ഒരു ശനിയാഴ്ച ദിവസമായിരുന്നു അത്. മറ്റൊന്നും ചെയ്യാനില്ലായിരുന്നതുകൊണ്ട് ലണ്ടനിലെ തെരുവീഥികളിലൂടെ അയാള്‍ നടക്കാനിറങ്ങി. നടന്നുനടന്ന് സെന്റ് മാര്‍ട്ടിന്‍സ് ലെയ്നിലെത്തിയപ്പോള് അവിടെ ഒരു ഹോട്ടല്‍ കണ്ടു.
നേരം ഉച്ചയോടടുത്തിരുന്നതുകൊണ്ട് ഉച്ചഭക്ഷണം അവിടെ കഴിക്കാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ അപ്പോള്‍ തിരക്കു കുറവായിരുന്നു. അയാള്‍ പോയി ആദ്യം കണ്ട മേശയ്ക്കരികില്‍ ഭക്ഷണത്തിനിരുന്നു.
അയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അടുത്തൊരു മേശയ്ക്കരികിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിന്നാലു വയസു പ്രായം തോന്നിച്ചിരുന്ന അവള് ധരിച്ചിരുന്നത് വിലകുറഞ്ഞ വസ്ത്രങ്ങളായിരുന്നു. ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിച്ചിരുന്ന ആ പാവപ്പെട്ട പെണ്‍കുട്ടി തന്നെ ശ്രദ്ധിക്കുന്നതുകണ്ടപ്പോള് അയാള്‍ക്കു കൗതുകം തോന്നി. എങ്കിലും അവളുടെ അടുത്തുചെന്ന് അവളോടു കുശലംപറയാന്‍ അയാള്‍ തുനിഞ്ഞില്ല.
ഇതിനിടയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ അവള് കൗണ്ടറില്‍ച്ചെന്ന് പണമടയ്ക്കുമ്പോള്‍ അവിടെയിരുന്ന മാനേജരോടു ചോദിച്ചു: 'അവിടെയിരിക്കുന്ന ആ മാന്യന് ഒരു ഇന്ത്യക്കാരനാണോ?
അതെ എന്ന് തനിക്കു തോന്നുന്നുവെന്ന് മാനേജര്‍ പറഞ്ഞു.
തന്നെക്കുറിച്ചാണ് ആ പെണ്‍കുട്ടി ചോദിച്ചതെന്നു മനസിലാക്കിയ അയാള്‍ ഭക്ഷണം കഴിഞ്ഞയുടനേ കൗണ്ടറിലെത്തി ആ പെണ്‍കുട്ടിയെക്കുറിച്ച് തിരക്കി. പക്ഷേ, മാനേജര്‍ക്ക് അവളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എങ്കിലും അന്വേഷണത്തില്‍ അയാള്‍ക്ക് ഒരു കാര്യം മനസിലായി. അതായത്, അവള് എല്ലാ ശനിയാഴ്ചയും ആ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നുവെന്ന കാര്യം.
ആ പെണ്‍കുട്ടിയെ കണ്ടുമുട്ടാനായി അയാള്‍ അടുത്ത ശനിയാഴ്ച വീണ്ടും ആ വെജിറ്റേറിയന്‍ ഹോട്ടലില്‍ എത്തി. അപ്പോള്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ അവിടെ അവള് ഉച്ചഭക്ഷണത്തിന് എത്തിയിട്ടുണ്ടായിരുന്നു.
അവളോട് അനുവാദം ചോദിച്ചതിനുശേഷം അയാള്‍ അവളുടെ മേശയ്ക്കരികില്‍ ഇരുന്ന് സ്വയം പരിചയപ്പെടുത്തി. ഗുപ്ത എന്നായിരുന്നു അയാളുടെ പേര്. അവളും സ്വയം പരിചയപ്പെടുത്തി. ആലീസ് എന്നായിരുന്നു അവളുടെ പേരെങ്കിലും മാഗി എന്നാണ് അവളെ എല്ലാവരും വിളിച്ചിരുന്നത്.
ഗുപ്ത ഇന്ത്യക്കാരനാണെന്നു തീര്‍ച്ചയായപ്പോള്‍ അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന തന്റെ സഹോദരനായ ഫ്രാങ്കിനെക്കുറിച്ച് ഗുപ്തവഴി എന്തെങ്കിലും അറിയാമെന്നായിരുന്നു അവളുടെ പ്രതീക്ഷ.
പക്ഷേ, പഞ്ചാബിലെ അതിര്‍ത്തി പ്രദേശത്തു ജോലിചെയ്യുന്ന ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെക്കുറിച്ച് ബംഗാളിയായ ഗുപ്തയ്ക്ക് എന്തെങ്കിലും വിവരം നല്കാന് സാധിക്കുമോ? ഗുപ്ത തന്റെ നിസഹായത പ്രകടിപ്പിച്ചെങ്കിലും അവള് പ്രതീക്ഷ കൈവെടിഞ്ഞില്ല. തന്റെ അമ്മ ഒരു ഇന്ത്യക്കാരനെ കാണാന്‍ കാത്തിരിക്കുകയാണെന്നുപറഞ്ഞ് അയാളെയും കൂട്ടി അവള് വീട്ടിലേക്കു പോയി.
വളരെ പാവപ്പെട്ട വീടായിരുന്നു അവളുടേത്. ഗുപ്തയെ കണ്ടയുടനേ മാഗിയുടെ അമ്മ ഫ്രാങ്കിന്റെ കാര്യം തിരക്കി. പക്ഷേ, അപ്പോഴും തന്റെ നിസഹായത പ്രകടിപ്പിക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളൂ.
ഫ്രാങ്കിനെക്കുറിച്ചുള്ള ഒരു വിവരവും നല്കാന് ഗുപ്തയ്ക്കു സാധിച്ചില്ലെങ്കിലും മാഗിക്കും അവളുടെ അമ്മയ്ക്കും ഗുപ്തയെ ഇതിനകം ഏറെ ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഗുപ്തയ്ക്കും അതുപോലെ അവരോട് ഏറെ താത്പര്യം തോന്നി. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ സൗഹൃദം തുടര്‍ന്നു.
ഇതിനിടയില്‍ യുദ്ധമുന്നണിയില്‍വച്ച് ഫ്രാങ്ക് മരണമടഞ്ഞ വാര്‍ത്ത അവരുടെ ചെവികളിലെത്തി. മാഗിക്കും അവളുടെ അമ്മയ്ക്കും താങ്ങാവുന്നതിലേറെയായിരുന്നു ആ ദുഃഖം. ഈ ദുഃഖത്തില്‍നിന്നു മോചനം നേടുന്നതിനുമുമ്പാണ് ഗുപ്ത തന്റെ മടക്കയാത്രയുടെ കാര്യം അവരെ അറിയിച്ചത്.
ഗുപ്ത ഇന്ത്യയിലേക്കു മടങ്ങുന്നുവെന്നറിഞ്ഞപ്പോള് മാഗി തന്റെ കൈയിലുണ്ടായിരുന്ന ചെറിയ തുക മുഴുവനും ഗുപ്തയുടെ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ ഈ പണം കൊണ്ട് പൂക്കള്‍ വാങ്ങി എന്റെ ആങ്ങളയുടെ ശവകുടീരത്തില്‍ വയ്ക്കണം.
പഞ്ചാബിലെ സിവില്‍ സര്‍വീസില്‍ ചേര്‍ന്ന് ജോലിചെയ്യാനായിരുന്നു ഗുപ്തയുടെ പ്ലാന്‍. തന്മൂലം, ഫ്രാങ്കിന്റെ ശവകുടീരം കണ്ടുപിടിച്ച് അവിടെ പൂക്കള്വയ്ക്കാന് ഗുപ്തയ്ക്ക് സാധിക്കുമായിരുന്നു. പക്ഷേ, മാഗി ജോലിചെയ്തു സമ്പാദിച്ച പണം മുഴുവന്‍ വാങ്ങിയാല്‍ അവളും അവളുടെ അമ്മയും എങ്ങനെ ജീവിക്കും?
പോരെങ്കില്‍, ഇന്ത്യയില്‍ പണം കൂടാതെതന്നെ പൂക്കള്‍ സമ്പാദിക്കാമല്ലോ.
മാഗി വച്ചുനീട്ടിയ പണം വാങ്ങാന്‍ ഗുപ്ത ആദ്യം മടിച്ചു. പക്ഷേ, അപ്പോള്‍ ഗുപ്തയ്ക്ക് വീണ്ടുവിചാരമുണ്ടായി. തന്നെക്കാളധികം തന്റെ സഹോദരനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയാണിത്. സഹോദരനുവേണ്ടി അവള് സഹിക്കുന്ന ത്യാഗം വഴി അവള്‍ക്കുണ്ടാകുന്ന സംതൃപ്തിയും സന്തോഷവും താന്‍ നിഷേധിക്കുന്നതു ശരിയല്ലല്ലോ... ഒരുപക്ഷേ, അവളുടെ ഈ ത്യാഗമായിരിക്കുകയില്ലേ അവളുടെ ദുഃഖത്തിനു ശമനം നല്‍കുക?
അയാള്‍ ആ തുക വാങ്ങി മാഗിയെ യാത്രയാക്കി. പക്ഷേ, അപ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കഴിഞ്ഞിരുന്നു!
മാഗിയുടെ ഈ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥപറയുന്നതു ബംഗാളി സാഹിത്യകാരനായ പ്രഭാത്കുമാര്‍ മുഖോപാധ്യായ (18731932) ആണ്. ഒട്ടേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് 'പൂക്കളുടെ വില എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ കഥ വായിക്കുമ്പോള്‍ നമ്മുടെയും കണ്ണുകള്‍ ഈറനണിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.
മാഗിക്ക് ജീവന്റെ ജീവനായിരുന്നു തന്റെ സഹോദരനായ ഫ്രാങ്ക്. തന്മൂലമാണ് തനിക്കുണ്ടായിരുന്ന ചെറിയ സമ്പാദ്യം മുഴുവനും തന്റെ സഹോദരന്റെ ശവകുടീരത്തില്‍ പൂക്കള്‍ വാങ്ങിവയ്ക്കുവാനായി അവള് കൊടുത്തത്.
സ്നേഹമുള്ള ഹൃദയം ത്യാഗം സഹിക്കാന്‍ എപ്പോഴും തയാറാകും എന്നതാണു വസ്തുത. പലപ്പോഴും സ്വന്തം സുഖത്തെക്കാളും സന്തോഷത്തെക്കാളും ഉപരിയായി, താന്‍ സ്നേഹിക്കുന്നയാളുടെ സുഖവും സന്തോഷവുമാണ് സ്നേഹമുള്ള ഹൃദയം കൊതിക്കുക.
സ്നേഹമുള്ള ഹൃദയങ്ങള്‍ക്ക് ഉടമകളാണ് നാമെല്ലാവരും. എന്നാല്‍, മറ്റുള്ളവരുടെ സുഖവും സന്തോഷവും നന്മയും നമ്മുടെതന്നെ സുഖവും സന്തോഷവും നന്മയുമായി കാണാന്‍ നാം തയാറാണോ? നമ്മുടെ സുഖവും സന്തോഷവുമായി കാണാന്‍ തയാറല്ലാത്തതുകൊണ്ടല്ലേ നമ്മുടെയുള്ളില്‍ പലപ്പോഴും അസംതൃപ്തിയും അസമാധാനവുമൊക്കെ ഉണ്ടാകുന്നത്?
മാഗി ഗുപ്തയുടെ കൈയില്‍ കൊടുത്തത് ഒരുപറ്റം പൂക്കളുടെ വിലയായിരുന്നില്ല. അതവളുടെ ത്യാഗനിര്‍ഭരമായ സ്നേഹത്തിന്റെ പൂക്കളായിരുന്നു.
നമ്മുടെ സ്നേഹം ത്യാഗം സഹിക്കാന്‍ എപ്പോഴും സന്നദ്ധതയുള്ള സ്നേഹമായിരിക്കണം. അതുപോലെ, മറ്റുള്ളവരുടെ സുഖവും സന്തോഷവും നമ്മുടെതന്നെ സുഖവും സന്തോഷവുമായി കാണാനും നമുക്ക് ശ്രമിക്കാം.