾ തമ്മിൽ എന്തെങ്കിലും വ്യത്യാസം കണ്ടുപിടിക്കാൻ അവർക്കു സാധിച്ചില്ല. എന്നു മാത്രമല്ല, അവ നല്കുന്ന സന്ദേശമെന്താണെന്നതിനെക്കുറിച്ചും അവർക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. അതിനാൽ, തന്റെ രാജ്യത്തെ പണ്ഡിതരെയെല്ലാം ഒരുമിച്ചുകൂട്ടാൻ രാജാവു തീരുമാനിച്ചു. പക്ഷേ, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ പണ്ഡിതന്മാരും ആ സ്വർണപ്രതിമകളുടെ സന്ദേശം ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടു.
രാജാവിനും രാജ്യവാസികളെല്ലാവർക്കും നാണക്കേടാവുന്ന സ്ഥിതിവിശേഷം. രാജാവ് ആരുടെയും ഉപദേശം സ്വീകരിക്കാൻ സന്നദ്ധനായിരുന്നു. അങ്ങനെയാണ്, ചെറുപ്പക്കാരനായ ഒരു തടവുപുള്ളി ആ പ്രതിമകൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രാജാവ് അതിനു സമ്മതം മൂളിയത്. തടവുപുള്ളി പ്രതിമകളെടുത്തു സസൂക്ഷ്മം പരിശോധിച്ചു. അപ്പോൾ മൂന്നു പ്രതിമകളുടെയും ചെവിയിൽ ദ്വാരമുള്ളതായി അയാൾ മനസിലാക്കി. ആദ്യത്തെ പ്രതിമയുടെ ചെവിയിലേക്ക് ഒരു വെള്ളിനൂൽ അയാൾ കടത്തിവിട്ടു. അപ്പോൾ അതു പ്രതിമയുടെ മറുചെവിയിലൂടെ പുറത്തുവന്നു. രണ്ടാമത്തെ പ്രതിമയുടെ ഒരു ചെവിയിൽ മാത്രമേ ദ്വാരം കണ്ടുള്ളൂ. വെള്ളിനൂൽ ആ ദ്വാരത്തിലൂടെ കടത്തിവിട്ടപ്പോൾ വായിലൂടെ അതു പുറത്തുവന്നു.
മൂന്നാമത്തെ പ്രതിമയ്ക്കും ഒരു ചെവിയിൽ മാത്രമേ ദ്വാരമുണ്ടായിരുന്നുള്ളൂ. അതിലൂടെ വെള്ളിനൂൽ കടത്തിവിട്ടപ്പോൾ പൊക്കിൾക്കൊടിയുടെ സുഷിരത്തിലൂടെയാണ് അതു പുറത്തുവന്നത്. ഒരേ രൂപങ്ങളോടുകൂടിയാണെങ്കിലും വ്യത്യസ്തങ്ങളായ മൂന്നു സ്വർണ പ്രതിമകൾ. എന്തായിരിക്കും അവ നല്കുന്ന സന്ദേശം? രാജാവ് ആ തടവുപുള്ളിയുടെ മുഖത്തേക്കു നോക്കി. അല്പസമയത്തെ ആലോചനയ്ക്കുശേഷം അയാൾ പറഞ്ഞു:
‘‘ഈ പ്രതിമകൾ തുറന്ന പുസ്തകംപോലെയാണ്. ഒന്നാമത്തെ പ്രതിമയ്ക്കു രണ്ടു ചെവിയിലും സുഷിരങ്ങളുണ്ടല്ലോ. ഒരു ചെവിയിലൂടെ കേട്ടത് മറ്റേ ചെവിയിലൂടെ പുറത്തുവിടുന്ന കൂട്ടരെ സൂചിപ്പിക്കുന്ന പ്രതിമയാണിത്.’’ ‘‘രണ്ടാമത്തെ പ്രതിമയ്ക്ക് ഒരു ചെവിയിലും വായിലുമാണ് സുഷിരങ്ങളുള്ളത്. കേൾക്കുന്ന കാര്യങ്ങൾ അപ്പാടെ വിളിച്ചുപറയുന്ന കൂട്ടരെയാണ് ഈ പ്രതിമ സൂചിപ്പിക്കുന്നത്.’’
‘‘മൂന്നാമത്തെ പ്രതിമയ്ക്ക് ഒരു ചെവിയിലും പൊക്കിൾക്കൊടിയിലുമാണ് സുഷിരങ്ങൾ. ചെവിയിലൂടെ കേൾക്കുന്ന കാര്യങ്ങൾ മനസിൽ ധ്യാനിച്ച് അവയെക്കുറിച്ച് വേണ്ട രീതിയിൽ പഠിച്ച് ആവശ്യമുള്ളപ്പോൾ മാത്രം അഭിപ്രായം പറയുന്ന ആളുകളെയാണ് മൂന്നാമത്തെ പ്രതിമ പ്രതിനിധാനം ചെയ്യുന്നത്.’’
‘‘ഈ മൂന്നുകൂട്ടരിൽ ഏതു തരക്കാരെയാണ് അങ്ങ് ഉപദേശകരായി സ്വീകരിക്കുക? കേൾക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ മറുചെവിയിലൂടെ അവ കടത്തിവിടുന്നവരെയോ? അതോ കേൾക്കുന്ന കാര്യങ്ങൾ അപ്പോൾത്തന്നെ എല്ലാവരോടും വിളിച്ചുപറയുന്നവരെയോ? അതോ, കേൾക്കുന്ന കാര്യങ്ങളെക്കുറിച്ചു ഗൗരവപൂർവം വിചിന്തനം ചെയ്ത് ആവശ്യാനുസരണം അവ ഉപയോഗപ്പെടുത്തുന്ന മൂന്നാമത്തെ കൂട്ടരെയോ?’’ ‘‘മൂന്നാമത്തെ കൂട്ടരെ’’–രാജാവ് മറുപടി പറഞ്ഞു.
അമർ സിൻഹ രാജാവ് മൂന്നു സ്വർണപ്രതിമകളിൽ ഒളിച്ചുവച്ച സന്ദേശം കണ്ടുപിടിക്കാൻ സഹായിച്ച ആ ചെറുപ്പക്കാരനെ റാണാ റോയി തന്റെ ഉപദേശകനായി നിയമിച്ചുവെന്ന് ഈ പേർഷ്യൻ നാടോടിക്കഥ പറയുന്നു.
ആരായിരിക്കണം നമ്മുടെ ഉപദേശകർ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ? നാം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ മറുചെവിയിലൂടെ പുറത്തുവിടുന്നവരോ? അതോ, നാം പറയുന്ന കാര്യങ്ങളൊക്കെ നാടുനീളെ വിളിച്ചുകൂവി നടക്കുന്നവരോ? അതുമല്ലെങ്കിൽ, നാം പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം ശ്രവിച്ച് അവയ്ക്ക് ആത്മാർഥവും ഉപകാരപ്രദവുമായ മറുപടിയും ഉപദേശവും നല്കുന്നവരോ?
ഉത്തരം വ്യക്തം. നമുക്കു വേണ്ടത് മൂന്നാമത്തെ കൂട്ടർതന്നെ. എന്നാൽ, അങ്ങനെയുള്ള എത്രപേരെ നമുക്കു കണ്ടെത്താനാവും? നമ്മുടെ സുഹൃത്തുക്കളിലും നമുക്കുപദേശം നൽകുന്നവരിലും ഈ മൂന്നാം ഗണത്തിൽപ്പെട്ടവർ അധികം കാണുമോ?
ഈ ചോദ്യം ഇനി നമ്മോടുതന്നെ ചോദിക്കാം. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ ശ്രവിച്ച്, അവർക്ക് ഏറ്റവും സഹായകമായി പ്രതികരിക്കുന്ന മൂന്നാംഗണത്തിൽപ്പെട്ടവരാണോ നമ്മൾ? അതോ, ആരെന്തു പറഞ്ഞാലും അതിലൊന്നും താത്പര്യം കാണിക്കാതെ എപ്പോഴും സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നവരാണോ നമ്മൾ? ഈ ഒന്നാം ഗണത്തിൽപ്പെട്ടവർ മറ്റുള്ളവർക്കു നന്മ ചെയ്യില്ലെങ്കിലും അവർ വലിയ തിന്മ ചെയ്യുന്നില്ലെന്ന് ആശ്വസിക്കാം.
എന്നാൽ, രണ്ടാംഗണത്തിൽപ്പെടുന്നവരാണു നാമെങ്കിൽ നാം എത്രയും വേഗം സ്വയം തിരുത്തേണ്ടതുണ്ട്. കാരണം, ഈ ഗണത്തിൽപ്പെട്ടവർ കേട്ടതും കേൾക്കാത്തതും വിളിച്ചുപറഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരാണ്. അങ്ങനെയുള്ളവരുടെ ഗണത്തിൽ നാം ഒരിക്കലും ഉൾപ്പെട്ടുകൂടാ.
മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ തിന്മയല്ലെങ്കിൽ ശ്രദ്ധാപൂർവം അവ നമുക്കു കേൾക്കാം. ഇനി, അവർ പറയുന്നതു തിന്മയാണെങ്കിൽ ഒരു ചെവിയിലൂടെ കേട്ടിട്ട് മറുചെവിയിലൂടെ നമുക്ക് പുറത്തുവിടാം. എന്നാൽ, മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ, ഹൃദയത്തിൽ സൂക്ഷിക്കേണ്ടവ സൂക്ഷിക്കുകയും ക്രിയാത്മകമായി പ്രതികരിക്കേണ്ടവയോട് നമുക്ക് പ്രതികരിക്കുകയും ചെയ്യാം.