Jeevithavijayam
9/21/2017
    
വിധിയുടെ ബലിമൃഗങ്ങളോ?
ഒരു രാജകീയ വിരുന്നായിരുന്നു അന്ന്. ആ വിരുന്നിൽ കോറിന്ത് എന്ന കൊച്ചുരാജ്യത്തിലെ പൗരപ്രമുഖരെല്ലാം പങ്കെടുക്കുന്നുണ്ടായിരുന്നു. വിരുന്നിനിടയിൽ ഒരാൾ കുടിച്ചു ലക്കുകെട്ടു ബഹളമുണ്ടാക്കാൻ തുടങ്ങി. അപ്പോൾ രംഗം ശാന്തമാക്കാനായി രാജാവിന്റെ ഏക പുത്രൻ അവിടെയെത്തി.

രാജകുമാരനെ കണ്ടയുടനേ ബഹളക്കാരൻ പരിഹാസം തുളുമ്പുന്ന ഭാഷയിൽ ചോദിച്ചു: ‘‘ആര്? ഓ, രാജകുമാരനോ? നീ രാജകുമാരനാണെന്ന് ആരാണ് പറഞ്ഞത്? ആദ്യം പോയി നീ നിന്റെ യഥാർഥ അപ്പനെയും അമ്മയെയും കണ്ടുപിടിക്ക്. എന്നിട്ട് നീ എന്റെമേൽ ഭരിക്കാൻ വാ.’’

രാജകുമാരനു തന്റെ ചെവികളെ വിശ്വസിക്കാനായില്ല. താനെന്താണ് ഈ കേൾക്കുന്നത്? താൻ അനാഥനാണെന്നോ? കോപംകൊണ്ടു വിറച്ച രാജകുമാരൻ ബഹളക്കാരനെ ആ വിരുന്നുശാലയിൽനിന്നു പുറത്താക്കി.

പക്ഷേ, ആ നിമിഷം മുതൽ രാജകുമാരന്റെ മനസ് അസ്വസ്‌ഥമായി. വിരുന്നുകഴിഞ്ഞയുടനേ രാജകുമാരൻ അമ്മയെ സമീപിച്ചു ചോദിച്ചു: ‘‘അമ്മേ ഞാൻ അമ്മയുടെ മകനല്ലേ? പോളിബൂസ് രാജാവല്ലേ എന്റെ പിതാവ്?’’

‘‘നീ എന്റെ മകൻ തന്നെ,’’ ആ അമ്മ ആണയിട്ടു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ആ അമ്മ തളർന്നുവീണിരുന്നു.

സത്യമറിയാൻ എന്തു വഴി? രാജകുമാരൻ തലപുകഞ്ഞാലോചിച്ചു. പെട്ടെന്നാണ് ഡെൽഫിയിലെ ക്ഷേത്രത്തെക്കുറിച്ചോർമിച്ചത്.

രാജകുമാരൻ ഡെൽഫിയിലേക്കോടി. ഗ്രീസിലെ പ്രസിദ്ധമായ ഒരു സ്‌ഥലമാണ് ഡൽഫി. അവിടെയുള്ള അപ്പോളോ ദേവന്റെ ക്ഷേത്രത്തിൽ പ്രവാചികയായ പൈത്തനസ് ഉണ്ടായിരുന്നു. ഭൂതഭാവികാലങ്ങൾ അറിയുന്ന വെളിച്ചപ്പാടായിരുന്നു പൈത്തനസ്.

രാജകുമാരനെ കണ്ടപ്പോൾ പൈത്തനസ് പറഞ്ഞു: ‘‘നീ എന്തിനിവിടെ വന്നു? നീ നിന്റെ പിതാവിനെ കൊല്ലും. പിന്നീടു നീ നിന്റെ പെറ്റമ്മയെ വിവാഹം കഴിക്കും. നിന്റെ വിധി ഭയാനകം തന്നെ.’’

താൻ എന്താണീ കേൾക്കുന്നത്!? രാജകുമാരൻ ചെവി പൊത്തിക്കൊണ്ട് അവിടെനിന്ന് ഇറങ്ങിയോടി. ഓടുന്നവഴിക്കു രാജകുമാരൻ വിളിച്ചുപറഞ്ഞു; ‘‘ഇല്ല, ഈ പ്രവചനം പച്ചക്കള്ളമാണ്!. ഇതു സംഭവിക്കാൻ ഞാൻ അനുവദിക്കില്ല!’’.

രാജകുമാരൻ സ്വന്തരാജ്യമായ കോറിന്തിലേക്കു മടങ്ങേണ്ട എന്നു തീരുമാനിച്ചു. അവിടേക്കു പോയെങ്കിലല്ലേ തന്റെ പിതാവിനെ വധിക്കാനും മാതാവിനെ പരിണയിക്കാനുമുള്ള ദുർവിധിയുണ്ടാകൂ.

രാജകുമാരൻ ഡെൽഫിയിൽനിന്നു യാത്ര തുടരുമ്പോൾ തീബ്സ് എന്ന കൊച്ചുരാജ്യത്തെ രാജാവായ ലായിയൂസ് എതിരേ വരുന്നുണ്ടായിരുന്നു. അവർ ഇരുവരും പരസ്പരം വഴിമാറിക്കൊടുക്കാൻ വിസമ്മതിച്ചത് ഒരു ഏറ്റുമുട്ടലിലവസാനിച്ചു. ആ ഏറ്റുമുട്ടലിൽ ലായിയൂസ് കൊല്ലപ്പെടുകയും ചെയ്തു.

അതിനുശേഷം രാജകുമാരൻ തീബ്സിലെത്തി. അപ്പോഴാണ് സ്ഫിൻക്സ് എന്ന ഭീകര സത്വം രാജ്യവാസികളെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരുന്ന കഥയറിഞ്ഞത്.

ഒരു കടങ്കഥ പറഞ്ഞ് ആ കടങ്കഥയ്ക്ക് ഉത്തരം നൽകാത്തവരെ വിഴുങ്ങുന്ന പതിവായിരുന്നു സ്ഫിൻക്സിന്റേത്. എന്നാൽ സ്ഫിൻക്സിന്റെ കടങ്കഥയ്ക്കു ശരിയായ ഉത്തരം നൽകുന്നതിൽ രാജകുമാരൻ വിജയിച്ചു. തന്മൂലം സ്ഫിൻക്സ് എന്ന സത്വത്തിനു തന്റെ വാക്കുപാലിക്കാൻ വേണ്ടി ഫീലിയം പർവതത്തിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യേണ്ടിവന്നു.

സ്ഫിൻക്സിന്റെ ശല്യത്തിൽനിന്നു രക്ഷപ്പെട്ട ജനങ്ങൾ ലായിയൂസ് രാജാവ് എങ്ങനെയോ മരിച്ചുപോയി എന്നറിഞ്ഞു. അപ്പോൾ അവർ സ്ഫിൻക്സിനെ തോല്പിച്ച രാജകുമാരനെ രാജാവാക്കി. തീബ്സിലെ പാരമ്പര്യമനുസരിച്ച് ലായിയൂസിന്റെ വിധവ ജെക്കോസ്റ്റയെ രാജകുമാരൻ വിവാഹം കഴിക്കുകയും ചെയ്തു.


കുറേ വർഷം കഴിഞ്ഞപ്പോൾ രാജ്യത്തുടനീളം വലിയ വസന്തയുണ്ടായി. ആളുകൾ കൂട്ടംകൂട്ടമായി മണ്ണടിഞ്ഞു. അപ്പോൾ ജനങ്ങൾ ടൈറേസിയൂസ് എന്ന പ്രവാചകന്റെ അടുക്കലെത്തി കാരണം തിരക്കി. അദ്ദേഹം പറഞ്ഞു: ‘‘സ്വന്തം പിതാവിനെ വധിക്കുകയും സ്വന്തം മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത വ്യക്‌തിയാണ് നമ്മുടെ രാജാവ്. അദ്ദേഹത്തിന്റെ പാപത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്.’’

ടൈറേസിയൂസ് പറഞ്ഞതു ശരിയായിരുന്നു. ലായിയൂസിനു ജെക്കോസ്റ്റാ രാജ്‌ഞിയിൽ ജനിച്ച പുത്രനായിരുന്നു ഈഡിപ്പസ് എന്ന പേരിലറിയപ്പെട്ട കോറിന്തിലെ രാജകുമാരൻ. ലായിയൂസിനെ തന്റെ പുത്രൻ വധിക്കുമെന്നു ഡെൽഫിയിൽനിന്നു പ്രവചനമുണ്ടായപ്പോൾ ലായിയൂസ് പുത്രനെ ഉപേക്ഷിക്കുകയുണ്ടായി. അങ്ങനെയാണ് ഈഡിപ്പസ് കോറിന്തിലെ രാജാവിന്റെ മകനായി വളരാൻ ഇടയായത്.

ഗ്രീക്ക് പുരാണത്തിൽ നിറഞ്ഞുനിൽക്കുന്ന ഈഡിപ്പസിന്റെ കഥ കേൾക്കുമ്പോൾ വിധിയുടെ ബലിമൃഗമാണ് മനുഷ്യൻ എന്ന് ആർക്കെങ്കിലും തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. തെറ്റു ചെയ്യാതിരിക്കാൻവേണ്ടി തെറ്റു സംഭവിക്കുവാനുള്ള സാഹചര്യത്തിൽനിന്ന് ഓടിപ്പോയവനാണ് ഈഡിപ്പസ്. എന്നിട്ടും തെറ്റു ചെയ്യാൻ ഈഡിപ്പസ് നിർബന്ധിതനായി.

ദൈവങ്ങൾ മനുഷ്യരെയിട്ടു പന്താടുന്നു എന്ന പുരാതന ഗ്രീക്കുകാരുടെ വിശ്വാസത്തിൽനിന്നാണ് ഈഡിപ്പസിന്റെ കഥ രൂപംകൊണ്ടത്. എന്നാൽ നാമാരും വിധിയുടെ ബലിമൃഗങ്ങളല്ല എന്നതാണ് സത്യം.

ദൈവത്തിന്റെ മക്കളായ നമ്മൾ എന്നും അവിടുത്തെ സ്നേഹത്തിനു പാത്രീഭൂതരാണ്. നാം എന്നും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ദൈവം അവിടുത്തെ അനുഗ്രഹങ്ങൾ എന്നും നമുക്കു നൽകുന്നുണ്ട്. എന്നാൽ അവിടുത്തെ അനുഗ്രഹങ്ങൾ സ്വീകരിക്കാനും അവിടുന്നു കാണിച്ചുതരുന്ന വഴിയേ നടക്കാനും പലപ്പോഴും നാം തയാറല്ലെന്നതാണ് വസ്തുത.

ദൈവത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാതെയും അവിടുന്നു കാണിച്ചുതരുന്ന വഴിയെ നടക്കാതെയും വരുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ പലപ്പോഴും പാളിച്ചകൾ സംഭവിക്കുന്നത്. ആ പാളിച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള വൈമനസ്യംകൊണ്ടല്ലേ നാം വിധിയുടെ ബലിമൃഗങ്ങളാണെന്നു പറഞ്ഞ് സ്വയം ഉത്തരവാദിത്വം ഒഴിയാൻ ശ്രമിക്കുന്നത്?

ഈഡിപ്പസിന്റെ കാര്യത്തിൽ വിധി ക്രൂരമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മുടെ അനുദിനജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ കഥയുമായി യാതൊരു സാമ്യവുമില്ലെന്ന് ഓർമിക്കണം.

അതുപോലെ നാം ഓർക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. തെറ്റിൽനിന്ന് ഓടിയകലാൻ നാം തയാറാകുമ്പോൾ അങ്ങനെ ചെയ്യാൻ ദൈവം നമുക്കു കൂടുതൽ ശക്‌തി നൽകുമെന്നകാര്യം.

ദൈവം നമ്മെ വിളിക്കുന്നതു വിശുദ്ധിനിറഞ്ഞ ജീവിതത്തിലേക്കാണ്. അങ്ങനെയുള്ള ജീവിതത്തിനായി ആത്മാർഥമായി പരിശ്രമിക്കുമ്പോൾ ദൈവാനുഗ്രഹം എപ്പോഴും നമ്മുടെ കൂടെയുണ്ടാകും എന്നതിൽ സംശയംവേണ്ട.
    
To send your comments, please clickhere