വന്ധ്യയായ സാറ തനിക്ക് ഒരമ്മയാവാൻ സാധിക്കാത്തതിലുള്ള ദുഃഖം പേറി കഴിയുന്നകാലം. ഒരു ദിവസം വിദൂരത്തേക്കു കണ്ണുംനട്ട് വീടിന്റെ ഉമ്മറത്ത് സാറ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാറയുടെ തോഴിമാരിലൊരാളായ ഹാഗാർ എന്തോ കാര്യത്തിനായി സാറയെ സമീപിച്ചത്.
സാറയുടെ തോഴിമാരിൽ ഏറ്റവും സുന്ദരിയായിരുന്നു ഹാഗാർ. ഈജിപ്റ്റുകാരിയായ അവൾ തന്റെ യജമാനത്തിയുടെ മുമ്പിൽ നിൽക്കുമ്പോൾ സാറയുടെ മനസിൽ ഒരു മോഹമുദിച്ചു. ദാസിയായ ഹാഗാറിലൂടെ തന്റെ ഭർത്താവായ ഏബ്രഹാമിൽനിന്ന് ഒരുകുട്ടിയെ ജനിപ്പിക്കണം. അങ്ങനെ ജനിക്കുന്ന കുട്ടിയെ തന്റെ മകനായി താലോലിച്ചു വളർത്തണം. അങ്ങനെ തനിക്ക് ഒരമ്മയാകാൻ സാധിക്കാത്തതിലുള്ള ദുഃഖത്തിന് അറുതിവരുത്തണം.
തനിക്കുവേണ്ടി തന്റെ ദാസിയിലൂടെ ജനിക്കാൻ പോകുന്ന പുത്രനെക്കുറിച്ച് സാറ ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ ഏബ്രഹാം വയലിൽനിന്നു പണികഴിഞ്ഞു മടങ്ങിയെത്തി. ഏബ്രഹാമിനെ കണ്ടയുടനേ സാറ ഓടിച്ചെന്നു വിവരം പറഞ്ഞു. ഏബ്രഹാമിനു സ്വീകാര്യമായിരുന്നു സാറയുടെ നിർദേശം.
അധികം താമസിയാതെ ഹാഗാർ ഏബ്രഹാമിൽനിന്ന് ഗർഭിണിയായി. അപ്പോൾ സാറയുടെ മനസു മാറി. ഒരു കുട്ടിയുടെ അമ്മയാകുകവഴി തന്റെ ദാസി തന്നെക്കാൾ കേമിയായിത്തീരുന്നതിനെക്കുറിച്ച് സാറയ്ക്ക് ചിന്തിക്കാൻപോലും സാധിച്ചില്ല. സാറ പരാതിയും കണ്ണുനീരുമായി ഏബ്രഹാമിനെ സമീപിച്ചു.
അപ്പോൾ ഏബ്രഹാം സാറയോടു പറഞ്ഞു: ‘‘ഹാഗാർ നിന്റെ ദാസിയല്ലേ? നിനക്കിഷ്ടംപോലെ ചെയ്തുകൊള്ളൂ.’’ സാറ അന്നുമുതൽ ഹാഗാറിനെ നിരന്തരം ശല്യപ്പെടുത്താനും പീഡിപ്പിക്കാനും തുടങ്ങി. സാറയുടെ ശല്യം വർധിച്ചപ്പോൾ ഹാഗാർ ജീവനുംകൊണ്ട് ഒളിച്ചോടി.
ആ ഒളിച്ചോട്ടത്തിനിടയിൽ വിശ്രമിക്കാനായി ഹാഗാർ ഒരിടത്തിരുന്നു. അപ്പോൾ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ഗർഭിണിയായ ഹാഗാറിനോട് ചോദിച്ചു: ‘‘നീ എങ്ങോട്ടാണ് പോകുന്നത്?’’ അപ്പോൾ ഹാഗാർ പറഞ്ഞു: ‘‘എനിക്കറിയില്ല. ഞാൻ എന്റെ യജമാനത്തിയുടെ ശല്യംമൂലം ഒളിച്ചോടുകയാണ്.’’
ദൈവദൂതൻ പറഞ്ഞു: ‘‘നീ നിന്റെ യജമാനത്തിയുടെ പക്കലേക്കു മടങ്ങിപ്പോകുക. നിനക്കൊരു പുത്രൻ ജനിക്കും. അവന് നീ ഇസ്മായേൽ എന്നു പേരിടണം. കാരണം ദൈവം നിന്റെ നിലവിളി കേട്ടിരിക്കുന്നു.’’ ദൈവം തന്റെ ദുഃഖം കണ്ട് തന്നെ ആശ്വസിപ്പിക്കാൻ ഒരു ദൈവദൂതനെ അയച്ചതിൽ ഹാഗാർ ഏറെ സന്തോഷിച്ചു. ദൈവദൂതനിലൂടെ തന്നോടു സംസാരിച്ച ദൈവത്തെ ‘‘എല്ലാം കാണുന്ന ദൈവം’’ എന്ന് അവൾ അന്നു പേരുവിളിച്ചു.
ഹാഗാർ അന്ന് അറിയുകയും മനസിലാക്കുകയും ചെയ്തതുപോലെ, നമ്മുടെ ദുഃഖങ്ങളെല്ലാം കാണുന്നവനാണു ദൈവം. അതുപോലെ ആ ദുഃഖങ്ങൾക്കെല്ലാം പരിഹാരം കാണുന്നവനുമാണ് അവിടുന്ന്. എന്നാൽ നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുമ്പോൾ ദൈവം എവിടെയാണ് എന്നു ചിലപ്പോഴെങ്കിലും നാം ചോദിച്ചുപോകാറില്ലേ? ഒരുപക്ഷേ, നമ്മുടെ ദുഃഖത്തിനു പെട്ടെന്ന് ശമനം കാണാത്തതുകൊണ്ടാകണം നാം അങ്ങനെ ചോദിച്ചുപോകുന്നത്.
ഹാഗാറിന്റെ കഥയിലേക്കു വീണ്ടും മടങ്ങിവരട്ടെ: ദൈവദൂതൻ ആവശ്യപ്പെട്ടതുപോലെ തന്റെ യജമാനത്തിയുടെ പക്കൽ തിരിച്ചെത്തിയ ഹാഗാർ അധികനാൾ കഴിയുന്നതിനുമുമ്പ് ഒരു പുത്രനെ പ്രസവിച്ചു. ഇസ്മായേൽ എന്നു പേരു വിളിക്കപ്പെട്ട അവൻ ഏബ്രഹാമിന്റെ ഭവനത്തിൽ വളർന്നു. ഇതിനിടയിൽ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹംമൂലം സാറ ഏബ്രഹാമിൽനിന്ന് ഒരു പുത്രനെ പ്രസവിച്ചു. ഇസഹാക്ക് എന്നു പേരുവിളിക്കപ്പെട്ട അവൻ ഇസ്മായേലുമായി കളിച്ചുവളർന്നു.
ഒരു പുത്രനെ പ്രസവിക്കാൻ സാധിച്ചതിൽ സാറ ഏറെ സന്തോഷവതിയായിരുന്നെങ്കിലും ഏബ്രഹാമിനു ഹാഗാറിൽ ജനിച്ച ഇസ്മായേൽ ഏബ്രഹാമിൽനിന്നു സകല അവകാശങ്ങളും തട്ടിയെടുക്കുമോ എന്നു സാറ ഭയപ്പെട്ടു. തന്മൂലം ഹാഗാറിനെയും അവളുടെ പുത്രനെയും വീട്ടിൽനിന്നു പുറത്താക്കാൻ സാറ ഏബ്രഹാമിനോടാവശ്യപ്പെട്ടു. മനസില്ലാമനസോടെ ഏബ്രഹാം ഹാഗാറിനെയും ഇസ്മായേലിനെയും അവകാശങ്ങളൊന്നുമില്ലാതെ പറഞ്ഞയച്ചു.
ഏബ്രഹാമിന്റെ ഭവനത്തിൽനിന്ന് പുറത്താക്കപ്പെട്ട ഹാഗാറും ഇസ്മായേലും ബീർഷിബ മരുഭൂമിയിലെത്തി. അവിടെ വെള്ളം കിട്ടാതെ ഇസ്മായേൽ തളർന്നുവീണപ്പോൾ ഹാഗാർ ആകെ തകർന്നുപോയി. തളർന്നവശനായ മകന്റെ മുമ്പിലിരുന്നുകൊണ്ട് തന്റെ ദൈവം എവിടെ എന്നവൾ അറിയാതെ ചോദിച്ചുപോയി. തനിക്കും പുത്രനും മരിക്കാൻ സാധിച്ചെങ്കിൽ എന്നവൾ ആശിച്ചു.
തന്റെയും പുത്രന്റെയും ദുർവിധിയോർത്ത് അവൾ കണ്ണീരൊഴുക്കുമ്പോൾ ഒരു ദൈവദൂതൻ അവൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘‘ദൈവം നിന്റെ നിലവിളി കേട്ടിരിക്കുന്നു. നീ എന്തിനാണ് ഭയപ്പെടുന്നത്? നീ വിഷമിക്കേണ്ട. നിന്റെ പുത്രൻ വലിയൊരു ജനവിഭാഗത്തിന്റെ പിതാവായിത്തീരും.’’
ദൈവം തന്റെ ദൂതനിലൂടെ ആശ്വാസവചനങ്ങൾ മാത്രമല്ല അന്ന് അവർക്കു നൽകിയത്. ദാഹിച്ചവശരായ അവർക്കവിടുന്നു ജലം നൽകി. അവരെ പുതിയൊരു നാട്ടിലെത്തിച്ചു. പിന്നീട് അവരുടെ ജീവിതത്തിൽ ദൈവം അവരോടൊപ്പം എന്നുമുണ്ടായിരുന്നെന്നു ബൈബിളിലെ ഉത്പത്തിപ്പുസ്തകത്തിൽ പറയുന്നു.
എല്ലാം കാണുന്ന ദൈവം ഹാഗാറിന്റെ ദുഃഖം കണ്ടു. അവളുടെ ദുഃഖത്തിന്റെ നിമിഷങ്ങളിലൊക്കെ സഹായവുമായി ദൈവം ഓടിയെത്തുകയും ചെയ്തു. എന്നാൽ, ദൈവമൊരിക്കലും അവളുടെ ജീവിതം ദുഃഖവിമുക്തമാക്കിയില്ല. പ്രത്യുത, അവളുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുമ്പോഴൊക്കെ അവയെ നേരിടാനും മറികടക്കാനും അവൾക്കു സഹായം നൽകുക മാത്രമാണു ചെയ്തത്. നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത് ഇതുപോലെയാണ്. ദൈവത്തിന്റെ അനന്തപരിപാലനയനുസരിച്ച് ഈ ലോകത്തിലെ നമ്മുടെ ജീവിതം ദുഃഖവിമുക്തമല്ല. എന്നാൽ, നമുക്കു ദുഃഖങ്ങളുണ്ടാകുമ്പോഴൊക്കെ നമ്മെ സഹായിക്കാൻ വിവിധ രീതിയിൽ അവിടുന്ന് ഓടിയെത്തുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും മറ്റു മനുഷ്യരിലൂടെയാവും അവിടുന്ന് നമ്മുടെ സഹായത്തിനെത്തുക. മറ്റവസരങ്ങളിൽ നേരിട്ടുതന്നെയാവും അവിടുന്ന് നമ്മെ സഹായിക്കുന്നത്.
ഏതായാലും ഒരുകാര്യം തീർച്ചയാണ്: എല്ലാം കാണുന്നവനായ ദൈവം നമ്മുടെ ദുഃഖങ്ങൾ ശരിക്കും കാണുന്നുണ്ട്. അതുപോലെ, അനുഗ്രഹങ്ങൾ നൽകി നമ്മുടെ ദുഃഖത്തെ നേരിടാൻ അവിടുന്ന് നമുക്കു ശക്തിയും നൽകുന്നുണ്ട്. നമ്മെ എപ്പോഴും അനുഗ്രഹിക്കുന്നവനായ ദൈവത്തിന്റെ പക്കലേക്ക് എപ്പോഴും, പ്രത്യേകിച്ച് ദുഃഖത്തിന്റെ നിമിഷങ്ങളിൽ, നമുക്കു തിരിയാം.