ഖുർആൻ പഠന കേന്ദ്രങ്ങൾ ജീവിത സംസ്കരണത്തിന്‍റെ ഉയർന്ന പാഠശാലകൾ: സി.എ സഈദ് ഫാറൂഖി
Monday, May 22, 2017 8:38 AM IST
കുവൈത്ത്: വ്യക്തി ജീവിതത്തിലെ സംസ്കരണത്തിലൂടെ, മനുഷ്യന്‍റെ സ്വന്തത്തോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ സമീപിക്കുന്നതിനുള്ള പ്രായോഗിക പാഠങ്ങളാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വയ്ക്കുന്നതെന്നും ദൈവത്തിനോട് പൂർണമായി സമർപിക്കുന്നതിനോടൊപ്പം സഹജീവികളോടും പ്രകൃതിയോടും നീതി പുലർത്തികൊണ്ട് ആത്മീയവും ഭൗതികവുമായി ജീവിത പരിസരം കെട്ടിപടുക്കുവാൻ ഖുർആൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയയിലെ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആനിക സന്ദേശങ്ങളുടെ സമഗ്രതയെ നഷ്ടപ്പെടുത്തുന്ന പഠന രീതികൾ സമൂഹത്തിൽ നിലനിൽക്കുന്നു. വൈയക്തിക താൽപര്യങ്ങൾക്കനുസൃതമായ വ്യാഖ്യാനങ്ങളും സമീപനങ്ങളും തർക്കങ്ങളും ഭിന്നതക്ക് കാരണമാകുന്നു. വ്യക്തിത്വ വികസനത്തിന്‍റെ ആധുനിക സമീപനങ്ങളെ നിശ പ്രഭമാക്കുന്നതാണ് ഖുർആനിക മാർഗ ദർശനങ്ങൾ. ഖുർആനിക സന്ദേശങ്ങൾ സന്പൂർണമായി സ്വീകരിക്കപ്പെടുന്നേടത്താണ് ഇഹപര വിജയം സാധ്യമാവുകയെന്ന് സഈദ് ഫാറൂഖി വിശദീകരിച്ചു.

ഖുർആൻ പാരായണ ശാസ്ത്രത്തിലും വിജ്ഞാനീയങ്ങളിലും ഡോക്ടറേറ്റ് നേടി ഡോ. ഫൈസൽ അബ്ദുല്ല ഖുർആൻ സമ്മേളം ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിലെ സകല മേഖലകളുടെയും വിജയത്തിനും നിയതമായ അവന്‍റെ മുന്നോട്ടുള്ള ഗമനത്തിനും ആവശ്യമായ നിയന്ത്രണങ്ങളാണ് നോന്പിലൂടെ ലഭിക്കുന്നതെന്നും ഭക്തിയുടെയും സംസ്കരണത്തിന്‍റെയും കാരുണ്യത്തിന്‍റെയും നാളായ റമദാൻ മാസം പാരത്രിക ജീവിതത്തിന് കൂടുതൽ വിളവെടുപ്പ് നടത്താനുള്ള നല്ലൊരു വേദിയാണെന്നും സംഗമത്തിൽ ക്ലാസെടുത്ത സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സൂചിപ്പിച്ചു.

ക്യു.എച്ച്.എൽ.എസ് വിഭാഗം സൂറ. സജദയെ അവലംബിച്ച് സംഘടിപ്പിച്ച പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ യഥാക്രമം നേടിയ ഗുൽജീന ജബ്ബാർ (കുന്ദംകുളം), ഷമീമുള്ള സലഫി (ഒതായി), ശൈലജ അബൂബക്കർ (വടക്കാഞ്ചേരി) എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, സഈദ് അൽ ഉതൈബി, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാൻ അടക്കാനി, എൻജി. അൻവർ സാദത്ത്, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.


റിപ്പോർട്ട്: സലിം കോട്ടയിൽ