റിയാദ്: വ്രതപുണ്യങ്ങൾ റംസാനിനു ശേഷവും ജീവിതത്തിന്റെ നിഖില മേഖലകളിലും സ്വാധീനിക്കണമെന്ന് പ്രശസ്ത സൗദി പണ്ഡിതൻ ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ല അൽ ഈദാൻ പ്രസ്താവിച്ചു. മലയാളി പ്രവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നതിനോടൊപ്പം വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ബത്ഹ ഇസ്ലാഹി ഇഫ്താർ മജ്ലിസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ റംസാനിലൂടെ നേടിയെടുത്ത ആത്മീയ പരിശുദ്ധിയും വിശ്വാസ ദൃഢതയും പരലോകത്തേക്കുള്ള മുന്നൊരുക്കമായി കാണാനും ഇഹലോകത്ത് സമസൃഷ്ടികൾക്ക് സേവനം ചെയാനുള്ള പ്രചോദനമാവാനും കാരണമാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ശൈഖ് അബ്ദുറഹ്മാൻ അൽ ഈദാൻ, ശൈഖ് വലീദ് അബ്ദുറഹ്മാൻ അൽമഹ്ദി , ശൈഖ് അബ്ദുൽ അസീസ് അശഅലാൻ, ഉമർ കൂൾടെക്ക് എന്നിവരുടെ മേൽനോട്ടത്തിൽ റിയാദ് ഇസ്ലാഹി സെന്േറഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർഐസിസി) യാണ് റംസാനിലെ മുഴുവൻ ദിവസങ്ങളിലും ബത്ഹയിലെ ശാര റെയിലിലെ മസ്ജിദ് അമീൻ യഹ്യയിൽ ഇസ്ലാഹി ഇഫ്താർ മജ്ലിസ് സംഘടിപ്പിച്ചത്. ദിവസേന അഞ്ഞൂറിൽപരം പേർ പങ്കെടുത്തുവന്ന മജ്ലിസിന്റെ മുഖ്യ ആകർഷണം വ്യത്യസ്ത വിഷയങ്ങളിൽ പ്രഗത്ഭരായ പണ്ഡിതന്മാർ നയിച്ച വൈജ്ഞാനിക സദസായിരുന്നു.
പ്രാർത്ഥന വിശ്വാസം, ദാനധർമ്മങ്ങൾ, ആത്മസംസ്കരണം, തിന്മകളിൽ നിന്നുള്ള മോചനം, പ്രവാചകചര്യ, പരലോകം, സാമൂഹിക ബന്ധങ്ങൾ, പ്രവാസജീവിതം തുടങ്ങിയ വിഷയങ്ങളിൽ നടന്ന ക്ലാസുകൾക്ക് സുഫ്യാൻ അബ്ദുസലാം, ഡോ: സ്വബാഹ് മൗലവി, ഹബീബ് സ്വലാഹി (നസീം), ഇഖ്ബാൽ കൊല്ലം (റൗദ), മുബാറക് സലഫി (ശിഫ), ഉമർ ഫാറൂഖ് മദനി (സുൽത്താന), റാഫി സ്വലാഹി (ബുറൈദ), അബ്ദുശഹീദ് ഫാറൂഖി (ഥാദിഖ്) , അബ്ദുല്ല അലവി മദീനി (ഹഫർ അൽബാത്തിൻ), അഷ്റഫ് രാമനാട്ടുകര, നബീൽ പയ്യോളി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഓരോ ദിവസവും നടന്നുവന്ന ക്ലാസ്സുകളുടെ ആധാരമാക്കി നടത്തിയ വൈജ്ഞാനിക മത്സരങ്ങൾക്ക് മുനീർ പപ്പാട്ട്, ജാഫർ പൊന്നാനി, റിയാസ് ചൂരിയോട് എന്നിവർ നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയിച്ചവർക്ക് ഓരോ ദിവസവും സമ്മാനദാനവും നടന്നു.