മദ്യനിരോധനം അപ്രായോഗികമല്ല, പ്രായോഗികമാണെന്ന്, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ തെളിയിച്ചുകഴിഞ്ഞു. കേരളത്തേക്കാൾ രണ്ടിരട്ടി ജനസംഖ്യയുള്ള ബിഹാറിൽ, ഒറ്റയടിക്ക് സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. യാതൊരു പ്രശ്നങ്ങളുമുണ്ടാകാതെ, ഈ മാസാവസാനം ഒരുവർഷം തികയുകയാണല്ലോ. നിരോധനം പരാജയപ്പെടാതിരിക്കാൻ, സ്വീകരിച്ച നടപടികളാണ് ഏറെ പ്രശംസനീയം. ഒരു വ്യക്തി മദ്യപിച്ചതായി തെളിഞ്ഞാൽ, അയാളുടെ കുടുംബത്തിലെ എല്ലാവരും കുറ്റക്കാരാകും. അതുപോലെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ വ്യാജമദ്യം നിർമിച്ചാൽ ഗ്രാമവാസികളെല്ലാം പ്രതിപ്പട്ടികയിൽ വരും.
സർക്കാർ ഉദ്യോഗസ്ഥർ, ഡെപ്യൂട്ടേഷനിലോ മറ്റേത് ആവശ്യത്തിനു സംസ്ഥാനത്തിനു പുറത്തുപോകുന്പോൾ മദ്യപിച്ചതായി കണ്ട് പിടിക്കപ്പെട്ടാൽ സസ്പെൻഷൻ, സ്ഥാനങ്ങളിൽനിന്നും തരംതാഴ്ത്തൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ, സർവീസിൽനിന്നും പിരിച്ചുവിടൽ തുടങ്ങിയവയ്ക്കു വിധേയനാകേണ്ടിവരുമെന്നാണ് അവിടവുമായി ബന്ധമുള്ളവരിൽനിന്നും അറിയുന്നത്.
എന്തിനു പറയുന്നു, ഭക്തജനങ്ങൾ ദേവപ്രീതിക്കായി പ്രതിഷ്ഠകളിൽ മദ്യമൊഴുക്കിയിരുന്നതുപോലും നിരോധിച്ചതായി പറയുന്നു. മദ്യനിരോധനത്തിലൂടെ നാടിനുണ്ടായ നേട്ടങ്ങളുടെ ആഹ്ലാദസൂചകമായി നടത്തപ്പെട്ട മനുഷ്യച്ചങ്ങലയിൽ കക്ഷിഭേദമില്ലാതെ ജനം പങ്കെടുത്തപ്പോൾ ദേശീയസംസ്ഥാന പാതകളിൽ 3007 കിലോമീറ്ററും ഗ്രാമപാതകളിൽ 82685 കിലോമീറ്ററും ദൂരത്തിൽ ജനങ്ങൾ കണ്ണികളായതായിട്ടാണു വാർത്തകളിൽക്കൂടി മനസിലാക്കാൻ കഴിയുന്നത്. പക്ഷേ, 60 വർഷമായി ഗുജറാത്തിൽ നിലനിൽക്കുന്ന മദ്യനിരോധനത്തെ മദ്യാനുകൂലികൾ തള്ളിപറയുന്നതുപോലെ ബിഹാറിനെയും അംഗീകരിക്കാൻ ആ കൂട്ടർ തയാറായെന്നുവരില്ല. ഇക്കാര്യത്തിൽ കേരളത്തിലെ സ്ഥിതി കഷ്ടംതന്നെ. പ്രധാന പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് മാനിക്കാതെ അതിനെതിരേ നിയമോപദേശം തേടുകയും കള്ളും ബിയറും മദ്യമല്ലെന്നു കോടതിയിൽ വാദിക്കുകയും ചെയ്യുന്നതിനു പുറമേ, മദ്യലഭ്യത വർധിപ്പിച്ചുകൊണ്ടു മദ്യത്തിനെതിരേ ബോധവത്കരണ പ്രഹസനം നടത്തി ജനത്തെ വിഡ്ഢികളാക്കുന്ന അവസ്ഥയ്ക്ക് എന്നെങ്കിലും മാറ്റമുണ്ടാകുമെന്നു മദ്യദുഃഖിതർക്കു പ്രതീക്ഷിക്കാം.
കെ.ജെ. കുര്യൻ,കൊല്ലംപറന്പിൽ , കാഞ്ഞിരത്താനം