ചില്ല വേൾഡ് ലിറ്ററേച്ചർ 2017ന് സമാപനം
Monday, May 22, 2017 8:23 AM IST
റിയാദ്: കവിതയുടെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും രാഷ്ട്രീയത്തിലെ സാംസ്കാരിക ബോധവും ഡയസ്പോറ സാഹിത്യത്തിലെ മലയാളജീവിതവും ചർച്ച ചെയ്ത് ചില്ലയുടെ മൂന്നു ദിവസത്തെ ലോകസാഹിത്യം രണ്ടാംലക്കം സമാപിച്ചു.

ഓർമ്മകളിലെ കേരളത്തെയാണോ, വർത്തമാനത്തിലെ പ്രവാസഭൂമിയെയാണോ ആവിഷ്കരിക്കേണ്ടതെന്ന ധർമ്മസങ്കടം എഴുത്തിലെ പ്രവാസമലയാളി അനുഭവിക്കുന്നുണ്ടെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു. മേയ് 18, 19, 20 തിയതികളിലായി റിയാദിൽ കേളിചില്ല ഒരുക്കിയ വിവിധ വേദികളിൽ വായന: സംസ്കാരവും രാഷ്ട്രീയവും, കവിതയും പ്രതിരോധവും, രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വർത്തമാനകാല ഇന്ത്യയിൽ, മൂന്നു കാവ്യകാലങ്ങൾ: രാഷ്ട്രീയഭാവുകത്വ പരിസരങ്ങളിലൂടെ കെ. സച്ചിദാന്ദന്‍റെ ആത്മസഞ്ചാരം, ഡയസ്പൊറ സാഹിത്യവും ഗൾഫ് മലയാളജീവിതവും തുടങ്ങിയവ പ്രഭാഷണ വിഷയങ്ങളായി. എല്ലാ സെഷനുകളും പങ്കെടുത്തവരുടെ വിശകലനസ്വഭാവമുള്ള ഇടപെടൽ കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.

’വായന: സംസ്കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് കെ.സച്ചിദാനന്ദൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. കേളി മുഖ്യരക്ഷാധികാരി കെ.ആർ.ഉണ്ണികൃഷ്ണൻ ചില്ലയുടെ ഉപഹാരം കെ.സച്ചിദാനന്ദന് നൽകി. ചില്ല കോർഡിനേറ്റർ നൗഷാദ് കോർമത്ത് അധ്യക്ഷം വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജയചന്ദ്രൻ നെരുവന്പ്രം സ്വാഗതം പറഞ്ഞു. എം.ഫൈസൽ ചില്ലയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരി സമിതിയംഗം ദസ്തകീർ, ജോസഫ് അതിരുങ്കൽ, ബാലചന്ദ്രൻ, ടി.ആർ.സുബ്രഹ്മണ്യൻ, ദയാനന്ദൻ ഹരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.

സതീഷ് കുമാർ, ജോഷി പെരിഞ്ഞനം, രാജേഷ് കാടപ്പടി, പുരുഷോത്തമൻ, സുഭാഷ്, സിജിൻ കൂവള്ളൂർ, ധനേഷ് പൊന്നാനി, ബാബു കെ.പി എന്നിവർ ചൊല്ലിയാടി. എം.ഫൈസൽ, ടി.ആർ.സുബ്രഹ്മണ്യൻ, ബിജു തയന്പത്, ശംസുദ്ദീൻ കൊടുങ്ങല്ലൂർ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. പ്രിയ സന്തോഷ്, ജയചന്ദ്രൻ നെരുവന്പ്രം, എം.ഫൈസൽ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു. ഇഖ്ബാൽ കൊടുങ്ങല്ലൂർ, നിജാസ്, സിയാദ് മണ്ണഞ്ചേരി എന്നിവർ കവിതകൾ ആലപിച്ചു.


റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ