കരിപ്പൂർ വിമാനത്താവളം: ദുബായ് കെഎംസിസി നിവേദനം നൽകി
Saturday, February 25, 2017 6:47 AM IST
ന്യൂഡൽഹി: ഹജ്ജ് സർവീസ് ഒഴിവാക്കിയതടക്കം കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് നിവേദനം നൽകി.

കോഴിക്കോട് വിമാനത്താവള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് നിവേദനം സ്വീകരിച്ചുകൊണ്ട് ദുബായ് കെഎംസിസി ഭാരവാഹികൾക്ക് മന്ത്രി ഉറപ്പു നൽകി. ഭൂമി ഏറ്റെടുക്കലാണ് ശാശ്വത പരിഹാര മാർഗമെങ്കിലും ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുക, ഹജ്ജ് എംബാർകേഷൻ ലിസ്റ്റിൽ കരിപ്പൂരിനെ ഉൾപ്പെടുത്തുക, ആഭ്യന്തര സർവീസുകൾ കൂടാതെ കരിപ്പൂരിലേക്ക് സർവീസ് നടത്താൻ തയാറായ കന്പനികൾക്ക് അനുവാദം നൽകുക തുടങ്ങിയ വിഷയങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

കോഡ് ഇനത്തിൽ പെട്ട വലിയ വിമാനങ്ങൾ 16 വർഷം കരിപ്പൂരിൽ സർവീസ് നടത്തിയിട്ടുണ്ട്. എമിറേറ്റ്സ്, സൗദി, എയർ ഇന്ത്യ ജംബോ വിമാനങ്ങളുടെ സർവീസ് നിർത്തിയതോടെ മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ ദുരിതത്തിലായി. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് ഹജ്ജ് യാത്രക്കാരെയും ബാധിച്ചു. റണ്‍വേയിൽ വിള്ളൽ കണ്ടതിനെ തുടർന്ന് 2015 മേയ് ഒന്നിന് വലിയ വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിയിരുന്നെങ്കിലും റണ്‍വേയിലെ റീകാർപെറ്റിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. റണ്‍വേ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തീകരിച്ചതോടെ ഒട്ടേറെ വിദേശ വിമാന കന്പനികൾ പരിശോധന നടത്തി സർവീസിന് തയാറെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്ന് ഡിജിസിഎ സൂചിപ്പിച്ചതും നിവേദക സംഘം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നീളം കുറഞ്ഞ റണ്‍വെയുള്ള വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങളിറങ്ങുന്ന കാര്യവും റണ്‍വേ നീളം കൂട്ടിയാൽ മാത്രമേ വലിയ വിമാനങ്ങൾ അനുവദിക്കൂവെന്ന എയർപോർട്ട് അഥോറിറ്റിയുടെ നിലപാടും തിരുത്തേണ്ടതുണ്ടെന്നും മന്ത്രിയോട് നിവേദക സംഘം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നേതാക്കളും എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ