ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി
Monday, July 2, 2018 9:25 PM IST
ജിദ്ദ: രണ്ടാഴ്ചയോളം അബോധാവസ്ഥയിൽ ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഒടുവിൽ മരണത്തിനു കീഴടങ്ങി. പട്ടാന്പി സ്വദേശിയായ അനീസ് (37) ആണ് മരിച്ചത്. പെരുന്നാൾ പിറ്റേന്ന് മുതൽ തലച്ചോറിൽ ഉണ്ടായ രോഗബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം.

ടിഎസ്എസ് പരസ്യ കന്പനിയുടെ സാന്പത്തിക വിഭാഗം തലവനായിരുന്നു. നേരത്തെ റൈനോൾട്ട് കാർ കന്പനിയിലും ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്നു വർഷങ്ങൾക്കു മുന്പാണ് സൗദിയിൽ എത്തിയത്. അതിനു മുന്പ് ലണ്ടനിലും ജോലി ചെയ്തിരുന്നു. ജിദ്ദയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.

ഒഐസിസിയുടെ ജിദ്ദയിലെ സജീവ പ്രവർത്തകനായിരുന്ന അനീസ്. പെരുന്നാളിന് ജിദ്ദയിൽ അരങ്ങേറിയ “കളിമുറ്റം” വിനോദ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നുവെന്ന് സഹപ്രവർത്തകൻ മമ്മദ് പൊന്നാനി പറഞ്ഞു.

പാലക്കാട് കൊപ്പം വിളയൂർ പ്രഭാപുരത്ത് പരേതനായ അബ്ദുൽ ഖാദർ - സൈനബ ദന്പതികളുടെ പുത്രനാണ് അനീസ്. ഭാര്യ: റസീഖ യാസ്മിൻ. അമൻ റസ്മിൻ അഹമ്മദ് ഏക മകനാണ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ മജീദ്, മുഹമ്മദ് സാലിഹ്, ബുഷ്റ, ഉമ്മുൽ ഖൈസ്. അബ്ദുൽ നാസർ (ദമാം), ഇബ്രാഹിം എന്നിവർ സഹോദരീ ഭർത്താക്ക·രാണ്.

മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ